സ്നാപ്ചാറ്റിന് ഇന്ത്യക്കാരുടെ പണി; 17 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി
Monday, April 17, 2017 3:54 AM IST
സ്നാപ്ചാറ്റ് സിഇഒയുടെ വായിൽനിന്നു വീണ വാക്കിനെ ചൊല്ലി ഇന്ത്യക്കാർ സോഷ്യൽമീഡിയയിൽ അദ്ദേഹത്തെ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സ്നാപ്ചാറ്റിന് മുട്ടൻ പണിയുമായി ഇന്ത്യൻ ഹാക്കർമാരും രംഗത്തെത്തിയിരിക്കുന്നത്. 17 ലക്ഷം സ്നാപ്ചാറ്റ് യൂസേഴ്സിന്‍റെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി. ഇന്ത്യയിലെ അനോണിമസ് ഹാക്കിംഗ് സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷമാണ് ഹാക്കിംഗ് നടന്നത്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വിവരങ്ങൾ ബ്ലാക്ക് വെബിൽ വിൽപ്പനയ്ക്കു വയ്ക്കുകയായിരുന്നു.

സ്നാപ്ചാറ്റ് ധനികർക്കുവേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്പെയിൻ പോലുള്ള ദരിദ്രരാജ്യങ്ങളിൽ വിപുലീകരിക്കാൻ തനിക്ക് താത്പര്യമില്ല എന്ന് 2015 സെപ്റ്റംബറിൽ സിഇഒ ഇവാൻ സ്പീഗെൽ തന്നോടു പറഞ്ഞതായി സ്നാപ്ചാറ്റിലെ ജീവനക്കാരനായിരുന്ന ആന്തണി പോംപ്ലിയാനോയുടെ വെളിപ്പെടുത്തലാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഇതോടെ ഇന്ത്യക്കാർ അദ്ദേഹത്തെ പൊങ്കാലയിടാൻ തുടങ്ങി.

ഇതിനെ തുടർന്ന് സ്നാപ്ചാറ്റിന്‍റെ റേറ്റിംഗ് താഴ്ന്നു. സിഇഒക്കെതിരേയും ആപ്പിനെതിരേയും വിമർശനങ്ങൾ കുതിച്ചുയർന്നു. ഇതുകൂടാതെ ട്വിറ്ററിൽ സ്നാപ്ചാറ്റ് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തുള്ള കാന്പയിനും തുടങ്ങി. ഇന്ത്യയിൽ 40 ലക്ഷം പേർ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.