സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരുദ്ധ്യം (antinomy) നിറഞ്ഞതാണെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ഏകദൈവം മൂന്നാളുകൾ ചേരുന്നതാണെന്ന ത്രിത്വവിശ്വാസം, യേശു ദൈവവും മനുഷ്യനുമാണെന്നു പഠിപ്പിക്കുന്ന ക്രിസ്തുവിജ്ഞാനീയം, മറിയത്തെ അമ്മയും കന്യകയുമായി അവതരിപ്പിക്കുന്ന മരിയൻ ദൈവശാസ്ത്രം, കൂദാശകൾ അദൃശ്യതയുടെ ദൃശ്യതയാണെന്നു വിശദീകരിക്കുന്ന കൗദാശിക ദൈവശാസ്ത്രം... തുടങ്ങി ഉദാഹരണങ്ങൾ ഏറെയുണ്ട്. ഇത്തരം ഒരു പ്രമാണവൈരുദ്ധ്യം ദുഃഖവെള്ളിയാഴ്ചയിലും കാണാൻ കഴിയും. സഹനത്തെ സന്തോഷമായി, മരണത്തെ ജീവിതമായി കാണുന്ന പ്രമാണവൈരുദ്ധ്യം ദുഃഖവെള്ളിയുടെ പ്രത്യേകതയാണ്.
പെസഹാവ്യാഴാഴ്ച യേശു പ്രതീകാത്മകമായി അർപ്പിച്ച അന്ത്യത്താഴബലി അർഥപൂർണമാകുന്നത് ഗാഗുൽത്തായിലെ കുരിശിലെ തന്റെ ജീവിതബലി സമർപ്പണത്തിലൂടെയാണ്. അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അന്ത്യത്താഴ വേളയിൽ പറഞ്ഞ വാക്കുകളെ ഗാഗുൽത്തായിലെ കുരിശുമരണത്തിൽ സ്വന്തം ശരീരത്തെയും രക്തത്തെയും സമർപ്പിച്ചുകൊണ്ട് യേശു പൂർത്തിയാക്കുന്നു. പാപം വഴി പറുദീസയിൽനിന്നു പുറത്താക്കപ്പെട്ട സൃഷ്ടലോകത്തെ സ്വന്തം ജീവൻ നൽകി പറുദീസയിലേക്കു പുനരാനയിക്കുന്ന അപൂർവനിമിഷത്തെയാണ് നാം ഇവിടെ അനുസ്മരിക്കുന്നത്.
സഭയെ മിശിഹായുടെ മണവാട്ടിയെന്നാണ് വിശുദ്ധ പൗലോസ് വിശേഷിപ്പിക്കുന്നത് (എഫേ 5,22-23). മലങ്കരസഭയുടെ ആരാധനക്രമം അനുസരിച്ചുള്ള പീഡാനുഭവ ആഴ്ചയിലെ പ്രാർഥനയിൽ, യേശു തന്റെ ശരീരവും രക്തവും സ്ത്രീധനമായി നൽകി സഭയെ വിവാഹം കഴിക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. പീഡാനുഭവ ആഴ്ചയിൽ യേശുവും സഭയും തമ്മിലുള്ള വിവാഹമാണു നടക്കുന്നത്.
ഓശാനഞായറാഴ്ച വൈകുന്നേരം ഹാശാ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കമായി മലങ്കരക്രമം അനുസരിച്ച് നടത്തുന്ന വാദെ ദൽ മീനോ (ജീവൻ തുറമുഖ പ്രാപ്തി) ശുശ്രൂഷ ഇത് മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. മണവാളനെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന പത്തു കന്യകമാരിൽ അഞ്ചുപേർ മണവറയിൽ പ്രവേശിക്കുന്ന ഉപമയാണ് (മത്താ 25,1-13) ഈ ശുശ്രൂഷയിലെ വേദവായനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ദേവാലയത്തിന്റെ പടിഞ്ഞാറെ വാതിൽക്കൽനിന്ന് ഈ സുവിശേഷഭാഗം വായിച്ചശേഷം വിശ്വാസികൾ ദേവാലയത്തിലേക്കു പ്രവേശിക്കുന്ന ശുശ്രൂഷയിലൂടെയാണ് ഹാശാ ആഴ്ച ആരംഭിക്കുന്നത്.
ഉപവാസത്തോടും പ്രാർഥനയോടുംകൂടി നോന്പ് നോറ്റവരാണ് യേശുവും സഭയും തമ്മിലുള്ള വിവാഹച്ചടങ്ങിലേക്ക് പ്രവേശിക്കുന്നത്. യേശു തന്റെ ശരീരവും രക്തവും നൽകി വിശ്വാസിയും സമൂഹവും ആകുന്ന സഭയെ സ്വന്തമാക്കുന്ന പരിശുദ്ധ ശുശ്രൂഷകളിലേക്ക് നാം ഇതിലൂടെ പ്രവേശിക്കുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന വിവാഹച്ചടങ്ങുകളുടെ പരിസമാപ്തി ദുഃഖവെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്.
പ്രതീകാത്മകമായി, പെസഹായാചരണത്തിന്റെ പൂർത്തീകരണമായ ദുഃഖവെള്ളിയാചരണം കൂടിച്ചേർന്നതാണ് നമ്മുടെ വിശുദ്ധ കുർബാന. അതുകൊണ്ടുതന്നെ ദിനംപ്രതി നാം അനുഷ്ഠിക്കുന്ന വിശുദ്ധ കുർബാന പെസഹായും ദുഃഖവെള്ളിയും ഉൾപ്പെടുന്ന യേശുവിന്റെ രക്ഷാകര സംഭവങ്ങളുടെ അനുസ്മരണമാണ്. ദുഃഖവെള്ളി യേശുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമയോടൊപ്പം നമ്മെ രക്ഷയിലേക്ക് ആനയിച്ചതിന്റെ അനുസ്മരണംകൂടിയാണ്.
രക്ഷയുടെ അടയാളമായി കുരിശു മാറുന്നുവെന്നതും ദുഃഖവെള്ളിയുടെ പ്രത്യേകതയാണ്. യേശുവും സഭയും തമ്മിലുള്ള വിവാഹത്തെ മുദ്രവയ്ക്കുന്ന താലിയായി കുരിശു മാറുന്നുവെന്ന സവിശേഷതയും നമുക്കു കാണാൻ കഴിയും. യേശുവും സഭയും തമ്മിലുള്ള വിവാഹത്തിന്റെ അടയാളമായി കുരിശു ധരിക്കുന്നതിലൂടെ, യേശുവും സഭയും തമ്മിലുള്ള ദാന്പത്യത്തിൽ വിരിഞ്ഞ മക്കളായി ഓരോ വിശ്വാസിയും മാറുന്നു.
യേശു സഹനത്തെ സന്തോഷമാക്കി പരിണമിപ്പിക്കുന്നുവെന്ന സവിശേഷതയും ദുഃഖവെള്ളി പങ്കുവയ്ക്കുന്നു. യേശു മരണത്തിലേക്ക് സന്തോഷത്തോടെയല്ല പ്രവേശിച്ചത്. മരണമാകുന്ന വിവാഹമണ്ഡപത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് യേശുവിന് ഉണ്ടായ ആത്മസംഘർഷങ്ങൾ സുവിശേഷകരും സഭാ പിതാക്കന്മാരും അവതരിപ്പിക്കുന്നുണ്ട്. മരണത്തിനു മുന്പ് പ്രാർഥനയായി ഗെത്സമേനിൽ പ്രവേശിച്ച യേശു, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് കടന്നുപോകട്ടെ; എന്നാൽ എന്റെ ഇഷ്ടമല്ല അവിടത്തെ ഇഷ്ടം നടക്കട്ടെ എന്ന് (യോഹ 22,24) പിതാവിനോട് പ്രാർഥിക്കുന്നു.
തന്റെ പ്രിയശിഷ്യരിൽ ഒരാളായ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും ശിഷ്യന്മാരുടെ പ്രധാനിയായ പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുൻകൂട്ടി കാണുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. യേശുവിന്റെ മരണനിമിഷത്തിൽ അപ്പസ്തോലന്മാർ ചിതറിയോടിയപ്പോൾ ഏതാനും സ്ത്രീകൾ മാത്രമാണ് ആ പരിസരത്തെങ്കിലും ഉണ്ടായിരുന്നത്. ഓശാന പാടി വരവേറ്റവർ തന്നെ ക്രൂശിക്കണമെന്ന് ആവശ്യപ്പെട്ട നിമിഷങ്ങൾക്ക് യേശു സാക്ഷിയായി. അങ്ങനെ എല്ലാവരാലും പരിത്യജിക്കപ്പെട്ട യേശു കുരിശുമരത്തിൽ ഉരുവിടുന്ന സപ്തവചനങ്ങൾ സഹനത്തെ സന്തോഷമാക്കി പരിണമിപ്പിക്കുന്ന മൊഴുമുത്തുകളാണ്.
പിതാവിനോടുതന്നെ പ്രാർഥിച്ച യേശു മരണത്തിന്റെ അന്ത്യവിനാഴികയായ ഒന്പതാം മണിക്കൂറിൽ കുരിശിൽ കിടന്നുകൊണ്ട് “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (മത്താ 27,46) എന്ന് പരിദേവനം നടത്തി. അടുത്ത നിമിഷത്തിൽ യേശു പിതാവിനോടുതന്നെ കുരിശിൽ തറച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നു: “പിതാവേ അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23,34). തന്നോടൊപ്പം ക്രൂശിക്കപ്പെട്ടവരിൽ അനുതാപപൂർവം സംസാരിച്ചതിന് പറുദീസ വാഗ്ദാനം ചെയ്യുന്നതും നാം ഇവിടെ (ലൂക്ക 23,34) കാണുന്നു.
തന്റെ അമ്മയുടെ സംരക്ഷണം യോഹന്നാനെ ഏൽപ്പിക്കുന്ന യേശു അവരോടൊപ്പം തന്റെ ജീവിതം വഴി വീണ്ടെടുക്കുന്ന സഭയുടെ സംരക്ഷണം അമ്മയെ ഏൽപ്പിക്കുന്ന (യോഹ 19,26-27) വികാരനിർഭരമായ സംഭവവും അരങ്ങേറുന്നു. തുടർന്ന് മരണനിമിഷങ്ങൾ ശാന്തമായി സ്വീകരിച്ചുകൊണ്ട് “എനിക്കു ദാഹിക്കുന്നു” (യോഹ 19,28) എന്നു പറഞ്ഞു വെള്ളം ആവശ്യപ്പെടുകയും അത് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായി” (യോഹ 19,30), “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്ക 23,46) എന്ന് പറഞ്ഞ് തന്റെ ആത്മസമർപ്പണം പൂർത്തിയാക്കി.
സഹനത്തെ സന്തോഷമാക്കി പരിണമിപ്പിച്ച യേശുജീവിതം സഭയുടെ ശക്തിയാണ്. ‘Passio’ എന്ന ലത്തീൻ പദത്തിൽനിന്നാണ് Passion എന്ന ഇംഗ്ലീഷ് പദം രൂപപ്പെടുന്നത്. മനുഷ്യജീവിതത്തിലെ നമ്മുടെ ദുഃഖങ്ങളെയും സഹനങ്ങളെയും യേശുവിന്റെ പീഡാസഹനത്തോട് ചേർത്തുവച്ചുകൊണ്ട് നമ്മുടെ ദുഃഖങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ആത്മീയത സഭ ഒരു വികാരമായി (Passion) വളർത്തിയെടുത്തിട്ടുണ്ട്.
യേശുവിന്റെ മരണമാകുന്ന പാഷൻ സഭയുടെ വികാരമായി മാറുന്നു. ചിരിക്കുന്ന മുഖത്തോടെയുള്ള ക്രൂശിതരൂപം വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ ഏറെ പ്രചോദിപ്പിച്ചിരുന്നു. യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയുംകുറിച്ചുള്ള ചിന്തകൾ മരണത്തെ സന്തോഷമാക്കി പരിണമിപ്പിച്ച യേശുവിനെക്കുറിച്ചുള്ള ചിന്തകളായി സ്വീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽനിന്ന് തന്ത്രപൂർവം പിന്മാറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസരംഗത്ത് യൂറോപ്പിനെപ്പോലും വിസ്മയിപ്പിക്കുന്ന സൂചികകളിൽ തൊടാൻ കേരളത്തിനു സാധിച്ചുവെങ്കിൽ അതിനു പിന്നിൽ ക്രൈസ്തവസഭകൾ ഉൾപ്പെടെ വിവിധ സമുദായ സംഘടനകൾ നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്.
ഐക്യകേരളം സംജാതമായതോടെ കൂടുതൽ വിദ്യാലങ്ങൾ ആരംഭിക്കാൻ വിവിധ ക്രൈസ്തവ സഭകളും ഇതര സമുദായങ്ങളും മുന്നോട്ടു വന്നു. 1972ലെ ഡയറക്ട് പേമെന്റ് എഗ്രിമെന്റ് പ്രകാരം ഈ വിദ്യാലയങ്ങളിൽ പലതും എയ്ഡഡ് സ്കൂളുകളും കോളജുകളുമായി മാറി. ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകാൻ തുടങ്ങിയതോടെ സാധാരണക്കാർക്ക് ഫീസില്ലാതെ പൊതുവിദ്യാലയങ്ങളിൽ പഠിക്കാമെന്ന അവസ്ഥ സൃഷ്ടിച്ചു. സമത്വാധിഷ്ഠിതമായ വിദ്യാഭ്യാസ കാലാവസ്ഥ നിർമിക്കുന്നതിൽ ഡയറക്ട് പേമെന്റ് എഗ്രിമെന്റ് വലിയ ഫലം ചെയ്തു. പിന്നാക്കവിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങളും സാമ്പത്തികസ്ഥിതിയിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഫീസാനുകൂല്യങ്ങളും നൽകിക്കൊണ്ടുള്ള ഈ എഗ്രിമെന്റ് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലെ ഒരു നാഴിക്കല്ലായിരുന്നു.
ഇപ്പോൾ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം 4504, എയ്ഡഡ് സ്കൂളുകൾ 7277. എയ്ഡഡ് മേഖലയിൽ 180 ആർട്സ് ആൻഡ് സയൻസ് കോളജുകൾ പ്രവർത്തിക്കുന്നു. സർക്കാർ കോളജുകളേക്കാൾ എണ്ണത്തിൽ വളരെ കൂടുതലാണ് എയ്ഡഡ് കോളജുകൾ. ഗവൺമെന്റ് വിദ്യാലയങ്ങൾ കടന്നുവരാത്ത കേരളത്തിലെ പിന്നാക്കപ്രദേശങ്ങളിലും ഗ്രാമീണ, തീരദേശമേഖലകളിലും സന്തുലിതമായ വിദ്യാഭ്യാസവികസനം ഉണ്ടാകാൻ എയ്ഡഡ് വിദ്യാലയങ്ങൾ കാരണമായി. ക്രൈസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും ഇടവകകളുടെ നേതൃത്വത്തിൽ വിശ്വാസിസമൂഹം കഠിനമായി അധ്വാനിച്ചു നിർമിച്ചവയാണ്. പിടിയരി പിരിച്ചും പണിയെടുത്തും ക്രാന്തദർശികളായ സഭാധികാരികളോട് വിശ്വാസസമൂഹം ചേർന്നുനിന്ന് പൊതുവിദ്യാലയങ്ങൾ പടുത്തുയർത്തി. ഇന്ന് എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ 90 ശതമാനവും ഗ്രാമീണ മേഖലകളിൽനിന്നു വരുന്നവരും സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുമാണ്.
നൂറ്റാണ്ടുകൾക്കു മുമ്പു തുടങ്ങിവച്ച എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കാലത്ത് അഭ്യസ്തവിദ്യരെ നാട്ടിൽ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സർക്കാർ എയ്ഡഡ് മേഖലയിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് ജോലിചെയ്യുന്നത്. ആകെയുള്ള 180 എയ്ഡഡ് കോളജുകളിലായി എണ്ണായിരത്തിലധികം അധ്യാപക ജീവനക്കാരും മൂവായിരത്തിലധികം അനധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. 2019ൽ കേരള ബജറ്റ് എയ്ഡഡ് മേഖലയ്ക്കുവേണ്ടി നീക്കിവച്ച തുക 18,000 കോടി രൂപയാണ്. സർക്കാർ സ്കൂൾ, കോളജുകളോട് സേവന-വേതന വ്യവസ്ഥകളിൽ നൂറുശതമാനം പാരിറ്റി പുലർത്തുന്ന ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ജോലിസുരക്ഷയുണ്ട്. സർക്കാർ ജോലികളിൽ സംവരണാനുകൂല്യങ്ങൾ ഇല്ലാത്ത സമുദായങ്ങൾക്ക് എയ്ഡഡ് മേഖല ഒരു വലിയ സാധ്യതയാണ്.
എയ്ഡഡ് മേഖലയിൽനിന്ന് സർക്കാർ പിന്നോട്ട്?
എയ്ഡഡ് മേഖലയിൽനിന്ന് സർക്കാർ പിന്നോട്ടു മാറിത്തുടങ്ങിയോ? അതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ആദ്യം അതു തുടങ്ങുന്നത് എയ്ഡഡ് കോളജുകളിൽനിന്നാണെന്നു മാത്രം. കോളജുകളിലെ പരീക്ഷണം വിജയിച്ചാൽ സ്കൂളുകളെ വിഴുങ്ങാൻ താമസമുണ്ടാകില്ല. സ്വാശ്രയ സർവകലാശാലയാകാൻ താത്പര്യമുള്ള എയ്ഡഡ് കോളജുകൾക്ക് ഗവൺമെന്റിനെ സമീപിക്കാം. കേരള സർക്കാർ അണിയറയിലൊരുക്കുന്ന സ്വകാര്യ സർവകലാശാലാ നിയമം ഒരു കെണിയാണ്. ഈ കുരുക്കിൽ വീണാൽ ദീർഘവീക്ഷണത്തോടെ മുമ്പേ പറന്ന നേതൃത്വം പടുത്തുയർത്തി, പൊതുസമൂഹം ചോരയും നീരും കൊടുത്തു സംരക്ഷിച്ച നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിക്കാൻ കാലതാമസമുണ്ടാകില്ല. സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ എയ്ഡഡ് കോളജ് എന്ന സങ്കല്പം ഇല്ലാതാകാം.
ഒരുപക്ഷേ എയ്ഡഡ് കോളജുകളിൽ ഇപ്പോൾ ജോലി ചെയ്യുന്ന അധ്യാപകർ സംരക്ഷിക്കപ്പെട്ടേക്കാം. എന്നാൽ, അവർ വിരമിക്കുന്നതോടെയോ പുറത്താക്കപ്പെടുന്നതിലൂടെയോ ആ തസ്തികകൾ നഷ്ടമാകും. തുടർന്ന് നിയമിക്കപ്പെടുന്ന അധ്യാപകർക്ക് വിദ്യാർഥികളിൽനിന്ന് ഫീസ് വാങ്ങി മാനേജ്മെന്റ് ശമ്പളം നൽകണം. അതായത്, ഡയറക്ട് പേമെന്റിന് മുമ്പുള്ള അവസ്ഥ. ഇപ്പോഴത്തെ അവസ്ഥയിൽ ഫീസ് കൊടുത്ത് എത്ര വിദ്യാർഥികൾക്ക് കോളജുകളിൽ പഠിക്കാനാകും?
2023ലെ ഹയർ എഡ്യുക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ നിലവിൽ 24 യൂണിവേഴ്സിറ്റികളാണുള്ളത്. യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള എയ്ഡഡ് കോളജുകളിലും ഗവൺമെന്റ് കോളജുകളിലുമായി 2020-21 അക്കാദമിക് വർഷം 10,87,978 ബിരുദവിദ്യാർഥികളുണ്ടായിരുന്ന സ്ഥാനത്ത് തൊട്ടടുത്ത അക്കാദമികവർഷത്തിൽ അത് 10,16,386 ആയി മാറി. 70,000 വിദ്യാർഥികളുടെ കുറവ്. മഹാത്മാഗാന്ധി സർവകലാശാലയുടെ സെനറ്റിൽ അവതരിപ്പിച്ച റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ അക്കാദമികവർഷം 29,887 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ എയ്ഡഡ് കോളജുകളിൽ ഒഴിഞ്ഞുകിടന്നത് 8493 സീറ്റുകൾ മാത്രം. ബാക്കി സീറ്റുകൾ അൺ എയ്ഡഡ് കോളജുകളിലാണ്. ഫീസ് കൊടുത്ത് സാമ്പ്രദായിക വിഷയങ്ങൾ പഠിക്കാൻ കുട്ടികൾ തയാറല്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുപോലെ കുട്ടനാട്ടിലെയും മലയോരമേഖലയിലെയും എത്ര മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിട്ടു പഠിപ്പിക്കാനുള്ള ശേഷിയുണ്ട്? കേന്ദ്രസർവകലാശാലകളിലും ഗവൺമെന്റ് കോളജുകളിലും എയ്ഡഡ് കോളജുകളായി തുടരുന്ന സ്ഥാപനങ്ങളിലും സൗജന്യ വിദ്യാഭ്യാസം നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾ ഫീസ് കൊടുത്ത് സ്വാശ്രയ സർവകലാശാലകളിൽ പഠിക്കാൻ തയാറാകില്ല. അതിനു ശേഷിയുള്ളവർ ഉപരിപഠനത്തിന് തെരഞ്ഞെടുക്കുക നാട്ടിലുള്ള വിദേശ സർവകലാശാലകളോ വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസ് സെന്ററുകളോ ആയിരിക്കും. ഇത്തരത്തിൽ കുട്ടികളില്ലാതെ നന്നായി പ്രവർത്തിക്കുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട്.
സ്വകാര്യ സർവകലാശാലയിൽ അധ്യാപകർക്ക് വേതനം നൽകുന്നതുപോലെതന്നെ അഡ്മിനിസ്ട്രേഷൻ രംഗത്തും ഭീമമായ തുക ഓരോ മാസവും മാനേജ്മെന്റുകൾ കണ്ടെത്തേണ്ടിവരും. നിലവിലുള്ള യൂണിവേഴ്സിറ്റികളിൽ ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ചെറിയ യൂണിവേഴ്സിറ്റികളിലും ആനുപാതികമായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് ജീവനക്കാരെ ആവശ്യമായി വരും. ഈ പണവും വിദ്യാർഥികളിൽനിന്നു കണ്ടെത്തേണ്ടിവരും. ഗ്രീസിൽ അടുത്ത കാലത്ത് ഗവൺമെന്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചതിന്റെ ഭാഗമായുണ്ടായത് വലിയ സമരങ്ങളായിരുന്നു.
നിലവാരം ഉയർത്തുമോ?
സ്വകാര്യ സർവകലാശാലകളിൽ ഇതിലും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള സാധ്യത വളരെ കുറവാണ്. സ്വകാര്യ സർവകലാശാല ആരംഭിക്കുമ്പോൾ വലിയ മുതൽമുടക്ക് ആവശ്യമായി വരും. മത്സരിക്കേണ്ടിവരുന്നത് സ്വകാര്യ കുത്തകകളോടും വിദേശ സർവകലാശാലകളോടുമായിരിക്കും. വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമായി കരുതുന്നവർക്ക് ഈ ഓട്ടത്തിൽ വിജയിക്കാനാകുമോ?
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ സ്വാശ്രയ സർവകലാശാല എന്ന ആശയത്തിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം അക്കാദമിക് സ്വാതന്ത്ര്യമാണ്. നിലവിൽ ഓട്ടോണമസ് കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സർവകലാശാലകളിൽനിന്ന് വലിയ വിവേചനങ്ങൾ നേരിടുന്നുണ്ട്. സ്വയംഭരണ കോളജുകളിലെ സിലബസുകളിലും മറ്റും സർവകലാശാലകൾ അനാവശ്യമായി ഇടപെടുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഭാരിച്ച പിഴകൾ ചുമത്തുന്നു. ഓട്ടോണമസ് കോളജുകളിലെ വിദ്യാർഥികളോട് ചിറ്റമ്മനയം സ്വീകരിക്കുന്നു. സ്വയംഭരണ കോളജുകളുടെ അക്കാദമിക് സ്വയംഭരണത്തിനുമേൽ യൂണിവേഴ്സിറ്റികളുടെ കൈയേറ്റം പതിവാകുന്നു. ഇത്തരമൊരു ഘട്ടത്തിൽ യൂണിവേഴ്സിറ്റിയിൽനിന്നു രക്ഷപ്പെടാൻ സ്വാശ്രയ യൂണിവേഴ്സിറ്റികൾ ആകാമെന്ന് മാനേജ്മെന്റുകൾ ആലോചിച്ചുപോകും. പക്ഷേ, കേരളസർക്കാർ രഹസ്യമായി തയാറാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യസർവകലാശാലാ നിയമമനുസരിച്ച് കേരളത്തിലെ സ്വകാര്യ സർവകലാശാലകളുടെ ചാൻസലർ മുഖ്യമന്ത്രിയായിരിക്കുമെന്ന് പറയപ്പെടുന്നു. യൂണിവേഴ്സിറ്റിയുടെ സ്ഥാനത്ത് ഇനി പടവെട്ടേണ്ടിവരുന്നത് രാഷ്ട്രീയക്കാരോടായിരിക്കും. രാഷ്ട്രീയക്കാർ അവരുടെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ട്. സിലബസിൽ ഇടപെടലുകൾ തുടരാം. കലാലയങ്ങളിൽ വിദ്യാർഥിരാഷ്ട്രീയം ശക്തമായി തിരിച്ചുവന്നേക്കാം.
തൊഴിൽസാധ്യത
ആയിരക്കണക്കിന് തസ്തികകൾ ഇല്ലാതാകുന്നതോടെ വലിയൊരു വിഭാഗത്തിന്റെ സാമ്പത്തികസ്രോതസ് നിലയ്ക്കും. വലിയൊരു വിഭാഗത്തെ നാട്ടിൽ പിടിച്ചുനിർത്തിയ എയ്ഡഡ് സ്ഥാപനങ്ങൾ ഇല്ലാതാകുന്നതോടെ ക്രൈസ്തവരുൾപ്പെടെ സംവരണാനുകൂല്യങ്ങൾ ഇല്ലാത്ത വിഭാഗങ്ങളുടെ സാമ്പത്തികാവസ്ഥ മുമ്പില്ലാത്തവിധം താഴേക്കു പോകും. നാട്ടിലെ അഭ്യസ്തവിദ്യർ പിന്നെയും കൂടിയേറ്റം തുടരും. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുപോലും തൊഴിൽ തേടിയുള്ള പലായനങ്ങൾ ഉണ്ടായേക്കാം. ഇത് ക്രൈസ്തവ സമുദായത്തെയായിരിക്കും കൂടുതലായി ബാധിക്കുക. ലോകത്തിന്റെ പല ഭാഗത്തേക്കും ചിതറിക്കപ്പെട്ട ഒരു ജനതയായി കേരളത്തിലെ ക്രൈസ്തവർ മാറാനുള്ള സാധ്യത കൂടുതലായിരിക്കും.
എന്താണ് പോംവഴി?
യുജിസി നിഷ്കർഷിക്കുന്ന അക്കഡേമിക് സ്വാതന്ത്ര്യം സ്വയംഭരണ കോളജുകളുടെ അവകാശമാണെന്ന് സർവകലാശാലകൾ തിരിച്ചറിയണം. കൂടുതൽ കോളജുകൾക്ക് ഓട്ടോണമി നൽകണം. ഓട്ടോണമിയിലെ ഓട്ടകൾ അടയ്ക്കണം. പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും മികച്ച സിലബസുകൾ നടപ്പാക്കുന്നതിനും ഓട്ടോണമസ് കോളജുകളെ അനുവദിക്കണം.
വിദേശത്തേക്ക് വിദ്യാർഥികളുടെ വലിയ ഒഴുക്കുണ്ട്. അതിനു കാരണം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയല്ല. മറിച്ച് തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതാണ്. വിദേശങ്ങളിൽ പഠനത്തോടൊപ്പം തൊഴിൽചെയ്യുമ്പോൾ ലഭിക്കുന്നത് മെച്ചപ്പെട്ട വേതനമാണ്. യുവത ആഗ്രഹിക്കുന്നത് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്. ഒഴുക്ക് ഈ വിധത്തിൽ എല്ലാക്കാലത്തും ഉണ്ടാകില്ല. കാനഡ പോലുള്ള രാജ്യങ്ങളിലെ പാർട്ട് ടൈം ജോലികൾക്കുള്ള സാധ്യതകൾ കുറഞ്ഞു. വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും വാടക കുതിച്ചുയർന്നു. വംശീയതയുടെ ആയുധങ്ങൾക്ക് ആരൊക്കെയോ മൂർച്ച കൂട്ടുന്നുണ്ട്. സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതി കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
(ചങ്ങനാശേരി എസ്ബി കോളജിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അഥവാ ‘പെസഹാവ്യാഴം’ (Maundy Thursday) എന്ന പദത്തിന്റെ ഉത്ഭവം ‘കല്പന’ എന്നർഥം വരുന്ന ലത്തീൻ പദമായ ‘മന്താത്തും (Mandatum) എന്ന വാക്കിൽനിന്നാണ്. തിരുവത്താഴ സമയത്ത് യേശു പറഞ്ഞ “ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നൽകുന്നു’’ (യോഹന്നാൻ 13,34) എന്ന വാക്കുകളോട് ഈ പദം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനോടൊപ്പം നിരന്തരം വസിക്കാൻ ആഗ്രഹിച്ച ദൈവം, ദിവ്യകാരുണ്യവും പൗരോഹിത്യവും സ്ഥാപിക്കുകയും പരസ്നേഹത്തിന്റെ നവമായ കല്പന നൽകുകയും ചെയ്ത ദിനത്തിന്റെ ഓർമയാണ് കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച.
മരണവാതിൽക്കൽ നിൽക്കുന്ന ഒരാൾ പറയുന്ന വാക്കുകൾക്കും ചെയ്യുന്ന പ്രവൃത്തികൾക്കും അയാൾ ജീവിക്കാൻ ബാക്കിവച്ചതോ ജീവിച്ചുതീർത്തതോ ആയ കാര്യങ്ങളുമായി അഭേദ്യമായ ബന്ധം ഉണ്ടാകും. അതുകൊണ്ടാണല്ലോ മരണക്കിടക്കയിൽനിന്ന് അപ്പനും അമ്മയുമൊക്കെ പറഞ്ഞ വാക്കുകൾ ഇന്നും മക്കളുടെ ഹൃദയത്തിൽ മായാതെ കിടക്കുന്നതും ഇടയ്ക്കിടെ ഒരു ഓർമപ്പെടുത്തൽപോലെ ഉള്ളിന്റെ ഉള്ളിൽ അവ അലയടിക്കുന്നതും. മനുഷ്യബന്ധങ്ങളിൽ ഒരാളുടെ അവസാനമൊഴികൾക്ക് ഇത്രമാത്രം സ്ഥാനമുണ്ടെങ്കിൽ ഗുരുശിഷ്യ ബന്ധത്തിൽ അവ എത്ര തീവ്രമായി അടയാളപ്പെടുത്തുമായിരിക്കും.
ഇതിനുള്ള ഏറ്റവും നല്ല വായനയാണ് തന്റെ മരണത്തിന് തലേരാത്രിയിൽ ക്രിസ്തുവിനും ശിഷ്യർക്കും ഇടയിൽ സംഭവിച്ച കാര്യങ്ങൾ. മരണത്തിന്റെ തലേരാത്രി താൻ മൂന്നു വർഷക്കാലം പഠിപ്പിച്ചവയെല്ലാം ശിഷ്യർക്ക് സംഗ്രഹിച്ചുകൊടുക്കണമെന്ന് യേശു ആഗ്രഹിച്ചു. യോഹന്നാൻ സുവിശേഷകൻ ഈ രാത്രിയിലെ വിവരണങ്ങൾ ആരംഭിക്കുന്നത് ആ സമയത്തിന്റെ പ്രത്യേകത സൂചിപ്പിച്ചുകൊണ്ടാണ്: “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുന്പ് യേശു അറിഞ്ഞു’’(യോഹന്നാൻ 13,1). ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ‘നസറത്തിലെ യേശു’എന്ന പുസ്തകത്തിൽ ഈ സമയത്തിന്റെ രണ്ട് പ്രത്യേകതകൾ എടുത്തുകാട്ടുന്നുണ്ട്. ഒന്ന്, ഈ ലോകത്തിലെ യേശുവിന്റെ പരസ്യജീവിതം പൂർത്തിയാക്കുവാൻ ഉള്ള സമയമായി. രണ്ട്, യേശുവിന്റെ സ്നേഹം അതിന്റെ പാരമ്യത്തിൽ വെളിപ്പെടുത്താനുള്ള സമയമായി. ഈ സമയത്താണ് ദിവ്യകാരുണ്യമെന്ന കൂദാശസ്ഥാപനത്തിലൂടെയും പാദക്ഷാളനമെന്ന സ്നേഹപ്രവൃത്തിയിലൂടെയും ക്രിസ്തു തന്റെ ജീവിതസന്ദേശസംഗ്രഹം ശിഷ്യരുടെ ഹൃദയത്തിൽ കോറിയിടുന്നത്. ക്രിസ്തുവിന് അറിയാമായിരുന്നത് മറ്റേതു പ്രതീകങ്ങളെക്കാളും തന്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നവയാണ് ദിവ്യകാരുണ്യവും പാദക്ഷാളനവും. അതുകൊണ്ട് “ക്രൈസ്തവ വിശ്വാസത്തിന്റെയും ആരാധന ക്രമവത്സരത്തിന്റെയും അത്യുച്ചസ്ഥായിയുമായ പെസഹത്രിദിനത്തിന്റെ (ക്രിസ്തുവിന്റെ സഹന-മരണ-ഉത്ഥാനം)’’പടിവാതിലായി ഇവ നിലകൊള്ളുന്നു (റോമൻ ആരാധനക്രമ വത്സരം, 18-19).
യേശുവിന്റെ സ്നേഹവും എളിമപ്പെടലും ഏറ്റവും പ്രകടമായ രീതിയിൽ അനുഭവവേദ്യമായ പരമോന്നത രഹസ്യങ്ങളായ ദിവ്യകാരുണ്യത്തെയും പൗരോഹിത്യത്തെയും പാദക്ഷാളനത്തെയും ആഴത്തിൽ ധ്യാനിക്കുന്നത് യേശുവെന്ന ദിവ്യഗുരുവിന്റെ കാൽപ്പാടുകൾ പിൻചെല്ലുന്ന ഇന്നത്തെ ശിഷ്യസമൂഹത്തിന്റെ വഴികളെ പ്രകാശമാനമാക്കും. അതിനാൽ ഇവയുടെ ആനുകാലിക വായനയാണ് ഈ തിരുവത്താഴദിന സന്ദേശത്തിന്റെ ഉള്ളടക്കം.
ബലിയായിത്തീരുന്ന സ്നേഹം
എല്ലാ ജീവിതത്തിന്റെ പിന്നിലും ആരുടെയെങ്കിലുമൊക്കെ സമർപ്പണത്തിന്റെയും പകുത്തു നൽകിയ സ്നേഹത്തിന്റെയും കഥയുണ്ട്. ഭൂമിയിലേക്ക് ഒരു കുഞ്ഞ് പിറന്നുവീഴുന്നതു മുതൽ ആരംഭിക്കുന്നു ഈ പകുത്തുനൽകുന്ന സ്നേഹത്തിന്റെ തീർഥാടനയാത്ര. അമ്മയെ തിന്നാണ് ഒരു കുഞ്ഞ് വളരുന്നത് എന്നു പറയുന്നതുപോലെ എത്രപേരുടെ നിസ്വാർഥ സ്നേഹത്തിന്റെ ഫലമാണ് നാമോരോരുത്തരും. ബലിയായിത്തീരുന്ന ഈ സ്നേഹയാത്രയുടെ ഉദാത്തമായ മാതൃകയാണ് തന്റെ മരണത്തിനു മുന്പുള്ള രാത്രിയിൽ യേശുവിനും ശിഷ്യർക്കും ഇടയിൽ സംഭവിച്ചത്.
സമാന്തര സുവിശേഷകർ ഈ സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ്:
അവർ ഭക്ഷിച്ചുകൊണ്ടിരിക്കുന്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: “വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽനിന്നു പാനം ചെയ്യുവിൻ’’(മത്തായി 26,26-27).
യേശു അപ്പം എടുത്തപ്പോൾ ശിഷ്യരുടെ മനസിലൂടെ യേശു അപ്പം വർധിപ്പിച്ച് അനേകർക്കു നൽകിയ അദ്ഭുതത്തിന്റെ ഓർമകൾ കടന്നുപോയിട്ടുണ്ടാകാം. അതുപോലെതന്നെ, ആ രാത്രിയിലും സംഭവിക്കുമെന്ന് അവർ വിചാരിച്ചിട്ടുണ്ടാകാം. എന്നാൽ അവരുടെ ചിന്തകൾക്ക് വിപരീതമായി യേശു അവിടെയുണ്ടായിരുന്ന ഒരപ്പമെടുത്ത് എല്ലാവർക്കുമായി മുറിച്ച് നൽകി. ഒടുവിൽ മുറിച്ചു നൽകിയവന് ഭക്ഷിക്കുവാൻ ഒന്നുമില്ലാത്ത അവസ്ഥ. ഈ അവസ്ഥയിൽനിന്നാണ് മുറിക്കപ്പെട്ട സ്നേഹത്തിന്റെ ഓർമയായ ദിവ്യകാരുണ്യമെന്ന കൂദാശയും ബലിയും ഉടലെടുക്കുന്നത്.
“പരിശുദ്ധ കുർബാന ക്രിസ്തീയ ജീവിതത്തിന്റെ മുഴുവൻ ഉറവിടവും ഉച്ചസ്ഥാനവുമാണ്’’. (കത്തോലിക്കാ സഭയുടെ മതബോധനം, 1324). പരിശുദ്ധ കുർബാനയിൽനിന്നും കൃപാവരം ഒരു നീരുറവയിൽനിന്നും എന്ന പോലെ നമ്മിലേക്ക് പ്രവഹിക്കുന്നു. കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: “ഒരാൾ കുരിശിലേക്ക് നോക്കുന്പോൾ യേശു തന്നെ എത്രമാത്രം സ്നേഹിച്ചുവെന്ന് തിരിച്ചറിയുന്നു. എന്നാൽ ഒരാൾ ദിവ്യകാരുണ്യത്തിലേക്കു നോക്കുന്പോൾ യേശു തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസിലാക്കുന്നു’’. ഓരോ ബലിയർപ്പണവും നമ്മെ ഓർമിപ്പിക്കുന്നത് ഈ മുറിക്കപ്പെട്ട സ്നേഹവും മുറിക്കപ്പെടേണ്ട നമ്മുടെ ജീവിതത്തെയുമാണ്. ദൈവാലയത്തിലെ ബലിയർപ്പണത്തിൽ പങ്കെടുത്തശേഷം ബലിയായി ജീവിക്കാനുള്ള നമ്മുടെ വിളിയിലേക്ക് ഈ തിരുവത്താഴ രാത്രിയിലെ സംഭവങ്ങളുടെ ധ്യാനം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ജീവിക്കേണ്ട സ്നേഹം
സഭ മുഴുവനും ഒരു പുരോഹിതജനമാണ്. മാമ്മോദീസയിലൂടെ എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. പൗരോഹിത്യം ക്രിസ്തുവാകുന്ന നിത്യപുരോഹിതന്റെ അഭിഷേകത്തിലുള്ള പങ്കാളിത്തമാണ്. “ക്രിസ്തുവിന്റെ നാമത്താൽ മനുഷ്യരക്ഷയുടെ ബലി നവീകരിക്കുന്നതിനും ദൈവജനത്തിന് പെസഹാവിരുന്ന് ഒരുക്കുന്നതിനും സ്നേഹത്തോടെ നയിക്കുന്നതിനും വചനത്താൽ പരിപോഷിപ്പിക്കുന്നതിനും കൂദാശകളാൽ ശക്തിപ്പെടുത്തുന്നതിനുമായി ദൈവജനത്തിൽനിന്നും വേർതിരിക്കപ്പെട്ട് വിശുദ്ധീകരിക്കപ്പെട്ടവരാണ് പുരോഹിതർ ”(റോമൻ മിസാൽ, തൈലപരികർമപൂജ, ആമുഖഗീതി). സഭയിലെ പൗരോഹിത്യത്തിന്റെ തുടക്കവും ഈ മുറിച്ചു നൽകിയ സ്നേഹത്തിന്റെ അത്താഴമേശയിലാണ്. വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി പറയുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാപ്രവർത്തനം തുടരുന്നു... ലോകത്തിൽ വൈദികൻ ആരെന്ന് യഥാർഥത്തിൽ മനസിലാക്കിയാൽ നാം മരിക്കും. ഭയംകൊണ്ടല്ല... സ്നേഹംകൊണ്ട്. യേശുവിന്റെ ഹൃദയത്തിലെ സ്നേഹമാണ് പൗരോഹിത്യം’’.
എല്ലാ ജീവിതസാഹചര്യങ്ങളിലും ഒരു ബലിജീവിതം അത്യന്താപേക്ഷിതമാണ്. മറ്റുള്ളവർക്കായി ബലിയായി തീർന്നതിന്റെ സ്മരണയിലാണ് ഒരാൾ ജീവിതകാലവും മരണശേഷവും മറ്റുള്ളവരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. അങ്ങനെയാണ് അപ്പനും അമ്മയും മക്കൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹസ്മരണയായിതീരുന്നത്. അങ്ങനെതന്നെയാണ് പുരോഹിതരും സന്യസ്തരും ജനങ്ങളുടെ ഇടയിൽ അനുഗ്രഹസാന്നിധ്യമായി മാറുന്നത്. അപ്രകാരംതന്നെയാണ് ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിതത്തിൽ സ്നേഹസാന്നിധ്യം ആകുന്നത്.
ചെറുതായി തീരുന്ന സ്നേഹം
സുവിശേഷങ്ങളിൽ യോഹന്നാന്റെ പേരിലുള്ള സുവിശേഷം മാത്രമാണ് പാദക്ഷാളനം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വ്യത്യസ്തമായ വിവരണശൈലിക്ക് ബൈബിൾ പണ്ഡിതർ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന് ഇതാണ്: ഏറ്റവും ഒടുവിലായി രൂപപ്പെട്ടതാണല്ലോ ഈ സുവിശേഷം.
അന്ത്യ അത്താഴ സമയത്ത് സ്നേഹത്തിന്റെ അടയാളവുമായി യേശു നൽകിയ അപ്പം മുറിക്കലിന്റെ യഥാർഥ അർഥത്തിന് ഈ സുവിശേഷം രൂപപ്പെട്ട സമൂഹത്തിനിടയിൽ മങ്ങലേറ്റിരുന്നു. അപ്പം മുറിക്കലിലൂടെ യേശു വിഭാവനം ചെയ്ത യഥാർഥ ലക്ഷ്യത്തിലേക്കുതന്നെ സമൂഹത്തെ കൂട്ടിക്കൊണ്ടുപോകാനാണ് യോഹന്നാൻ സുവിശേഷത്തിന്റെ രചയിതാവ് എളിമയുടെയും സ്നേഹത്തിന്റെയും അടയാളമായ പാദക്ഷാളനം അന്ത്യ അത്താഴ വിവരണത്തിന്റെ സ്ഥാനത്ത് ഉൾപ്പെടുത്തിയത്.
നമ്മുടെ അനുദിന ജീവിതത്തിൽ എളിമയുടെയും ചെറുതാകലിന്റെയും മനോഭാവം നഷ്ടപ്പെടുന്പോൾ പാദക്ഷാളനത്തിന്റെ ആത്മീയതയിലേക്ക് മടങ്ങിപ്പോകണം. ചെറുതാകുന്ന ദൈവത്തെയും നമ്മെ എളിമപ്പെടുത്തുന്ന ആത്മീയതയെയും സ്വീകരിക്കുവാൻ അന്നത്തെ ശിഷ്യസമൂഹത്തിന് പ്രയാസമായിരുന്നപോലെ ഇന്നും അത്ര എളുപ്പമല്ല. അതിനൊരു ഉദാഹരണമാണ് പാദക്ഷാളനസമയത്തെ പത്രോസിന്റെ മനോഭാവം. പാദം കഴുകാൻ തുനിഞ്ഞ യേശുവിനെ തടഞ്ഞ് പത്രോസ് ചോദിച്ചു: “കർത്താവേ, നീ എന്റെ കാലു കഴുകുകയോ?’’ (യോഹന്നാൻ 13,7). ഇതിനർഥം പത്രോസിന്റെ സങ്കല്പത്തിലെ ദൈവത്തിന് ഇത്ര ചെറുതാകാനാകില്ല. പീഡാസഹന പ്രവചന സമയത്ത് യേശുവിനെ മാറ്റിനിർത്തി തടസം പറയുന്ന പത്രോസിലും നിഴലിക്കുന്നത് ഇതേ മനോഭാവമാണ്.
ചെറുതാകാനാകാത്ത പരിക്കേൽക്കാനാകാത്ത ദൈവമായിരുന്നു പത്രോസിന്റെ ദൈവം. പാദക്ഷാളനവും പിന്നീട് നടന്ന സംഭവങ്ങളും പത്രോസിന്റെ കാഴ്ചപ്പാടിനെ കീഴ്മേൽ മറിച്ചു. ഒരു യഹൂദ അടിമയ്ക്ക് അനുവദനീയമല്ലായിരുന്നതും എന്നാൽ വിജാതീയ അടിമയ്ക്കായി മാത്രം മാറ്റിവച്ചിരുന്നതുമായ പാദക്ഷാളനത്തിലൂടെയും ഏറ്റവും വലിയ കുറ്റവാളിക്കു ലഭിച്ചിരുന്ന കുരിശുമരണത്തിലൂടെയും യേശുവിലൂടെ ദൈവത്തിന്റെ കരുണയുടെയും സ്നേഹത്തിന്റെയും മുഖം ലോകത്തിനു വെളിപ്പെടുത്തി. അങ്ങനെ ഇത്രമാത്രം ചെറുതാകുവാൻ എത്രമാത്രം വളരണം എന്ന് ലോകം തിരിച്ചറിഞ്ഞു.
ഇത്ര ചെറുതാകാൻ തക്കതായ വലിയ ഹൃദയത്തിന്റെ ഉടമകളാകുവാൻ വേണ്ട കൃപ നൽകണമേ എന്നതായിരിക്കട്ടെ ഓരോ തിരുവത്താഴ ഓർമയിലും നമ്മിൽ ഉയരേണ്ട പ്രാർഥന. പാദക്ഷാളനം ഒരു ഓർമയാണ്, ജീവിക്കേണ്ട ഓർമ... അതൊരു സമർപ്പണമാണ്, ദൈവ ഇഷ്ടത്തിന് മുന്പിലുള്ള എളിമനിറഞ്ഞ ജീവിതസമർപ്പണം... അതൊരു നിയോഗമാണ്, അപരന്റെ കാലുകൾ കഴുകുവാനും അവർക്കായി മുറിക്കപ്പെടുവാനുമുള്ള ശിഷ്യന്റെ നിയോഗം...
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷനേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
2014 മുതൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ആക്രമണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടും കേന്ദ്രം തുടർന്നുപോരുന്നു. കേന്ദ്രത്തിന്റെ പ്രതികാര നടപടിക്കെതിരേ ശിവസേനാ മുഖപത്രം സാമ്ന കഴിഞ്ഞദിവസം രംഗത്തെത്തി.
“ചൈന, റഷ്യ രാജ്യങ്ങളിലായിരുന്നെങ്കിൽ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കുകയോ അവരെ കാണാതെ പോകുകയോ ചെയ്യും. എന്നാൽ, ജനാധിപത്യം ഉണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യയിൽ അന്വേഷണ ഏജൻസികളെക്കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നു. 2014 മുതൽ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നിവ രജിസ്റ്റർ ചെയ്യുന്ന 95 ശതമാനം കേസുകളും പ്രതിപക്ഷനേതാക്കൾക്ക് എതിരേയാണ്’’ എന്നായിരുന്നു സാമ്നയുടെ ആരോപണം.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചേംബറിലേക്ക് സന്ദർശക ഗാലറിയിൽനിന്ന് രണ്ടു യുവാക്കൾ തൂങ്ങിയിറങ്ങി കളർ സ്പ്രേ പ്രയോഗം നടത്തി. ഇതിനെതിരേ പ്രതികരിച്ച 141 പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്തു. സഭയിൽ ഇല്ലാത്ത എംപിയെപ്പോലും സസ്പെൻഡ് ചെയ്യുന്ന രീതിയിലേക്ക് ജനാധിപത്യ ഭരണബോധം അധഃപതിച്ചു. തെറ്റു മനസിലാക്കിയ സ്പീക്കർ ഡിഎംകെ അംഗം എസ്.ആർ. പാർഥിപന്റെ സസ്പെൻഷൻ പിന്നീട് പിൻവലിച്ചു.
ഏകാധിപത്യത്തിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ആ യുവതിയും യുവാക്കളും ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല. രാമക്ഷേത്ര നിർമാണത്തിന്റെ ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാനിരുന്ന ബിജെപി ഇലക്ടറൽ ബോണ്ട് വിവരം പുറത്തുവന്നതോടെ തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും റെയ്ഡും അറസ്റ്റും ഉപയോഗിച്ച് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അവർ.
പാലം കടന്നവർ
നിലവിലെ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോണ്ഗ്രസിലായിരുന്നപ്പോൾ ശാരദാ ചിട്ടി കുംഭകോണക്കേസിൽ സിബിഐ ചോദ്യം ചെയ്യുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ജലവിതരണ പദ്ധതിയുമായും ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരേ അഴിമതിയാരോപണം ഉണ്ടായിരുന്നു. ആസാമിലെ തരുണ് ഗൊഗോയ് മന്ത്രിസഭയിൽ 2006 മുതൽ 2011 വരെ ആരോഗ്യം, ധനം, പൊതുമരാമത്ത്, സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തു.
2002- 2006 മന്ത്രിസഭയിലും ഉണ്ടായിരുന്നു. തരുണ് ഗൊഗോയിയുമായി അധികാര വടംവലി വന്നതോടെ കോണ്ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അതിനാൽ പാർട്ടി വിട്ടെന്നും ഭാഷ്യം. 2015 മുതൽ ബിജെപിക്ക് ഒപ്പം. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം. ബിജെപിയുടെ സർബാനന്ദ സോനാവാൾ മന്ത്രിസഭയിൽ ധനമന്ത്രി. 2021 തെരഞ്ഞെടുപ്പിൽ ബിജെപിക്കു വീണ്ടും വിജയം, സോനോവാളിനെ പുറത്താക്കി ഹിമന്ദ ബിശ്വ ശർമ ആസാം മുഖ്യമന്ത്രിയായി. ബിജെപിക്കൊപ്പം കൂടിയതോടെ അഴിമതിയാരോപണങ്ങൾ ഒലിച്ചുപോയി. ഹിമന്ദ ബിശ്വയുടെ ഭാര്യ റിനികി ബുയാൻ ശർമയ്ക്കെതിരേയും അഴിമതിയാരോപണമുണ്ട്. എന്നാൽ ഒരു അന്വേഷണവും ഉണ്ടായില്ല.
തൃണമൂൽ കോണ്ഗ്രസിലെ സുവേന്ദു അധികാരി നാരദ ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങി. പാർട്ടി നേതൃത്വം കൈവിട്ടതോടെ ബിജെപിയിൽ എത്തി. ഇപ്പോൾ ബംഗാളിലെ പ്രതിപക്ഷനേതാവ്. ആദർശ് ഫ്ളാറ്റ് കുംഭകോണത്തിൽ അകപ്പെട്ട മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ അശോക് ചവാൻ അടുത്തിടെയാണ് ബിജെപിക്കൊപ്പം കൂട്ടുകൂടിയത്. ഇദ്ദേഹത്തിനെതിരേ പത്തുവർഷം മുന്പ് ആരംഭിച്ച സിബിഐ, ഇഡി അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ബിജെപിയിൽ എത്തിയതോടെ പൂർണസംരക്ഷണം. അമരീന്ദർ സിംഗ്, പേമ ഖണ്ഡു, ദിഗംബർ കാമത്ത്, അജിത് പവാർ, ഛഗൻ ഭുജ്ബൽ, നാരായണ് റാണെ, പ്രഫൂൽ പട്ടേൽ, ഭാവന ഗാവ്ലി, കെ. കുമാരസ്വാമി, ജഗൻമോഹൻ റെഡ്ഢി, മായാവതി, ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ നേതാക്കൾ റെയ്ഡ് പേടിയിലാണ്. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ ആദ്യം സഖ്യത്തിനൊപ്പം നിർത്തിയെങ്കിലും ദ്രാവിഡ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ സഖ്യം ഉപേക്ഷിച്ചു. ഏതു സംസ്ഥാനത്ത് ഏതു പാർട്ടി ജയിച്ചാലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ വരുതിക്കൊപ്പം കൊണ്ടുവരാമെന്ന ചിന്തയിലാണ് ഭരണപക്ഷം.
പണാധിപത്യം
മഹാരാഷ്ട്രയിലെ മഹാഖണ്ഡ്ബന്ദൻ സർക്കാർ തകരാൻ കാരണം ബിജെപിയുടെ പൊളിറ്റിക്കൽ എൻജിനിയറിംഗും പണാധിപത്യവുമായിരുന്നു. സഹകരണ ബാങ്ക് കേസിൽ അഴിമതിയാരോപണം നേരിടുന്ന അജിത് പവാറിനെ എൻസിപി പിളർത്തി പുറത്തുകൊണ്ടുവരാൻ ബിജെപിക്കായി. ഏക്നാഥ് ഷിൻഡെ സർക്കാരിൽ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുകയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഗോവയിൽ കോണ്ഗ്രസിന്റെ അടിത്തറയിളക്കിയ കൂറുമാറ്റം നടത്തിയ നേതാവാണ് ദിഗംബർ കാമത്ത്. ജലവിതരണ പദ്ധതിക്കേസിൽ ആരോപണം നേരിടുന്ന ഇദ്ദേഹം 2022 ൽ കൂറുമാറി ബിജെപിയിൽ എത്തിയതോടെ പൂർണ പരിരക്ഷ ലഭിച്ചു. മഹാരാഷ്ട്ര സദൻ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഇഡി മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ബലിന്റെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇഡി അറസ്റ്റ് ചെയ്തെങ്കിലും ബിജെപി പാളയത്തിൽ എത്തിയതോടെ കേസന്വേഷണം നിലച്ചു.
രാജ്യത്തെ ചെറുതും വലുതുമായ പാർട്ടികൾക്കും നേതാക്കൾക്കും ബിജെപി പണം നൽകിവരുന്നു. അധികാരവും പണവും ഒത്തുചേർന്ന വിചിത്രവഴിയിലൂടെയാണ് രാജ്യത്തെ പ്രമുഖ പാർട്ടി സഞ്ചരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ മാനസികമായി തകർക്കുന്ന തന്ത്രമാണ് കാണുന്നത്. എതിരാളി ആരായിരുന്നാലും തങ്ങൾക്ക് മൂന്നാം വട്ടവും ഇന്ദ്രപ്രസ്ഥം ഭരിക്കണമെന്ന നിലപാടിലാണ് ബിജെപി. അതിനായി ആരെയെല്ലാം ജയിലിലടയ്ക്കുമെന്ന് കണ്ടറിയാം.
(അവസാനിച്ചു).