Star Chat |
Back to home |
|
എസ്രയുടെ വിജയത്തിനു പിന്നിൽ കോംപ്രമൈസില്ലാത്ത മേക്കിംഗ് സ്റ്റൈൽ- സുജിത് വാസുദേവ് |
|
|
ഹോളിവുഡ് ചിത്രത്തിന്റെ ഫീലുള്ള ഹൊറർ ത്രില്ലർ എന്ന വിലയിരുത്തലുമായി മുന്നേറുകയാണ് ജെയ്.കെ രചനയും സംവിധാനവും നിർവഹിച്ച എസ്ര. പ്രതികാരത്തെ പ്രണയം മറികടക്കുകയാണ് എസ്രയിൽ. ആത്മാക്കളുടെ കാര്യത്തിലും അത് അങ്ങനെതന്നെയെന്ന് അനുഭവിപ്പിക്കുന്ന സിനിമ. ""ജെയിംസ് ആൻഡ് ആലീസ് കണ്ടുവെന്നും ഇഷ്ടമായെന്നും സൂചിപ്പിച്ചുകൊണ്ടാണ് സംവിധായകൻ ജെയ് കെ. എന്നോട് എസ്രയുടെ കഥ പറഞ്ഞുതുടങ്ങിയത്. ഈ പ്രോജക്ടിനെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞതു പൃഥ്വിരാജിൽ നിന്നാണ്. പക്ഷേ, എസ്ര എന്ന പേരും എന്തുകൊണ്ടാണ് എസ്ര എന്നു പറയുന്നതും ജെയ് കെയാണ്. മലയാളികൾക്ക് ആ കഥ എത്രത്തോളം വർക്കൗട്ട് ആകുമെന്ന് അറിയില്ലെന്നും പക്ഷേ, അതു വർക്കൗട്ട് ആയാൽ വളരെ നന്നായി വർക്കൗട്ട് ആകുമെന്നും പൃഥ്വിരാജിനു കൃത്യമായി ആത്മവിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ഒരു കോണ്ഫിഡൻസിൽ തന്നെയാണു ഞാൻ കഥ കേട്ടതും. പൃഥ്വിരാജിൽ നിന്ന് കഥ കേട്ടപ്പോൾത്തന്നെ എഗ്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ജെയ് കെ നേരിട്ടു കഥപറഞ്ഞപ്പോൾ അതു കൂടി. ഒരു പോസിറ്റീവ് ഫീൽ തോന്നി. ചില കഥകൾ ഒരു പോസിറ്റീവ് വൈബിലാണ് എനിക്കു കിട്ടുക. അങ്ങനെയുള്ള സബ്ജറ്റുകളാണ് ഞാൻ എപ്പോഴും കമിറ്റ് ചെയ്യുന്നത്..'' എസ്രയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച സുജിത് വാസുദേവ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ താങ്കളുടെ പേരു കേട്ടിരുന്നല്ലോ... ഒരേസമയമാണു കട്ടപ്പനയിലെ ഹൃത്വിക് റോഷനിലും എസ്രയിലും സിനിമാട്ടോഗ്രഫി ചെയ്യാനുള്ള ഓഫർ വന്നത്. കട്ടപ്പനയുടെ സ്വഭാവത്തിലുള്ള ഒരു സിനിമ - അമർ അക്ബർ അന്തോണി - മുന്‍പു ചെയ്തിട്ടുള്ളതിനാൽ എസ്ര തെരഞ്ഞെടുക്കുകയായിരുന്നു. ജെയിംസ് ആൻഡ് ആലീസ് കഴിഞ്ഞു നിൽക്കുന്പോഴാണ് എസ്ര എന്ന പ്രോജക്ടിലേക്ക് പൃഥ്വിരാജും ജെയ് കെയും ചേർന്ന് എന്നെ വിളിക്കുന്നത്. ഇതിനുള്ളിൽ എവിടെയോ എനിക്കു വർക്ക് ചെയ്യാനുള്ള കുറേ സാധ്യതകൾ കിടക്കുന്നുണ്ടെന്നു കഥ പറഞ്ഞു കേൾക്കുന്പോൾത്തന്നെ തോന്നി. അതുകൊണ്ടാണ് എസ്ര എന്ന പ്രോജക്ട് സ്വീകരിച്ചത്. സിനിമയെ വളരെ നന്നായി സ്നേഹിക്കുന്ന വ്യക്തിയാണ് ഈ സിനിമയുടെ നിർണാണപങ്കാളിയായ സി.വി. സാരഥി. അദ്ദേഹത്തിനറിയാം ഈ സിനിമ എങ്ങനെയാണു മേയ്ക്ക് ചെയ്യപ്പെടേണ്ടതെന്ന്. പ്രൊഡക്ഷന്റെ സമയത്ത് സാരഥി ഒരു കോംപ്രമൈസിനും തയാറായിരുന്നില്ല. അങ്ങനെ കോംപ്രമൈസ് ഇല്ലാത്തതുകൊണ്ടാണ് ജനം സംസാരിക്കുന്ന ഒരു സിനിമയായി എസ്രയെ ഇപ്പോൾ കാണാനാകുന്നത്. കാരണം, അന്നു പ്രൊഡ്യൂസറോ ഡയറക്ടറോ കുറച്ചു കോംപ്രമൈസ് ചെയ്യാം എന്നു പറഞ്ഞിരുന്നെങ്കിൽ ഇത്തരം ഒരു എസ്ര ഉണ്ടാകുമായിരുന്നില്ല. അതിലുപരി ഡയറക്ടറായ ജെയ്ക്ക് എസ്ര എങ്ങനെയാണു ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു. അദ്ദേഹം ഹിന്ദിയിൽ ആഡ് ഫിലിംസ് ചെയ്തയാളാണ്. പിന്നെ, ബോളിവുഡ് സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ അസോസിയേറ്റായി വർക്ക് ചെയ്ത അനുഭവസന്പന്നതയും. എസ്രയിലെ സസ്പെൻസ് എന്ന തരത്തിൽ ചില സന്ദേശങ്ങൾ പടം ഇറങ്ങിയ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വന്നിരുന്നു. പല ഫാൻസുകളുടെയും ആളുകളാണ് അതിനു പിന്നിൽ. അത്തരം വാർത്തകൾ കേട്ടശേഷം ഏസ്ര കണ്ടാലും സിനിമയുടെ രസം കെടുത്തുന്ന സൂചനകളൊന്നും ആദ്യഭാഗങ്ങളില്ല. ജെയ് കെയുടെ ബ്രില്യൻസാണ് അത്തരം മേക്കിംഗിനു പിന്നിൽ. ഏറെ പഠിച്ച ശേഷമാണ് അദ്ദേഹം പടം ചെയ്തിരിക്കുന്നത്. ഡെബ്യൂക്ക് എന്ന പേരു പോലും ഞാൻ കേൾക്കുന്നത് ഇതിൽ വർക്ക് ചെയ്യുന്പോഴാണ്. എസ്രയിലെ ഛായാഗ്രഹണം... എസ്രയിൽ ലൈറ്റ് ആൻഡ് ഷേഡ് ഫോട്ടാഗ്രഫിക്ക് ഏറെ ചാൻസുണ്ടെന്നു തോന്നി. ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. വൈകിട്ട് നാലരോടെ ലൊക്കേഷനിലെത്തുന്നു. അഞ്ചരയോടെ ലൈറ്റ് ചെയ്തു തുടങ്ങുന്നു. ആറര, ഏഴിനു ഷോട്ടെടുത്തു തുടങ്ങുന്നു. രാവിലെ അഞ്ച്, അഞ്ചര വരെ ലൊക്കേഷനിലായിരിക്കും. ആറു മണിക്കു ഞങ്ങൾ ഷൂട്ടു കഴിഞ്ഞു മടങ്ങുന്പോഴാണ് പലപ്പോഴും മറ്റു സിനിമകളുടെ ആളുകൾ ഷൂട്ടിംഗിനായി ഫോർട്ട് കൊച്ചിക്കു വരിക. പ്രൊഡക്ഷൻ ബോയ്സും യൂണിറ്റ് ബോയ്സും ഉൾപ്പെടെ എല്ലാവരുടെയും കഷ്ടപ്പെടലുകൾക്കാണ് ഇപ്പോൾ ഫലം കൈവന്നിരിക്കുന്നത്. ടെക്നീഷന്മാരുൾപ്പെടെ എല്ലാവരും ഈ സിനിമയ്ക്കുവേണ്ടി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ദൈവം സഹായിച്ച് അതിന്റെ ഫലം ഇപ്പോൾ കിട്ടുന്നുണ്ടെന്ന് അറിയുന്നതിൽ വലിയ സന്തോഷം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുംബൈ, പൂനെ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ബ്യൂട്ടിഫുൾ സിനിമ ചെയ്ത ഫോർട്ട്കൊച്ചിയിലെ വീടാണ് എസ്രയിൽ രഞ്ജന്റെ വീടായി കാണിക്കുന്നത്. രതീഷ് യു. കെ. എന്ന കലാസംവിധായകന്റെ കരവിരുതാണ് ആ വീടിന്റെ ദൃശ്യഭംഗിക്കു പിന്നിൽ. മുംബൈയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ് രതീഷ്. അവിടെ പരസ്യചിത്രങ്ങളിൽ പ്രവർത്തിക്കുന്നു. ജെയ് കെയുടെ അടുത്ത സുഹൃത്താണ്. ചർച്ച്, സിനഗോഗ് എന്നിവയൊക്കെ സെറ്റിട്ടതും പഴയ കാലത്തെ മൊത്തം സീനുകളിൽ കലാസംവിധാനം ചെയ്തതും ഗോകുൽദാസാണ്. കോസ്റ്റ്യൂം ഡിസൈൻ ചെയ്തതു സ്റ്റെഫി. വിവിധതരം ഷെയ്ഡുകളുടെ തെരഞ്ഞെടുപ്പിൽ സ്റ്റെഫിക്കു കാര്യമായ പങ്കുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ അർഥപൂർണമായ എനർജറ്റിക് ഗ്രൂപ്പ് ഡിസ്കഷൻ ഉണ്ടായിരുന്നു. അതിന്റെ കൂടി ഫലമാണ് ഇപ്പോൾ നാം കാണുന്ന എസ്ര. കാമറ താഴെ വച്ചു ചെയ്യുന്പോൾ പരിമിതികളുണ്ട്. ഫ്രെയിമിനുള്ളിൽ കുറച്ചു മാത്രമേ കിട്ടുകയുള്ളൂ. ടോപ്പിൽ കാമറ വച്ചാൽ ദൃശ്യങ്ങളിൽ ജൈജാന്റിസം ഫീൽ ചെയ്യും. മാത്രമല്ല നമ്മുടേതല്ലാതെ, മുകളിൽ നിന്നു വേറെ ഒരാളുടെ വ്യൂ പോയന്റ് എന്ന ധാരണ കിട്ടാനും ഉപകരിക്കും. അത്തരം ചില ഷോട്ടുകളുണ്ട് ചിത്രത്തിൽ. ഈ സിനിമയ്ക്ക് അത്തരം ചില ആംഗിളുകൾ ഉപയോഗിച്ചതു ഗുണപരമായി എന്നാണ് എന്റെ വിശ്വാസം. എല്ലായ്പോഴും ഗ്രൂപ്പ് ഡിസ്കഷനിലൂടെയാണ് അതൊക്കെ തീരുമാനിച്ചിരുന്നത്. പുതിയ ആംഗിൾസ് തേടി പോകുന്പോൾ, മുൻധാരണകളിൽ നിന്നു മാറി ചെയ്യുന്പോൾ ഷോട്ടുകൾക്ക് അതിന്റെതായ സമയമെടുത്തു. ടെക്നിക്കാലിറ്റിയും ഗ്രാഫിക്സും പല ഷോട്ടുകളിലും ഉപയോഗിച്ചിട്ടുണ്ട്. റിയൽ ഇഫക്ടും ഗ്രാഫിക്സും ചേർത്ത് ഉപയോഗിച്ചു. എസ്രയുടെ സിനിമാറ്റിക് മികവിനു പിന്നിൽ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ പങ്ക്... എസ്രയിൽ രാജുവിന്റെ പ്രകടനം വളരെ മികച്ചതാണ്. പൃഥ്വിരാജിന്റെ ഭാഗത്തു നിന്നു പൂർണ പിന്തുണയുണ്ടായിരുന്നു. പല ദിവസങ്ങളിലും ഉറക്കമൊഴിഞ്ഞു ചെയ്യേണ്ട സിനിമയാണെന്നും പലതും വിചാരിക്കുന്നതു പോലെ നടക്കാൻ സാധ്യതയില്ലാത്ത സീക്വൻസുകളാണെന്നും രാജുവിന് അറിയാമായിരുന്നു. കാരണം ലൈറ്റ് ഫ്ളിക്കറിംഗ് കൃത്യമായ സമയത്തു സംഭവിക്കണം. ഇത്ര മണിക്കു ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങാം എന്നു പറയാനാകാത്ത സിനിമയായിരുന്നു എസ്ര. ലൈറ്റിംഗിനും മഴ പെയ്യിക്കാനുമൊക്കെ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലവും ആംഗിളുമാണു വച്ചിരിക്കുന്നത്. ചില ഷോട്ടുകൾക്കു ഫോർട്ട് കൊച്ചിയിൽ വൈഡിനുള്ളിൽ മഴ വേണം. സാധാരണഗതിയിൽ നമ്മുടെ ടെക്നോളജി വച്ച് അത്രയും വൈഡ് റേഞ്ചിൽ മഴ പെയ്യിക്കാനുള്ള സാധ്യതയില്ല. പക്ഷേ, നമുക്ക് ആ വൈഡ് അത്യാവശ്യവുമാണ്. ഒറിജിനൽ മഴസമയത്ത് ഇത് എടുക്കാനുമാവില്ല. അവിടെ ഉപയോഗിക്കുന്നതിനുള്ള ട്രിക്ക് കണ്ടുപിടിക്കുന്നതിനുള്ള സമയം ചില്ലറയല്ല. അത്രയും സമയം ആർട്ടിസ്റ്റുകൾ വെറുതേയിരിക്കണം. പ്രൊഡക്ഷൻ ഭാഗത്തു നിന്ന് അതിനു വരുന്ന കോസ്റ്റ് വഹിക്കാൻ തയാറായ പ്രൊഡ്യൂസർ സി.വി. സരഥി ഉൾപ്പെടെയുള്ളവർ അതിനു പുറകിൽ ഉള്ളതുകൊണ്ടാണ് എസ്ര ഇത്ര നന്നായി വന്നത്. അല്ലാതെ ആരെങ്കിലും എന്താ ഇവർ ചെയ്യുന്നത് എന്നു ചോദിച്ചിരുന്നെങ്കിൽ എസ്ര ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. എല്ലാ ആർട്ടിസ്റ്റുകളും വളറെ നന്നായി സഹകരിച്ചു. പ്രിയാ ആനന്ദിനൊപ്പമുള്ള അനുഭവങ്ങൾ... പ്രിയയ്ക്കു മലയാളം സംസാരിക്കാനറിയില്ല. എങ്കിലും കേട്ടാൽ മനസിലാവും. പക്ഷേ, തമിഴ് നന്നായി സംസാരിക്കും. അവർ പഠിച്ചതും വളർന്നതുമൊക്കെ വിദേശത്തായതിനാൽ ഇംഗ്ലീഷും ഭംഗിയായി പറയും. ഭാഷ ഒരു വിഷയമല്ല. വലിയ ഹീറോയിൻ എന്ന ആലോചിക്കുന്ന ചില ആളുകളെ പോലെയല്ല പ്രിയ. അതായത് അടുത്തേക്ക് ആരും വരാൻ പാടില്ല, മാഡം എന്നു വിളിക്കണം, ഒറ്റയ്ക്കു കാരവാൻ വേണം, ഷോട്ടിനു മാത്രമേ വിളിക്കാവൂ... അത്തരം യാതൊരു നിർബന്ധ ബുദ്ധിയുമില്ലാത്ത ആർട്ടിസ്റ്റാണു പ്രിയ. വളരെ പാവം. ഏതു സമയത്തും ഷൂട്ടു നടക്കുന്ന ലൊക്കേഷനിൽ ഉണ്ടാവും. കാരവാനിൽ വേഷം മാറാൻ പോകുന്നതൊഴിച്ചാൽ എപ്പോഴും കാമറയ്ക്കടുത്തു തന്നെയുണ്ടാവും. ലൊക്കേഷൻ സ്ഥലത്തെ സകല ആളുകളോടും സൗഹൃദപരമായി സംസാരിച്ചു നടക്കുന്ന പ്രകൃതമാണു പ്രിയയ്ക്ക്. അതേസമയം ബ്രില്യന്റുമാണ്. കാരക്ടറിന് എന്തു വേണമെന്ന് അറിഞ്ഞ് അത് ഇംപ്രൂവ് ചെയ്യാനാകുമെങ്കിൽ ഡയറക്ടറോടു ചോദിച്ചറിഞ്ഞു കണ്ടുചെയ്യുന്ന ഒരഭിനേത്രി. എസ്രയുടെ സെറ്റിൽ അസാധാരണസംഭവങ്ങൾ ഉണ്ടായതായി മാധ്യമങ്ങളിൽ വന്നിരുന്നു... എനിക്ക് ഇത്തരം കാര്യങ്ങളിലൊന്നും വലിയ വിശ്വാസമില്ല. എല്ലാ മതങ്ങളിലും എനിക്കു വിശ്വാസമുണ്ട്. സ്വാഭാവികമായും ഞാൻ എല്ലാ ദൈവങ്ങളെയും ആരാധിക്കാറുണ്ട്. ദൈവം ഉണ്ടെങ്കിൽ പിശാചും ഉണ്ടാകണമല്ലോ. അതിലൊന്നും അകമഴിഞ്ഞു വിശ്വസിക്കേണ്ട കാര്യവുമില്ല. കാരണം, നമ്മൾ ചെയ്യാത്തതിലൊന്നും ദൈവം അകമഴിഞ്ഞു കനിഞ്ഞുതരില്ല. നമ്മൾ എന്തെങ്കിലും ആവണമെങ്കിൽ നമ്മൾ തന്നെ വർക്ക് ചെയ്യണം. എന്റെ ജോലിയിൽ മാത്രമേ എനിക്കു വിശ്വാസമുള്ളൂ. എന്റെ ജോലിയെ വളരെയധികം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. സെറ്റിൽ വളരെ നല്ല രീതിയിൽ വർക്ക് ചെയ്തിരുന്ന ഒരു ജനറേറ്റർ പെട്ടെന്നു നിന്നുപോയി. ലൈറ്റുകൾ മൂന്നാലെണ്ണം കേടായി. നോക്കുന്പോൾ കേബിളിനോ മറ്റു കാര്യങ്ങൾക്കോ യാതൊരു തകരാറുമില്ല. രണ്ടു കാമറ ഒരേസമയം ഉപയോഗിക്കുകയായിരുന്നു. രണ്ടും ഒരേസമയം നിന്നു. യാതൊരു തകരാറും ഇതേവരെ സംഭവിക്കാത്ത ഹൈഡ്രോളിക് ട്രോളിയുടെ ബാറ്ററി വീക്കായി. അതിനു പകരം ബോംബെയിൽ നിന്നു വരണം. അതിന്റെ ടെൻഷൻ. വിശ്വാസമുള്ളവരും സെറ്റിലുണ്ടായിരുന്നു. അവരുടെ വിശ്വാസം തകർക്കേണ്ടെന്നു കരുതി. പുരോഹിതനെ കൊണ്ടുവന്നു പ്രാർഥന നടത്തി. അതിനുശേഷം ഇത്തരം പ്രശ്നങ്ങൾക്കു കുറവുവന്നതായി അനുഭവപ്പെട്ടു. എസ്രയുടെ ചിത്രീകരണത്തിനിടെ വെല്ലുവിളിയായി തോന്നിയ നിമിഷങ്ങൾ... ഷൂട്ട് തുടങ്ങിയ അന്നു മുതൽ അത് അവസാനിക്കുന്നതുവരെയുള്ള എല്ലാ മൊമന്റും എനിക്കു ചലഞ്ചിംഗ് ആയിരുന്നു. നോർമൽ മൈൻഡ്സെറ്റിൽ ആ സിനിമ വർക്ക് ചെയ്യാൻ പറ്റില്ല. ഒരു ഷോട്ടിൽ ഒരു സംഗതി ആലോചിച്ചാൽ ഇതേവരെ അതു ചെയ്തിട്ടില്ല എന്നുറപ്പിച്ച ശേഷമേ ചെയ്തിരുന്നുള്ളൂ. ചില നോർമൽ ക്ലോസപ്പും മറ്റു കാര്യങ്ങളും മാറ്റിനിർത്തിയാൽ വളരെ ആലോചിച്ചും കണ്ടും തന്നെ ചെയ്യാനുള്ളതായിരുന്നു ഓരോ ഷോട്ടും. ഇപ്പോൾ ആളുകൾ എസ്രയെക്കുറിച്ചു ഹോളിവുഡ് ഫീലുള്ള സിനിമയെന്നൊക്കെ പറയുന്നുണ്ട്. ഹോളിവുഡ് ഫീലുള്ള സിനിമയെന്ന് ആളുകൾ പറയണമെങ്കിൽ അതിനു പിറകിലുള്ള കഷ്ടപ്പാടുകൾ ചില്ലറയല്ലല്ലോ. അതിനു പിറകിൽ ഏറെ ഹാർഡ് വർക്കും ഹോംവർക്കും ഉണ്ടായിരുന്നു. താങ്കളുടെ കരിയറിൽ എസ്ര മൈൽസ്റ്റോണ്‍ എന്നു കരുതുന്നുണ്ടോ...? അതേ. ഡയറക്ഷൻ ചെയ്തുകഴിഞ്ഞാൽ സിനിമാട്ടോഗ്രഫിയിലേക്കു മടങ്ങരുതെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ഇനി സിനിമാട്ടോഗ്രഫി ചെയ്യുന്നുണ്ടോ എന്നു പലരും ഇപ്പോഴും ചോദിക്കാറുണ്ട്. സിനിമാട്ടോഗ്രഫി എന്തോ തരംതാണ പരിപാടിയായിട്ടാണു പലരും കാണുന്നത്. പക്ഷേ, എന്നെയും എന്റെ സിനിമാട്ടോഗ്രഫിയെയും എന്റെ ഡയറക്ഷന്റെ മതിപ്പിനെയും ഞാൻ ബഹുമാനിക്കുന്നുണ്ട്. മറ്റ് ആളുകൾ ഡയറക്ഷൻ ചെയ്യുമ്പോഴും സിനിമാട്ടോഗ്രഫി ചെയ്യുമ്പോഴും ഏതു ജോലിയെയും ഞാൻ ബഹുമാനിക്കുന്നു. കാരണം എല്ലാ ജോലിക്കും അതിന്റേതായ പെർഫക്ഷൻ വേണം. ഇനി വരുന്ന സിനിമകൾക്ക് എസ്ര മാതൃകയാകുമെന്നു തോന്നുന്നുണ്ടോ...? ഹിന്ദി, തമിഴ്, ഹോളിവുഡ് സിനിമകൾ കണ്ടശേഷം കണ്ടു പഠിക്ക്. അതുപോലെയൊക്കെ സിനിമ ചെയ്യണം - എന്നു പല പ്രൊഡ്യൂസേഴ്സും പറയുന്നതു കേട്ടിട്ടുണ്ട്. അത്തരം സിനിമകൾക്കു കിട്ടുന്ന സാങ്കേതികസൗകര്യങ്ങളൊന്നും ഇവിടെ പല സിനിമകൾക്കും കിട്ടാറില്ല. ഞാൻ വർക്ക് ചെയ്ത സിനിമകളിൽ ഭാഗ്യത്തിനു സിനിമയെ സ്നേഹിക്കുന്ന പ്രൊഡ്യൂസേഴ്സാണുള്ളത്. അല്ലെങ്കിൽ ഡയറക്ട്സേിന് അത്തരം ഡിമാൻഡുകളുണ്ടാവും. ഞാൻ ഡിമാൻഡ് ചെയ്യുന്ന സാധനങ്ങൾ അനാവശ്യത്തിനല്ലെന്ന് ഇപ്പോഴുള്ള ഡയറക്ടേഴ്സിനും പ്രൊഡ്യൂസേഴ്സിനും കൃത്യമായി അറിയുകയും ചെയ്യാം. പക്ഷേ, ഭൂരിഭാഗം സിനിമകളും അതു മതി എന്ന പ്രോഡ്യൂസേഴ്സിന്റെ ശക്തമായ താക്കീതോടു കൂടിയാണു നടക്കുന്നത്. വാസ്തവത്തിൽ ബജറ്റിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നല്ല സിനിമകൾ നമുക്കു ചെയ്യാനാവും. ഇതിൽ പാന്തർ ക്രെയിൻ ഉപയോഗിച്ചു. 25, 26 ദിവസത്തോളം. പാന്തർ ക്രെയിൻ ഉപയോഗിക്കുന്പോൾ കിട്ടുന്ന മൂവ്മെന്റ്സ് വേണം എന്നു തോന്നുന്ന സ്ഥലങ്ങൾ തുടർച്ചയായി ചാർട്ട് ചെയ്ത ശേഷം പാന്തർ ക്രെയിൻ സെറ്റിലെത്തിക്കേണ്ട ദിവസങ്ങൾ അതു പ്രകാരം നിശ്ചയിക്കുകയായിരുന്നു. ശരാശരി ബജറ്റിനപ്പുറത്തേക്ക് ഇത്രയും വലിയൊരു സിനിമ പോയിട്ടില്ല. പൃഥ്വിരാജിനെ വച്ചു ചെയ്യുന്ന ഒരു നോർമൽ സിനിമയുടെ ചെലവിനെക്കാൾ കുറച്ചുകൂടി മാത്രമാണ് ഇതിനു ചെലവായത്. ഇതിൽ ഞങ്ങൾ വളരെ കാൽക്കുലേറ്റഡ് ആയിരുന്നു. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞ് ഏതേതു സാധനങ്ങൾ ഏതേതു ദിവസങ്ങളിൽ വേണമെന്നു കാണിക്കുന്ന ഒരു ചാർട്ട് ഉണ്ടാക്കി അതു പ്രൊഡക്ഷൻ കണ്‍ട്രോളർക്കും അസോസിയേറ്റിനും കൊടുത്തു. ഒപ്പം ആർട്ടിസ്റ്റിന്റെ ഡേറ്റു കൂടി കൃത്യമായി ഉണ്ടെങ്കിൽ ഇത്തരം നല്ല സിനിമകൾ ഉണ്ടാക്കാനാവും. ഇത് ഇവിടെയാരും ചെയ്യുന്നില്ല എന്നതാണു സത്യം. ആർട്ടിസ്റ്റിന്റെ ഡേറ്റ് മാത്രം ആശ്രയിച്ച് പോകുന്പോൾ ഇതു സംഭവിക്കാറില്ല. കൃത്യമായ പ്ലാനിംഗോടെ പോയതിനാൽ സിനിമ റിലീസായി മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ പ്രോഡ്യൂസർക്കു മുടക്കുമുതൽ തിരിച്ചുകിട്ടിയിട്ടുണ്ട്. അങ്ങനെയൊരു തലത്തിലേക്ക് സിനിമയെ കൊണ്ടുപോകാനാകുന്നത് അങ്ങനെയൊരു കാൽക്കുലേറ്റഡ് മൊമന്റിലാണ്. ഇത്തരം സിസ്റ്റത്തിൽ പ്രചോദിതരായി ആളുകൾ സിനിമ എടുക്കാൻ തയാറായാൽ എസ്ര പോലെ ക്വാളിറ്റിയുള്ള സിനിമകൾ തീർച്ചയായും ഉണ്ടാക്കാനാവും. ഒരു സിനിമയുടെ വിജയത്തിനു പിന്നിൽ സിനിമാട്ടോഗ്രഫേഴ്സ് ഉൾപ്പെടെയുള്ള ടെക്നിക്കൽ വിഭാഗം വഹിക്കുന്ന പങ്ക് അംഗീകരിക്കപ്പെടുന്നുണ്ടോ...? ഈ സിനിമയുടെ പ്രമോഷനു വേണ്ടി പ്രോഡ്യൂസർ പറഞ്ഞപ്രകാരം ഞാൻ ഒന്പതിനു കൊച്ചിയിലെത്തി. ഉച്ച വരെ മീഡിയക്കാർ ആരും വിളിച്ചില്ല. എന്തുകൊണ്ടാണെന്നു തിരക്കിയപ്പോൾ ആർട്ടിസ്റ്റുകളെ മാത്രമേ ചാനലുകൾക്കു താത്പര്യമുള്ളൂ എന്ന മറുപടിയാണ് ഒരിടത്തു നിന്നു കിട്ടിയത്. അതെനിക്കു വലിയ വിഷമമുണ്ടാക്കി. പല സിനിമകളിലും ഏറെ നന്നായി പെർഫോം ചെയ്തു എന്നു പറയുന്ന ആർട്ടിസ്റ്റുകൾ ഒരു ഡയറക്ടറുടെ കഴിവുകൊണ്ടായിരിക്കും അങ്ങനെ പെർഫോം ചെയ്തത്. ആർട്ടിസ്റ്റുകൾ സ്ക്രീനിൽ നന്നായി വരണമെങ്കിൽ നന്നായി ലൈറ്റ് വയ്ക്കണം, നല്ല ആംഗിൾസിൽ കാമറ വയ്ക്കണം. അവർക്കു സഹായകമായ നിർദേശങ്ങൾ കൊടുക്കണം. അങ്ങനെയുള്ള എല്ലാ കടന്പകളും കഴിഞ്ഞ് അവരുടെ മിസ്റ്റേക്കുകൾ ഒഴിവാക്കാൻ പല ടേക്കുകൾ എടുത്ത ശേഷമാണ് അതിൽ ശരിയായതു മാത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അപ്പോഴാണ് ആർട്ടിസ്റ്റുകളെ അവർ കാണുന്നത്. വാസ്തവത്തിൽ ഏറ്റവും നല്ലതു മാത്രമാണു പ്രേക്ഷകർ കാണുന്നത്. റോഷൻ ആൻഡ്രൂസ് ഒരു സിനിമയിൽ ഒരു ഷോട്ടിന് 72 ടേക്ക് എടുത്തു കേൾക്കുന്പോൾ നമുക്കു വിശ്വാസക്കുറവുണ്ടായേക്കാം. അതിൽ 72-ാമത്തെ ടേക്കാണു നമ്മൾ സിനിമയിൽ കണ്ടത്. അതിലാണ് അവർ ഏറ്റവും നന്നായി പെർഫോം ചെയ്തിരിക്കുന്നത്. 72 ടേക്ക് എടുക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷമ എന്നതാണ് അദ്ദേഹത്തിന്റെ സിനിമയുടെ വിജയം. പക്ഷേ, 72 ടേക്കിൽ അഭിനയിച്ച ആർട്ടിസ്റ്റിനെ മാത്രമേ നമ്മൾ പുറത്തു കാണുന്നുള്ളൂ. അത് അങ്ങനയേ സംഭവിക്കുകയുള്ളൂ. ചില ടെക്നീഷൻസ് തന്നെ അങ്ങനെ ഒരു തരംതിരിവു കാണിക്കുകയും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്യുന്പോൾ നമ്മളെപ്പോലെയുള്ള ടെക്നീഷന്മാർക്കു കുറച്ചു കൂടുതൽ വിഷമം തോന്നും. ഏതെങ്കിലും സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഒരു കോസറ്റ്യൂം ഡിസൈനറോ ആർട്ട് ഡയറക്ടറോ ഇരിക്കുന്നതു കണ്ടിട്ടുണ്ടോ. അവരുടെയൊക്കെ കൃത്യമായ നിതാന്ത പരിശ്രമം കൊണ്ടാണ് ആർട്ടിസ്റ്റുകൾ സ്ക്രീനിൽ മികച്ചു നിൽക്കുന്നതെന്ന സത്യം വിസ്മരിക്കരുത്. ജെയിംസ് ആൻഡ് ആലീസിനു സംഭവിച്ചത്... കഴിഞ്ഞവർഷം പൃഥ്വിരാജിന് ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നല്ലോ അത്.. നല്ല സിനിമ അല്ലെന്ന് അറിഞ്ഞാൽ രാജു ഉറപ്പായും അതിൽ അഭിനയിക്കില്ല. അതെനിക്കറിയാം. എത്ര പേഴ്സണൽ ബന്ധമുണ്ടായാലും സിനിമയ്ക്കുവേണ്ടിയല്ലാതെ രാജു പ്രവർത്തിക്കില്ല. രാജുവിനും പ്രൊഡക്ഷൻ ടീമിനു മൊത്തത്തിലും ആ സിനിമ നല്ലതാണെന്നു തോന്നിയിട്ടു തന്നെയാണ് റിലീസ് ചെയ്തത്. റിലീസിംഗ് ഡേറ്റിൽ പോസ്റ്റ് പ്രൊഡക്ഷൻ തീർന്നില്ല എന്നതായിരുന്നു ചെറിയൊരു പാകപ്പിഴ. അതിന്റെ കാരണം ഷൂട്ടിംഗ് ഡേറ്റ് വൈകി എന്നതാണ്. അതിനു കാരണം അതിനു മുന്‍പു നടന്ന സമരമാണ്. പക്ഷേ, ഡിസ്ട്രിബ്യൂട്ടേഴ്സ് പുതിയ ആളുകൾ ആയിരുന്നതിനാൽ ആദ്യത്തെ പടത്തിനു തന്നെ റിലീസിംഗ് ഡേറ്റ് മാറ്റുന്നത് അവർക്കു ബുദ്ധിമുട്ടാകുമെന്നതിനാൽ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടു പോസ്റ്റ് പ്രൊഡക്ഷൻ നടത്തേണ്ടി വന്നു. കുറച്ചു ദിവസംകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ആളുകൾ പറയുന്ന ലാഗിംഗ് എന്നു പറയുന്ന ഭാഗം കട്ട് ചെയ്യാൻ എനിക്കു സാധിച്ചേനേ. സബ്ജക്ട് കുറച്ചു സ്ലോ പേസ് ആണ്. എന്നാലും കുറച്ചുകൂടി കട്ട് ചെയ്യാമായിരുന്നു. അതിനു വേണ്ടതു സമയമായിരുന്നു. ആ സമയം എനിക്കു കിട്ടിയില്ല. പക്ഷേ, എന്നിരുന്നാൽ പോലും അതൊരു നല്ല സിനിമ അല്ലാതാകുന്നില്ല. ഈ സിനിമ കണ്ടിട്ട് എന്റെ അറിവിൽ നാലോ അഞ്ചോ കുടുംബങ്ങൾ റീയൂണിയൻ ചെയ്തു. മൂന്നു വർഷം പിരിഞ്ഞിരുന്ന ഭാര്യയും ഭർത്താവും അടുത്തു. അച്ഛനും മകളും ഒന്നിച്ചു. കഴിഞ്ഞ മാസം ഷൂട്ടിനു ജോർജിയയിൽ പോയപ്പോൾ അവിടെ ഒരാൾ എനിക്ക് വൈനും സ്പ്രേയും വാങ്ങിത്തന്നിട്ട് ഇങ്ങനെ പറഞ്ഞു- ഇതു ജെയിംസ് ആൻഡ് ആലീസിനു വേണ്ടിയിട്ടുള്ള എന്റെ പാരിതോഷികമാണു സർ. അതൊക്കെ ഓസ്കർ കിട്ടുന്നതിനെക്കാളും വലിയ അംഗീകാരമായിട്ടാണ് എനിക്കു ഫീൽ ചെയ്തത്. അടുത്ത പ്രോജക്ടുകൾ... മേജർ രവി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദ ബോർഡേഴ്സ് ആണ് എസ്രയ്ക്കുശേഷം സിനിമാട്ടോഗ്രഫി ചെയ്ത ചിത്രം. ഷൂട്ടിംഗ് കഴിഞ്ഞു. എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ ഏഴിനാണ് റിലീസിംഗ് ഫിക്സ് ചെയ്തിരിക്കുന്നത്. സംവിധാനവും ഛായാഗ്രഹണവും പരിഗണനയിലാണ്. സംവിധാനത്തിലേക്ക് അധികം വൈകാതെ തന്നെ വരും. അതു മലയാളത്തിൽ തന്നെ ആകണമെന്നില്ല. ചിലപ്പോൾ ഇതരഭാഷയിലേക്കു പോകാനുള്ള സാധ്യതയുമുണ്ട്. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|