Star Chat |
Back to home |
|
രണ്ട് അപരിചിതർ കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്നത്...! |
|
|
പശുപതി, ജനനി അയ്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സൈക്കോ ത്രില്ലർ "മചുക' തിയറ്ററുകളിലേക്ക്. “ഇതൊരു ബുദ്ധിജീവി സിനിമയോ അവാർഡ് സിനിമയോ അല്ല. പക്ഷേ, ഒരു സാധാരണസിനിമ കാണുന്ന ലാഘവത്തോടെ ഈ സിനിമ കാണാനുമാവില്ല. അതിനു കുറച്ചു ശ്രദ്ധ ആവശ്യമാണ്. എന്താണു മചുക എന്ന് നിങ്ങൾ അന്വേഷിക്കാനും അറിയാനും കാണിക്കുന്ന അതേ താത്പര്യവും ശ്രദ്ധയും ആ സിനിമ തുടങ്ങി അവസാനം വരെ സിനിമ കാണുന്നതിലും ഉണ്ടാവണം. എങ്കിൽ മാത്രമേ ആ സിനിമ എന്താണെന്നു മനസിലാവുകയുള്ളൂ. ഇന്റർവെൽ മുതൽ അങ്ങോട്ട് നല്ല ത്രില്ലിംഗ് മൂഡിൽ ഒരു ഫ്രെയിം പോലും ലാഗ് ഇല്ലാതെ ത്രില്ലറായിത്തന്നെയാണു പോകുന്നത്...’’ "മചുക'യുടെ രചനയും സംവിധാനവും നിർവഹിച്ച ജയൻ വന്നേരി സംസാരിക്കുന്നു... സിനിമയിലേക്കുള്ള വഴി... സിനിമയിൽ എനിക്കു മുൻപരിചയങ്ങളില്ല. ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല, ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുമില്ല. ഷോർട്ട്ഫിലിമുകൾ ചെയ്തിട്ടുണ്ട്. അങ്ങനെ സിനിമയോടും താത്പര്യമുണ്ടായി. കണ്ട സിനിമകളോടു തോന്നിയ പ്രണയമാണു സിനിമയിലേക്കു വരാനുള്ള കാരണം. സുഹൃത്തുക്കളോടാണു സിനിമയെക്കുറിച്ചു കൂടുതൽ സംസാരിച്ചിട്ടുള്ളത്. ഞാൻ കണ്ട സിനിമകളും സിനിമയെക്കുറിച്ചു ഞാൻ സംസാരിച്ച സുഹൃത്തുക്കളും തന്നെയാണു ഗുരുനാഥന്മാർ. മലയാളത്തിൽ ആരും ചെയ്യാത്ത ശൈലിയിലുള്ള സിനിമ ചെയ്യാൻ ശ്രമിച്ചതും അതുകൊണ്ടുതന്നെ. ഞാൻ എന്താണോ സിനിമയിൽനിന്നു മനസിലാക്കിയത് അതായിരിക്കണം എന്റെ ആദ്യത്തെ സിനിമ എന്ന ഒരു തീരുമാനമുണ്ടായിരുന്നു. ബേസിക്കലി ഞാൻ എഡിറ്ററാണ്, റിക്കോഡിസ്റ്റാണ്. അതും ഇതുപോലെ സീരിയലിന്റെയും മറ്റും പോസ്റ്റ് പ്രൊഡക്ഷനിലിരുന്നു കണ്ടു പഠിച്ചതാണ്. എഡിറ്റർ എന്ന പദവി സംവിധാനത്തിൽ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എന്തൊക്കെ ഷൂട്ട് ചെയ്താലും അതൊരു സിനിമയായി രൂപാന്തരം പ്രാപിക്കുന്നത് എഡിറ്റിംഗ് ടേബിളിലാണ്. എഡിറ്റിംഗ് സെൻസുള്ളതിനാൽ ഈ സിനിമ സംവിധാനം ചെയ്യുക എന്നതു കുറേക്കൂടി എളുപ്പമായിരുന്നു. സ്ക്രിപ്റ്റിംഗും ഞാൻ തന്നെ ആയതിനാൽ എന്റെ മനസിലുള്ളതു കൃത്യമായി സ്ക്രിപ്റ്റിൽ വന്നു. എനിക്കു തന്നെ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തോടെ എഴുതിയ സ്ക്രിപ്റ്റാണ് മചുക. എന്താണു മ.ചു.ക.... മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നതിന്റെ ചുരുക്കരൂപമാണു മചുക. മചുക ഒരു ബ്രസീലിയൻ വാക്കാണ്. ആഴത്തിലുള്ള വേദന എന്നാണ് അതിന്റെ അർഥം. ഈ രണ്ടു കാര്യങ്ങൾക്കും സിനിമയുമായി അഭേദ്യബന്ധമുണ്ട്. ഇതിൽ പശുപതിയുടെ കഥാപാത്രം അഡ്വ. അറിവഴകൻ അനുഭവിക്കുന്ന ആത്മീയമായ ഒരു വേദനയുണ്ട്. ആഴത്തിലുള്ള ആ വേദന തന്നെയാണ് ഈ പേരു നല്കുന്ന ആദ്യത്തെ സൂചന. മഞ്ഞ പ്രണയത്തിന്റെ നിറമാണ്. ചുവപ്പ് പ്രതികാരത്തിന്റെയും കറുപ്പ് മരണത്തിന്റെയും നിറം. ഈ മൂന്നു സാഹചര്യങ്ങളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. മഞ്ഞ പകലിന്റെയും ചുവപ്പ് സന്ധ്യയുടെയും കറുപ്പ് രാത്രിയുടെയും നിറമാണ്. ഈ സിനിമ സംഭവിക്കുന്നതും അങ്ങനെ മൂന്നു സമയങ്ങളിലാണ്. ഒരു ദിവസം ഉച്ചയ്ക്കു തുടങ്ങി സന്ധ്യയിലൂടെ രാത്രിയിൽ അവസാനിക്കുന്ന - 12 മണിക്കൂറിന്റെ - കഥയാണ് ഈ സിനിമ. ഇത് ഒരു ബുദ്ധിജീവിസിനിമയൊന്നുമല്ല. പക്ഷേ, ഈ സിനിമയുടെ ആസ്വാദനം ഒരുപാടു ശ്രദ്ധ ആവശ്യമുള്ള കാര്യമാണ്. ആദ്യ പകുതിയിൽ പറഞ്ഞുപോകുന്ന ഒരു ഡയലോഗ് ആകട്ടെ, ഒരു വിഷ്വൽ ആകട്ടെ, ഒരു ഇമേജ് ആകട്ടെ രണ്ടാം പകുതിയിൽ കഥയുമായി ഏറെ ബന്ധപ്പെട്ടുവരുന്നുണ്ട്. ഇതൊക്കെ ഫസ്റ്റ് ഹാഫിൽ ശ്രദ്ധയോടെ കണ്ടാൽ മാത്രമേ സെക്കൻഡ് ഹാഫിലും ക്ലൈമാക്സിലും ഈ സിനിമ എന്താണെന്നു മനസിലാവുകയുള്ളൂ. മചുക എന്നു കേൾക്കുന്പോൾ ആ സിനിമ എന്താണെന്ന് ആളുകൾ കുറേക്കൂടി ശ്രദ്ധിക്കും എന്നുള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേരിട്ടത്. മചുകയുടെ പ്രമേയം... സൈക്കോ ത്രില്ലറാണു മചുക. ഒരു പ്രണയവും അതിന്റെ ഭാഗമായ ദാന്പത്യവും അതിലുണ്ടാകുന്ന ചില പ്രശ്നങ്ങളുമൊക്കെയാണു മചുക. ഓരോ സ്ത്രീയുടെയും ഓരോ പുരുഷന്റെയും ഉള്ളിൽ ഒരു ശത്രുവുമുണ്ട്; ഒരു മിത്രവുമുണ്ട്. അത്തരമൊരു തർക്കമാണ് ദാന്പത്യത്തിലും പ്രണയത്തിലും സൗഹൃദത്തിലുമൊക്കെ സംഭവിക്കുന്നത്. സ്ത്രീയെ വലിയ ഒരു സുഹൃത്തായി കാണുന്പോൾത്തന്നെ ചിലപ്പോൾ നമുക്ക് ഒരു ശത്രുവായി മാറുകയും ചെയ്യുന്നുണ്ട്. സ്ത്രീപുരുഷബന്ധങ്ങൾക്കിടയിലുണ്ടാകുന്ന ഇത്തരം സംഘർഷങ്ങളാണ് ഈ സിനിമ. ഒരു പ്രണയവും കുടുംബ ജീവിതവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന വയലൻസും മറ്റുമാണ് ഈ സിനിമ പറയുന്നത്. കഥാപശ്ചാത്തലം, മുഖ്യകഥാപാത്രങ്ങൾ... അഡ്വ. അറിവഴകൻ എന്ന കഥാപാത്രത്തെയാണ് പശുപതി അവതരിപ്പിക്കുന്നത്. അറിവഴകനു തന്നെ വ്യത്യസ്തമായ പല മുഖങ്ങളുണ്ട്. കഥയുടെ വിവിധ ഘട്ടങ്ങളിലാണ് അതു വെളിപ്പെടുന്നത്. ആദ്യം കണ്ട അറിവഴകൻ ആയിരിക്കില്ല ക്ലൈമാക്സിലെത്തുന്ന അറിവഴകൻ. മദ്രാസ് ഹൈക്കോടതിയിലെ അഡ്വക്കേറ്റാണ് അറിവഴകൻ. കുറേ ഷേഡുകളുള്ള കഥാപാത്രം. നായിക ജനനി അയ്യർ. നിവേദിത ഹരൻ എന്ന ജേണലിസ്റ്റിനെയാണ് ജനനി അവതരിപ്പിക്കുന്നത്. ജേണലിസ്റ്റാണെങ്കിലും കുട്ടിത്തമുള്ള ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. എല്ലാവരുമായും വളരെയടുത്ത് ഇടപഴകുകയും വളരെപ്പെട്ടെന്നു സൗഹൃദത്തിലേർപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള കുസൃതി നിറഞ്ഞ കഥാപാത്രം. അതുകൊണ്ടുതന്നെയാണ് ഈ അഡ്വക്കേറ്റുമായി നിവേദിത പെട്ടെന്നു സൗഹൃദത്തിലാകുന്നതും. പക്ഷേ, ആ സൗഹൃദമാണ് അവൾക്കു പിന്നീടു ഭാരമായി മാറുന്നത്. അലക്സാണ്ടർ കോശി എന്ന റിട്ടയേർഡ് എസ്പിയെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തൻ. ഈ റിട്ട. എസ്പിയെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന ഫാമിലി ഫ്രണ്ട് കൂടിയായ പെണ്‍കുട്ടിയാണു നിവേദിത ഹരൻ. മുന്‍പ് ചെന്നൈയിൽ ഒരുമിച്ചു വർക്ക് ചെയ്തകാലത്തു പരിചയമുള്ള അഡ്വ. അറിവഴകനും അതേദിവസം അതേ സമയത്ത് ഇദ്ദേഹത്തെ കാണാൻ അലക്സാണ്ടർ കോശിയുടെ മൂന്നാറിലെ വേനൽക്കാല വസതിയിലെത്തുന്നു. അന്നാകട്ടെ, വിദേശത്തു നിന്നുവരുന്ന മകളെയും മകനെയും കൂട്ടിക്കൊണ്ടുവരാൻ അലക്സാണ്ടർ കോശി നെടുന്പാശേരിയിലേക്കു പോയിരിക്കുകയുമാണ്. നിവേദിത ഹരനും അഡ്വ. അറിവഴകനും മൂന്നാറിലെ ആ വേനൽക്കാല വസതിയിൽ അദ്ദേഹം രാത്രി എത്തുന്നതും കാത്തിരുന്നു. അതിനിടയിൽ അവർക്കിടയിലുണ്ടാകുന്ന സൗഹൃദവും പിന്നീടുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ഈ സിനിമ. സിനിമയുടെ ഫസ്റ്റ്ഹാഫിൽ പറഞ്ഞുപോകുന്ന പല കാര്യങ്ങളും എന്തിനാണെന്നു കാണുന്നമാത്രയിൽ തോന്നുമായിരിക്കും. പക്ഷേ, ഇവയ്ക്കു കഥയുമായുള്ള ബന്ധം സെക്കൻഡ് ഹാഫിലാവും വെളിപ്പെടുക. അത്രയ്ക്കു ശ്രദ്ധിച്ചിരുന്നാൽ മാത്രമേ, ക്ലൈമാക്സിൽ എന്താണ് ഈ കഥാപാത്രം, എന്തിനാണ് ഇവിടെ വന്നത്, എന്താണു സംഭവിച്ചത് എന്നൊക്കെ കൃത്യമായി മനസിലാവുകയുള്ളൂ. എന്നുകരുതി ഇതൊരു ബുദ്ധിജീവി സിനിമയല്ല. പക്ഷേ, കുറച്ചു ശ്രദ്ധ ആവശ്യമാണ്. "ഞാൻ ഇതു പോലെയുള്ള എക്സ്പിരിമെന്റലായ, വ്യത്യസ്തമായ കാര്യങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പക്ഷേ, എനിക്ക് ഇതുപോലെയുള്ള ഒരു സിനിമ ചെയ്യാൻ പറ്റിയിട്ടില്ല' - ചിത്രത്തിന്റെ പ്രിവ്യു കണ്ടിട്ട് ഡയറക്ടർ ജയരാജ് സാർ എന്നോടു പറഞ്ഞു. സംവിധായകൻ സലീം അഹമ്മദ്, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവരും സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞിരുന്നു. മചുകയിലെ സംഗീതം, പാട്ട്... ഗോപിസുന്ദറിന്റെ ഒൗട്ട്സ്റ്റാൻഡിംഗ് സംഗീതം. ഒരു പാട്ടുണ്ട്. "നീയെൻ സായാഹ്ന സ്വപ്നത്തിലൊന്നിൻ ഞൊറിനീക്കി മെല്ലെ വന്നൂ...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന ബി.കെ.ഹരിനാരായണൻ. ഗോപിസുന്ദർ തന്നെയാണു പാടിയിരിക്കുന്നതും. പടം തമിഴിലും റിലീസ് ചെയ്യുന്നതിനാൽ പാട്ടിനു തമിഴ് വേർഷനും ഉണ്ട്. തമിഴിൽ പാടിയതു കാർത്തിക്. ടോപ്പ് ടെക്നീഷൻസാണ് മചുകയിൽ വർക്ക് ചെയ്തിരിക്കുന്നത്- ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് വിജയ് ശങ്കർ. പശുപതി, ജനനി അയ്യർ... എന്നിവരിലേക്ക് എത്തിയത്... ഈ കഥ രൂപപ്പെട്ടപ്പോൾത്തന്നെ എന്റെ മനസിൽ പശുപതി തന്നെയായിരുന്നു. കാരണം, അറിവഴകൻ എന്ന കഥാപാത്രം ബേസിക്കലി തമിഴനാണ്. മലയാളത്തിലാണ് സിനിമയെങ്കിലും അഡ്വ. അറിവഴകൻ എന്ന കഥാപാത്രം തമിഴനായിത്തന്നെയാണു വരുന്നത്. മലയാളികൾക്കു മനസിലാകുന്ന തരത്തിലുള്ള തമിഴാണ് അറിവഴകൻ പറയുന്നത്. പാർവതി മേനോൻ, പശുപതി എന്നിവരെ വച്ച് ഈ പ്രോജക്ട് ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യൻ സിനിമ ചർച്ച ചെയ്യുന്ന തരത്തിലുള്ള ഒരു സിനിമ ആകുമായിരുന്നു. ജനനി അയ്യർ അവസാനം വന്ന ഒരു ചോയ്സ് ആണ്. ഷൂട്ടിനു 10-12 ദിവസം മുന്‍പാണ് ജനനി ഈ സിനിമയിലേക്കു വരുന്നത്. ജേണലിസം കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കുട്ടിയാണ് നിവേദിത ഹരൻ. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അവൾക്കൊരു സ്റ്റോറി ചെയ്യേണ്ടിവരുന്നു. അതിന് അവൾ കണ്ടെത്തുന്നത് അവളുടെ അച്ഛന്റെ സുഹൃത്തുകൂടിയായ റിട്ട. എസ്പി അലക്സാണ്ടർ കോശിയുടെ സർവീസ് സ്റ്റോറി. അതിനെക്കുറിച്ച് അറിയാനാണ് നിവേദിത മൂന്നാറിലുള്ള അദ്ദേഹത്തിന്റെ വേനൽക്കാല വസതിയിലേക്കു വരുന്നത്. അവിടെവച്ചാണ് അപ്രതീക്ഷിതമായി അറിവഴകനെ കണ്ടുമുട്ടുന്നതും അറിവഴകന്റെ ജീവിതത്തിലുണ്ടായ ചില കഥകൾ അയാൾ അവളോടു പറയുന്നതും അവൾ അതന്വേഷിക്കുന്നതും അതിൽനിന്നു സിനിമയെ മുന്നോട്ടു നയിക്കുന്ന ഒരു ട്വിസ്റ്റിൽ എത്തിച്ചേരുന്നതും. ഫ്ളാഷ്ബാക്കിലെ കഥകൾ പറയുന്നുണ്ടെങ്കിലും അവയൊന്നും സിനിമയിൽ കാണിക്കുന്നില്ല. ഇവർ ആ വീട്ടിൽ വന്നതിനുശേഷമുള്ള 12 മണിക്കൂർ നേരത്തെ സംഭവങ്ങളാണ് ഈ സിനിമ. പകൽ സന്ധ്യയിലേക്കും സന്ധ്യ രാത്രിയിലേക്കും പോകുന്നതുപോലെ പ്രണയം പ്രതികാരത്തിലേക്കും പ്രതികാരം മരണത്തിലേക്കും... ഇങ്ങനെ ഒരു ട്രാവലാണു മചുക. മചുക എന്ന സിനിമയുടെ നിർമാണം... ചിത്രത്തിന്റെ നിർമാതാവ് രാജേഷ് കുളിർമ കോഴിക്കോട്ടുകാരനാണ്. 20 വർഷമായി സിംഗപ്പൂരാണു താമസം. എന്റെ ഷോർട്ട് ഫിലിം കണ്ട് അതിൽ താത്പര്യം തോന്നിയിട്ടാണ് ഇങ്ങനെയൊരു വിഷയം ചെയ്യാൻ താത്പര്യമുണ്ടോ എന്ന് എന്നെ വിളിച്ചു ചോദിച്ചത്. മചുകയുടെ കഥ അദ്ദേഹത്തിന് ഇഷ്ടമായി. നല്ല ഒരു സിനിമ ചെയ്തു എന്ന ഫീൽ ഉണ്ടാകുംവിധം ഒരു സിനിമ വേണമെന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഇപ്പോഴും അദ്ദേഹം എനിക്കൊപ്പം തന്നെ നില്‍ക്കുകയാണ്. പൂർണ സപ്പോർട്ടാണ് അദ്ദേഹത്തിൽ നിന്നു കിട്ടുന്നത്. തമിഴ്നാട്ടിലും സിംഗപ്പൂരിലും മലേഷ്യയിലും അടുത്തുതന്നെ മചുകയുടെ തമിഴ് വേർഷൻ റിലീസ് ചെയ്യുന്നുണ്ട്. മസീക - മഞ്ചൾ, സികപ്പ്, കറുപ്പ് - എന്നാണു തമിഴ് വേർഷന്റെ ടൈറ്റിൽ. പ്രേക്ഷകരോടു പറയാനുള്ളത്... മചുക എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു സിനിമയാണെന്ന് എനിക്ക് ഉറപ്പുപറയാനാവില്ല. പക്ഷേ, ഞാൻ ചെയ്തതു 100 ശതമാനം സത്യസന്ധമായ ഒരു സിനിമയാണ്. ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ, എനിക്കു ശരിയെന്നു തോന്നിയ ഒരു സിനിമയാണു ഞാൻ ചെയ്തത്. എത്രയോ ആളുകൾ ഇഷ്ടപ്പെട്ട ചില സിനിമകൾ നമുക്ക് ഇഷ്ടമാകുന്നില്ല. നമ്മൾ ഇഷ്ടപ്പെടാത്ത ചില സിനിമകൾ എത്രയോപേർ ഇഷ്ടപ്പെടുന്നുമുണ്ടാവും. അതിനാൽ നല്ല സിനിമ, ചീത്ത സിനിമ എന്നൊന്നുമില്ല. നമുക്ക് ഇഷ്ടമാകുന്ന സിനിമ, നമുക്ക് ഇഷ്ടപ്പെടാത്ത സിനിമ എന്നിങ്ങനെ മാത്രം. അതുകൊണ്ടുതന്നെ ഈ സിനിമ എത്രപേർക്ക് ഇഷ്ടമാവും എന്ന് എനിക്കറിയില്ല. ഒരൊറ്റ വീട്ടിൽ 12 മണിക്കൂർ നടക്കുന്ന ഒരു കഥ. വേറെ ഒരു സ്ഥലത്തേക്കും പോകുന്നില്ല. മലയാളത്തിൽ കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു ശൈലിയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. പടം കാണാൻ ശ്രമിക്കുക. അതിൽ ഇഷ്ടപ്പെട്ടത് അല്ലെങ്കിൽ ഇഷ്ടപ്പെടാത്തത്... എന്താണെങ്കിലും അറിയിക്കാൻ ശ്രമിക്കുക. പുതിയ പ്രോജക്ട്.... പുതിയ സിനിമ അനുരാഗം- ദ ആർട്ട് ഓഫ് തേപ്പ് - തുടങ്ങി. ഒരു ഷെഡ്യൂൾ കഴിഞ്ഞു. പേരുപോലെ തന്നെ പ്രണയമാണു പ്രമേയം. എല്ലാപ്രായത്തിലുമുള്ളവർക്കു വേണ്ടിയുള്ള സിനിമയാണ്. അഞ്ചു വ്യത്യസ്തമായ പ്രണയങ്ങൾ സങ്കലനം ചെയ്തിരിക്കുന്നു. ഒരു കഥയിലെ അഞ്ചു കഥാപാത്രങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിലുണ്ടായ അവരുടെ പ്രണയം പങ്കുവയ്ക്കുന്നതാണു പ്രമേയം. പ്രണയത്തിന്റെ അഞ്ചു തലങ്ങൾ, അഞ്ചു ഭാവങ്ങൾ. അതിൽ എല്ലാ ജനറേഷന്റെയും പ്രണയമുണ്ട്. ജൂഡ് ആന്റണി, അജു വർഗീസ്, കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, ജോജു മാള, ആൻസണ്‍, അഭിരാമി, അരുന്ധതി, പാർവതി നായർ, ലിജോമോൾ തുടങ്ങിയവരുണ്ട്. ഓണചിത്രമായി റീലീസ് ചെയ്യാനാണ് ആലോചന. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|