Star Chat |
Back to home |
|
വിജയ് ബാബുവിന്റെ വിജയമന്ത്രങ്ങൾ |
|
|
മികച്ച നടനായും പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സിനിമകളുടെ നിർമാതാവായും മലയാളസിനിമയിൽ ശ്രദ്ധേയ സാന്നിധ്യമാണ് വിജയ്ബാബു. വിജയ് ബാബുവിനെയും അദ്ദേഹത്തിന്റെ ഫ്രൈഡേ ഫിലിം ഹൗസിനെയും മാറ്റിനിർത്തി മലയാളസിനിമയുടെ നാൾവഴിചരിത്രം എഴുതുക അർഥശൂന്യമായിരിക്കും. ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ, അങ്കമാലി ഡയറീസ്, അടി കപ്യാരേ കൂട്ടമണി...ഫ്രൈഡേ ഫിലിം ഹൗസ് മലയാളത്തിനു സമ്മാനിച്ച സൂപ്പർഹിറ്റുകളിൽ ചിലതുമാത്രം. നീന, ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ, അയാൾ ജീവിച്ചിരിപ്പുണ്ട്...വിജയ് ബാബുവിലെ നടൻ നമ്മെ വിസ്മയിപ്പിച്ച ചില സിനിമകൾ. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ആട്-2 ഈ വർഷം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ്. പുതുമുഖം ജോണ്‍ജോസഫ് രചനയും സംവിധാനവും നിർമാണവും നിർവഹിച്ച റോഡ് ത്രില്ലർ ഓവർടേക്ക് വിജയ്ബാബു നായകനായ ഈ വർഷത്തെ മൂന്നാമത്തെ ചിത്രമാണ്. നടനും നിർമാതാവുമായ വിജയ്ബാബു സംസാരിക്കുന്നു... ഓവർടേക്ക് എന്ന സിനിമയുടെ പ്രത്യേകതകൾ... റോഡ് ത്രില്ലറാണ് ഓവർടേക്ക്. ചില ഹോളിവുഡ് സിനിമകളിൽ നിന്നുള്ള പ്രചോദനത്തിൽ നിന്നു രൂപപ്പെട്ട സിനിമയാണ്. ഒരു ട്രക്ക് ഒരു കാറിനെ ചെയ്സ് ചെയ്യുന്നതാണ് സിനിമയുടെ പശ്ചാത്തലം. പക്ഷേ, ഇതിന്റെ കഥ വ്യത്യസ്തമാണ്. ഇതുവരെ ഒരു മലയാളസിനിമയിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ടെക്നോളജികൾ ഉപയോഗിച്ചിട്ടുള്ള സിനിമയാണ്. ഒരു തിയറ്ററിൽ കയറിയിരുന്ന് ഒരു സിനിമയുടെ എല്ലാ സൗന്ദര്യവും... വിഷ്വൽ, ടെക്നിക്കൽ, ബിജിയെം, ആർആർ.. ഒരു സിനിമയുടെ തിയറ്ററിക്കൽ അനുഭവത്തിന്റെ എല്ലാ മേഖലകളും ഒരേപോലെ ആസ്വദിക്കാനാകുന്ന ഒരു സിനിമയാണ് ഓവർടേക്ക്. കഥാപാത്രങ്ങൾ വളരെ കുറവാണ്. രണ്ടു വാഹനങ്ങളും ഒരു ഭാര്യയും ഭർത്താവുമാണ് ഈ സിനിമയുടെ 80 ശതമാനവും. ഷൂട്ടിംഗ് ഏറെയും ബെല്ലാരിയിലായിരുന്നു. അവിടത്തെ നോർമൽ താപനില 40 ഡിഗ്രി സെൽഷ്യസാണ്. പിന്നെ സ്റ്റീൽ പ്ലാന്റിന്റെ ചൂടു വേറെയും. അങ്ങനെ ഏറെ കഷ്ടപ്പെട്ടു ചെയ്ത സിനിമയാണിത്. മിക്കവാറുമുള്ള എല്ലാ സ്റ്റണ്ട് സീക്വൻസും ഡ്യൂപ്പില്ലാതെ നമ്മൾ തന്നെ ചെയ്തതാണ്. സ്വാഭാവികതയ്ക്കു വേണ്ടി ജീവൻ വരെ പണയംവച്ചു ചെയ്തിട്ടുള്ള സീനുകളുണ്ട്. പടം വളരെ രസകരമാണ് പ്രതീക്ഷിച്ചതിലും നന്നായി വന്നിട്ടുണ്ട്. പുതിയ ഡയറക്ടറാണ് - ജോണ്‍ ജോസഫ്. ജോണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിച്ചത്. അജയൻ വിൻസെന്റിന്റെ കാമറ ചിത്രത്തിന്റെ പ്രധാന ഹൈലേറ്റുകളിൽ ഒന്നാണ്. അദ്ദേഹത്തിന് എറണാകുളത്ത് മെഗാ മീഡിയ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ ഉണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ നിർമാണ-സംവിധാന സംരംഭമാണിത്. ഓവർടേക്കിലെ കഥാപാത്രം... നന്ദൻ-ബംഗളൂരു ബേസ്ഡ് ആയ ഒരു ബിസിനസ്മാൻ. അദ്ദേഹം ബിസിനസ് എല്ലാം മതിയാക്കി ഭാര്യയുമൊത്ത് കാറിൽ ബംഗളൂരുവിൽ നിന്ന് ഒരു ഷോർട്ട് കട്ട് വഴി നാട്ടിലേക്കു വരുന്പോൾ ഉണ്ടാകുന്ന ഒരു സംഭവമാണ് ഈ സിനിമ. പൂർണമായും ഇത് ഒരു റോഡ് മൂവിയാണ്. ഒരു കാറും ഒരു ട്രക്കും കഥാപാത്രങ്ങളായി വരുന്ന ഒരു സിനിമ മലയാളത്തിൽ ആദ്യമാണ്. വളരെ കൗതുകമുണർത്തുന്ന ഒരു ട്രക്കാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഈ സിനിമയ്ക്കുവേണ്ടി ട്രക്കിന്റെ എൻജിൻ എടുത്തശേഷം ബോഡി ചെയ്യിപ്പിക്കുകയായിരുന്നു. ബെല്ലാരി, തിരുനൽവേലി ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. 100 ശതമാനവും ഇത് ത്രില്ലറാണ്. ഇനി എന്താണു സംഭവിക്കുകയെന്ന് തീർത്തും അറിഞ്ഞുകൂടാത്ത രീതിയിൽ രസകരമായി അവസാനം വരെ സസ്പെൻസ് നിലനിർത്തി പറയുന്ന ഒരു സംഭവമാണ് ഈ സിനിയുടെ കരുത്ത്. നായിക പാർവതി നായർ... തമിഴിൽ ധാരാളം സിനിമകൾ ചെയ്തിട്ടുള്ള പാർവതിനായരാണ് ഓവർടേക്കിൽ എന്റെ നായിക. ജെയിംസ് ആൻഡ് ആലീസിൽ പാർവതി അഭിനയിച്ചിരുന്നു. ഓവർടേക്കിൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായാണ് വേഷമിട്ടത്. ഏറെ പ്രാധാന്യമുള്ള വേഷമാണ്. എന്റെ എല്ലാം ഫ്രെയിമിലും പാർവതിയുണ്ട്. ഞാനും പാർവതിയും ഈ സിനിമയിൽ ആദ്യാവസാനമുള്ള കഥാപാത്രങ്ങളാണ്. ഓവർടേക്ക് - പ്രതീക്ഷകൾ... ഞാൻ അഭിനയിക്കുന്ന പടമാണെങ്കിലും നിർമിക്കുന്ന പടമാണെങ്കിലും എന്തെങ്കിലും തരത്തിൽ വ്യത്യസ്തതയുള്ള സിനിമ എടുക്കാനായിരിക്കും നോക്കുക. ഇത് എനിക്കു വ്യത്യസ്തതയുള്ള ഒരു സബ്ജക്ടായി തോന്നി. ഒരുപാട് അഭിനയസാധ്യതയും തോന്നി. അതുകൊണ്ടാണ് ഈ പടം ചെയ്തതു തന്നെ. വലിയ സൂപ്പർ സ്റ്റാറുകൾ ഒന്നുമില്ലാതെ, തിയറ്ററിൽ പോയി കണ്ട് എൻജോയ് ചെയ്യാനുള്ള എല്ലാ ഘടകങ്ങളും ചേർത്തു ചെയ്തിരിക്കുന്ന സിനിമയാണിത്. ആളുകൾക്ക് ഇഷ്ടമാകുമെങ്കിൽ കൂടുതൽ അത്തരം നല്ല സിനിമകൾ ചെയ്യാനുള്ള ഒരു പ്രചോദനമാവും. അടുത്തിടെ അഭിനയിച്ച സിനിമകൾ... വി.കെ. പ്രകാശിന്റെ കെയർഫുൾ എന്ന പടത്തിൽ ഹീറോ ആയി ചെയ്തു. വ്യാസൻ കെപിയുടെ അയാൾ ജീവിച്ചിരിപ്പുണ്ട്, ലാലേട്ടന്റെ വെളിപാടിന്റെ പുസ്തകം, ഗിരീഷ് മനോയുടെ ലവകുശ തുടങ്ങിയ പടങ്ങളിലും അഭിനയിച്ചു. അയാൾ ജീവിച്ചിരിപ്പുണ്ട്, കെയർഫുൾ എന്നിവയ്ക്കുശേഷം നായകനായി വരുന്ന ഈ വർഷത്തെ മൂന്നാമത്തെ പടമാണു ഓവർടേക്ക്. ആട് 2 വിശേഷങ്ങൾ... ആട് രണ്ടാം ഭാഗം പ്രൊഡ്യൂസ് ചെയ്യുന്നു, അതിൽ അഭിനയിക്കുന്നു. അതിന്റെ ചിത്രീകരണം തുടരുന്നു. വേറൊന്നും ഇപ്പോൾ ചെയ്യുന്നില്ല. കാരണം ആട് 2 എന്റെയും ഫ്രൈഡേ ഫിലിം ഹൗസിന്റെയും ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണ്. ആട് 1 ലെ എസ്ഐ ഷമീർ എന്ന കഥാപാത്രത്തെയാണ് ആട് - 2ലും ചെയ്യുന്നത്. ആട് 1 തിയറ്ററുകളിൽ ഹിറ്റായില്ല. ഇപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറയുന്നു. എന്തായിരിക്കാം ആട് 1 നു സംഭവിച്ചത്... ആളുകൾക്ക് ആ പടത്തിന്റെ ജോണർ മനസിലാകാതിരുന്നതാണ് അതിനു കാരണം. വേറൊരു മൂഡിൽ പോയി കാണേണ്ട സിനിമയാണത്. അത് ഒരു ബുദ്ധിജീവി സിനിമയൊന്നുമല്ല. എന്റർടെയ്നറാണ്. ആ കഥാപാത്രങ്ങളെ.. ഷാജി പാപ്പനെയും ഷമീറിനെയും ഡ്യൂഡിനെയും സാത്താൻ സേവ്യറിനെയും അറയ്ക്കൽ അബുവിനെയും ക്യാപ്റ്റൻ ക്ലീറ്റസിനെയുമൊക്കെ ജനങ്ങൾ മനസിലാക്കി വന്നപ്പോഴേക്കും പടം തിയറ്ററിൽ നിന്നു പോയി. ഓരോ സിനിമയെയും സമീപിക്കേണ്ടതിന് ഓരോ രീതിയുണ്ട്. അങ്കമാലി ഡയറീസ് പോലെയാവില്ല ആട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും ഒക്കെപ്പോലെ അങ്കമാലി ഡയറീസ് ഒരു റിയലിസ്റ്റിക് സിനിമയാണ്. അതിനെ സമീപിക്കേണ്ടത് വേറൊരു രീതിയിലാണ്. ആടിനെ സമീപിക്കേണ്ടതും വേറൊരു രീതിയിലാണ്. അങ്ങനെ സമീപിച്ചാൽ തീരുന്ന പ്രശ്നങ്ങളെയുള്ളൂ മലയാളസിനിമയിൽ. നിരൂപണമെഴുതുന്പോൾ അവരവർക്ക് ഇഷ്ടപ്പെടുന്ന ഒരു ജോണറുണ്ട്. ആ ജോണർ അവർക്കിഷ്ടപ്പെട്ടില്ലെന്നുകരുതി വേറൊരാൾക്ക് ഇഷ്ടപ്പെട്ടുകൂടാ എന്നില്ല. ആദ്യം പോയി കാണുന്ന ബുദ്ധിജീവികൾ മറ്റുള്ളവരും കൂടി കണ്ടോട്ടെ എന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ആദ്യദിവസം തന്നെ അവരവർക്ക് ഇഷ്ടപ്പെട്ടില്ല എന്നുകരുതി നിരൂപണമെഴുതിവിട്ടാൽ... ആട് ഒന്നിനു സംഭവിച്ചതും അതു തന്നെയാണ്. പിന്നീടു ജനങ്ങൾ കണ്ടപ്പോൾ അവർക്ക് അതിഷ്ടപ്പെട്ടു, അതു ഹിറ്റായി. പക്ഷേ, അതിനുമുന്പേ നിരൂപണമെഴുതി കൊന്നുകഴിഞ്ഞാൽ എന്തുചെയ്യും. ഗപ്പി പോലെ ഒരുപാടു നല്ല സിനിമകൾ വന്നു. പക്ഷേ, എന്തു ചെയ്യും. ആദ്യംതന്നെ എഴുതിയങ്ങു കൊല്ലും. പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇപ്പോൾ കാറ്റു വന്നു. കാറ്റ് കണ്ടു, വളരെ നല്ലൊരു ചിത്രം. പക്ഷേ അതു സാധാരണ ജനങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല... എന്നാണ് നിരൂപണമെഴുതുന്നവർ എഴുതിയത്. എന്താണ് അതിന്റെ അർഥമെന്ന് എനിക്കു മനസിലാകുന്നില്ല. ഒരു ആർട്ട് പടമായിരിക്കും എന്നാണ് സാധാരണ ജനം മനസിലാക്കുക. ഇഷ്ടപ്പെട്ടു, നല്ല പടമാണെന്നു പറഞ്ഞ് അവിടെ നിർത്തൂ. ബാക്കി മറ്റുള്ളവരും കൂടി കണ്ടോട്ടെ. അതു ചെയ്യില്ല. ലവകുശ എന്നൊരു പടം ഇറങ്ങി. അതിൽ എഴുതിയതു നേരെ തിരിച്ചാണ്. ലവകുശ ഇറങ്ങി, ഞങ്ങൾക്കിഷ്ടപ്പെട്ടില്ല. പക്ഷേ, നിങ്ങൾക്കു ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കാം. രണ്ടു രീതിയിലും ഒരാളെ കാണിക്കില്ല എന്നതാണ് അവസ്ഥ. ആട് 2 എന്നുവരും...? ഡിസംബറിൽ തന്നെ ഇറക്കാനാണു നോക്കുന്നത്. ഇപ്പോൾ മഴയായതിനാൽ കുറച്ചു പ്രയാസങ്ങളൊക്കെയുണ്ട്. ക്രിസ്മസ് റിലീസായി വരാനാണു പരിപാടി. അതിന്റെ ഡബ്ബിംഗും എഡിറ്റിങ്ങുമൊക്കെ തുടങ്ങിക്കഴിഞ്ഞു. ഇനി നാലു ദിവസത്തേക്കേ ഷൂട്ട് ഉള്ളൂ. അടി കപ്യാരേ കൂട്ടമണി, ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ പാർട്ട് 2 ഉടൻ ഉണ്ടാകുമോ..? കഥകളൊക്കെ വർക്ക് ചെയ്യുന്നുണ്ട്. ആട് 2 ഒന്നു നോക്കട്ടെ. ആട് ശരിയായാൽ അടി കപ്യാരേ കൂട്ടമണി-2 വരാൻ സാധ്യതയുണ്ട്. മങ്കിപെന്നിന്റെയും കഥ ആയിട്ടുണ്ട്. ചിലപ്പോൾ അതും വന്നേക്കാം. കാസ്റ്റ്, കോസ്റ്റ്...അങ്ങനെ ഒരുപാടു കാര്യങ്ങൾ നോക്കണമല്ലോ. ഫ്രൈഡേ ഫിലിം ഹൗസ് പ്രശ്നങ്ങൾ അതിജീവിച്ചുവല്ലോ... ആ ഇഷ്യു ഒക്കെ രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് കന്പനി ഞാൻ ടേക്കോവർ ചെയ്തു. അങ്കമാലി ഡയറീസ് അതിനുശേഷമാണല്ലോ ഇറങ്ങിയത്. ഇപ്പോൾ സിംഗിൾ ഓണറായി പോകുന്നു. അഭിനയം, നിർമാണം- ഏതാണ് ആസ്വദ്യകരം... 10-16 വർഷം മീഡിയയിൽ ഉണ്ടായിരുന്നു. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ചാനൽ ഹെഡ് ആയിരുന്നു. നമ്മുടെ അത്തരം അനുഭവങ്ങളിൽ നിന്നു വരുന്ന ഒരു കാര്യമാണു പ്രൊഡക്ഷൻ. ആക്ടിംഗ് എന്നത് എനിക്ക് ഇഷ്ടമുള്ള ഒരു ജോലിയാണ്. ഐ ലൗ ആക്ടിംഗ്. അത് എന്റെ പാഷനാണ്. പ്രൊഡക്ഷൻ എനിക്ക് അനുഭവം തന്നെയാണ്. ഏതുതരം റോളുകളാണ് സ്വീകരിക്കുന്നത്...? എനിക്ക് ഇഷ്ടപ്പെടണം എന്നതാണു പ്രധാനം. വരുന്ന എല്ലാ പടങ്ങളിലും എനിക്കുതന്നെ അഭിനയിക്കണം എന്നൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെടുന്ന ഒരു ആശയം(തോട്ട്) വന്നാൽ ചെയ്യും. അല്ലാതെ ആക്ടിംഗ് ജീവിക്കാനുള്ള ഒരു മാർഗമായി നോക്കുന്ന ആളല്ല ഞാൻ. അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെടുന്ന ഒന്നു വന്നാൽ അഭിനയിച്ചാൽ മതി. ഇല്ലെങ്കിൽ വേറെയും പണിയുണ്ടല്ലോ. അതിനുവേണ്ടി വരുന്ന എല്ലാ സിനിമയും കയറി ചെയ്യില്ല. നായകവേഷം തന്നെ എല്ലാത്തിലും വേണമെന്നുമില്ല. ലവകുശയിൽ ഞാൻ വില്ലനായിട്ടാണ് അഭിനയിച്ചത്. അവസാനത്തെ 20 മിനിറ്റു മാത്രമേ എനിക്കു റോൾ ഉള്ളൂ. പക്ഷേ, എനിക്കിഷ്ടപ്പെട്ടു, അതു ചെയ്തു. വെളിപാടിന്റെ പുസ്തകത്തിൽ ഞാൻ വിജയ് ബാബു എന്ന പ്രൊഡ്യൂസറായിട്ടാണ് അഭിനയിച്ചത്. ആ കോണ്‍സപ്റ്റ് എനിക്കിഷ്ടപ്പെട്ടു, ഞാൻ ചെയ്തു. ഒരു സീനാണെങ്കിലും അഭിനയിക്കും. അതൊന്നും പ്രശ്നമല്ല. പക്ഷേ, ആ റോൾ എനിക്കു കണക്ട് ചെയ്യാനാവണം. സിനിമാജീവിതത്തിൽ ഒരു മെന്റർ ഉണ്ടോ..? എനിക്കൊരു മെന്റർ ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയാമല്ലോ. 10-16 വർഷം മീഡിയയിൽ ജോലി ചെയതു. പിന്നെ അവിടെ നിന്നിറങ്ങി നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നു. മെന്റർ ഒന്നുമില്ല. പക്ഷേ, ലാൽ ജോസ് സാർ നീന എന്ന സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്പോഴാണ് സിനിമയിൽ ഫുൾടൈം എന്ന ചിന്ത ഉണ്ടായത്. അഭിനയിച്ചേക്കാം, അപ്പോൾ പ്രൊഡക്ഷനും നോക്കാം എന്ന രീതിയിൽ ചാനൽ വിട്ടിറങ്ങിയത് അപ്പോഴാണ്. അതിനുമുന്‍പ് വി.കെ.പ്രകാശ് ത്രീ കിംഗ്സ് എന്ന പടത്തിൽ എന്നെ ആദ്യമായി അഭിനയിപ്പിച്ചപ്പോഴൊന്നും അങ്ങനെയൊരു ചിന്ത ഉണ്ടായിട്ടില്ല. അഭിനയിച്ച സിനിമകളിൽ ഇഷ്ടപ്പെട്ടത്... നീന എന്റെ വളരെ ക്ലോസ് സിനിമയാണ്. അതിനകത്ത് ഒരുപാടു കാരണങ്ങളുണ്ട്. ഒരു പ്രൊഡ്യൂസറെന്ന നിലയിലും ആക്ടർ എന്ന നിലയിലും എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ. അയാൾ ജീവിച്ചിരിപ്പുണ്ട് - ഈ വർഷം ഞാൻ ചെയ്ത ഏറ്റവും നല്ല സിനിമകളിലൊന്നാണ്. ആ സിനിമ ഒരുപാടു ഫെസ്റ്റിവലുകളിൽ പോയ്ക്കൊണ്ടിരിക്കുന്നു. പ്രൊഡ്യൂസറെന്ന നിലയിൽ താങ്കളുടെ ഡ്രീം പ്രോജക്ട്.... പ്രൊഡ്യൂസറെന്ന രീതിയിൽ ഞാൻ ചിന്തിക്കുന്നതു വേറൊരു രീതിയിലാണ്. മാർക്കറ്റബിൾ ആയ പ്രോഡക്ട്സ്.. അതായത് എനിക്ക് അത് മാർക്കറ്റ് ചെയ്യാൻ പറ്റും, ഞാൻ ചെയ്യുന്ന ഒരു സിനിമ ഏതെങ്കിലും രീതിയിൽ(ചിലപ്പോൾ റിയലിസ്റ്റിക് ആയിരിക്കാം)ആളുകൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്..എന്നൊക്കെ തോന്നിയാൽ അത്തരം പ്രോജക്ടുകൾ നിർമിക്കും. അങ്കമാലി ഡയറീസല്ല ആട്. അത് വേറൊരു രീതിയിൽ ജനങ്ങളെ എന്റർടെയ്ൻ ചെയ്യിപ്പിക്കുന്ന സിനിമയായിരിക്കും. ഏതെങ്കിലും രീതിയിൽ ഒരു പ്രോജക്ട് ജനങ്ങളുമായി കണക്ട് ചെയ്യും എന്നു തോന്നിയാൽ ഞാൻ അതു പ്രൊഡ്യൂസ് ചെയ്യും. അല്ലാതെ ചാടിക്കയറി സിനിമകൾ ചെയ്യില്ല. ഒരു താരത്തിനു പിറകേ പോകുന്ന പ്രൊഡക്ഷൻ ഹൗസ് അല്ല ഫ്രൈഡേ ഫിലിം ഹൗസ്. നമുക്കു കണക്ട് ആകുന്ന സിനിമയിൽ അനുയോജ്യരായ ആക്ടേഴ്സിനെ വച്ച് നമ്മൾ സിനിമ ചെയ്യും. അതിന് ഒരു സൂപ്പർസ്റ്റാർ.. മമ്മൂക്കയോ ലാലേട്ടനോ പൃഥ്വിരാജോ അനുയോജ്യമെന്നു തോന്നിയാൽ അവരെ സമീപിക്കും. ആദ്യം താരത്തിനെ ഫിക്സ് ചെയ്തിട്ടു പിന്നെ സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന രീതി എനിക്കില്ല. ആദ്യം കഥയും തിരക്കഥയും ഫിക്സ് ചെയ്തശേഷം ആക്ടേഴ്സിനു സമീപിക്കും. അവർക്കുകൂടി കണക്ടാവണം. ഞാൻ ഒരു ആക്ടറാണ്. എന്റെടുത്ത് ഒരു പ്രൊഡ്യൂസർ വരുന്പോൾ എനിക്കതു കണക്ട് ആയില്ലെങ്കിൽ ഞാൻ അതു ചെയ്യില്ല. അതുപോലെ അവർക്കും കണക്ട് ആയില്ല എങ്കിൽ അപ്പോൾ വേറൊരു ഓപ്ഷൻ ഉണ്ടെങ്കിൽ അതിലേക്കു പോകും. അങ്ങനെയാണ് അങ്കമാലി ഡയറീസിൽ 86 പുതുമുഖങ്ങളെ അവതരിപ്പിച്ചത്. അങ്കമാലി ഡയറീസ് നിർമിക്കുന്പോൾ അതു വിജയിക്കും എന്നു നിശ്ചയമുണ്ടായിരുന്നോ...? ഏതുപടം ചെയ്യുന്പോഴും അതു വിജയിക്കുമെന്ന നിശ്ചയത്തോടെ മാത്രമേ ചെയ്യാറുള്ളൂ. ചിലപ്പോൾ നമ്മൾ വിചാരിക്കുന്നതുപോലെ ഒരു സിനിമയിൽത്തന്നെ എല്ലാ ഘടകങ്ങളും ഒത്തുവരണമെന്നില്ല. ഒന്‍പതു സിനിമകൾ ചെയ്തു. അതിൽ നാലെണ്ണം 100 ദിവസം ഓടിയതാണ്. ഒരെണ്ണം സൂപ്പർഹിറ്റാണ്. ഒരെണ്ണം ഹിറ്റാണ്. ഒന്‍പതെണ്ണത്തിൽ അഞ്ചെണ്ണം സൂപ്പർഹിറ്റാക്കാൻ പറ്റിയെങ്കിൽ നമ്മുടെ ഇൻഡ്യൂഷൻ കൃത്യമാണെന്നു വരുന്നു. മങ്കിപ്പെൻ, അടി കപ്യാരേ കൂട്ടമണി, അങ്കമാലി ഡയറീസ്...ഇതൊക്കെ 100 ദിവസം ഓടിയ പടങ്ങളാണ്. ഇതിലൊന്നും വലിയ താരങ്ങളില്ല. നമ്മുടെ ചെയ്യുന്നതു കൃത്യമാണെന്ന കോണ്‍ഫിഡൻസാണ് അതിലൂടെ കിട്ടുന്നത്. പ്രതിഭയുള്ള പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടല്ലോ... ഷാനിൽ മുഹമ്മദിനൊപ്പം ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ എഴുതി സംവിധാനം ചെയ്തത് 21 വയസുള്ള റോജിൻ തോമസ് എന്ന പയ്യനായിരുന്നു. അടി കപ്യാരേ കൂട്ടമണി ചെയ്തതു ജോണ്‍ വർഗീസ് എന്ന കൊച്ചു പയ്യനാണ്. ചെയ്ത സിനിമകളിൽ മിക്കതിലും പുതുമുഖ ഡയറക്ടേഴാണ്. മിഥുൻ ആട് 1 ൽ വരുന്പോൾ പുതുമുഖ സംവിധായകനായിരുന്നു. ഞാൻ അവതരിപ്പിച്ച സംവിധായകനാണ് മിഥുൻ. ആട് -2 ൽ നമ്മൾ അവതരിപ്പിച്ച സംവിധായകനെ ആവർത്തിക്കുകയാണ്. അങ്കമാലി ഡയറീസാണ് എന്റെ പടങ്ങളിൽ ആദ്യമായി അറിയപ്പെടുന്ന ഒരു സംവിധായകൻ ചെയ്ത പടം. ഏതെങ്കിലും പടം നിർമിക്കേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടുണ്ടോ..? ഒരിക്കലും തോന്നിയിട്ടില്ല. നമ്മൾ പ്രൊഡ്യൂസ് ചെയ്ത എല്ലാ പടങ്ങളും 100 ശതമാനം സംതൃപ്തിയോടെ ചെയ്തവയാണ്. അഭിനയിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കുന്പോൾ.... തിരക്കഥ കേൾക്കുന്പോൾ എന്നെ നായകനായിട്ടാണു വയ്ക്കുന്നതെങ്കിൽ എന്റെ ഉള്ളിലുള്ള പ്രൊഡ്യൂസർ ആദ്യം ഉയർത്തെഴുന്നേൽക്കും. എന്നെ വച്ചു ചെയ്താൽ ഇതു വർക്കാകുമോ എന്നു ചിന്തിക്കും. ഞാൻ കാരണം വേറൊരാളുടെ കണ്ണീർ കാണാൻ എനിക്കു താത്പര്യമില്ല. പലപ്പോഴും ഇതു ചെയ്യരുതെന്നു ഞാൻ തന്നെ പലരെയും ഉപദേശിച്ചിട്ടുണ്ട്. എന്നിട്ട് അവർ പോയി ചെയ്ത ചരിത്രവുമുണ്ട്. പിന്നീട് എന്നെ വിളിച്ച് സാർ പറഞ്ഞതു കറക്ടാണെന്നും പറഞ്ഞിട്ടുണ്ട്. എനിക്കുവേണമെങ്കിൽ പൈസ കിട്ടുമെന്നു കരുതി വരുന്നതൊക്കെ ചെയ്യാം. പക്ഷേ, അതു ചെയ്യാത്തത് അതു വർക്കാകാൻ സാധ്യതയില്ലാത്തതുകൊണ്ടാണ്. എന്നെ സമീപിക്കുന്നവരോട് നല്ല സിനിമയാണെങ്കിൽ അതു വർക്കാവും എന്നു പറയും. മാക്സിമം അതിൽ വർക്ക് ചെയ്യാനും നോക്കാറുമുണ്ട്. മലയാളസിനിമയിൽ ഇപ്പോൾ കഥാദാരിദ്യ്രമുണ്ടോ...? ഒരു ദാരിദ്യ്രവും മലയാളസിനിമയിലില്ല. നല്ല കഥകൾ ഒരുപാടു വരുന്നുണ്ട്. അതു കറക്ട് ആളുകളുടെയടുത്ത് എത്തിയാൽ മതി. ഇന്നു പ്രതിഭാസന്പന്നരായ ചെറുപ്പക്കാർ ധാരാളമുണ്ട്. സിനിമ എന്നത് ഒരാളുടെ മാത്രമല്ല. നല്ല പ്രൊഡ്യൂസർ വേണം. നല്ല ആക്ടർ വേണം. നല്ല ഡയറക്ടർ വേണം. എല്ലാംകൂടി ഒത്തുവരുന്പോഴാണ് ഒരു നല്ല സിനിമയുണ്ടാകുന്നത്. ചിലപ്പോൾ ഒരു നല്ല കഥ ഉണ്ടായിരിക്കും. പക്ഷേ, കഥ മോശമായിപ്പോകാം. ചിലപ്പോൾ നല്ല ഡയറക്ടറായിരിക്കും, പക്ഷേ, നല്ല ബാനർ കിട്ടണമെന്നില്ല. ഇതെല്ലാം ഒത്തുവരുന്പോൾ നല്ല ആക്ടറെ കിട്ടാതെയും വരാം. അങ്ങനെ വരുന്പോഴാണ് ഒരു സിനിമ മോശമാകുന്നത്. ഒരുപാടു നല്ല കഥകളുണ്ട്. അതു ഭാഗ്യം കൊണ്ട് ഒരു പ്രോജക്ടായി ലാൻഡ് ചെയ്യുന്പോഴാണ് നല്ലൊരു സിനിമയുണ്ടാകുന്നത്. പ്രൊഡ്യൂസറുടെ അർഥപൂർണമായ സാന്നിധ്യം കുറഞ്ഞത് ഇടയ്ക്കുവച്ച് മലയാളസിനിമയുടെ അപചയത്തിനു കാരണമായതായി കരുതുന്നുണ്ടോ...? പൈസയിട്ടു പൈസ വാരാമെന്നു കരുതി വരുന്ന പ്രോജക്ടുകൾക്കാണു പ്രശ്നം സംഭവിക്കുന്നത്. അത് ആളുകളുടെ കോണ്‍ഫിഡൻസ് നഷ്ടപ്പെടുത്തും. പക്ഷേ, ഇപ്പോൾ ആളുകൾ വളരെ ചിന്തിച്ചാണു സിനിമകൾ നിർമിക്കുന്നത്. പ്രൊഡക്ഷൻ ചെയ്യുന്നവരും സിനിമയിൽ ഇൻവോൾവ് ചെയ്തിട്ടാണു ചെയ്യുന്നത്. കുറേ നല്ല ആളുകൾ പ്രൊഡക്ഷനിലേക്ക് ഇറങ്ങിയിട്ടുണ്ട്. സിനിമയെക്കുറിച്ച് അറിയാവുന്നവർ പ്രൊഡക്ഷനിലേക്കു വരുന്പോഴാണ് നല്ല സിനിമകൾ ഉണ്ടാകുന്നത്. ദിനംപ്രതി ബിഗ് ബജറ്റ് സിനിമകൾ അനൗണ്‍സ് ചെയ്യപ്പെടുന്ന കാലമാണല്ലോ. ഇതു മലയാള സിനിമയ്ക്കു ഗുണകരമാകുമോ...? ബിഗ് ബജറ്റ് ചെയ്യണോ എന്നുള്ളത് അവരവരുടെ ഇഷ്ടമാണ്. വർക്കായാൽ വർക്കാവും. പുലിമുരുകൻ 100 കോടി ക്ലബിൽ കയറി. രാമലീല ഹിറ്റായി. പ്രേമം ഹിറ്റായി. അത്രയും പൊട്ടെൻഷ്യൽ ഉണ്ട് മലയാളത്തിന്. അത്തരം പൊട്ടെൻഷ്യൽ ഉണ്ടാകുന്പോൾ വീണ്ടുംവീണ്ടും അങ്ങനെയുള്ള സിനിമകൾ ചെയ്യാനുള്ള പ്രചോദനമുണ്ടാവും. കഫീനോയിൽ പോയാൽ എത്ര രൂപ വച്ചു കളിക്കണമെന്നുള്ളതു നമ്മളല്ലേ തീരുമാനിക്കുന്നത്. ഒരു രൂപ വച്ചു കളിക്കണോ, ഒരു ലക്ഷം വച്ചു കളിക്കണോ എന്നുള്ളത് വയ്ക്കുന്നയാളിന്റെ തീരുമാനമാണ്. ഒരു ലക്ഷമിട്ടാൽ ഇരട്ടി കിട്ടുമായിരിക്കാം. പക്ഷേ, എന്റേതു സേഫ് ഗെയിം കളിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ്. അതു വളരെ സേഫായ, അത്രയും കോണ്‍ഫിഡൻസ് ആയിട്ടുള്ള പ്രോജക്ടുകൾ ഒന്നു കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയിലാണ് ചെയ്യുന്നത്. മൂന്നും നാലും പ്രോജക്ട് ഒരുമിച്ച് അനൗണ്‍സ് ചെയ്യുന്ന രീതിയില്ല. നിലവിൽ ഫ്രൈഡേ ഫിലിം ഹൗസ് ആട് 2 മാത്രമേ ചെയ്യുന്നുള്ളൂ. ഒരുപാട് തിരക്കഥകൾ കേട്ടിട്ടുണ്ട്. അതിൽ ഒന്നുരണ്ടെണ്ണം ഇഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ തുടർന്നുള്ള കാര്യങ്ങളിലേക്ക് എത്തിനിൽക്കുന്നു. ഒന്നും തീരുമാനിച്ചിട്ടില്ല. വീട്ടുവിശേഷങ്ങൾ.. ഭാര്യ സ്മിത വിജയ് എയർ അറേബ്യയിൽ വർക്ക് ചെയ്യുന്നു. മകൻ ഭരത് ചോയ്സ് സ്കൂളിൽ പഠിക്കുന്നു. താമസം എറണാകുളം പനന്പിള്ളി നഗറിൽ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|