Star Chat |
Back to home |
|
‘പുണ്യാള'നൊപ്പം രഞ്ജിത് ശങ്കർ |
|
|
രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന നാലാമതു സിനിമയാണ് ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ’. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോൽക്കാരൻ എന്ന നായകകഥാപാത്രത്തിലൂടെ ശ്രദ്ധേയമായ ‘പുണ്യാളൻ അഗർബത്തീസി’ന്റെ രണ്ടാംഭാഗം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നു നിർമിച്ച പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളിലെത്തിക്കുന്നത് ഇവരുടെതന്നെ വിതരണക്കന്പനിയായ പുണ്യാളൻ സിനിമാസാണ്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ നായികയെക്കുറിച്ചുള്ള വിവരങ്ങൾ സസ്പെൻസെന്ന് ചിത്രത്തിന്റെ രചനയും സംവി ധാനവും നിർവഹിച്ച രഞ്ജിത് ശങ്കർ. സോഷ്യൽ സറ്റയർ ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ... പുണ്യാളൻ അഗർബത്തീസ് ചെയ്യുന്പോൾത്തന്നെ അതിന് ഒരു തുടർച്ച ആഗ്രഹിച്ചിരുന്നോ...? പുണ്യാളൻ ചെയ്യുന്പോൾത്തന്നെ സെക്കൻഡ് പാർട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്ന് അങ്ങനെ കുറേ കഥകൾ ആലോചിച്ചു. സെക്കൻഡ് പാർട്ട് ചെയ്യാൻ വേണ്ടി മാത്രം ഒരു കഥയുണ്ടാക്കുന്നതിൽ അർഥമില്ലെന്നു തോന്നിയതുകൊണ്ട് അതൊക്കെ ഉപേക്ഷിച്ചതാണ്. ഞാൻ ഒരു സിനിമ ചെയ്യുന്പോൾ ആദ്യം ഒരു കഥയാണ് ഉണ്ടാകുന്നത്. ആ കഥ എനിക്ക് ഫലപ്രദമായി എങ്ങനെ പറയാം എന്നാണ് ആലോചിക്കാറുള്ളത്. ഈ സിനിമയുടെ കാര്യത്തിലും ആദ്യം ഒരു കഥയാണ് ഉണ്ടായത്. ആ കഥ മറ്റൊരു കാരക്ടറിനെവച്ച് ഒരു സീക്വൽ ഒന്നുമില്ലാതെ ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, ആ കഥ ഫലപ്രദമായി എങ്ങനെ പറയാനാകുമെന്ന് ആലോചിച്ചപ്പോൾ അതിലെ നായകനെ തൃശൂരിൽ പ്ലേസ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്കുതോന്നി. തൃശൂരിൽ പ്ലേസ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ജോയ് താക്കോൽക്കാരൻ ആയിക്കൂടാ എന്ന് ആലോചിച്ചു. ഈ കഥയിലെ പൊളിറ്റിക്സ്, കഥാപശ്ചാത്തലം, നർമം.. എല്ലാം സ്വാഭാവികമായിത്തന്നെ അതുമായി ചേർന്നുവന്നു. അങ്ങനെയാണ് പുണ്യാളനു സെക്കൻഡ് പാർട്ട് വരുന്നത്. അല്ലാതെ സെക്കൻഡ് പാർട്ടിനുവേണ്ടി ഉണ്ടാക്കിയ ഒരു കഥയല്ല. ജോയ് താക്കോൽക്കാരനുവേണ്ടി ഉണ്ടാക്കിയ കഥയുമല്ല. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് - ആ പേരിന്റെ പ്രസക്തി....? ജോയ് താക്കോൽക്കാരന്റെ കന്പനിയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. അതുകൊണ്ട് ആ പേരിട്ടു എന്നേയുള്ളൂ. അയാളുടെ പുതിയ ഉത്പന്നമാണ് പുണ്യാളൻ വെള്ളം. ഇന്നത്തെ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണു വെള്ളം. നാളത്തെ ലോകയുദ്ധം വരെ വെള്ളത്തിനായിട്ടാണ് എന്നാണു പറയപ്പെടുന്നത്. അങ്ങനെ പ്രസക്തമായ ഒരു ഉത്പന്നമാണ് ഇപ്പോൾ അയാൾക്കുള്ളത്. ഇതെല്ലാം കഥയിലേക്കു കയറാനുള്ള വഴികൾ മാത്രമാണ്. കഥ മറ്റൊരു വിഷയമാണ്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് - കഥയ്ക്കുള്ള പ്രചോദനം...? രണ്ടു വർഷം മുന്‍പ് എന്റെ ഭാര്യയ്ക്ക് ഒരു ടെസ്റ്റ് എഴുതാൻ തിരുവനന്തപുരത്തേക്കു പോകേണ്ടിവന്നു. ഒപ്പം ഞാൻ കൂടി പോയി. ട്രെയിനിൽ പോകാം എന്നു തീരുമാനിച്ചു. ട്രെയിൻ യാത്ര ചെയ്തിട്ട് ഒരുപാടു നാളായിരുന്നു. അപ്പോഴാണ് റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററും എസി വെയിറ്റിംഗ് റൂമുമെല്ലാം കണ്ടത്. നമ്മുടെ നാട്ടിൽ വികസനമൊന്നും ഉണ്ടാകുന്നില്ലെന്നു പറയുമ്പോഴും കുറേ കാര്യങ്ങളൊക്കെ സംഭവിക്കുന്നുണ്ടെന്നു തോന്നി. അന്നാണ് ഈ സിനിമയുടെ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ഉണ്ടായത്. പുണ്യാളന് രണ്ടാം ഭാഗം വേണമെന്ന് പ്രേക്ഷകർ ആവശ്യപ്പട്ടിരുന്നോ...? അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, എനിക്ക് ആഗ്രഹമുണ്ടായിരുന്നു. തൃശൂർ എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. എന്റെ വേരുകളൊക്കെ അവിടെയാണ്. അവിടെപ്പോയി ഒരു സിനിമ ചെയ്യുകയെന്നത് എപ്പോഴും സന്തോഷമുള്ള ഒരു കാര്യമാണ്. വെറുതേ സിനിമ ചെയ്യാൻവേണ്ടി മാത്രം അവിടെപ്പോയിട്ടു കാര്യമില്ലല്ലോ. അതുകൊണ്ട് മുന്‍പു പലപ്പോഴും ആലോചിച്ച് ഉപേക്ഷിച്ചതാണ്. ഇത്തവണ ഒരു കഥയുണ്ടെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ സിനിമ ചെയ്യുന്നത്. രാമന്റെ ഏദൻതോട്ടത്തിനുശേഷം ഇടവേളയില്ലാതെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലേക്ക് എത്തിയതിനു പിന്നിൽ...? എനിക്ക് ഈ കഥ ഇപ്പോൾ പറയണമെന്നുണ്ടായിരുന്നു. സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് പറയുന്നത്. ചിലപ്പോൾ അടുത്ത കൊല്ലം നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ കഥയ്ക്ക് എത്രമാത്രം പ്രസക്തിയുണ്ടാകുമെന്നതു സംശയമാണ്. അതുകൊണ്ട് ഇപ്പോൾ പറയണമെന്നു തോന്നി. വെയ്റ്റ് ചെയ്തിരിക്കുന്നതിൽ കാര്യമില്ലല്ലോ. പെട്ടെന്നു ചെയ്യാൻ വേണ്ടി ഒരു സിനിമയും ചെയ്യാറില്ല. സിനിമകൾ ഫാസ്റ്റായി നടക്കുന്നുണ്ടെങ്കിലും അതിനുപിന്നിൽ ധാരാളം ചിന്തകളും ആലോചനകളുമൊക്കെയുണ്ടാവും. ഈ ചെയ്യുന്ന എല്ലാ സിനിമകളും എത്രയോ വർഷം മുന്‍പ് ആലോചിച്ചുകൊണ്ടിരിക്കുന്ന ചില കഥകളാണ്. ഇപ്പോഴാണ് അത് ഒരു ഫോമിലാകുന്നത് എന്നു മാത്രം. 2015ൽ ആലോചിച്ചുതുടങ്ങിയ ഒരു കഥയാണിത്. അന്നേ സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. അതിനെ ഇപ്പോൾ പുണ്യാളൻ സെക്കൻഡ് പാർട്ടിലേക്കു കൊണ്ടുവന്നു എന്നേയുള്ളൂ. അടുത്ത സിനിമയ്ക്കുവേണ്ടി എത്രയോ കഥകൾ ആലോചിക്കുന്നുണ്ട്. ജയസൂര്യയ്ക്കൊപ്പമുള്ള അനുഭവങ്ങൾ...? ജയസൂര്യയുമായി നല്ല സൗഹൃദമുണ്ട്. ഞങ്ങൾക്കു പരസ്പരം അറിയാം. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമുണ്ട്. അതൊക്കെ നമ്മുടെ ബന്ധങ്ങളിലും നമ്മൾ ചെയ്യുന്ന സിനിമകളിലുമൊക്കെ പ്രതിഫലിക്കുന്നുണ്ട്. അത് ഈ സിനിമയിലും വന്നിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. അനുദിനം നന്നായിക്കൊണ്ടിരിക്കുന്ന ഒരാക്ടറാണ് ജയസൂര്യ. അതിന്റെ ഗുണങ്ങൾ ഈ സിനിമയിൽ ഉണ്ടാകുമെന്നാണു തോന്നുന്നത്. പുണ്യാളൻ -2 ലെ നായിക, മറ്റ് അഭിനേതാക്കൾ...? ഇതിലെ നായികയുടെ വിവരങ്ങൾ സസ്പെൻസായി ഇരിക്കട്ടെ. അതു പടം കണ്ടുതന്നെ അറിയാം. പുണ്യാളൻ അഗർബത്തീസിലുള്ള ഒട്ടുമുക്കാൽ പേരുമുണ്ട് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ. പുണ്യാളൻ അഗർബത്തീസിൽ ഉണ്ടായിരുന്ന രചന നാരായണൻകുട്ടിയും നൈലയും പുണ്യാളൻ 2 ൽ ഇല്ല. ധർമജൻ, ഗിന്നസ് പക്രു, വിജയരാഘവൻ, ആര്യ തുടങ്ങിയവർ പുണ്യാളൻ-2വിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ജോയ് താക്കോൽക്കാരന്റെ പുതിയ വക്കീൽ അഡ്വ. പീർ തനേഷ് ആയി ധർമജൻ വേഷമിടുന്നു. സുനിൽ സുഖദ, അജു വർഗീസ്, ശ്രീജിത് രവി, എന്നിവരും അതേ റോളുകളിൽത്തന്നെ വരുന്നു. ഈ സിനിമയിൽ ഫാമിലിക്ക് ഇഷ്ടമാകുന്ന ഘടകങ്ങൾ...? എനിക്ക് ഒരു സിനിമ ഉണ്ടാക്കാനേ പറ്റുകയുള്ളൂ. ആ സിനിമ ഫാമിലിക്ക് ഇഷ്ടമാകുമോ മറ്റുള്ളവർക്ക് ഇഷ്ടമാകുമോ എന്നൊക്കെ ചോദിച്ചാൽ എനിക്കറിയില്ല. ആ കഥ ഏറ്റവും നന്നായി എങ്ങനെ പറയാം എന്നു മാത്രമേ നമുക്കു ചിന്തിക്കാനാവുകയുള്ളൂ. ഫാമിലിക്ക് ഇഷ്ടപ്പെടാൻ വേണ്ടി ഇന്ന ഘടകം കൂട്ടാം, യൂത്തിന് ഇഷ്ടപ്പെടാൻ വേണ്ടി ഇന്ന ഘടകം കൂട്ടാം...അങ്ങനെ ചെയ്യാൻ എനിക്കറിയില്ല. അതിനാൽ എനിക്കതിനെക്കുറിച്ച് പറയാനാവില്ല. പാട്ടുകൾ, സംഗീതം...? ആനന്ദ് മധുസൂദനനാണ് പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കിയത്. മറ്റു രീതിയിൽ സംഗീതത്തിനു പ്രാധാന്യമുള്ള സിനിമയാണിത്. ഗാനരചന സന്തോഷ് വർമ. ഞാനും ആനന്ദും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. മോളി ആന്റി റോക്സിൽ ഞാനാണ് ആനന്ദിനെ അവതരിപ്പിച്ചത്. പിന്നീടു പ്രേതത്തിലും ഒരുമിച്ച് വർക്ക് ചെയ്തു. പുണ്യാളൻ 2-വിലെ പുതുമകൾ....? എനിക്ക് അങ്ങനെ പറയാൻ അറിയില്ല. ഞാനൊരു സിനിമയുണ്ടാക്കി. അതിനുശേഷം അതിന്റെ ട്രെയിലർ ഇറക്കി, ടീസർ ഇറക്കി, പാട്ടുകൾ ഇറക്കി. അതിലൂടെയാണ് ഈ സിനിമ എന്താണെന്നു ഞാൻ പറയാൻ ശ്രമിക്കുന്നത്. ഇതു കാണുന്ന ഓരോരുത്തർക്കും ഈ സിനിമയെക്കുറിച്ച് അവരവരുടേതായ പ്രതീക്ഷകൾ ഉണ്ടാവാം. ഞാനതു വാക്കുകൾ കൊണ്ടു പറഞ്ഞിട്ട് അതു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ലല്ലോ. നമ്മൾ തന്നെ സിനിമ ചെയ്തിട്ട് നമ്മൾ തന്നെ സിനിമ ഗംഭീരമാണെന്നു പറഞ്ഞിട്ടു വല്ല കാര്യമുണ്ടോ. ആരും ഒരു മോശം സിനിമയുണ്ടാക്കാൻ ശ്രമിക്കില്ലല്ലോ. ചിലതു നല്ല സിനിമയാവും. ചിലതും മോശം സിനിമയാവും. അതു നമ്മുടെ കൈയിലുള്ള കാര്യമല്ലല്ലോ. പുണ്യാളൻ-2 ലെ ടെക്നിക്കൽ സപ്പോർട്ടിനെക്കുറിച്ച്...? ഛായാഗ്രഹണം വിഷ്ണു നാരായണൻ; വെള്ളിമൂങ്ങ പോലെയുള്ള സിനിമകളുടെ കാമറ ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് സാജൻ വി. സൗണ്ട് ചെയ്തിരിക്കുന്നത് ബാഹുബലി പോലെയുള്ള സിനിമകൾ ചെയ്തിട്ടുള്ള, ദേശീയ പുരസ്കാരം നേടിയ ജസ്റ്റിൻ. സൗണ്ടിനു പ്രാധാന്യമുള്ള സിനിമയാണ്. അറ്റ്മോസ് മിക്സിൽ മുംബൈയിലാണു ചെയ്തത്. മ്യൂസിക് ആനന്ദ് മധുസൂദനൻ. കലാസംവിധാനം അജയ് മാങ്ങാട്. കോസ്റ്റ്യൂംസ് അരുണ്‍ മനോഹർ, സരിത ജയസൂര്യ. ചമയം ശ്രീജിത്ത് ഗുരുവായൂർ. പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് പൂങ്കുന്നം. ഈ സിനിമയുടെ സാക്ഷാത്കരണത്തിൽ ജയസൂര്യയുടെ പങ്കാളിത്തം....? ഈ സിനിമയിലൂടെ ഞങ്ങൾ പുണ്യാളൻ സിനിമാസ് എന്ന പേരിൽ പുതുതായി ഒരു ഡിസ്ട്രിബ്യൂഷൻ കന്പനി തുടങ്ങിയിട്ടുണ്ട്. എനിക്ക് അതിനു വലിയ ആത്മവിശ്വാസം തന്നത് ജയനാണ്. എനിക്ക് അതു ചെയ്യാൻ എളുപ്പമല്ല. പക്ഷേ അതു ചെയ്തുവന്നപ്പോൾ എളുപ്പമായി മാറി. അതു സന്തോഷമുള്ള കാര്യമാണ്. ഞാൻ ഡ്രീംസ് ആൻഡ് ബിയോണ്ട് എന്ന പ്രൊഡക്ഷൻ കന്പനി തുടങ്ങിയപ്പോൾ എന്റെ സിനിമകൾ കൂടാതെ മറ്റുള്ള സിനിമകളും പ്രൊഡ്യൂസ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, ഇൻഡിപെൻഡന്റ് പ്രൊഡക്ഷൻ എന്നത് എന്നെക്കൊണ്ടു സാധ്യമല്ലെന്ന് കൂടുതൽ സിനിമകൾ ചെയ്തപ്പോൾ എനിക്കു മനസിലായി. കാരണം, ഞാൻ ഒരു സിനിമയിലെ കണക്കുകൾ പോലും നോക്കാത്ത ആളാണ്. സിനിമയുടെ കഥ എഴുതുക, സംവിധാനം ചെയ്യുക - അതിലാണ് എന്റെ ഫോക്കസ്. മറ്റേതിനു വേണ്ടപ്പെട്ട ആളുകളെ ഇരുത്തിയിരിക്കുന്നു, അവർ അതിന്റെ കാര്യങ്ങൾ നോക്കുന്നു, അവരെ വിശ്വസിക്കുന്നു - അങ്ങനെയാണ് അതു നടന്നുപോകുന്നത്. എഴുത്തും സംവിധാനവുമൊന്നുമില്ലാതെ ഒരു സിനിമയുടെ കണക്കു മാത്രം നോക്കി പ്രൊഡ്യൂസറായിരിക്കാൻ എനിക്കുപറ്റില്ല. അങ്ങനെ ഒരു സിനിമയെ സപ്പോർട്ട് ചെയ്യാൻ എനിക്കു പറ്റില്ല. കൂടുതൽ സിനിമകൾ ചെയ്യുന്പോൾ തിരിച്ചെന്തെങ്കിലും അങ്ങോട്ടു കൊടുക്കുക എന്ന ഉത്തരവാദിത്വമുണ്ടല്ലോ. പുതിയ ആളുകളെ സപ്പോർട്ട് ചെയ്യുക എന്നുള്ളത് അതിന്റെ ഭാഗം തന്നെയാണ്. ഡിസ്ട്രിബ്യൂഷൻ എന്നത് കുറേക്കൂടി എനിക്കു പറ്റുന്ന കാര്യമാണെന്നു തോന്നി. അതിന് ഇത്രയും ബുദ്ധിമുട്ടില്ല. കാരണം, ഒരു സിനിമ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനെ ജനങ്ങളുടെ മുന്നിൽ നല്ലരീതിയിൽ അവതരിപ്പിക്കുക എന്നത് എനിക്കു ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. മലയാളം മാത്രമല്ല, മറ്റു ഭാഷകളിലുമുള്ള കൂടുതൽ സിനിമകൾ ജനങ്ങളുടെ മുന്നിൽ എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് എനിക്ക് ഒരുപാടു സപ്പോർട്ട് തന്ന് ആളാണ് ജയൻ. ഞാനും ജയനും കൂടി ചേർന്നാണ് പുണ്യാളൻ സിനിമാസ് നടത്തുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ട് എന്റെ പ്രൊപ്രൈറ്റർഷിപ്പുള്ള കന്പനിയാണ്. അതിൽ അനൗദ്യോഗിക പങ്കാളികളായിട്ടാണ് ജയനും പൃഥ്വിരാജും മമ്മൂട്ടിയുമൊക്കെ എന്റെ സിനിമകളൊക്കെ ചെയ്തിരിക്കുന്നത്. രാമന്റെ ഏദൻതോട്ടമൊഴിച്ച് എന്റെ ഏട്ടു സിനിമകളിലും നായകന്മാർ തന്നെയാണു നിർമാണത്തിൽ പങ്കാളികളായത്. പുണ്യാളൻ-2 ചിത്രീകരണത്തിൽ വെല്ലുവിളികൾ...? നമ്മൾ ഒരു സിനിമ ചെയ്യുന്പോൾ അത് ഒരു ഫ്ളോ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ലോകം നമ്മുടെ കൂടെ നിൽക്കും എന്നൊക്കെ പറയുന്നതുപോലെ. ഞാൻ ഷൂട്ടു ചെയ്യേണ്ട സമയത്തു മഴ പെയ്യാറില്ല. ഞാൻ അകത്തു ഷൂട്ട് ചെയ്യുന്പോൾ പുറത്തു മഴ പെയ്യാറുണ്ട്. ഞാൻ പുറത്തു ഷൂട്ട് ചെയ്യുന്പോൾ മഴ നിൽക്കാറുണ്ട്. ഇതു ഞാൻ തമാശയായി പറയുന്നതല്ല. എനിക്കു കൃത്യമായി തോന്നിയ കാര്യങ്ങളാണ്. പ്രേതം എന്ന സിനിമ വലിയ മഴയുള്ള സമയത്താണു ഷൂട്ട് ചെയ്തത്. പക്ഷേ, മഴ കാരണം നമുക്ക് അര മണിക്കൂർ പോലും നഷ്ടപ്പെട്ടിട്ടില്ല. പ്രകൃതി നമ്മുടെ കൂടെ നിൽക്കുകയാണ്. ഇങ്ങനെയല്ല ഈ സീൻ ഷൂട്ട് ചെയ്യേണ്ടതെന്നു പ്രകൃതി തന്നെ പറയുന്ന അനുഭവങ്ങൾ പല സിനിമകളിലും ഉണ്ടായിട്ടുണ്ട്. പല സിനിമകളിലും ചില സീനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങുന്പോൾ കൃത്യമായി മഴ പെയ്യും. ആ സീനുകളിൽ എന്തോ കുഴപ്പമുണ്ടെന്നാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അത്തരം സീനുകൾ മാറ്റിയെഴുതി ഷൂട്ട് ചെയ്തിട്ടുണ്ട്. എപ്പോഴും പ്രകൃതി കൂടെനിൽക്കുന്നതായിട്ടാണ് എല്ലാ സിനിമകളിലും എനിക്കു തോന്നിയിട്ടുള്ളത്. കഥ പറയുന്നതിനൊപ്പം ഒരു സന്ദേശം കൂടി നല്‍കുക എന്ന ലക്ഷ്യം ഈ സിനിമയ്ക്കു പിന്നിലുണ്ടോ...? എനിക്ക് ഒരു സിനിമയിലും അങ്ങനെ ഒരു ലക്ഷ്യമില്ല. എപ്പോഴും ലക്ഷ്യം ഒരു കഥ പറയുക എന്നുള്ളതാണ്. കഥ പറയാൻ വല്ലാത്ത ആഗ്രഹം തോന്നുന്പോഴാണ് ഒരു സിനിമയിലേക്ക് നമ്മൾ ഇറങ്ങി പുറപ്പെടുന്നത്. അതിന് ഒരു മെസേജ് ഉണ്ടോ എന്നു പ്രേക്ഷകരാണു വിലയിരുത്തേണ്ടത്. മേസേജ് കൊടുക്കാൻ വേണ്ടി ഇതുവരെ ഒരു സിനിമയും ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാക്കുകയുമില്ല. പുണ്യാളൻ -2ൽ സ്മിത രഞ്ജിത്തിന്റെ സാന്നിധ്യം...? എന്റെ ഭാര്യ സ്മിതയാണ് ഈ സിനിമയുടെ സബ്ടൈറ്റിലിംഗ് ചെയ്തത്. ഈ സിനിമ 17ന് ഓൾ ഇന്ത്യ റിലീസാണ്. പ്രശസ്ത നിർമാണ - വിതരണ കന്പനിയായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് കേരളത്തിനു പുറത്ത് ചിത്രം റീലീസ് ചെയ്യുന്നത്. അവിടെ 100നടുത്തു സ്ക്രീനുകളിൽ ഈ സിനിമ റിലീസുണ്ട്. എല്ലാ സ്ക്രീനുകളിലും സബ് ടൈറ്റിൽ ഉണ്ടാവും. ഓസ്ട്രേലിയ, യുഎസ്, കാനഡ ഉൾപ്പെടെ നിരവധി നിരവധി വിദേശരാജ്യങ്ങളിലും റിലീസുണ്ടാവും. ഒരു ജയസൂര്യ ചിത്രമായിട്ടാണോ അതോ രഞ്ജിത് ശങ്കർ ചിത്രമായിട്ടാണോ പുണ്യാളൻ-2 സ്വീകരിക്കപ്പെടുക...? ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയായാൽ മതി. ആരുടെ സിനിമയായാലും നമുക്കു വിരോധമൊന്നുമില്ല. അധികവും താരങ്ങളുടെ പേരിലാണു സിനിമകൾ അറിയപ്പെടുന്നതും ആളുകൾ കാണാൻ പോകുന്നതും. രാമന്റെ ഏദൻതോട്ടത്തിനു ലഭിച്ച പ്രതികരണം...? ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും നല്ല സിനിമയെന്ന് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞിട്ടുള്ള സിനിമയാണ് രാമന്റെ ഏദൻതോട്ടം; പ്രത്യകിച്ചും സ്ത്രീകൾ. ആ സിനിമ വെറുത്തിട്ടുള്ള ഒരുപാട് ആണുങ്ങളുമുണ്ട്. എന്റെ ഏറ്റവും നല്ല സിനിമയെന്നു പലരും പറഞ്ഞിട്ടുള്ള പല സിനിമകളും ഇപ്പോൾ കാണുന്പോൾ എനിക്കു ബോറടിക്കാറുണ്ട്. പക്ഷേ, അടുത്തിറങ്ങിയതേയുള്ളൂ എങ്കിലും എനിക്ക് എപ്പോഴും കാണാൻ ഇഷ്ടമുള്ള ഒരു സിനിമയാണ് രാമന്റെ ഏദൻതോട്ടം. എനിക്കേറെ ഇഷ്ടമാണ്, അതിലെ പാട്ടുകളും പെർഫോമൻസുമൊക്കെ. രാമന്റെ ഏദൻതോട്ടത്തിലെ കഥപറച്ചിലിൽ താങ്കൾ സത്യസന്ധത പുലർത്തിയതായി തോന്നിയിട്ടുണ്ട്...? ഏതു കഥ പറയുന്പോഴും അതിനു തന്നെയാണു ശ്രമം. ആ കഥ പറയേണ്ടത് അങ്ങനെതന്നെയാണ്. മറ്റു സിനിമകളുടെ കഥകളിലൊന്നും അത്തരത്തിൽ ബോൾഡായി ഒരു കാര്യം പറയേണ്ട ആവശ്യം ഇല്ലായിരുന്നു. സിനിമകൾ ഇറങ്ങുന്ന ദിവസം തന്നെ ആളുകളെ തിയറ്ററുകളിൽ നിന്ന് അകറ്റുന്ന തരത്തിലാണ് ഇന്നത്തെ മിക്ക സിനിമാനിരൂപണങ്ങളും. ഈ പ്രവണതയോടുള്ള പ്രതികരണം...? നല്ല സിനിമയും നല്ല കമേഴ്സ്യൽ സിനിമയും തമ്മിൽ വ്യത്യാസമുണ്ട്. തിയറ്ററിൽ ഓടാൻ സാധ്യതയുള്ള ഒരു നല്ല കമേഴ്സ്യൽ സിനിമയെ കുറേപ്പേർ കൂട്ടംചേർന്നിരുന്ന് കുറേ മോശം റിവ്യൂ എഴുതിയതുകൊണ്ട് അവർക്കു ചീത്തപ്പേരു വരുമെന്നല്ലാതെ ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. അക്കാര്യത്തിൽ എനിക്കു സംശയമൊന്നുമില്ല. എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. അടുത്തകാലത്ത് മീഡിയ തന്നെ ഓവർഎസ്റ്റിമേറ്റ് ചെയ്തിട്ടുള്ള ഒരു വിഷയമാണിത്. അത് അർഹിക്കുന്ന പുച്ഛത്തോടെ അതിനെ അവഗണിക്കുക എന്നതു മാത്രമാണു ചെയ്യാനുള്ളത്. വാസ്തവത്തിൽ നിരൂപണമെന്നത് വളരെ ഗൗരവമുള്ള ഒരു ആക്ടിവിറ്റിയാണ്. ഫിലിംമേക്കറേക്കാൾ വിവരമുള്ള ആൾ ആയിരിക്കണം നിരൂപകൻ. നിരൂപണം എന്ന വാക്കാണു ശരി. ഇന്നിവിടെ വിമർശനമാണുള്ളത്. ഇവിടെ നിരൂപണം ഇല്ല. നിരൂപകൻ ഫിലിംമേക്കറിനു മുകളിൽ നിൽക്കേണ്ടയാളാണ്. ഇവിടെ നിരൂപണം ചെയ്യാൻ ക്വാളിറ്റിയുള്ള ആളുകളാണോ നിരൂപണം ചെയ്യുന്നത് എന്ന സംശയം എനിക്കുണ്ട്. പക്ഷേ, അതേക്കുറിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല. മീഡിയ റിവ്യൂ വായിച്ചിട്ടാണ് ആളുകൾ സിനിമ കാണാൻ പോകുന്നത് എന്നു കരുതുന്നുണ്ടോ...? വളരെ നല്ല അഭിപ്രായം ഉള്ള ഒരു സിനിമ വരികയാണെന്നു കരുതുക. പക്ഷേ, അതു തിയറ്ററിൽ പോയി കാണണമെന്ന് അവർക്കുകൂടി തോന്നണം. ടിവിയിൽത്തന്നെ ഇന്ന് ധാരാളം സിനിമകൾ വരുന്നുണ്ട്. അതാവട്ടെ ഫ്രീയുമാണ്. അതു വേണ്ട ഞാൻ തിയറ്റിൽ പോയി ഈ സിനിമ കാണും എന്ന് ഒരാൾ തീരുമാനിക്കണമെങ്കിൽ ആ സിനിമയ്ക്ക് അതിന്റെ സൗണ്ട് കൊണ്ടോ വിഷ്വൽ കൊണ്ടോ പ്രമേയം കൊണ്ടോ സ്റ്റാർ കാസ്റ്റ് കൊണ്ടോ ഒരു ബിഗ് സ്ക്രീൻ അനുഭവം നല്‍കാനാകണം. അങ്ങനെയുള്ള ഒരു സിനിമയ്ക്ക് കുറേപ്പേർ എന്തെങ്കിലും എഴുതിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. അതുകൊണ്ടൊന്നും ഒരു സിനിമയെ വെറുപ്പിക്കാൻ പറ്റില്ല. അതാണു സത്യം. അടുത്ത സിനിമയെക്കുറിച്ച്...? ഈ സിനിമ തീരുന്നേയുള്ളൂ. ഒരു സിനിമ തീർന്നുകൊണ്ടിരിക്കുന്പോൾത്തന്നെ മനസിൽ ചില ആശയങ്ങളൊക്കെ വന്നുതുടങ്ങും. അടുത്ത ഒരു സിനിമ ചെയ്യാൻ അവസരം കിട്ടിയാൽ അതു പത്താമത്തെ സിനിമയായിരിക്കും. ഒരു സിനിമ ചെയ്യണമെന്നു വിചാരിച്ചു സിനിമയിൽ വന്ന ഒരാളാണു ഞാൻ. ഈ ചുരുങ്ങിയ കാലത്തിനിടയിൽ ഒമ്പതു സിനിമ ചെയ്യാനായി എന്നതു വലിയ ഭാഗ്യമാണ്. ഞാൻ ചെയ്തതൊക്കെയും എനിക്കിഷ്ടപ്പെട്ട സിനിമകളാണ്. എന്റെ ടേംസിലാണ് അവ ചെയ്തിട്ടുള്ളത്. എന്റെ സിനിമാജീവിതത്തെക്കുറിച്ച് ആലോചിക്കുന്പോൾ അത് അഭിമാനമുള്ള, സന്തോഷം നല്കുന്ന കാര്യമാണ്. കാരണം, അത് അധികം പേർക്കും സാധ്യമാകുന്ന ഒരു കാര്യമല്ല. അതു ചെയ്യാനായി എന്നതു വലിയ ഭാഗ്യമാണ്, വലിയ സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പത്താം സിനിമ എന്തെങ്കിലും പ്രത്യേകതയുള്ള സിനിമയാവണം എന്നുണ്ട്. അതിന്റെ ആലോചനകളൊക്കെയുണ്ട്. ഒന്നും പറയാറായിട്ടില്ല. മോഹൻലാലുമൊത്ത് ഒരു സിനിമ എപ്പോഴാണ്..? എനിക്കു മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. മുന്‍പു പറഞ്ഞതുപോലെ തന്നെ അതിനു യോജ്യമായ ഒരു കഥയാണ് ആദ്യമുണ്ടായത്. കഥയിൽ നിന്നു സ്ക്രിപ്റ്റുണ്ടായി. ആ സ്ക്രിപ്റ്റ് ഞാൻ ഒന്നുംചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. അദ്ദേഹം താത്പര്യം കാണിച്ചാൽ നമ്മൾ സമീപിക്കും. എല്ലാ സിനിമകളും അങ്ങനെ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. വർഷം എന്ന സിനിമ മമ്മൂട്ടിയെ വച്ചു മാത്രമേ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ഞാൻ അങ്ങനെ കാത്തിരുന്നിട്ടാണ് ആ സിനിമ ചെയ്തത്. മോഹൻലാലുമായി ഇതേവരെ ആ സബ്ജക്ടിനെക്കുറിച്ചു സംസാരിച്ചിട്ടില്ല. ഞാൻ കാത്തിരിക്കുകയാണ്. എന്റെ പത്താമത്തെ സിനിമ അങ്ങനെ ചെയ്യാനാകണമെന്ന് ആഗ്രഹമുണ്ട്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|