Star Chat |
Back to home |
|
രസിപ്പിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ‘Y’- സുനിൽ ഇബ്രാഹിം |
|
|
വൈ - ആ പേരിൽത്തന്നെ തുടങ്ങുകയാണ് സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർമാണവും നിർവഹിച്ച പുതിയ സിനിമയുടെ കൗതുകങ്ങൾ. പേരു സൂചിപ്പിക്കുംപോലെ തന്നെ പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന സസ്പെൻസ് - ഇൻവെസ്റ്റിഗേഷണൽ - ത്രില്ലറാണ് വൈ. ചാപ്റ്റേഴ്സ്, അരികിലൊരാൾ എന്നീ സിനിമകൾക്കു ശേഷം സുനിൽ ഇബ്രഹിം 40 ൽപ്പരം പുതുമുഖങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ത്രില്ലിംഗ് എന്റർടെയ്നർ. രാത്രിയിലേക്കു കടക്കുന്ന ഒരു തെരുവിൽ നടക്കുന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണു കഥാസഞ്ചാരം. വൈയുടെ ത്രില്ലടിപ്പിക്കുന്ന വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സുനിൽ ഇബ്രാഹിം... ചാപ്റ്റേഴ്സിൽ നിവിൻ പോളി, അരികിൽ ഒരാളിൽ ഇന്ദ്രജിത്ത്. മൂന്നാമതു സിനിമ ‘വൈ’ നാല്പതിൽപ്പരം പുതുമുഖങ്ങളിലൂടെ ...? ഈ കഥ അതു ഡിമാൻഡ് ചെയ്യുന്നു എന്നതാണു സത്യം. നായകൻ, നായിക, വില്ലൻ തുടങ്ങിയ സ്ഥിരം സിനിമാസങ്കല്പങ്ങൾ ഈ സിനിമയിലില്ല. ഇതിൽ അഭിനയിക്കുന്നവരിൽ 25 പേർക്കു തുല്യപ്രാധാന്യമുള്ള കഥയാണിത്. മുഖ്യകഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥയല്ല ഇത്. അങ്ങനെവരുന്പോൾ ഇരുപതിൽപ്പരം അഭിനേതാക്കളെ കാസ്റ്റ് ചെയ്യേണ്ടിവരും. സിനിമയുടെ ഫ്രഷ്നസിനു നല്ലത് പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത കുറേ മുഖങ്ങൾ വരുന്നതാണെന്നു തോന്നി. ഓട്ടോക്കാരൻ, തട്ടുകടക്കാരി, പോലീസ്, പത്രക്കാർ..എന്നിങ്ങനെ പലരുണ്ട് ഇതിൽ പ്രധാന കഥാപാത്രങ്ങളായി. ഒരു സംഭവം നടക്കുന്പോൾ അതിനെ ചുറ്റിപ്പറ്റി അവിടെ വന്നുകൂടുന്ന ആളുകളും അവിടെ താമസിക്കുന്നവരും വഴിപോക്കരുമൊക്കെ കഥാപാത്രങ്ങളായി മാറുകയാണ്. ഈ കഥ പറയാൻ ഏറ്റവും നല്ല വഴി പുതുമുഖങ്ങളിലൂടെ പറയുക എന്നതാണെന്നു തോന്നി. എന്റെ മുൻ സിനിമകളിലെന്നപോലെ ഇതിലും കഥയും സ്ക്രിപ്റ്റിംഗും ഞാനാണു ചെയ്തത്. ഡയലോഗുകൾ എഴുതാൻ എന്റെ ടീമിലുള്ളവർ സഹായിച്ചിരുന്നു. ‘അരികിലൊരാൾ’ക്കുശേഷം നാലു വർഷത്തെ ഇടവേള.....? അരികിലൊരാൾ ചെയ്തിട്ടു നാലു വർഷം കഴിഞ്ഞു. അതിനിടെ കഴിഞ്ഞവർഷം ഓലപ്പീപ്പി എന്ന പടം നിർമിച്ചിരുന്നു. സിനിമയിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ താത്പര്യമില്ലാത്ത വ്യക്തിയാണു ഞാൻ. കഥയാണു താരം എന്ന് എപ്പോഴും വിശ്വസിക്കുന്നയാളാണു ഞാൻ. ഒരു നടനെയും മനസിൽകണ്ട് ഇതുവരെ ഒരു കഥയും എഴുതിയിട്ടില്ല. ഒരു കഥയാണ് ആദ്യം മനസിൽ വിരിക. അതിനുശേഷം ആ കഥയ്ക്ക് ചേരുന്ന ആർട്ടിസ്റ്റിനെ സമീപിക്കുകയാണു ചെയ്യുന്നത്. എന്തെങ്കിലും കാരണത്താൽ അയാൾ അതു ചെയ്യുന്നില്ലെന്നു വരുന്പോൾ അടുത്ത ആർട്ടിസ്റ്റിലേക്കു പോകും. പക്ഷേ അതു കഥയോടു കോംപ്രമൈസ് ചെയ്യുന്നതുപോലെയാകും. കാരണം, ആ കഥാപാത്രം ആദ്യത്തെയാൾക്കാവും അനുയോജ്യം. മനസിൽ വിചാരിക്കുന്ന സിനിമകൾ അതേപോലെ ചെയ്യുന്നതിനും കഥയിൽ കോംപ്രമൈസ് ചെയ്യാൻ താത്പര്യമില്ലാത്തതിനാലുമാണ് വാസ്തവത്തിൽ ഇത്രയും ഇടവേള വന്നത്. എന്റെ കയ്യിൽ കംപ്ലീറ്റ് ചെയ്ത കുറേ കഥകളുണ്ട്. പുതിയ ആളുകൾ സ്വീകരിക്കപ്പെടുന്ന കാലത്തു സിനിമ ചെയ്യാം എന്നു കരുതിയിരുന്നതാണ്. ഇപ്പോൾ ആളുകൾ പരീക്ഷണങ്ങളെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ എന്നിവയെക്കുറിച്ച് അവ ഇറങ്ങിയ സമയത്തേക്കാളും ഇപ്പോഴാണ് എനിക്ക് ആസ്വാദകരുടെ ഇടയിൽ നിന്നുള്ള അഭിപ്രായങ്ങൾ ഫേസ്ബുക്ക് മെസേജുകളിലൂടെ വരുന്നത്. 2012ലാണു ചാപ്റ്റേഴ്സ് ചെയ്തത്. പക്ഷേ, ടൊറന്റിലും യൂട്യൂബിലുമൊക്കെ പടം കണ്ടിട്ട് ഏറ്റവുമധികം അഭിപ്രായം കിട്ടിയത് കഴിഞ്ഞവർഷമാണ്. ആ സിനിമകളൊക്കെ ഇപ്പോഴായിരുന്നു ഇറങ്ങേണ്ടിയിരുന്നതെന്ന് ധാരാളംപേർ പറയുന്നുണ്ടായിരുന്നു. വേറിട്ട് എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും ഇടവേളയ്ക്കു കാരണമായി. വൈ ഒരു ചെറിയ ബജറ്റ് സിനിമയാണ്. ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. കാരണം, പുതുമുഖങ്ങളുടെ കഥയെന്നു പറഞ്ഞ് ഒരു നിർമാതാവിനെ തേടിപ്പോയാൽ ഒന്നുകിൽ ഞാനൊരു സ്റ്റാർ ഡയറക്ടറായിരിക്കണം, അല്ലെങ്കിൽ അതിൽ ഏതെങ്കിലും സ്റ്റാറുകൾ ഉണ്ടായിരിക്കണം. ഇതുരണ്ടുമില്ലാത്ത സ്ഥിതിക്ക് ഏതെങ്കിലും നിർമാതാവിനെ സമീപിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. ഞാൻ ആഗ്രഹിച്ച കഥയിൽ യാതൊരുവിധ ഇടപെടലുകളുമില്ലാതെ സ്വാതന്ത്ര്യത്തോടെ ചെയ്യാനായി. വൈ എന്ന സിനിമയ്ക്കുള്ള പ്രചോദനം...? ഇതു നടന്നസംഭവത്തെ മുൻനിർത്തിയുള്ളതല്ല. ഏതെങ്കിലും ഒരു വിഷയത്തെ നേരിട്ട് അഡ്രസ് ചെയ്യുന്നുമില്ല. പക്ഷേ, ഇതിലുള്ള കഥാപാത്രങ്ങളെല്ലാം ഇപ്പോൾ നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ പ്രതിഫലനങ്ങളാണ്. നമുക്കു ചുറ്റും ഒരു സംഭവം നടക്കുന്പോൾ ‘മലയാളികൾ ശരിയല്ല, സൊസൈറ്റി ശരിയല്ല’ എന്നിങ്ങനെ നാം പറയാറുണ്ടല്ലോ. പറയുന്ന വ്യക്തിയെ മാറ്റിനിർത്തിയിട്ടാണ് സൊസൈറ്റിയെ കുറ്റംപറയുന്നത്. മലയാളികൾ ശരിയല്ലെന്നു പറയുന്നത് മലയാളികൾ തന്നെയാണ്. ഒരു സംഭവം നമ്മുടെ കണ്‍വെട്ടത്തു നടക്കുന്പോൾ പല തട്ടിലുള്ളവർ അതിൽ എങ്ങനെയൊക്കെ ഇടപെടുന്നു എന്നുള്ളതിന്റെ ഒരു നേർക്കാഴ്ച ഈ സിനിമയിലുണ്ട്. ഈ സിനിമയിൽ ആരെയും ഉപദേശിക്കുന്നില്ല. ഒന്നിനെയും കളിയാക്കുന്നില്ല. ഒരു സംഭവം ത്രില്ലിംഗായി പറഞ്ഞുപോവുകയാണ്. ഓഡിയൻസിനെ രസിപ്പിക്കുന്ന രീതിയിൽ ത്രില്ലിങ്ങായി അതേസമയം സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെയാണ് കഥപറച്ചിൽ. വൈ ഇൻവെസ്റ്റിഗേഷണൽ ത്രില്ലറാകുന്നത്...? ഇൻവെസ്റ്റിഗേഷൻ ഇതിന്റെ ഒരു ഭാഗമാണ്. ഇൻവെസ്റ്റിഗേഷനാണ് ഇതിന്റെ ത്രിൽ. രാത്രി കടകളൊക്കെ അടയ്ക്കാറാകുന്ന നേരം ഒരു തെരുവിൽ ഒരു സംഭവം നടക്കുകയും അതെന്താണെന്ന് അന്വേഷിക്കുന്നതുമാണ് ഇതിന്റെ തീം. സിനിമ തുടങ്ങി ആദ്യത്തെ ആറ് - ഏഴു മിനിട്ടിനുള്ളിൽത്തന്നെ ആ സംഭവത്തിലേക്ക് എത്തുകയാണ്. പക്ഷേ, അതല്ല സിനിമ. ഒരു തെരുവ്, അവിടത്തെ തട്ടുകട, ഓട്ടോസ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, ഫ്ളാറ്റ്, കടകൾ...ആ തെരുവിലെ ഒരു കിലോമീറ്ററിനുള്ളിലുള്ള ലൊക്കേഷനുകളിലൂടെയാണു കഥ പോകുന്നത്. രാത്രി എട്ടു മുതൽ 10 വരെ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ കാണുന്നത്. 24 രാത്രികളിലായാണു ചിത്രീകരണം പൂർത്തിയായത്. വൈ ഒരു പരീക്ഷണചിത്രമാണോ...? അതേ. രണ്ടു മണിക്കൂറിനകത്തുള്ള കാര്യങ്ങളാണ് ഈ സിനിമയുടെ കഥ. സിനിമയും രണ്ടു മണിക്കൂറാണ്. തിരുവനന്തപുരത്താണ് ഷൂട്ട് ചെയ്തതെങ്കിലും കേരളത്തിൽ എവിടെ വേണമെങ്കിലും സംഭവിക്കാവുന്ന കഥയാണിത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് വൈ പറയുന്നത്. പക്ഷേ, അത് ഉപദേശരൂപേണയല്ല; എന്റർടെയ്നിംഗ് രീതിയിലാണ് അവതരിപ്പിക്കുന്നത്. വൈയിൽ അലൻസിയർ...? ഏറെ പ്രാധാന്യമുളള 25 കഥാപാത്രങ്ങളിൽ ഒരു കഥാപാത്രമായാണ് അലൻസിയർ ഈ സിനിമയിൽ വരുന്നത്. സബ് ഇൻസ്പെക്ടറുടെ കാരക്ടറാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആദ്യാവസാനമുള്ള കഥാപാത്രമാണ്. റിയലിസ്റ്റിക് മൂവിയാണോ വൈ...? റിയലിസ്റ്റിക് സമീപമാണു സിനിമയുടെ നിർമിതിയിലുള്ളത്. ആരും ഇതിൽ അച്ചടിഭാഷ പറയുന്നില്ല. നിർമാണത്തിൽ ഗിമ്മിക്കുകൾ ഒന്നുമില്ല. എന്താണു പറയേണ്ടത് എന്നുളളതിന്റെ കണ്ടന്റ് തയാറാക്കി. സംഭാഷണങ്ങൾ എഴുതിയില്ല. അവരുടേതായ രീതിയിൽ സിറ്റ്വേഷനു യോജിച്ച സംഭാഷണം പറയാൻ ആവശ്യപ്പെട്ടു. ഷൂട്ടിംഗിനു 10 ദിവസം മുന്‍പ് ഒരു ക്യാന്പ് സംഘടിപ്പിച്ചു; നാടകക്കളരിപോലെ. എല്ലാവരും തമ്മിൽ അവിടെ വച്ചു മാനസികമായ അടുപ്പമുണ്ടായി. അങ്ങനെ ഷൂട്ടിംഗിനു മുന്‍പ് ഞങ്ങൾ കുറേ അധ്വാനിച്ചു. ആദ്യ സിനിമ ആയതിനാൽ പുതിയ ആളുകൾ എന്തിനും തയാറായിരുന്നു. എല്ലാവരും നന്നായി പെർഫോം ചെയ്തു. അഭിനയം കണ്ടാൽ പുതുമുഖങ്ങളാണെന്നു തോന്നുകയേ ഇല്ല. പുതുമുഖങ്ങളെ കണ്ടെത്തിയത്...? പറയാൻ പ്രയാസമുള്ള ഒരു ഡയലോഗ് എന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അത് അവരുടേതായ ശൈലിയിൽ പറഞ്ഞതിന്റെ വീഡിയോ അയയ്ക്കാൻ നിർദേശിച്ചു. ആ ഡയലോഗിനെ ആളുകൾ എങ്ങനെ സമീപിച്ചു എന്നു നോക്കിത്തന്നെ ആദ്യഘട്ടം സ്ക്രിനിംഗ് പൂർത്തിയാക്കി. ഷോർട്ട് ലിസ്റ്റ് ചെയ്തവരിൽ നിന്ന് ഓഡിഷനിലൂടെ അവസാന ലിസ്റ്റിലെത്തി. 40ൽപ്പരം പുതുമുഖങ്ങളുണ്ട് ഇതിൽ. ജിൻസ് ഭാസ്കർ, ധീരജ് ഡെന്നി, രാജഗോപാൽ, ദിൽജിത്ത്, സംവിധായകൻ കൂടിയായ അഭിറാം സുരേഷ് ഉണ്ണിത്താൻ, അനൂപ്, സന്തോഷ് വർഗീസ് തുടങ്ങി ഇരുപതു കഥാപാത്രങ്ങൾക്കെങ്കിലും അലൻസിയറിനൊപ്പം തന്നെ പ്രാധാന്യമുണ്ട്. ഷിനി, ജെനി എലിസബത്ത്, രേഷ്മ ഷേണായ്, ശ്രുതി സൂസൻ എന്നിവരാണ് പ്രാധാന്യമേറിയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈ എന്ന പേരിനു പിന്നിൽ...? ജീവിതത്തിലെ ടെൻഷൻ മറക്കാനും രണ്ടു മണിക്കൂർ എൻജോയ് ചെയ്യാനുമാണ് സിനിമയ്ക്കു പോകുന്നതെന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. പക്ഷേ, ചിരി മാത്രമല്ല എൻജോയ്മെന്റെന്നാണ് എന്റെ വിശ്വാസം. രണ്ടു മണിക്കൂർ എൻജോയ് ചെയ്യാനുള്ള എല്ലാ ഘടകങ്ങളും ഈ സിനിമയിലുണ്ട്. തിയറ്ററിൽ നിന്ന് ഇറങ്ങിവരുന്നവരുടെ മനസിൽനിന്ന് ഈ സിനിമ ഇറങ്ങിപ്പോവില്ല. അവർ ആ സിനിമയും കൊണ്ടേ വീട്ടിലേക്കു പോവുകയുള്ളൂ. അവർക്കു ചില ചോദ്യങ്ങളുണ്ടാവും. അതാണ് ഈ സിനിമയ്ക്കു വൈ എന്നു പേരിട്ടത്. കഥയെഴുതുന്പോൾ ഈ സിനിമയ്ക്കു പേരില്ലായിരുന്നു. ഡിസൈനറും എന്റെ പാർട്ണറുമായ ദുബായിലുള്ള റഹീമാണ് വൈ എന്ന പേരു നിർദേശിച്ചത്. സസ്പെൻസ് സിനിമ ആയതിനാൽ കുറേ ചോദ്യങ്ങളിലൂടെയാണ് ഇതിന്റെ കഥ മുന്നോട്ടുപോകുന്നത്. അത്തരം ചോദ്യങ്ങൾ ഉണ്ടാകുന്പോഴാണ് പ്രേക്ഷകരുടെ കൂടി ഇൻവോൾവ്മെന്റ് ഉണ്ടാകുന്നത്. ഒറ്റ അക്ഷരമാകുന്പോൾ ആളുകളുടെ മനസിൽ തങ്ങിനിൽക്കുന്ന വിധം ലോഗോ പോലെയുള്ള ഡിസൈൻ സാധ്യമാകുമെന്നും തോന്നി. സിനിമയുടെ കഥയ്ക്കും അതിന്റെ മാർക്കറ്റിങ്ങിനും യോജ്യമായ പേരു തന്നെ കിട്ടി. ഈ കഥയുമായി താങ്കളുടെ മുൻചിത്രങ്ങളിലെ നായകന്മാരെ സമീപിച്ചിരുന്നോ...? ഇല്ല. ഈ കഥ കേട്ട് അവർ ഓകെ പറഞ്ഞാലും പ്രശ്നമാണ്. കാരണം, ഈ കഥയിൽ നായകപ്രാധാന്യമുള്ള ഒരു കഥാപാത്രമില്ല. എല്ലാവർക്കും പ്രധാന്യമുള്ള ചിത്രമാണിത്. അതിനാൽ ഏതു കാരക്ടറിന് അവരെ കാസ്റ്റ് ചെയ്യാം എന്നതു വലിയ കണ്ഫ്യൂഷനാകുമായിരുന്നു. ഒരാൾ ഏതെങ്കിലും ഒരു കഥാപാത്രം അവതരിപ്പിക്കാൻ തയാറായി വന്നാൽ ഓഡിയൻസ് അയാളെ മാത്രം ശ്രദ്ധിക്കുന്ന ഒരവസ്ഥയുണ്ടാവും. അയാളിലൂടെയാണ് ഈ കഥ പോകുന്നതെന്നു വിചാരിക്കും. അതോടെ സിനിമയുടെ സസ്പെൻസും നഷ്ടമാവും. അതിനാൽ താരങ്ങളോടൊന്നും ഈ കഥ പറഞ്ഞിട്ടേയില്ല. പുതുമുഖങ്ങളുടെ അഭിനയം തൃപ്തിപ്പെടുത്തിയോ...? കാസ്റ്റിംഗിലായിരിക്കും ഈ സിനിമ റീലീസാകുന്പോൾ എനിക്ക് നല്ല വാക്കുകൾ കിട്ടുകയെന്നു വിചാരിക്കുന്നു. കാരണം, കഥാപാത്രങ്ങൾക്കു കൃത്യമായി യോജിക്കുന്നവരെയാണു സെലക്ട് ചെയ്തിരിക്കുന്നത്. സിനിമയിൽ ഏതെങ്കിലും രീതിയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന പ്രതിഭാസന്പന്നരായ ഒരുപാടു പേർക്ക് അവസരം നല്‍കാനായി. സിനിമ കൂടുതൽ ജനകീയമാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണു ഞാൻ. എല്ലാവർക്കും സമീപിക്കാനാവുന്ന കലാരൂപമായിരിക്കണം സിനിമ. പുതിയ ചിന്തകളും സംവിധായകരും അഭിനേതാക്കളും എഴുത്തുകാരുമൊക്കെ വരുന്പോൾ മലയാള സിനിമയുടെ ഗുണനിലവാരം തന്നെ മൊത്തത്തിൽ മെച്ചപ്പെടും. കഴിവുള്ളവർക്കുമാത്രം പിടിച്ചുനിൽക്കാം എന്ന ഒരവസ്ഥ വരും. ജനങ്ങൾക്കു നല്ല സിനിമ കിട്ടും. വൈ - നിർമാണത്തിലെ വെല്ലുവിളികൾ...? ഈ സിനിമയുടെ കഥ എഴുതിയിട്ട് രണ്ടു വർഷത്തിലേറെയായി. പുതുമുഖങ്ങളെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള തയാറെടുപ്പുകൾ രണ്ടുവർഷം നീണ്ടു. ചിത്രീകരണം കഴിഞ്ഞിട്ടും കുറച്ചുനാളായി. അതിനിടെ ഞാൻ പ്രൊഡ്യൂസ് ചെയ്ത ഓലപ്പീപ്പി തിയറ്ററിൽ വർക്കൗട്ട് ആയില്ല. കുറച്ചു സാന്പത്തിക പ്രയാസമുണ്ടായി. അത്തരത്തിലും വൈ കുറച്ചു താമസിച്ചു. ഈ സിനിമ ചെയ്തെടുക്കുക ഒരു യുദ്ധം തന്നെയായിരുന്നു. പുതുമുഖങ്ങൾ ആയതിനാൽ തിയറ്ററുകാരും മുൻവിധിയോടെയാണു ചിത്രത്തെ സമീപിക്കുന്നത്. മുഖ്യ കഥാപാത്രമായി ഒരു പ്രധാന നടനെ എടുത്തശേഷം ബാക്കിയുള്ള കഥാപാത്രങ്ങളിലേക്ക് പുതുമുഖങ്ങളെ എടുത്താലും തിയറ്ററുകാർക്കു പ്രശ്നമില്ല. അല്ലെങ്കിൽ ഒരു പുതുമുഖത്തെ നായകനാക്കിയശേഷം സ്ഥിരമായി സിനിമയിലുള്ളവരെ സപ്പോർട്ടിംഗ് ആക്ടേഴ്സ് ആയി ചെയ്താലും പ്രശ്നമില്ല. പക്ഷേ, ഈ സിനിമയിൽ പോസ്റ്റർ വാല്യു ഉള്ള ആരുമില്ല. സിനിമ വന്നു കഴിഞ്ഞിട്ടേ അതിനു വാല്യു വരികയുള്ളൂ. അതുവരെയുള്ള ഫൈറ്റ് നമ്മൾതന്നെ നേരിടണം. അത്തരം പ്രശ്നങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നത്....? പരന്പരാഗത മാർക്കറ്റിംഗ് രീതികളെല്ലാം മാറ്റിവച്ചു. ഈ സിനിമയുടെ ഹോർഡിംഗ്സുകൾ കേരളമാകമാനം വച്ചിട്ടില്ല. കാരണം ഹോർഡിംഗ്സിനുമാത്രമായി 10 ലക്ഷം രൂപ ചെലവാകും. താരങ്ങളുടെ ഹോർഡിംഗ് ചുറ്റിനും ഇരിക്കുന്പോൾ ജനങ്ങൾ അതേ നോക്കുകയുള്ളൂ. അതിനു പകരം കേരളത്തിൽ പലയിടങ്ങളിലും ആർട്ടിസ്റ്റുകളെ വച്ച് ചുവർചിത്രങ്ങൾ വരപ്പിച്ചു. ആർട്ടിസ്റ്റുകളും നാട്ടുകാരും കൂടിച്ചേർന്നു ചെയ്ത അത്തരം വർക്കുകൾ ജനങ്ങൾക്കിടയിൽ തരംഗമുണർത്താനായി. പാട്ടുകൾ, പശ്ചാത്തലസംഗീതം...? സിനിമയിൽ രണ്ടു പാട്ടുകളുണ്ട്. സംഗീതം പ്രമോദ് ഭാസ്കർ. കഥ പറഞ്ഞു പോകുന്ന പാട്ടുകളാണ്. ട്രാഫിക്കും ചാപ്റ്റേഴ്സുമൊക്കെ ചെയ്ത മെജോ ജോസഫാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്തത്. ചാപ്റ്റേഴ്സിൽ പാട്ടെഴുതിയ എം. ആർ.വിബിൻ, എന്റെ അധ്യാപകൻ കൂടിയായ ലോറൻസ് ഫെർണാണ്ടസ് എന്നിവരാണ് പാട്ടുകൾ എഴുതിയത്. ടെക്നിക്കൽ സപ്പോർട്ട്...? അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയായ ജയേഷ് മോഹനാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. ഇതിനുശേഷം ജയേഷ് ഛായാഗ്രഹണം നിർവഹിച്ചത് ആഷിക് അബുവിന്റെ മായാനദിയിലാണ്. ഇതിൽ സിങ്ക്സൗണ്ട് ചെയ്യാനുള്ള ബജറ്റ് ഇല്ലായിരുന്നു. സ്പോട്ടിൽ ഡയലോഗ് പറയുന്ന രീതികളൊക്കെ റിക്കോർഡ് ചെയ്തശേഷം ഡബ്ബിംഗിൽ അതു റീക്രിയേറ്റ് ചെയ്തു. കലാസംവിധാനം എം.ബാവ; ആമേൻ ഉൾപ്പെടെയുള്ള പടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, സംസ്ഥാന പുരസ്കാര ജേതാവാണ്. വസ്ത്രാലങ്കാരം സമീറ സനീഷ്. എഡിറ്റിംഗ് വി. സാജൻ. കച്ചവട സിനിമയ്ക്കും ആർട്ട് സിനിമയ്ക്കും മധ്യേ സഞ്ചാരിക്കാനാണോ താത്പര്യം..? സിനിമ ഇതു രണ്ടുമാണ്. ഓലപ്പീപ്പിയിൽ ഏറെ സാന്പത്തിക നഷ്ടം വന്ന ഒരാളാണു ഞാൻ. ഒരിക്കലും ഞാൻ ജനങ്ങളെ കുറ്റം പറയില്ല. നല്ലതുകൊടുത്താൽ ജനങ്ങൾ സ്വീകരിക്കും. ജനങ്ങൾക്ക് ഓപ്ഷൻ കുറവാണ്. കിട്ടുന്നതിൽ നിന്നു നല്ലതു തെരഞ്ഞെടുത്തശേഷം അതാണു നല്ലതെന്നു കരുതി അതിനെ പ്രോത്സാഹിപ്പിക്കേണ്ട അവസ്ഥയിലാണു ജനങ്ങൾ. അവർക്കു വീണ്ടും നല്ലതു കിട്ടാനുള്ള അവസരം ഉണ്ടാകുന്നില്ല. പരീക്ഷണങ്ങൾ ഉണ്ടാകുന്നില്ല. മലയാളം ഇൻഡസ്ട്രി ഒരുകാലത്തു നമ്മുടെ രാജ്യത്തിനു തന്നെ അഭിമാനമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊക്കെ ലോകോത്തര നിലവാരമുള്ള പടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ പരസ്പരം വഴക്കുകൂടി കുറ്റംപറഞ്ഞ് തമ്മിലടിച്ച് ഇരിക്കുകയാണ്. അതിനു മാറ്റം വരണമെന്നാണ് സിനിമാ പ്രവർത്തകൻ എന്ന നിലയിൽ ആഗ്രഹിക്കുന്നത്. ‘ഓലപ്പീപ്പി’ നിർമിക്കാനുണ്ടായ സാഹചര്യം...? എഴുത്തിലും സംവിധാനം ചെയ്യുന്നതിലുമാണ് വാസ്തവത്തിൽ എന്റെ പാഷൻ. ഓലപ്പീപ്പിയുടേതു നല്ല കഥയാണ്. ആ കഥ സിനിമയായി കാണാനുള്ള ആഗ്രഹം കൊണ്ട് മുന്നിൽ നിന്നു എന്നേയുള്ളൂ. ക്രെഡിറ്റിൽ എന്റെ പേരു ചേർത്തിരുന്നില്ല. എന്റെ കഴിഞ്ഞ സിനിമകളുടെ കാമറാമാൻ ആയിരുന്നു ക്രിഷ് കൈമൾ. ക്രിഷ് കൈമൾ ഓലപ്പീപ്പിയുടെ കഥ പറയുന്പോൾ അതു വളരെ ഹൃദയസ്പർശിയായും ആളുകളോടു പറയേണ്ട കഥയെന്നും തോന്നി. പല നിർമാതാക്കളെയും സമീപിച്ചിട്ടും നടന്നില്ല. അങ്ങനെ ഞാനും കൈമൾജിയും 40നടുത്തു സുഹൃത്തുക്കളും ചേർന്ന് ആ സിനിമ നിർമിക്കാൻ തീരുമാനിച്ചു. ക്രിഷ് കൈമൾ 1500ൽപ്പരം പരസ്യചിത്രങ്ങളിൽ കാമറ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു തുടക്കം കിട്ടട്ടെ എന്നു കരുതി സൗഹൃദത്തിന്റെ പുറത്തു കൂടെനിന്നതാണ്. ഇപ്പോൾ അദ്ദേഹം അടുത്ത പടത്തിന്റെ വർക്കുകളിലാണ്. ബെസ്റ്റ് കാരക്ടർ ആക്ട്രസിനും ബെസ്റ്റ് ഡബ്ബിംഗ് ആർട്ടിസ്റ്റിനുമുള്ള സംസ്ഥാനപുരസ്കാരം ഓലപ്പീപ്പി നേടി. തിയറ്ററിൽ വർക്കൗട്ട് ആയില്ലെങ്കിലും ഡിവിഡി ഇറങ്ങിയശേഷം നല്ല അഭിപ്രായമാണു കിട്ടുന്നത്. വീട്ടുവിശേഷങ്ങൾ...? സ്വദേശം തിരുവനന്തപുരം മാടവിള. ഇപ്പോൾ എറണാകുളത്താണു താമസം. ഭാര്യ ഫിദ. രണ്ടു കുട്ടികൾ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|