Star Chat |
Back to home |
|
നിറയെ പ്രണയവും പാട്ടുകളുമാണ് "ചെമ്പരത്തിപ്പൂ': അസ്കർ അലി |
|
|
ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനായ രണ്ടാമതു ചിത്രം ‘ചെമ്പരത്തിപ്പൂ’തിയറ്ററുകളിലേക്ക്. അരുണ്‍ വൈഗ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രം. അസ്കർ അലി മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ വരുന്ന ഈ പ്രണയചിത്രത്തിൽ അദിതിരവിയും പുതുമുഖം പാർവതി അരുണുമാണ് നായികമാർ. സിനിമ സ്വപ്നം കണ്ടു നടക്കുന്ന വിനോദ് എന്ന ചെറുപ്പക്കാരന്റെ മൂന്നു കാലഘട്ടങ്ങളിലെ സംഭവബഹുലവും രസകരവുമായ ജീവിതത്തിലൂടെയാണു കഥാസഞ്ചാരം. പാട്ടുകൾക്കു പ്രാധാന്യമുള്ള ചെന്പരത്തിപ്പൂവിന്റെ സംഗീതസംവിധാനം എ.ആർ രാഗേഷ് നിർവഹിച്ചിരിക്കുന്നു. മോഹൻലാലിന്റെ മാക്സ് ലാബ് തിയറ്ററുകളിലെത്തിക്കുന്ന കുടുംബചിത്രം ചെന്പരത്തിപ്പൂവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ നായകനും യുവനടനുമായ അസ്കർഅലി... സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചുതുടങ്ങിയത്..? ഇക്ക അഭിനയിച്ചുതുടങ്ങിയപ്പോഴാണ് എനിക്ക് സിനിമ വലിയ ഡ്രീം ആയത്. ഇക്കയെ സ്ക്രീനിൽ കാണാൻ ഇക്ക അഭിനയിച്ച സിനിമകൾ... പ്രത്യേകിച്ചും ഋതു തിയറ്ററിൽ പോയി 10 തവണയെങ്കിലും കണ്ടിട്ടുണ്ട്. അന്നുമുതൽ എനിക്കു സിനിമ വലിയ താത്പര്യമായിരുന്നു. പക്ഷേ, ഞാനാരോടും അതേക്കുറിച്ച് ഒത്തിരി പറയാൻ തുനിഞ്ഞിട്ടില്ല. ഇക്കയുടെ പേരുവച്ച് ലൊക്കേഷനിൽ പോകാനും ആളുകളെ കാണാനും എനിക്ക് ഏറെ മടിയായിരുന്നു. അതുകൊണ്ടാണ് ഇക്കയെ പോലും അറിയിക്കാതെ പഠിക്കാനാണെന്നു പറഞ്ഞ് ചെന്നൈയിൽ പോയി സിനിമയിൽ അസിസ്റ്റന്റായത്. സിനിമയാണ് എന്റെ ലക്ഷ്യമെന്ന് ഇക്കയ്ക്കു പിന്നീടു മനസിലായി. എന്നെ ആരെയെങ്കിലും പരിചയപ്പെടുത്താമോ എന്നൊന്നും ഞാൻ ഇക്കയോടു ചോദിച്ചിട്ടില്ല. തുടക്കം അസിസ്റ്റന്റ് ഡയക്ടറായിട്ടാണെങ്കിലും അഭിനയിക്കാനായിരുന്നു കുടുതൽ ആഗ്രഹം. അങ്ങനെയിരിക്കെയാണ് ഹണീബി 2.5ൽ അവസരം കിട്ടിയത്. ഹണിബീ 2.5 ലേക്ക് ...? ചെന്നൈയിൽ നിന്നു ഹണീബി 2.5ലേക്കുള്ള വരവ് ഏറെ സർപ്രൈസ് ആയിരുന്നു. ലാലങ്കളിന്റെ മാനേജർ വിളിച്ച് എന്നെ കാണണമെന്നു പറഞ്ഞു. നാട്ടിലെത്തി ലാലങ്കളുമായി സംസാരിച്ചു. ലാലങ്കിൾ പറഞ്ഞപ്രകാരം ഹണിബീ 2.5 ലെ ഓഫറിനെക്കുറിച്ചു ഞാൻ ആസിഫിക്കയോടു സംസാരിച്ചു. തുടർന്നാണ് ഹണിബീ 2.5ൽ നായകനായി വന്നത്. ഹണീബി- 2ന്റെ ഷൂട്ടിംഗ് നടക്കുന്പോൾ അതേ സെറ്റിൽ അതേസമയം ഷൂട്ട് ചെയ്ത മറ്റൊരു സിനിമ - അതായിരുന്നു ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണീബി 2.5. അവർ ഫ്രീയായിട്ടിരിക്കുന്ന ടൈമിലും അവർ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ടൈമിൽ അവർക്കു ശല്യമുണ്ടാകാത്തവിധത്തിലുമായിരുന്നു ഹണിബി 2.5ന്റെ മേക്കിംഗ്. ഹണിബി 2.5 കണ്ടശേഷം ഇക്ക കാര്യമായിട്ടൊന്നും പറഞ്ഞില്ല. അഭിനയത്തിൽ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങൾ സിനിമകൾ കണ്ടുതന്നെ സ്വയം മനസിലാക്കിയെടുക്കുണമെന്നു മാത്രം പറഞ്ഞു. ചെന്പരത്തിപ്പൂവിലേക്ക്....? ഹണീബി 2.5ന്റെ ഷൂട്ടിംഗിനു തൊട്ടുമുന്‍പ് അരുണ്‍ വൈഗ എന്നെ വിളിച്ച് ഫേസ്ബുക്കിലെ ഫോട്ടോസ് കണ്ടുവെന്നും നേരിൽ കാണണമെന്നും പറഞ്ഞു. അങ്ങനെ അരുണ്ചേട്ടൻ ഹണീബി2.5 ലോക്കേഷനിൽ വന്ന് എന്നോടു ‘ചെന്പരത്തിപ്പൂ’വിന്റെ കഥ പറഞ്ഞു. ചെന്പരത്തിപ്പൂവിലേക്ക് ഓഫർ വന്നകാര്യം ഞാൻ ഇക്കയോടു സൂചിപ്പിച്ചു. സ്ക്രിപ്റ്റ് കേട്ടുനോക്കിയശേഷം ഓകെയാണെങ്കിൽ, കോണ്‍ഫിഡന്റ് ആണെങ്കിൽ ചെയ്യുക എന്നായിരുന്നു ഇക്കയുടെ മറുപടി. വേറെ ആരോടും അഭിപ്രായം ചോദിക്കേണ്ടെന്നും എന്റെ വിശ്വാസം തന്നെയാണ് ഏറ്റവും നല്ലതെന്നും ഇക്ക പറഞ്ഞു. അതിനുശേഷമാണ് ചെന്പരത്തിപ്പൂ ചെയ്യാൻ തീരുമാനിച്ചത്. ചെന്പരത്തിപ്പൂ - പ്രമേയം, കഥാപാത്രം....? പ്രണയമാണ് ചെന്പരത്തിപ്പൂവിൽ ഏറെയും. വിനോദ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമ സ്വപ്നം കണ്ടു നടക്കുന്ന പയ്യൻ. സിനിമാസംവിധായകനാകണമെന്നാണ് വിനോദിന്റെ ആഗ്രഹം. അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രണ്ടു പ്രണയങ്ങളിലൂടെയാണു കഥാസഞ്ചാരം. വിനോദിന്റെ 17 മുതൽ 29 വയസു വരെയുള്ള കാലഘട്ടമാണ് സിനിമയിൽ വരുന്നത്. മൂന്നു ഗെറ്റപ്പിലാണ് ഞാൻ ഈ സിനിമയിൽ വരുന്നത്. വിനോദിന്റെ ലൈഫിലെ മുന്നുകാലഘട്ടങ്ങളാണ് - സ്കൂൾ ലൈഫ്, 24-25 വയസ്, 29-30 - ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങൾക്കു യോജിച്ച രീതിയിൽ മെലിയാനും വണ്ണം കുറയ്ക്കാനും താടി വളർത്താനുമൊക്കെ സൗകര്യമായരീതിയിൽ ഗ്യാപ്പെടുത്താണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. മൂന്നു ഷെഡ്യൂളിലായി ഒരു വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. ഷൂട്ടിംഗ് അനുഭവങ്ങൾ....? സിനിമ ഷൂട്ട് തുടങ്ങുന്നതിനു മൂന്നു നാലു മാസം മുന്‍പു മുതൽ ഞാനും അരുണുമെല്ലാം ഒരുമിച്ചായിരുന്നു താമസം. എല്ലാദിവസവും ചർച്ച സിനിമയെക്കുറിച്ചുതന്നെയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണു പ്രൊഡ്യൂസറെ തേടിനടന്നതും. അങ്ങനെയാണ് ഭുവനേന്ദ്രൻ എന്ന പ്രൊഡ്യൂസറെ കിട്ടിയത്. 2000 മുതൽ ഈയൊരു കാലംവരെയുള്ള കഥയാണു ചെന്പരത്തിപ്പൂ പറയുന്നത്. ആലപ്പുഴ ജില്ലയിലെ പെരുന്പളം എന്ന ദ്വീപിലാണ് ഈ സിനിമ ഏറെയും ഷൂട്ട് ചെയ്തിരിക്കുന്നത്. അവിടത്തെ സ്ഥലങ്ങളും വഴികളുമൊക്കെ ആ ഒരു കാലഘട്ടത്തിലേതുപോലെ തന്നെയാണ് ഇപ്പോഴും. അവിടേയ്ക്കു ബോട്ട് മാത്രമാണുള്ളത്. ആദ്യ ഷെഡ്യൂൾ 25 ദിവസം അവിടെത്തന്നെയായിരുന്നു എല്ലാവരും. അജു വർഗീസ്, ധർമജൻ, വിശാഖ് നായർ(ആനന്ദം ഫെയിം), സുധീർ കരമന തുടങ്ങി ധാരാളം അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. ഏറെ രസകരമായിരുന്നു ആ ദിനങ്ങൾ. കൃത്യമായ സിനിമാ മേക്കിംഗ് എങ്ങനെയാണെന്ന് ഞാൻ ആദ്യമായി മനസിലാക്കുന്നത് ചെന്പരത്തിപ്പൂവിലാണ്. കാരണം, ഇക്കയുടെ ലൊക്കേഷനിലെങ്ങും ഞാൻ അധികം പോയിട്ടില്ല. ഹണിബീ 2ന്റെ ഷൂട്ടിംഗ് മാത്രമാണ് ഇക്കയുടെ ലൊക്കേഷനിൽ ആദ്യാവസാനം നിന്നു കണ്ടിട്ടുള്ളത്. ഡയറക്ടർ അരുണ്‍ വൈഗ എന്നെക്കാൾ കുറച്ചു മൂത്തതാണെങ്കിലും ഞങ്ങൾ പരസ്പരം മച്ചാൻ- മച്ചാൻ എന്നാണു വിളിക്കുന്നത്. അതിനാൽ റിലാക്സ് ചെയ്തായിരുന്നു ഷൂട്ടിംഗ്. ഒരു സിനിമ ഷൂട്ട് ചെയ്യുന്നതായി ഞങ്ങൾക്ക് ആർക്കും തോന്നിയിട്ടില്ല. ആനന്ദം ഫെയിം വിശാഖും ഞാനും ആദ്യംമുതൽ തന്നെ ഏറെ കംഫർട്ടായി. ഷൂട്ടിനു കുറച്ചുദിവസം മുന്‍പേ ഞങ്ങൾ പരിചയപ്പെട്ടു. സമപ്രായക്കാരാണ്. പെട്ടെന്നു കന്പനിയായി. പെരുന്പളത്ത് മറ്റു സെറ്റുകളിലേതുപോലെ ആക്ടേഴ്സിനെ വിളിക്കാൻ കാർ വരില്ല. ഡയറക്ടർ ഉൾപ്പടെ എല്ലാവരും ഓട്ടോയിലാണു ലൊക്കേഷനിലേക്കു പോയിരുന്നത്. ഞങ്ങളുടെ ഒരു ടീം വർക്ക് അല്ലെങ്കിൽ ഞങ്ങൾ ഏറെ രസകരമായി ചെയ്യുന്ന ഒരു കാര്യം- അതായിരുന്നു ഈ സിനിമ. രചന, എഡിറ്റിംഗ്, സംവിധാനം - അരുണ്‍ വൈഗ.. അരുണ്‍ വൈഗയാണ് ഈ സിനിമയുടെ കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചത്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലാണ് അരുണ്‍ വർക്ക് ചെയ്തിരുന്നത്. ആസിഫ് ഇക്കയുടെയും ദുൽഖറിന്റെയുമൊക്കെ വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്തിയത് അരുണാണ്. ഷൂട്ടിംഗിനിടെ അരുണ്‍ ഇതൊക്കെ പറയുന്പോഴാണ് ഞാൻ അതൊക്കെ ഓർത്തത്. ഇതിന്റെ കാമറ ചെയ്ക സന്തോഷ് അണിമയും സംവിധായകൻ അരുണ്‍ വൈഗയുമാണ് ഇക്കയുടെ വെഡ്ഡിംഗ് കവർ ചെയ്തത്. രണ്ടു നായികമാർ...? അദിതി രവിയും പുതുമുഖം പാർവതി അരുണുമാണ് നായികമാർ. ഇരുവർക്കും തുല്യപ്രാധാന്യമുണ്ട്. ഞാനും അദിതിയും സ്കൂൾ ലൈഫിലാണു വരുന്നത്. അദിതിയും സംവിധായകൻ അരുണുമെല്ലാം നേരത്തേതന്നെ കുടുംബസുഹൃത്തുക്കളായിരുന്നു. കഥ പറയുന്പോൾത്തന്നെ അദിതിയുടെ കാരക്ടറിനെക്കുറിച്ച് അരുണ്‍ എന്നോടു സൂചിപ്പിച്ചിരുന്നു. അദിതിയും ഈ പടത്തിനുവേണ്ടി ഏറെ ഹാർഡ് വർക്ക് ചെയ്തു. പ്ലസ് ടു കാരക്ടർ ചെയ്യാൻ അദിതിക്കും കുറച്ചു ക്ഷീണിക്കേണ്ടിവന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു ഡയറ്റിംഗും മറ്റും. പാർവതി പുതിയ കുട്ടിയാണ്. പക്ഷേ, ടാലന്റഡാണ്. ഓഡിഷനിലൂടെയാണു പാർവതിയെ സെലക്ട് ചെയ്തത്. ചെന്പരത്തിപ്പൂ എന്ന ടൈറ്റിൽ...? ചങ്കുപറിച്ചു കയ്യിൽ കൊടുത്താലും ചെന്പരത്തിപ്പൂ എന്നു ട്രെയിലറിലുണ്ടല്ലോ. നിറം സിനിമ ഇറങ്ങിയ ടൈമിലുള്ള പ്രേമം പോലെയുള്ള പ്രേമമാണ് ഇതിൽ. നായകനും നായികയും തമ്മിൽ തൊട്ടുരുമ്മിയുള്ള പ്രേമമല്ല ഇതിൽ. വണ്‍ ഹാൻഡ് ഡിസ്റ്റൻസിലുള്ള പ്രേമം എന്നു പറയാം. ടെലഫോണ്‍ ബെല്ലടിക്കാൻ നമ്മൾ കാത്തിരുന്നിട്ടുള്ള ഒരു കാലത്തെ പ്രേമം. സെൽഫോണ്‍ വന്നുതുടങ്ങുന്ന കാലഘട്ടം മുതൽ ഇപ്പോൾ വരെയുള്ള പ്രേമം ഇതിലുണ്ട്. എന്നാൽ അതിൽ വൾഗറായി ഒന്നുമില്ല. ഫാമിലി ഓഡിയൻസിനു രസിച്ചിരുന്നു കാണാനാകുന്നതരത്തിൽ കൃത്യമായ ഒരു സ്റ്റോറിയുള്ള പടമാണിത്. ഹണിബീ 2.5ൽ നിന്നു ചെന്പരത്തിപ്പൂവിലേക്ക് എത്തിയപ്പോൾ...? ഹണിബി 2.5 ആ ലൊക്കേഷനിൽ ഒതുങ്ങിനിൽക്കുന്ന ഒരു കഥയായിരുന്നു. ചെന്പരത്തിപ്പൂ ഒരു വലിയ കഥയാണ്. ഇതിൽ വിനോദ് എന്ന കഥാപാത്രത്തിന്റെ 30 വയസുവരെയുള്ള ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും ടെൻഷനുമൊക്കെയുണ്ട്. ഒരു ആക്ടർ എന്ന നിലയിൽ ഏറെ ചലഞ്ചിംഗ് ആയിരുന്നു ചെന്പരത്തിപ്പൂവിലെ വേഷം. കാരണം എന്റെ പ്രായത്തിനു മുകളിലും താഴെയുമുള്ള പ്രായങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ എനിക്ക് ഇതിൽ ചെയ്യേണ്ടിവന്നു. ഞാൻ പ്ലസ്ടുവിനു പഠിക്കുന്പോൾ ഉള്ള കാലഘട്ടമല്ല ഈ സിനിമയിലെ പ്ലസ് ടു കാലം. 30 വയസുകാരന്റെ പക്വത കാണിക്കുക എന്നതും എനിക്കു പ്രയാസമേറിയ കാര്യമായിരുന്നു. സാങ്കേതികത്തികവിൽ ചെന്പരത്തിപ്പൂ...? 8 കെ റസല്യൂഷനിലാണ് ചെന്പരത്തിപ്പൂ ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാളത്തിൽ വില്ലനും ചെന്പരത്തിപ്പൂവുമാണ് ആദ്യമായി 8കെയിൽ ചിത്രീകരിച്ചത്. ഒരേ സമയത്തായിരുന്നു രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ്. 8 കെ റെഡ് ഹീലിയം കാമറയിൽ മാസ്റ്റർ പ്രൈം ലെൻസാണ് ഉപയോഗിച്ചത്. 8കെ മാസ്റ്റർ ഫ്രെയിമിൽ വരുന്ന മലയാളത്തിലെ ആദ്യത്തെ പടമാണ് ചെന്പരത്തിപ്പൂ. ഒറ്റ ഷോട്ടിൽ തീർത്ത ഒരു ഫൈറ്റ് സീൻ മാനിക്യൂൻ ടെക്നിക്കിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 20നടുത്തു ജൂണിയർ ആർട്ടിസ്റ്റുകൾക്കിടയിലാണ് ആ ഫൈറ്റ് ഷൂട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനപുരസ്കാരം നേടിയ കോലുമിട്ടായി എന്ന പടത്തിനു കാമറ ചെയ്ത സന്തോഷ് അണിമയാണ് ചെന്പരത്തിപ്പൂവിന്റെ ഛായാഗ്രാഹകൻ. പാട്ടുകൾ, സംഗീതം....? ആറു പാട്ടുകളാണുള്ളത്. എ.ആർ. രാഗേഷാണ് 5 പാട്ടുകൾക്ക് ഈണം പകർന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യചിത്രമാണിത്. അദിതിരവിയുടെ സഹോദരനാണ് എ. ആർ. രാഗേഷ്. മൂന്നാലു കൊല്ലമായി ഈ ഒരു പടത്തിനുവേണ്ടി വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അരുണും രാഗേഷുമെല്ലാം ഫാമിലി ഫ്രണ്ട്സ് കൂടിയാണ്. കണ്ണിൽ കണ്ണൊരു... എന്ന പാട്ട് വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നുപാടിയിരിക്കുന്നു. ചില്ലുവെയിൽ ചായുമീ..എന്ന പാട്ടാണ് വിജയ് യേശുദാസ് പാടിയത്. അകലെയായ് എവിടെയോ എന്ന പാട്ട് ഹരിചരണും ആൻ ആമിയും ചേർന്നു പാടിയിരിക്കുന്നു. പാതിദൂരം എന്ന പാട്ട് രാകേഷ് എ. ആർ. ആൻ ആമി എന്നിവരാണു പാടിയത്. നജിം അർഷാദാണ് ആരോ എന്നു തുടങ്ങുന്ന പാട്ടു പാടിയത്. ജിനിൽ ജോസാണ് ഈ അഞ്ചു പാട്ടുകളുടെ വരികൾ എഴുതിയത്. ചിത്രചേച്ചിയും പി. ജയചന്ദ്രൻ സാറും ചേർന്നു പാടിയ അകലുവാൻ എന്നു തുടങ്ങുന്ന കവിതയുടെ സംഗീതസംവിധാനം ചെയ്തത് ഋത്വിക്ക് എസ് ചന്ദ്. രചന എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. ആസിഫ് അലി താങ്കൾക്കു പ്രചോദനം തന്നെയല്ലേ....? തീർച്ചയായും. വീട്ടിൽ വന്നു ഞങ്ങൾ ആരുംതന്നെ പ്രഫഷനെക്കുറിച്ചു സംസാരിക്കാറില്ല. വാപ്പ രാഷ്ട്രീയത്തിലാണെങ്കിലും വീട്ടിൽ വന്ന് ഇതേവരെ രാഷ്ട്രീയത്തെക്കുറിച്ചും അതിലെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചിട്ടില്ല. ഇക്കയും വീട്ടിൽവന്ന് സിനിമയെക്കുറിച്ചു ചർച്ചചെയ്യാറില്ല. ഇക്കയുടെ സിനിമ ഇറങ്ങുന്പോൾ ഞങ്ങളെല്ലാവരും പോയികാണും. അത്രേയുള്ളൂ. അല്ലാതെ സിനിമയിൽ നടക്കുന്ന കാര്യങ്ങളോ അതിന്റെ ടെൻഷനുകളെക്കുറിച്ചോ ഇക്ക വീട്ടിൽ വന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞാൻ അങ്ങോട്ടുപോയി ഇക്കയോട് ഒന്നും ചോദിക്കാറുമില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധവും അങ്ങനെതന്നെയാണ്. ഞാനും ഇക്കയും തമ്മിൽ ആറേഴു വയസിന്റെ വ്യത്യാസമുണ്ട്. ഞാൻ ഇക്കയെ കാണുന്നതു വാപ്പയുടെ സ്ഥാനത്താണ്. കാശിന് ആവശ്യം വരുന്പോഴോ പോക്കറ്റ് മണിക്കോ അല്ലാതെ അധികം സംസാരമൊന്നുമില്ല. പിന്നെ വീട്ടിലെ കാര്യങ്ങളാണ് ആകെ സംസാരിക്കാറുള്ളത്. അതിപ്പോഴും അങ്ങനെതന്നെ. ‘പടം കണ്ടെടാ നന്നായിട്ടുണ്ട് ’എന്നുമാത്രമാണ് ഹണിബീ 2.5 ഇറങ്ങിയപ്പോൾ ഇക്ക എന്നെ വിളിച്ചുപറഞ്ഞത്. ബാക്കി ഇക്ക പറയുന്നതെല്ലാം ഇത്താത്തയിൽ നിന്നാണ് അറിഞ്ഞിട്ടുള്ളത്. സിനിമാജീവിതത്തിൽ ഒരു മെൻഡർ എന്നൊക്കെ പറയാവുന്നത്...? അങ്ങനെ ആരുമില്ല. സിനിമയിലെത്തിയതു ദൈവഭാഗ്യം. സിനിമയിൽ വരാൻ ഇക്ക കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, എനിക്ക് അത്രത്തോളം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഇക്കയുടെ പേര ് ഉപയോഗിക്കാതെ സിനിമയിൽ വരാനാണ് ഞാൻ ഏറെ ശ്രമിച്ചത്. പക്ഷേ, ഒരിക്കലും എനിക്കത് ഉപയോഗിക്കാതെ വരാൻ പറ്റില്ലായിരുന്നു. എങ്ങനെ വന്നാലും ആസിഫ് അലിയുടെ സഹോദരൻ എന്ന ടാഗ് ലൈനോടു കൂടിയേ വരികയുള്ളൂ. അത് എനിക്ക് ഒരിക്കലും ബുദ്ധിമുട്ടല്ല, ഏറെ സന്തോഷമാണത്. പക്ഷേ, ഇക്കയ്ക്ക് അത് ഒരിക്കലും ബുദ്ധിമുട്ടാകരുത് എന്നേ ചിന്തിച്ചിരുന്നുള്ളൂ. ആസിഫിന്റെ അനിയന്റെ പടമിറങ്ങി അതു പോരാ എന്നുള്ളരീതിയിൽ ഇക്കയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് എനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. അജുവർഗീസിനൊപ്പം...? ഇക്കയുടെ കൂടെ അഭിനയിച്ചിട്ടുള്ളവരിൽ ഞാനുമായി അടുപ്പത്തോടെ സംസാരിക്കുന്ന ഒരാൾ അജുചേട്ടനായിരുന്നു. എന്നോട് ഒരു അനിയൻ എന്ന നിലയിലുള്ള സ്നേഹമാണ് അജുചേട്ടന്. ഈ സിനിമയിൽ ഞാനും അജുചേട്ടനും തമ്മിൽ എടാ പോടാ ബന്ധമാണ്. എടാ എന്ന് അജുചേട്ടനെ വിളിക്കുന്പോൾ അതിൽ ബഹുമാനം കയറിവന്നിരുന്നു. ‘അഭിനയിക്കുന്പോൾ നീ ധൈര്യമായി എടാ എന്നുവിളിച്ചു ഫ്രണ്ട്സിനെപ്പോലെ നിന്നോളൂ, ഒരു ചേട്ടനോടു കാണിക്കുന്ന ബഹുമാനമൊന്നും അപ്പോൾ എന്നോടു കാണിക്കേണ്ട’ എന്നൊക്ക അജുചേട്ടൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ പ്രിവ്യൂ ആസിഫ് അലി കണ്ടിട്ടുണ്ടോ...? ഇക്ക ഇതുവരെ ഒന്നും കണ്ടിട്ടില്ല. ഷൂട്ടൊക്കെ എങ്ങനെ പോകുന്നു, വീട്ടിലേക്കു വിളിച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇക്ക എന്നെ വിളിക്കുന്പോൾ ചോദിച്ചിരുന്നത്. കലാഭിരുചി എത്രത്തോളമായിരുന്നു പഠനകാലത്ത്...? കോളജിൽ പഠിക്കുന്പോൾ പോലും ഞാൻ സ്റ്റേജിലൊന്നും കയറിയിട്ടില്ല. ഏറെ മടിയുള്ള കൂട്ടത്തിലാണ്. പക്ഷേ, ഏറെ ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു അഭിനയം. മൂന്നാമതു പടത്തിലെത്തിയപ്പോഴാണ് അഭിനയത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയുന്നത്. ഹണീബി 2.5 ഇപ്പോൾ കാണുന്പോൾ അതിനെക്കാളും നന്നായി ചെയ്യാനാകുമായിരുന്നുവെന്ന ചിന്ത മനസിൽ കിടപ്പുണ്ട്. എത്ര ചെയ്താലും എനിക്കു സംതൃപ്തിയാകുന്നതുവരെ അതു മനസിൽ കിടക്കും. അഭിനയജീവിതത്തിലെ യഥാർഥ പ്രചോദനം..? സിനിമ തന്നെയാണ് എന്റെ പ്രചോദനം. ഇക്ക ഉള്ളതുകൊണ്ടാണോ സിനിമ ഇഷ്ടപ്പെടാൻ കാരണമെന്ന് എല്ലാവരും എന്നോടു ചോദിക്കാറുണ്ട്. ഞാൻ പത്തിൽ പഠിക്കുന്പോഴാണ് ഇക്കയുടെ ആദ്യസിനിമ ശ്യാമപ്രസാദ് സാറിന്റെ ഋതു വന്നത്. അപ്പോൾ മുതൽ സിനിമ വലിയ ആഗ്രഹമായി. പിന്നീടതു പാഷനായി. നമ്മളെല്ലാം ജീവിതത്തിൽ ഒറ്റ കാരക്ടറാണ്. ചെന്പരത്തിപ്പൂവിലെ വിനോദിനു സ്വഭാവത്തിലോ നടപ്പിലോ ഞാനുമായി യാതൊരു ബന്ധവുമില്ല. അതുപോലെ തന്നെ കാമുകിയിലെ അന്ധന്റെ വേഷവും. അതൊക്കെ ചെയ്യാൻ പറ്റുക എന്നതു വലിയ ഭാഗ്യമാണ്. കാമുകിയിലേക്കുള്ള വഴി....? ചെന്പരത്തിപ്പൂ റിലീസിനുശേഷം മതി അടുത്ത പടം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇതിഹാസ സംവിധായകൻ ബിനുചേട്ടൻ ചെന്പരത്തിപ്പൂവിന്റെ ലൊക്കേഷനിൽ വന്നിരുന്നു. ആദ്യത്തെ ഒരു ഷെഡ്യൂൾ മൊത്തം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അരുണ്‍ വൈഗയും ബിനുചേട്ടനും തമ്മിൽ വലിയ സൗഹൃദമാണ്. അത്തരമൊരു സൗഹൃദത്തിലൂടെയാണ് ഞാൻ ബിനു എസിന്റെ കാമുകി എന്ന പടത്തിലേക്കു വരുന്നത്. ചിത്രീകരണം ഏകദേശം പൂർത്തിയായി. ഡബ്ബിംഗ് തുടങ്ങി. അതിൽ കുറച്ചു ചലഞ്ചിംഗായ കാരക്ടറാണു ചെയ്യുന്നത്. അതിലെ എന്റെ കഥാപാത്രം അന്ധനാണ്. ചങ്ക്സ് ഷൂട്ട് ചെയ്ത കാലടി ശ്രീശങ്കര കോളജിലായിരുന്നു ഷൂട്ടിംഗ്. രണ്ടാമത്തെ പടത്തിൽ മൂന്നു ഗെറ്റപ്പിലും മൂന്നാമത്തെ പടത്തിൽ ബ്ലൈൻഡായും ചെയ്യുന്നുവെന്നു കേട്ടപ്പോൾ ‘നീ കംഫർട്ടാണോ, നിന്നെക്കൊണ്ട് അതു ചെയ്തു പിടിപ്പിക്കാൻ പറ്റുമോ’എന്നൊക്കെ ഇക്കയടക്കം പലരും എന്നോടു ചോദിച്ചിരുന്നു. പക്ഷേ, ബിനു ചേട്ടനിൽ എനിക്കു വിശ്വാസമുണ്ടായിരുന്നു. കാമുകിയിൽ നായിക അപർണ ബാലമുരളി...? ഇക്കയുടെ കൂടെ രണ്ടു പടം അഭിനയിച്ചശേഷമാണ് അപർണ എനിക്കൊപ്പം അഭിനയിക്കാൻ വരുന്നത്. സണ്‍ഡേ ഹോളിഡേ ലൊക്കേഷനിൽ വെച്ചാണ് ഇക്കയ്ക്ക്് ഒരനിയൻ ഉണ്ടെന്ന് അപർണ അറിഞ്ഞതു തന്നെ. സണ്‍ഡേ ഹോളിഡേ ലൊക്കേഷനിൽ ഇക്കയെ കാണാൻ പോയപ്പോഴാണ് ഞാൻ അപർണയെ പരിചയപ്പെടുന്നത്. തൊട്ടടുത്ത പ്രൊജക്ടിൽ ഞങ്ങൾ ഒരുമിച്ചു വരികയായിരുന്നു. എന്നെക്കൊണ്ടു പറ്റുന്നതുപോലെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കോളജ് എന്റർടെയ്നറാണു കാമുകി. അന്ധകഥാപാത്രം എനൊക്കെ കേൾക്കുന്പോൾ സീരിയസ് പടമാണെന്ന് ആളുകൾ ചിന്തിക്കും. പക്ഷേ, വാസ്തവം അതല്ല. ചിരിപ്പിക്കുന്ന സിനിമയാണു കാമുകി. ഒരിക്കലും ഒതുങ്ങിക്കൂടുന്ന ഒരു കാരക്ടറല്ല അതിൽ എന്റെ കഥാപാത്രം. നടപ്പിലൊക്കെ ഒരല്പം മാസായിട്ടുള്ള സ്മാർട്ടായ ഒരു അന്ധനാണ് എന്റെ കാരക്ടർ. റോളുകൾ സെലക്ട് ചെയ്യുന്പോൾ...? വരുന്ന പടങ്ങളെല്ലാം ചെയ്യണം എന്നു കരുതുന്നില്ല. എനിക്കു സ്വന്തമായി സംതൃപ്തി തരുന്ന പടങ്ങളാണ് ചെയ്യാൻ ഇഷ്ടപ്പെടുന്നത്. അവ നല്ല പടങ്ങളാവട്ടെ. സ്ക്രിപ്റ്റ് പൂർണമായും കേൾക്കാറുണ്ട്. കഥ പറയാൻ വരുന്നവരെ കാണുന്പോൾത്തന്നെ അവർക്കു സിനിമയോടുള്ള ഇഷ്ടം എത്രത്തോളം കലർപ്പില്ലാത്തതാണെന്നു നമുക്കു മനസിലാവും. ഞാൻ അത്രയൊന്നും ജഡ്ജ് ചെയ്യാറായിട്ടില്ല എങ്കിലും എനിക്കു തിയറ്ററിൽ കാണാൻ ഇഷ്ടമുള്ള പടങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ. ത്രില്ലർ മൂഡിലുള്ള ഒരു പടം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ത്രില്ലർ പടങ്ങൾ പ്രേക്ഷകരിലേക്ക് എത്താൻ വലിയ പ്രയാസമാണെന്ന് എന്നോടു കുറേപ്പേർ പറഞ്ഞു. അത്തരത്തിൽ ഒരു പടം ചെയ്യണമെന്നുള്ളത് എന്റെ മാത്രം ആഗ്രഹമാണ്. എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സ്ക്രിപ്റ്റുകൾക്കായി കാത്തിരിക്കുന്നു. വീട്ടുവിശേഷങ്ങൾ...? താമസം തൊടുപുഴയിൽ. വീട്ടിൽ വാപ്പ, ഉമ്മ, ഇക്ക, ഇത്താത്ത, ഇക്കയുടെ രണ്ടു മക്കൾ. വാപ്പ എം.വി.ഷൗക്കത്തലി തൊടുപുഴയിൽ എൽസി സെക്രട്ടറി. ഉമ്മ മോളി ഷൗക്കത്തലി. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|