Star Chat |
Back to home |
|
ഇപ്പോൾ ഞാൻ ഡൈഹാർഡ് പൃഥ്വിരാജ് ഫാൻ: ദുർഗ കൃഷ്ണ |
|
|
“സിനിമ എനിക്ക് ഇപ്പോൾ കയറിവന്ന ഒരു അതിഥിയാണ്. നൃത്തം തന്നെയാണ് എപ്പോഴും. ഓർമവച്ച കാലംമുതൽ തന്നെ നൃത്തത്തോട് ഇഷ്ടമുണ്ട്. അന്നു മുതൽ നൃത്തം എന്റെ കൂടെയുണ്ട്. നൃത്തവും സിനിമയും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം...” പ്രദീപ് എം. നായർ രചനയും സംവിധാനവും നിർവഹിച്ച് ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ‘വിമാന’ ത്തിൽ പൃഥ്വിരാജിന്റെ നായികയായി വേഷമിട്ട ഭരതനാട്യം നർത്തകി ദുർഗകൃഷ്ണ സംസാരിക്കുന്നു. സിനിമ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നോ...? ഞാൻ വരുന്നത് ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ്. എനിക്കു സിനിമ, മോഡലിംഗ്... അത്തരം ചിന്തകൾ ഉണ്ടായിരുന്നില്ല. ഡാൻസ് തന്നെയായിരുന്നു പണ്ടുതൊട്ടേയുള്ള ഡ്രീം. ആദ്യമായി എന്നെ സിനിമയിലേക്കു വിളിക്കുന്നത് എന്റെ 16-ാം വയസിലാണ്. പക്ഷേ, അന്നു രണ്ടാമതൊന്നു ചിന്തിക്കാതെ ഞാൻ ചെയ്യുന്നില്ല എന്നു പറഞ്ഞു. കാരണം സിനിമയൊന്നും മനസിൽ പോലും ഉണ്ടായിരുന്നില്ല. സിനിമ തിയറ്ററിൽ പോയി കാണുന്നതുപോലും കസിൻസിനൊപ്പം പുറത്തുപോകാമല്ലോ എന്നോർത്തിട്ടായിരുന്നു. പിന്നീടു ഞാൻ സിനിമയിലേക്ക് എത്തിപ്പെട്ടതാണ്. ഒരു കാസ്റ്റിംഗ് കോളിനുപോലും ഇതുവരെ ഞാൻ അപേക്ഷിച്ചിട്ടില്ല. എന്റെ ലൈഫിൽ ആദ്യം പങ്കെടുത്ത ഓഡിഷനായിരുന്നു ‘വിമാനം’. കോൾ വന്നപ്പോൾ ആകെക്കൂടി ഞാൻ കേട്ട പേര് പൃഥ്വിരാജ് എന്നു മാത്രമായിരുന്നു. അടുത്തദിവസം തന്നെ ഞാൻ കൊച്ചിയിലെത്തി ഡയറക്ടർ പ്രദീപ്സാറിനെ നേരിൽകണ്ടു. സാർ അന്നെനിക്ക് ഓഡിഷൻ വച്ചു. ഭാഗ്യംകൊണ്ട് അതിൽ സെലക്ടായി. ഇങ്ങനെ ഒരു വലിയ പ്രോജക്ടിന്റെ ഭാഗമാകാനായി. സിനിമയിലേക്കു വഴിതുറന്നതു നൃത്തപശ്ചാത്തലമല്ലേ....? നൃത്തപശ്ചാത്തലം ഉണ്ട് എന്നതു വാസ്തവം. പക്ഷേ, സിനിമയിൽ എത്തിയതിന്റെ കാരണം ഡാൻസ് അല്ല. ചെറുപ്പംമുതൽ എന്റെ ലക്ഷ്യം ഡാൻസറാവുക എന്നതു മാത്രമായിരുന്നു. കുട്ടിക്കാലം മുതൽ അതിനോടായിരുന്നു ഇഷ്ടവും. നാലാം ക്ലാസിൽ ആയിരിക്കുന്പോഴാണ് ഒരു ഡാൻസ് സ്കൂളിൽ പോയി പഠിക്കാൻതുടങ്ങിയത്. പ്ലസ് വണിനൊപ്പം ഞാൻ കണ്ണൂർ ലാസ്യയിൽ ഭരതനാട്യത്തിൽ ഡിപ്ലോമ പഠനവും തുടങ്ങി. സ്പെഷലൈസ് ചെയ്തതു ഭരതനാട്യത്തിലാണ്. പക്ഷേ, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയൊക്കെ പഠിച്ചിട്ടുണ്ട്. ലാസ്യയിൽ പഠിക്കുന്പോൾ ധാരാളം സ്റ്റേജ് പെർഫോമൻസ് ചെയ്തിട്ടുണ്ട്. ഡിപ്ലോമ കഴിഞ്ഞതോടെയാണ് കാലിൽ പരിക്കുപറ്റിയതും പഠനത്തിൽ ഇടവേളയുണ്ടായതും. 7-9 മാസം ഞാൻ വിശ്രമത്തിലായിരുന്നു. പ്രോഗ്രാംസ് ചെയ്യാനായില്ല. ആ ടൈമിൽ എന്തെങ്കിലും ചെയ്യണമെന്നു വിചാരിച്ച് മോഡലിംഗ് തുടങ്ങി. മോഡലിംഗ് തുടങ്ങിയപ്പോൾത്തന്നെ സിനിമയിൽ നിന്ന് ഓഫറുകൾ വന്നുതുടങ്ങി. എങ്കിൽ ഒന്നു നോക്കാം എന്ന രീതിയിലാണ് ഓഫറുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. വാസ്തവത്തിൽ സിനിമയിലേക്ക് എത്താൻ വഴിതുറന്നതു കാലിൽ സംഭവിച്ച ഫ്രാക്ചർ ആയിരുന്നു. അതു സംഭവിച്ചതു കാരണമാണ് ഞാൻ മോഡലിംഗിനെപ്പറ്റി ചിന്തിച്ചതുതന്നെ. പൃഥ്വിരാജിന്റെ നായികയായി തുടക്കം...വലിയ ഭാഗ്യമല്ലേ...? എല്ലാം ദൈവത്തിന്റെ അനുഗ്രഹം തന്നെ. ഞാൻ ഒന്നും പ്ലാൻ ചെയ്തിട്ടു വന്നതൊന്നുമല്ല. കാലിനു പരിക്കു പറ്റിയപ്പോൾ അന്ന് എനിക്കു വലിയ വിഷമമായിരുന്നു. പക്ഷേ, ഇതിലേക്കൊക്കെ എത്തിപ്പെടാനുള്ള ഒരു കാരണം മാത്രമായിരുന്നു അതെന്ന് എനിക്കു പിന്നീടു മനസിലായി. കാരണം, ഒന്‍പതു മാസത്തിനുശേഷം മാധവൻവൈദ്യരുടെ ചികിത്സയിൽ ഞാൻ ഡാൻസിലേക്കു തിരിച്ചുവന്നു. മൂകാംബികയിൽ തൊഴുത് ഇറങ്ങിയപ്പോഴാണ് എനിക്കു ‘വിമാന’ത്തിൽ നിന്നു കോൾ വന്നത്. എല്ലാം ഭഗവാൻ എഴുതിവച്ചതുപോലെ നടക്കുന്നു. അത്രേയുള്ളൂ. ഒന്നും എന്റെ പ്ലാനിംഗ് അല്ല. ഞാൻ ആഗ്രഹിച്ചതോ ഒന്നുമല്ല. പക്ഷേ, സിനിമ ചെയ്യാമെന്നു തീരുമാനിച്ചപ്പോൾകാലതാമസംകൂടാതെതന്നെ ‘വിമാന’ത്തിൽ അവസരം കിട്ടി. സജി തോമസിന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് എത്രത്തോളം ബന്ധമുണ്ട്...? സജി തോമസിന്റെ ജീവിതം അല്ല വിമാനം എന്ന സിനിമ. സജിതോമസിന്റെ ജീവിതത്തിൽനിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ ഒരു കഥയാണ് വിമാനം. ഇത് വാസ്തവത്തിൽ പ്രദീപ്സാറിന്റെ ഒരു സൃഷ്ടി തന്നെയാണ്. ഇതിൽ പൃഥ്വിരാജ് ചെയ്ത വെങ്കിടി സജി തോമസ് ആയിട്ടല്ല അഭിനയിക്കുന്നത്. വിമാനം എന്ന സിനിമ ഒരു വിമാനം ഉണ്ടാക്കി പറപ്പിക്കുന്നതിന്റെ മാത്രം കഥയല്ല. അതൊരു ഇൻവൻഷന്റെ കഥയാണ്. അതൊരു ലൗ സ്റ്റോറിയാണ്. ഇതൊരു അഡ്വഞ്ചർ ആയിരിക്കും. അതിൽ തീവ്രമായ ഒരു പ്രണയത്തിന്റെയും ഒരു പ്രണയനൊന്പരത്തിന്റെയും കഥകൂടിയുണ്ട്. വിമാനത്തിലെ കഥാപാത്രത്തെക്കുറിച്ച്...? ജാനകി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ് അഭിനയിക്കുന്ന വെങ്കിടി എന്ന കഥാപാത്രത്തിന്റെ പെയർ ആയിട്ടാണു ജാനകി വരുന്നത്. കുട്ടിക്കാലം മുതൽതന്നെ വെങ്കിടിയും ജാനകിയും സുഹൃത്തുക്കളായിരുന്നു. അതിൽനിന്നു തുടങ്ങിവന്ന പ്രണയമാണ് അവരുടേത്. വിമാനം ഉണ്ടാക്കി ഒന്നിച്ചു പറക്കുമെന്നത് രണ്ടുപേരും കൂടി കുട്ടിക്കാലം മുതൽ കാണുന്ന സ്വപ്നമാണ്. നാട്ടിൻപുറംകാരി കുട്ടിയാണു ജാനകി. കുട്ടിത്തമുണ്ടെങ്കിലും ആവശ്യമുള്ളിടത്തു ബോൾഡാണ്. വിമാനമുണ്ടാക്കി പറപ്പിക്കുക എന്ന വെങ്കിടിയുടെ സ്വപ്നത്തിന് ഏറ്റവും വലിയ സപ്പോർട്ടും ജാനകി ആയിരുന്നു. ജാനകിയോട് എത്രത്തോളം അടുപ്പമുണ്ട് ദുർഗയ്ക്ക്...? ജാനകി ഒരു നാട്ടിൻപുറത്തുള്ള കുട്ടിയാണ്. ഞാൻ വരുന്നതും അതുപോലെ ഒരു നാട്ടിൻപുറത്തുനിന്നാണ്. എന്റെ അതേ പ്രായം തന്നെയാണ് ജാനകിക്കും. പക്ഷേ, ജാനകി കടന്നുപോയ സിറ്റ്വേഷനുകളെല്ലാം എനിക്കു പുതുമയാണ്. എനിക്ക് അറിയാത്തതും ഞാൻ അനുഭവിക്കാത്തതുമായ കാര്യങ്ങളായതിനാൽ അതൊക്കെ എനിക്കു പുതുമയായിരുന്നു. ജാനകിയാകാൻ തയാറെടുപ്പുകൾ...? സിനിമയെപ്പറ്റി ഒരറിവും ഇല്ലാതെയാണ് ഞാൻ ഇൻഡസ്ട്രിയിലേക്കു വരുന്നത്. ഞാൻ എന്താണോ വിമാനത്തിൽ പെർഫോം ചെയ്തത് അതെല്ലാം ഇതിന്റെ സംവിധായകൻ പ്രദീപ് സാർ പറഞ്ഞുതന്നതാണ്. ടെൻഷൻ ഇല്ലാതിരിക്കുന്നതിനായി ഷൂട്ടിംഗിനു നാലഞ്ചുദിവസം മുന്‍പ് പ്രദീപ്സാർ ഒരു ഗ്രൂമിംഗ് സെഷൻ തന്നിരുന്നു. സ്ക്രിപ്റ്റിലെ പല സീനുകളും അപ്പോൾ ചെയ്യിപ്പിച്ചു നോക്കി. അതൊക്കെ എനിക്ക് ഏറെ ഉപകാരമായി. ക്രൂവുമായി ഞാൻ സെറ്റായി. ഷൂട്ട് തുടങ്ങുന്നതിനുമുന്പുതന്നെ എനിക്കു സ്ക്രിപ്റ്റ് കാണാപ്പാഠമായി. പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്പോൾ ടെൻഷൻ ഉണ്ടായിരുന്നോ...? പൃഥ്വിരാജ് ചേട്ടനെ ആദ്യമായി നേരിൽ കാണുന്നത് ഈ സിനിമയുടെ പൂജയ്ക്കാണ്. ഞാൻ പേടിച്ചു മാറിനിൽക്കുകയായിരുന്നു. ചേട്ടനാണ് ഇങ്ങോട്ടുവന്നു ഹായ് പറഞ്ഞു പരിചയപ്പെട്ടത്. ചേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കുന്ന ദിവസമാകാൻ ഞാൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. ചേട്ടൻ ഭയങ്കര ദേഷ്യക്കാരനാണ്, മുൻശുണ്ഠിക്കാരനാണ്, ജാഡയാണ് എന്നിങ്ങനെ പുറത്തുനിന്നു കേട്ട കമന്റ്സ് കാരണം ചേട്ടൻ അടുത്തിരുന്നപ്പോൾ എനിക്കു വലിയ ടെൻഷൻ ആയിരുന്നു. ഒറ്റടേക്കിലെങ്ങാനും ഓകെ ആയില്ലെങ്കിൽ ചേട്ടനു മുഷിയുമോ, വഴക്കുപറയുമോ എന്നിങ്ങനെയുള്ള ടെൻഷൻ ആയിരുന്നു. ഒരു ടേക്കിൽ ഓകെ ആകാതെവരുന്പോൾ ഞാൻ ചേട്ടന്റെ മുഖത്തുനോക്കി സോറി പറയുമായിരുന്നു. അപ്പോൾ അതുസാരമില്ല, ഒന്നുകൂടി ചെയ്യാം എന്നു പറഞ്ഞ് ചേട്ടനാണ് എന്നെ കൂൾ ആക്കിയിരുന്നത്. കേട്ടതുപോലെയൊന്നുമല്ല ചേട്ടൻ എന്ന് അപ്പോൾ മനസിലായി. നല്ലരീതീയിൽ എന്നെ സപ്പോർട്ട് ചെയ്തിരുന്നു. അഭിനയവുമായി ബന്ധമുള്ള പല കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും മിസ്റ്റേക് തോന്നിയാൽ അത് അങ്ങനെ ചെയ്തോളൂ എന്നൊക്കെ പറയാറുണ്ടായിരുന്നു. സംവിധായകന്റെ പിന്തുണ എത്രത്തോളമായിരുന്നു...? ചില സീനുകൾ എന്താണെന്ന് എനിക്കു വ്യക്തമായിട്ടില്ലെങ്കിൽ ഞാൻ അവിടെ സ്റ്റക് ആയി ഇരിക്കുമായിരുന്നു. അപ്പോൾ പ്രദീപ് സാർ എനിക്കതു വിശദമാക്കി തന്നിരുന്നു. സാർ എന്താണോ ഉദ്ദേശിച്ചത് അതു കിട്ടുന്നതുവരെ കൃത്യമായി പറഞ്ഞുതരുമായിരുന്നു; ഇങ്ങനെ ഒരു ഇമോഷനാണു വേണ്ടത്, ആ സമയത്ത് അങ്ങനെയാണു നമുക്കു തോന്നേണ്ടത് എന്ന രീതിയിൽ കൃത്യമായ വിശദീകരണം. സാറിന്റെ മനസിൽ തോന്നിയത് എന്താണോ അതു കിട്ടുന്നതുവരെ ടേക്ക് എടുത്തിരുന്നു. വിമാനത്തിലെ അഭിനയം - വെല്ലുവിളികൾ...? എന്റെ കാരക്ടർ തന്നെയായിരുന്നു ചലഞ്ചിംഗ്. ജാനകി എന്ന കഥാപാത്രം ചെയ്യുന്പോൾ ഞാൻ പല പല സിറ്റ്വേഷനുകളിലൂടെയാണ് കടന്നുപോയത്. അത് എനിക്കു ചലഞ്ചിംഗ് തന്നെയായിരുന്നു. ഈ സിനിമയിൽ എന്നെക്കാളും കുറച്ചധികംപ്രായത്തിൽ ജാനകി വരുന്ന സീൻ ഞാൻ ചെയ്തിരുന്നു. അതും വെല്ലുവിളിയായിരുന്നു. ചിത്രീകരണ അനുഭവങ്ങൾ...? ബംഗളൂരു, ഭട്കൽ, കൊച്ചി, തിരുവനന്തപുരം, തൂത്തുക്കുടി, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആദ്യം ഓർമവരുന്നതു കർണാടകയിലെ ഭട്കലാണ്. അവിടെ ദൈർഘ്യമേറിയ ഒരു ഷെഡ്യൂൾ തന്നെ ഉണ്ടായിരുന്നു. ഭയങ്കര ചൂടുള്ള സമയത്തായിരുന്നു ഭട്കലിലെ ഷൂട്ടിംഗ്. കുന്നിന്റെയും പാറയുടെയും മുകളിലും കടൽത്തീരത്തുമൊക്കെ ആയതിനാൽ ചൂടു കൂടുതലായിരുന്നു. ആ സമയത്ത് അഭിനയിക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു. കാരവനിൽ നിന്നു പുറത്തേക്കിറങ്ങി തിരികെ കയറുന്പോൾ പഴയ ആളേ ആയിരിക്കില്ല. അത്രയും കടുത്ത ചൂടിലായിരുന്നു ചിത്രീകരണം. പൃഥ്വിരാജിന്റെ ആരാധിക ആയിരുന്നോ..? എനിക്കങ്ങനെ ആരോടും അങ്ങനെ ആരാധന ഉണ്ടായിരുന്നില്ല. ഞാൻ ഒരിക്കലും ഒരു പൃഥ്വിരാജ് ഫാൻ അല്ലായിരുന്നു. എനിക്കു പൃഥ്വിരാജ് ചേട്ടന്റെ സിനിമകൾ ഇഷ്ടമാണ്. വലിയൊരു സൂപ്പർ സ്റ്റാറാണ്. രാജുവേട്ടൻ ചെയ്യുന്ന കാരക്ടറുകൾ ഇഷ്ടമാണ്. അങ്ങനെയുള്ള ഒരിഷ്ടം മാത്രമാണ് എനിക്കു രാജുചേട്ടനോട് ഉണ്ടായിരുന്നത്. പക്ഷേ, വിമാനം സെറ്റിൽ വന്ന് ഞാൻ ആദ്യം ചേട്ടനെ മീറ്റ് ചെയ്ത ആ ഒരു ദിവസം തൊട്ട് പിന്നങ്ങോട്ട് ഞാൻ ചേട്ടന്റെ ഒരു ഡൈ ഹാർട്ട് ഫാനാണ്. കാരണം, ചേട്ടനെ മീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ ചേട്ടനെ ഇഷ്ടപ്പെട്ടുപോവും. ചേട്ടനെ കാണുന്പോൾ വാസ്തവത്തിൽ നമുക്ക് ബഹുമാനം തോന്നും. അങ്ങനെയൊരു വ്യക്തിത്വമുള്ള മനുഷ്യനാണ്. നല്ല പേഴ്സണാലിറ്റിയാണ്. നല്ല മനുഷ്യനാണ്. അഭിനയം മാത്രമല്ല ഡയറക്ഷൻ, കാമറ...തുടങ്ങി എല്ലാ കാര്യങ്ങളും ചേട്ടനു നന്നായി അറിയാം. വിമാനത്തിലെ മറ്റ് അഭിനേതാക്കൾ....? പി. ബാലചന്ദ്രൻ, അലൻസിയർ, സുധീർ കരമന, സൈജു കുറുപ്പ്, നന്ദു, അശോകൻ, തെസ്നിഖാൻ, പ്രവീണ, അനാർക്കലി തുടങ്ങിയവരാണു പ്രധാന വേഷങ്ങളിൽ. അലൻസിയർ ചേട്ടൻ ചെയ്ത റോജർ എന്ന കഥാപാത്രം വിമാനമുണ്ടാക്കുന്നതിൽ വെങ്കിടിക്കൊപ്പം ഏറ്റവും കുടുതൽ താത്പര്യത്തോടെ നിന്ന ഒരു വ്യക്തയാണ്. പ്രവീണചേച്ചിയും എനിക്കു നല്ല സപ്പോർട്ടായിരുന്നു. ആക്ഷൻ കണ്ടിന്യൂവിറ്റി പോലെയുള്ള പല കാര്യങ്ങളും പ്രവീണചേച്ചി എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. എന്റെ അമ്മയായിട്ടാണു പ്രവീണചേച്ചി ഈ സിനിമയിൽ. പ്രവീണചേച്ചിയുമായി ഞാൻ പെട്ടെന്നു കൂട്ടായി. ചേച്ചി എനിക്കു പാട്ടുപാടിത്തരാറുണ്ടായിരുന്നു. പ്രവീണചേച്ചി അമ്മയായി ചെയ്തപ്പോൾ എനിക്ക് അത്തരം ഒരു ഫീൽ വരുമായിരുന്നു. അപ്പോൾ എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല. ഒരു മകളോടുള്ള കെയറിംഗ് ആയിരുന്നു ചേച്ചിക്ക് എന്നോടു സെറ്റിൽ. അച്ഛനായി ചെയ്തത് നിസ്താർ അഹമ്മദ് എന്ന നടനാണ്. ഈ സിനിമയിൽ അദ്ദേഹത്തിന്റെ വേഷവും ശ്രദ്ധിക്കപ്പെടുന്നതായിരിക്കും. ഈ സിനിമയിൽ വരുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ പ്രാധാന്യമുള്ളവരാണ്. കുറച്ചു സീനുകളിൽ മാത്രമേ ഉള്ളുവെങ്കിലും ഏറെ പ്രാധാന്യമുള്ള റോളാണ് അനാർക്കലി ചെയ്യുന്നത്. സെറ്റിൽവച്ചാണ് അനാർക്കലിയെ ഞാൻ പരിചയപ്പെടുന്നത്. ഞങ്ങൾ സെറ്റിൽ നല്ല കൂട്ടായിരുന്നു. വിമാനത്തിലെ പാട്ടുകൾ...? റഫീക് അഹമ്മദ്- ഗോപിസുന്ദർ ടീമിന്റേതാണു പാട്ടുകൾ. പാട്ടുകൾക്കു നല്ല പ്രാധാന്യമുണ്ട്. നാലഞ്ചു പാട്ടുകളുണ്ട്. പാട്ടുസീനുകളിൽ ഡാൻസ് പരിചയം എന്നെ ഒരുപാടു ഹെൽപ് ചെയ്തിട്ടുണ്ട്. രണ്ടു പാട്ടുകളിൽ ഞാൻ ഡാൻസ് ചെയ്യുന്നുണ്ട്. ക്ലാസിക്കലും അല്ലാതെയുമായ സ്റ്റെപ്പുകൾ ഉണ്ട്. ജാനകിക്കു ശബ്ദം കൊടുത്തത് ആരാണ്..? ഞാൻ തന്നെയാണു ഡബ്ബ് ചെയ്തത്. അതിന്റെ ഫുൾ ക്രെഡിറ്റ് ഇതിന്റെ ഡയറക്ടർ പ്രദീപ് സാറിനുള്ളതാണ്. ഞാൻ ഡബ്ബ് ചെയ്യില്ല എന്ന വാശിയിലായിരുന്നു. അഭിനയിക്കാൻ വരുന്പോൾ എനിക്കു കാമറ ഫിയർ ഉണ്ടായിരുന്നില്ല. രാജുചേട്ടനൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്പോൾ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ മാത്രമാണു ടെൻഷൻ ഉണ്ടായിരുന്നത്. പക്ഷേ, അക്കാര്യത്തിൽ ചേട്ടൻ എന്നെ കൂളാക്കി. അല്ലാതെ, ഒരു സീൻ കിട്ടി അഭിനയിക്കുന്പൊഴൊന്നും എനിക്കു ടെൻഷൻ ഉണ്ടായിരുന്നില്ല. അത്തരം ടെൻഷനുകൾ ഇല്ലാത്തതിന്റെ കാരണം ഡാൻസ് തന്നെയാണ്. ഭരതനാട്യത്തിൽ അഭിനയമുണ്ട്. ഒരുപാടു സ്റ്റേജുകളിൽ കയറിയിട്ടുള്ളതിന്റെ അനുഭവസന്പത്തുണ്ട്. പക്ഷേ, ഡബ്ബിംഗ് എനിക്ക് ഒരുതരത്തിനും അറിയാത്ത ഒരു മേഖലയായിരുന്നു. എന്താണു ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അക്കാര്യത്തിൽ ഒട്ടും കോണ്‍ഫിഡന്റ് അല്ലായിരുന്നു. പക്ഷേ, ഒന്നു ട്രൈ ചെയ്തു നോക്കൂ എന്നു പറഞ്ഞു മോട്ടിവേറ്റ് ചെയ്യിച്ചതു പ്രദീപ്സാർ ആയിരുന്നു. അഭിനയത്തിൽ എന്തെങ്കിലും പ്രശ്നം വന്നിട്ടുണ്ടെങ്കിൽ ഡബ്ബിങ്ങിൽ അതു കറക്ട് ചെയ്യാനാവും. അനുഭവസന്പന്നരായ ആളുകൾ ആണെങ്കിൽ അതു നന്നായിരിക്കും. പക്ഷേ. എനിക്കു യാതൊരു എക്സ്പീരിയൻസുമില്ല. സാർ എന്താണോ പറയുന്നത് അതു ചെയ്യാനേ എനിക്ക് അറിയാമായിരുന്നുള്ളൂ. പക്ഷേ, ആദ്യദിവസങ്ങളിൽ ടെൻഷനായി ഡബ്ബ് ചെയ്യാൻ വലിയ പ്രശ്നമായിരുന്നു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഞാൻ ആ ട്രാക്കിലായി. പിന്നീടു സാർ പറയുന്ന കാര്യങ്ങളല്ലാതെ എനിക്കു കയ്യിൽ നിന്ന് എടുത്തിടാനും സാധിച്ചു. ഡബ്ബ് ചെയ്യാൻ കുറച്ചു സമയമെടുത്തെങ്കിലും കിട്ടിയ കമന്റ്സ് നല്ലതാണ്. അതിനു പ്രദീപ് സാറിനോടു നന്ദിയുണ്ട്. അദ്ദേഹം നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഡബ്ബിംഗ് സൈഡിലേക്കു പോകില്ലായിരുന്നു. ഇപ്പോൾ ഞാൻ ഏറെ കോണ്ഫിഡന്റാണ്. എനിക്കു ഡബ്ബിങ്ങും പറ്റും എന്നുള്ളതു ചെയ്തുകഴിഞ്ഞപ്പോൾ മനസിലായി. അഭിനയിക്കുന്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും ഡബ്ബ് ചെയ്യുന്പോൾ പഠിക്കാനായി. വീട്ടിൽ നിന്നുള്ള പിന്തുണ...? ഞാനൊരു യാഥാസ്ഥിക കുടുംബത്തിൽ നിന്നാണ്. പല കാര്യങ്ങളിലും എനിക്കു പരിമിതികൾ ഉണ്ടായിരുന്നു. പക്ഷേ, ഡാൻസിന്റെ കാര്യത്തിൽ അവർ എന്റെ കൂടെനിന്നു. കാലിനു സംഭവിച്ച പരിക്കാണ് വാസ്തവത്തിൽ എനിക്കു വഴിത്തിരിവായത്. സിനിമയിൽ എത്തിയപ്പോൾമുതൽ അച്ഛനും അമ്മയും എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഇപ്പോൾ റിലീസ് ആയിട്ടുള്ള ഇന്ദ്രനീല ചന്തമുള്ള മാനത്ത്...എന്ന പാട്ടാണ് അവസാനം ഷൂട്ട് ചെയ്തത്. അത് ഒക്ടോബറിൽ ആയിരുന്നു. ആ സമയംവരെ രണ്ടുപേരും സെറ്റിൽ കൂടെത്തന്നെ ഉണ്ടായിരുന്നു. നൃത്തജീവിതത്തിൽ സംഭവിച്ച ഇടവേള...? ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സിൽ പങ്കെടുക്കാൻ ഞാൻ കണ്ണൂരുനിന്നു കോഴിക്കോട്ടേക്കു പോകുന്നതിനിടയിലാണ് എന്റെ കാലിന്റെ ലിഗ്മെന്റിനു പരിക്കുപറ്റിയത്. പക്ഷേ ആ പ്രോഗ്രാമിൽ മെയിൻ കാരക്ടറായി ചെയ്യുന്നതു ഞാനായിരുന്നു. എനിക്കൊപ്പമുള്ള ഒരു ചേച്ചിയോടുമാത്രം കാര്യം പറഞ്ഞു. കാരണം ഒരാളുടെ സഹായമില്ലാതെ അപ്പോൾ നിൽക്കാൻപോലും പറ്റില്ലായിരുന്നു. പക്ഷേ, മായ എന്നു തന്നെ പറയാം. ചിലങ്കയിട്ടു സ്റ്റേജിൽ കയറി ആറു മിനിട്ട് പെർഫോമൻസ് തീരുംവരെ ഭഗവാന്റെ സഹായത്താൽ ഞാൻ വീണതുമില്ല, ഒരു സ്റ്റെപ്പ് തെറ്റിപ്പോവുകപോലും ചെയ്തില്ല. പരിക്കു വകവയ്ക്കാതെ ഡാൻസ് ചെയ്തതുകൊണ്ടാവണം ലിഗമെന്റ് പൊട്ടിപ്പോയത്. എനിക്കിനി ജീവിതത്തിൽ ഡാൻസ് ചെയ്യാൻ പറ്റില്ലെന്നും ഓപ്പറേഷൻ വേണം എന്നുമൊക്കെയായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. നടക്കാം, ചാടാം, ഓടാം..പക്ഷേ എനിക്കു ഡാൻസ് ചെയ്യാനാവില്ല. അതായിരുന്നു സ്ഥിതി. ഡാൻസർ ആയിട്ടാണു ജനിച്ചതെങ്കിൽ ഒരു ആർട്ടിസസ്റ്റ് എന്ന നിലയിൽ എന്നും അങ്ങനെതന്നെ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒടുവിൽ കോഴിക്കോട് തന്നെയുള്ള മാധവൻവെദ്യരുടെ ആയുർവേദ ചികിത്സയിലാണ് ഭേദമായത്. മാധവൻ വൈദ്യർ ഉള്ളതുകാരണമാണ് ഞാൻ ഇപ്പോൾ ഡാൻസ് പെർഫോം ചെയ്യുന്നത്. അദ്ദേഹമാണ് എനിക്ക് എന്റെ ജീവിതം തിരിച്ചുതന്നത്. ഇപ്പോൾ നൃത്തം ചെയ്യുന്നുണ്ട്. സിനിമ ഏറ്റെടുത്തതിനുശേഷം എനിക്കു പ്രോഗ്രാംസ് ചെയ്യാൻപറ്റിയിട്ടില്ല. മുടങ്ങിയ ഡാൻസ് പഠനം തുടരണമെന്നുണ്ട്. ഇനി ബിഎ ഭരതനാട്യം ചെയ്യണം. ഡിപ്ലോമ ചെയ്യുന്ന സമയത്ത് പിഎച്ച്ഡി ചെയ്യണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഗുരുക്കന്മാരായി കാണുന്നവർ...? സന്തോഷ് മാഷാണ് എന്നെ ആദ്യമായി നൃത്തം പഠിപ്പിച്ചത്. നൃത്തത്തെക്കുറിച്ചു കൂടുതൽ അറിവുകിട്ടിയതു ലാസ്യയിലെ ഡോ. കലാമണ്ഡലം ലത ഇടവലത്ത്, കലാക്ഷേത്ര വിദ്യാലക്ഷ്മി എന്നിവരിൽ നിന്നാണ്. ഡാലു കൃഷ്ണദാസ്, സജി നന്പ്യാട്ട് എന്നിവരാണ് ലൈഫിൽ എന്റെ ഗുരുക്കന്മാർ. ഞാൻ മോഡലിങ്ങ് തുടങ്ങിയതു ഡാലുവിന്റെ അടുത്താണ്. ഡാലു ഉള്ളതുകൊണ്ടാണ് ഞാൻ മോഡലിങ്ങ് തുടങ്ങിയത്. വിമാനത്തിലേക്കു സെലക്്ഷൻ ആയശേഷം സിനിമയെക്കുറിച്ച് അറിയാൻ പ്രദീപ്സാർ എന്നെ കൊച്ചി കാക്കനാട്ടുള്ള ആർട്ട് ലാബ് എന്ന ആക്ടിംഗ് സ്കൂളിലേക്ക് അയച്ചിരുന്നു. അതിന്റെ ഡയറക്ടറാണ് സജീവ് നന്പ്യാട്ട്. സിനിമയെ സംബന്ധിച്ച ടെക്നിക്കൽ കാര്യങ്ങളൈാക്കെ പഠിപ്പിച്ചുതന്നത് സജീവ് സാറാണ്. ലൈഫിൽ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുള്ളതും ഗ്രൂം ചെയ്യാറുള്ളതുമൊക്കെ ഡാലുവും സജീവ് സാറുമാണ്. പത്മ സുബ്രഹ്മണ്യം, ശോഭന...തുടങ്ങിയവരെ പരിചയപ്പെടാനുള്ള അവസരമുണ്ടായിട്ടുണ്ടോ..? എനിക്ക് ഇതുവരെ അങ്ങനെയുള്ള ഭാഗ്യം കിട്ടിയിട്ടില്ല. അവരെയൊക്കെ മീറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അടുത്ത സിനിമ...? പുതിയ സിനിമകളൊന്നും ഇതേവരെ കമിറ്റ് ചെയ്തിട്ടില്ല. ഈ സിനിമ റിലീസ് ആയശേഷം ഞാൻ എന്താണു പെർഫോം ചെയ്തത് എന്നുള്ളത് എനിക്കു സ്ക്രീനിൽ കാണണം. അതിനുശേഷം ഇനി എന്തൊക്കെ ഇംപ്രൂവ് ചെയ്യണം, അതിന് എന്തൊക്കെ ചെയ്യണം.. തുടങ്ങിയ കാര്യങ്ങൾ നോക്കിയിട്ടേ അടുത്ത മൂവി കമിറ്റ് ചെയ്യുന്നുള്ളൂ. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമൊക്കെ എനിക്കു നല്ലനല്ല ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. വീട്ടുവിശേഷങ്ങൾ...? അച്ഛൻ കൃഷ്ണലാൽ. ബിസിനസാണ്. അമ്മ ജിഷലാൽ. അനിയൻ ദുഷ്യന്ത് കൃഷ്ണ. പ്ലസ് വണിനു പഠിക്കുന്നു. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയത് അവൻ വലിയ കാര്യമായിട്ടൊന്നും എടുക്കുന്നില്ല. അവൻ എന്നെ അക്ക എന്നാണു വിളിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടാണ് അക്ക അഭിനയിച്ചത് എന്നൊക്കെ പറഞ്ഞുനടക്കുന്നതൊന്നും അവന് ഇഷ്ടമല്ല. ഒന്നിനെയും അത്ര വലിയ കാര്യമായി കാണാത്ത ഒരാളാണ്. അവൻ നന്നായി ഡാൻസ് ചെയ്യും, നന്നായി പാട്ടു പാടും. കോഴിക്കോട് നരിക്കുനിയിലെ പുല്ലാളൂർ എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|