Star Chat |
Back to home |
|
‘പത്മാവത് ’ കരിയർബെസ്റ്റെന്ന് ഫീഡ്ബാക്ക്: ജസ്റ്റിൻ ജോസ് |
|
|
ഹാപ്പി ന്യൂ ഇയർ, എയർ ലിഫ്റ്റ്, സരബ്ജിത്ത്, ഉഡ്താ പഞ്ചാബ്, മോഹൻജദാരോ, ബാജിറാവു മസ്താനി, സച്ചിൻ, ബാഹുബലി-1, ഉൗഴം, പുണ്യാളൻ -2...തുടങ്ങി 250ലേറെ സിനിമകളിൽ ശബ്ദമിശ്രണം നിർവഹിച്ച റീറിക്കോർഡിംഗ് മിക്സറാണ് തൃശൂർസ്വദേശി ജസ്റ്റിൻജോസ്. സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതാ’ണ് ജസ്റ്റിൻ ജോസിന്റെ പുതിയ ചിത്രം. 2015 ൽ സഞ്ജയ് ലീല ബൻസാലിയുടെ ബാജിറാവു മസ്താനിയിലൂടെ ശബ്ദമിശ്രണത്തിനുള്ള ദേശീയപുരസ്കാരം ജസ്റ്റിൻ സ്വന്തമാക്കി. ഹിന്ദി, മറാഠി, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി, മലയാളം, റഷ്യൻ.. തുടങ്ങി നിരവധി ഭാഷകളിൽ പ്രവർത്തിച്ചതിന്റെ അനുഭവസന്പത്തുള്ള ജസ്റ്റിൻ 2012 മുതൽ മുംബൈ ഫ്യൂച്ചർ വർക്സിലെ ഡോൾബി അറ്റ്മോസിൽ റീറിക്കോർഡിംഗ് മിക്സറാണ്. “സൗണ്ട് മിക്സിംഗും ആർട്ട് തന്നെയാണ്. ടെക്നിക്കൽ ആർട്ട് ആണെന്നു മാത്രം. ബാഹുബലി പാർട്ട് 1 ഉം ബാജിറാവു മസ്താനിയുമാണ് കരിയറിലെ ഏറ്റവും ടോപ്പ് എന്നു പറയാവുന്ന ചിത്രങ്ങൾ. പിന്നീട് ആ ലെവലിലുള്ള പടങ്ങളാണ് കുടുതൽ വന്നിട്ടുള്ളത്. എന്റെ കരിയർ ബെസ്റ്റ് എന്ന രീതിയിലാണ് പത്മാവതിലെ വർക്കിന് എല്ലാവരിൽ നിന്നും കിട്ടുന്ന ഫീഡ്ബാക്ക്...” ശബ്ദമിശ്രണകലയിലെ മലയാളിപ്രതിഭ ജസ്റ്റിൻജോസ് സംസാരിക്കുന്നു...... സിനിമയിലേക്കുള്ള വഴി...? ഞാൻ ബിഎയ്ക്ക് എക്കണോമിക്സായിരുന്നു പഠിച്ചത്. മ്യൂസിക് ബേസുള്ളതുകൊണ്ടാണ് എനിക്ക് തൃശൂർ ചേതന സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയറിംഗിന് അഡ്മിഷൻ കിട്ടിയത്. ഡിജിറ്റൽ കീബോർഡിൽ ലണ്ടൻ ട്രിനിറ്റിയുടെ ഫോർത്ത് ഗ്രേഡ് വിന്നറാണ്. മൂന്നു വർഷത്തോളം പിയാനോയും കീബോർഡും പഠിച്ചിരുന്നു. ഒരു മ്യുസിഷനെ സംബന്ധിച്ചിടത്തോളം മൂന്നു വർഷം ഒന്നുമല്ലെങ്കിലും എനിക്ക് അങ്ങനെ സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ കിട്ടി. ചേതനയിൽ 2001-2002 ബാച്ചായിരുന്നു ഞാൻ. അതിനുശേഷം മ്യൂസിക് ഇൻഡസ്ട്രിയിൽ കുറേക്കാലം പല രീതീയിൽ വർക്ക് ചെയ്തു. ഒൗസേപ്പച്ചൻ സാർ, മോഹൻ സിത്താര, ഗോപിസുന്ദർ, അൽഫോണ്‍സ് തുടങ്ങി സീനിയറായ പല മ്യൂസിക് ഡയറക്ടേഴ്സിനുമൊപ്പം വർക്ക് ചെയ്യാനായി. വോയ്സ്, ഇൻസ്ട്രുമെന്റ് റിക്കാർഡിംഗ് എന്നിവയാണു ചെയ്തത്. 2004 ൽ മുംബൈയിലേക്കു വന്നു. ചേതനയിൽ പഠിച്ച പലരും അക്കാലത്തു മുംബൈയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ചേതനയിലെ എന്റെ അധ്യാപകൻ ഫാ. പോൾ ആലങ്ങാട്ടുകാരൻ വഴിയാണ് മുംബൈയിൽ ഒരു തുടക്കം കിട്ടിയത്. ആ സമയത്താണ് പ്രോടൂൾസ് എന്ന സോഫ്റ്റ് വെയർ ലോഞ്ചാകുന്നതും എനിക്ക് അതിൽ പരിശീലനം കിട്ടിയതുമൊക്കെ. തുടർന്നു ക്വാളിറ്റി സിനി ലാബ് എന്ന കന്പനിയിൽ ജോലി ചെയ്തു. ഇംഗ്ലീഷ് ടു ഹിന്ദി ട്രാൻസലേഷൻ പ്രോജക്ടുകളാണ് അവിടെ നടന്നുകൊണ്ടിരുന്നത്. കാർട്ടൂണ്‍ നെറ്റ്വർക്ക്, ഡിസ്നി, നിക്... തുടങ്ങിയ കന്പനികളുടെ ഇംഗ്ലീഷ് സീരീസുകൾ. പോക്കിമോൻ, ഡിജിമോൻ, ടോം ആൻഡ് ജെറി, അവൻജേഴ്സ് തുടങ്ങിയ സീരിസുകളുടെ റിക്കോർഡിംഗാണ് അവിടെ ചെയ്തത്. പിന്നീട് ആ കന്പനിയുടെ പുതിയ വിംഗ് തുടങ്ങിയപ്പോൾ അതിലേക്കു മാറി. ദീപൻ ചാറ്റർജി എന്ന മിക്സിംഗ് എൻജിനിയറുടെ അസിസ്റ്റന്റായും പിന്നീട് അസോസിയേറ്റായും വർക്ക് ചെയ്തു. 2012 ൽ ഫ്യൂച്ചർ വർക്സിൽ ചേർന്നു. അവിടെ പുതുതായി ലോഞ്ച് ചെയ്ത ഡോൾബിയുടെ ഒരു പുതിയ ഫോർമാറ്റിൽ സ്പെഷലൈസ് ചെയ്യാനാണു വിളിച്ചത്. ഡോൾബിയിൽ നിന്നു വിദഗ്ധർ വന്ന് ട്രെയിനിംഗ് തന്നു. അന്നുതോട്ട് ഇന്നോളം ഡോൾബി അറ്റ്മോസിൽ റീറിക്കോർഡിംഗ് മിക്സറായി വർക്ക് ചെയ്യുന്നു. ഡോൾബി അറ്റ്മോസിൽ വർക്ക് ചെയ്യുന്പോൾ....? 2012 മുതൽ ഡോൾബി അറ്റ്മോസ് ഫോർമാറ്റാണ് ഞാൻ കൂടുതൽ സിനിമകളിലും ഉപയോഗിച്ചിട്ടുള്ളത്. ത്രീ ഡയമെൻഷണൽ സൗണ്ടാണ് ഡോൾബി അറ്റ്മോസ് ഫോർമാറ്റിൽ നിന്നു വരുന്നത്. തിയറ്ററിന്റെ ഏതു ഭാഗത്ത് ഇരുന്നാലും നമുക്ക് അതു ഫീൽ ചെയ്യാനാവും. അറ്റ്മോസ്ഫിയർ എന്നതിന്റെ ചുരുക്കരൂപമാണ് അറ്റ്മോസ്. അത് ഇൻസ്റ്റോൾ ചെയ്ത തിയറ്റർ ആണെങ്കിൽ മുകളിലെ സ്പീക്കറുകളിൽ നിന്ന് കാറ്റ്, മഴ, ഇടിമുഴക്കം എന്നിങ്ങനെയുള്ള ശബ്ദങ്ങളും റിവേർബ്സ്, ഡിലേ... അത്തരം കാര്യങ്ങളും നമുക്ക് അനുഭവവേദ്യമാക്കുന്നു. ആ ഫോർമാറ്റ് നമ്മളെ ആ സീനിൽ പൂർണമായും മുഴുകുന്നതിനു സഹായകമാണ്. തന്ത്രപൂർവം ചെയ്യേണ്ട കാര്യമാണ്. ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ദൃശ്യങ്ങൾക്കു മുകളിലേക്കു സൗണ്ട് വന്നാൽ അത് അവരെ അലോരസപ്പെടുത്തും. അതുപോലെതന്നെ അവിടെയുമിവിടെയും ആവശ്യമില്ലാത്ത സൗണ്ടുകൾ ഇട്ടാലും അത് അഭംഗിയാവും. ആ സീനിന് ആവശ്യമാണെങ്കിൽ മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. അറ്റ്മോസ് ഫോർമാറ്റിൽ ചെയ്യുന്പോൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇപ്പോൾ വിജയകരമായി പോകുന്നത് ഈ ഫോർമാറ്റാണ്. ഡോൾബി അറ്റ്മോസിൽ ചെയ്യുന്നതുമൂലം സിനിമയുടെ നിർമാണ ചെലവിൽ വലിയ വ്യത്യാസം വരുന്നില്ല. സഞ്ജയ് ലീല ബൻസാലിക്കൊപ്പം രണ്ടു സിനിമകൾ ..? സാധാരണ പുതിയ സംവിധായകനൊത്തു വർക്ക് ചെയ്യുന്പോൾ എങ്ങനെയാണ് അദ്ദേഹം ശബ്ദത്തെ സമീപിക്കുന്നത് എന്നു മനസിലാക്കാൻ കുറച്ചു സമയംവേണ്ടിവരും. പക്ഷേ, എനിക്കു സഞ്ജയ് സാറുമായി ഒത്തുവരാൻ അധികംസമയമെടുത്തില്ല. പീര്യോഡിക്കൽ മൂവിയാണ് ബാജിറാവു മസ്താനി. രസകരമായ പ്രോജക്ടായിരുന്നു. നല്ല സ്റ്റോറി, നല്ല, വിഷ്വൽ, നല്ല സൗണ്ട്.. എനിക്കു കിട്ടുന്ന ക്രൂ നല്ലതാണെങ്കിൽ മാത്രമേ നല്ല ഒൗട്ട്പുട്ട് കൊടുക്കാൻ പറ്റുകയുള്ളൂ. അതിൽ ഒരാൾ കംഫർട്ടബിൾ സോണിൽ അല്ല നിൽക്കുന്നതെങ്കിൽ അതിൽ നമുക്കു പൂർണമായും മുഴുകി ചെയ്യാനാവില്ല. ഒരേ വേവ്ലെംഗ്തിൽ എല്ലാവരും വർക്ക് ചെയ്യണം. അപ്പോൾ എനിക്കും ആ പ്രോജക്ടിൽ പൂർണമായും മുഴുകി ചെയ്യാനാവും. നല്ല രീതിയിൽ ഒൗട്ട്പുട്ട് കൊടുക്കാനായി എന്നു വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ അതിലെ വർക്കിനു ദേശീയ പുരസ്കാരം കിട്ടിയത്. അത് അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷം. അതിന്റെ സന്തോഷം കൊണ്ടുതന്നെയാണ് പത്മാവത് വന്നപ്പോഴും അദ്ദേഹം എനിക്കു വീണ്ടും അവസരം തന്നത്. ഹിസ്റ്റോറിക്കൽ പീരിയോഡിക്കൽ ടൈപ്പ് ഫിലിമാണ് പത്മാവത്. അതിന്റെ ചിത്രീകരണം, ട്രീറ്റ്മെന്റ്, ഉപയോഗിച്ചിരിക്കുന്ന ഭാഷ...എല്ലാം ആ നിലവാരത്തിലാണു വന്നിരിക്കുന്നത്. ചെയ്യാവുന്നതിന്റെ മാക്സിമം ഞാൻ ആ സിനിമയിൽ ചെയ്തിട്ടുണ്ട്. ഒരു ഫ്രെയിമിൽ പോലും സൗണ്ടിന് ഒരു തുള്ളി പോലും പിഴവു വരാതെ അതിന്റെ മാക്സിമം ആ പ്രോജക്ടിൽ ചെയ്തിട്ടുണ്ട്. വലിയ ഡയറക്ടർമാരുടെ വലിയ പ്രോജക്ടുകൾക്കൊപ്പം വർക്ക് ചെയ്യുന്പോൾ നമ്മുടെ അനുഭവങ്ങളും കരുത്തുള്ളതാവും. സൗണ്ട് മിക്സറുടെ ജോലി എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്....? സിനിമയുടെ ഫീലിനാണു സംവിധായകർ കൂടുതലും പ്രാധാന്യം നല്‍കുന്നത്. ഒരു സൗണ്ട് മിക്സർ അതിനൊപ്പം തന്നെ ടെക്നിക്കൽ സൈഡും നന്നായി നോക്കണം. ടെക്നിക്കലും ഇമോഷനും തമ്മിലുള്ള മിക്സിംഗ് നമ്മുടെ തലച്ചോറിലും നടക്കണം. അല്ലാതെ വിജയം സാധ്യമല്ല. സിനിമയെന്താണെന്നു മനസിലാക്കണം. ഒരു സീനിൽ വാളിന്റെ ശബ്ദത്തിനാണോ കുതിരയുടെ കളന്പടിശബ്ദത്തിനാണോ പ്രാധാന്യം കൊടുക്കേണ്ടതെന്നു തീരുമാനിക്കാനാവണം. മറ്റു സിനിമയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി അതു ചെയ്യാനാവും എന്നു നോക്കണം. സീനിന്റെ രസം കെടുത്താതെ തന്നെ എങ്ങനെ പ്രോസസ് ചെയ്താലാണ് അതു പ്രേക്ഷകരിലേക്കു നല്ലരീതിയിൽ എത്തിക്കാനാവുന്നത്...അങ്ങനെ കുറേകാര്യങ്ങൾ ഒരേ സമയം ചിന്തിക്കണം. എപ്പിക് സിനിമകൾ ചെയ്യുന്നതാണോ കൂടുതൽ താത്പര്യം.....? എപിക്, പീര്യോഡിക് ചിത്രങ്ങൾ ധാരാളം ചെയ്തിട്ടുണ്ട്. അത്തരം ചിത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താത്പര്യം. ക്രിയേറ്റീവായി ചിന്തിക്കാനും സമീപിക്കാനുമുള്ള അവസരം അത്തരം ചിത്രങ്ങളിലുണ്ടാവും. ഡൈനാമിക്കലി നമുക്കു സൗണ്ട് ചെയ്യാൻ എളുപ്പം അത്തരം സിനിമകളാണ്. കൊമേഴ്സ്യൽ സിനിമകൾ ചെയ്യാൻ ഇഷ്ടമില്ല എന്നല്ല പറയുന്നത്. എപിക് ചെയ്യുന്പോൾ ഞാൻ ഏറെ എൻജോയ് ചെയ്യും. അതിൽ പൂർണമായും മുഴുകും. സാധാരണ ഹിന്ദി കൊമേഴ്സ്യൽ ചിത്രത്തിന്റെ മിക്സിംഗിന് 200-250 മണിക്കൂർ ആവശ്യമായി വരുന്പോൾ പത്മാവത് പോലെയുള്ള വലിയ ചിത്രങ്ങൾക്ക് 500 മണിക്കൂർ വേണ്ടിവരുന്നു. ഓരോന്നിലും വ്യത്യസ്ത പുലർത്തുക എന്നതു വെല്ലുവിളി തന്നെയല്ലേ....? ബാജിറാവു മസ്താനിയിൽ കൊട്ടാരങ്ങളുടെ ദൃശ്യങ്ങളിൽ ചെയ്തിട്ടുള്ള പ്രതിധ്വനിയല്ല പത്മാവതിൽ അത്തരം സീനുകളിൽ ചെയ്തിട്ടുള്ളത്. കൊട്ടാരത്തിലെ മുറികളിലെ പ്രതിധ്വനി... അതിനെ പത്മാവതിൽ ഏറെ വ്യത്യസ്തമായാണ് സമീപിച്ചിരിക്കുന്നത്. പാലസ് സീനുകളിലെ പ്രതിധ്വനി വളരെ നന്നായിട്ടുണ്ടെന്നും ഇത് എങ്ങനെയാണു ചെയ്തതെന്നും ഈ സിനിമ റിലീസായ ശേഷം സാങ്കേതികമായി അറിവുള്ള ചിലർ വിളിച്ചുചോദിച്ചിരുന്നു. ആ സീനുകളുടെ മിക്സിംഗിനു മാത്രമായി ഞാൻ 10-12 ദിവസം ചെലവഴിച്ചിരുന്നു. കുറേ പരീക്ഷണങ്ങൾക്കുശേഷമാണ് ഫൈനലിലേക്ക് എത്തിയത്. സൗണ്ട് ഡിസൈനറുടെ ജോലിയിൽ നിന്നു സൗണ്ട് മിക്സറുടെ ജോലിയെ വ്യത്യസ്തമാക്കുന്നത്....? ഒരു സീനിന് ആവശ്യമായ സൗണ്ടുകൾ ഉദാഹരണത്തിന്, യുദ്ധരംഗമാണെങ്കിൽ പടയാളികളുടെ ഓട്ടം, അവർ പരസ്പരം പോരാടുന്നതിന്റെ ശബ്ദം... ഇതെല്ലാം സൗണ്ട് സിസൈൻ ചെയ്യുന്നവർ സീനുകളിൽ ആഡ് ചെയ്യും. സംവിധായകന്റെ അനുമതി കിട്ടിയശേഷം അതു മിക്സറിനു വിടും. മ്യൂസിക്കിനൊപ്പം ഡയലോഗ് അല്ലെങ്കിൽ ആൾക്കൂട്ടത്തിന്റെ എഫക്ട് എന്നിവയൊക്കെ ഏതു ലെവലിൽ മാനേജ് ചെയ്യും എന്നതാണ് മിക്സ് ചെയ്യുന്നയാൾ ശ്രദ്ധിക്കുന്നത്. ചില സീനുകളിൽ ചില സൗണ്ട്സ് സറൗണ്ടിൽ ഇട്ടേക്കാമെന്നു ചില ഡയറക്ടർമാർ പറയും. അത്തരം ഘട്ടങ്ങളിൽ ഒരു സൗണ്ട് മിക്സർക്കു ചില തീരുമാനങ്ങളിൽ ഉറച്ചുനിൽക്കേണ്ടിവരും. ഡയലോഗ്സ് വരുന്ന സീനിൽ സൗണ്ട്സ് ഇട്ടാൽ പ്രേക്ഷകരുടെ ആസ്വാദനത്തിന് അതു തടസമാകുമെന്നു സംവിധായകനെ ബോധ്യപ്പെടുത്തേണ്ടിവരും. ഒരു കഥാപാത്രം പിറുപിറുത്തുകൊണ്ടു നടന്നുമറയുന്ന ഒരു സീനുണ്ട് പത്മാവതിൽ. അവിടെ ആ സൗണ്ട് അങ്ങനെ ചെയ്തില്ലെങ്കിൽ ആ സീൻ നിലനിൽക്കില്ല. അയാൾ പിറുപിറുത്തുകൊണ്ട് അകന്നുപോകുന്പോൾ മറ്റു ശബ്ദങ്ങളുടെയെല്ലാം ലെവൽ കുറച്ചുകൊണ്ട് മ്യൂസിക് കൂടി അതിനൊപ്പം ബാലൻസ് ചെയ്തെടുക്കണം. സൗണ്ട് മിക്സിംഗ് ആസ്വാദ്യകരമായി ചെയ്യുന്നതിനു സംവിധായകന്റെ മനസുമായി ചേർന്നുപോകാനാകണം എന്നു കരുതുന്നുണ്ടോ...? എല്ലാ സംവിധായകർക്കും അവരവരുടെ വർക്കുകൾ നല്ല രീതിയിൽ വരണമെന്ന ആഗ്രഹം ഉണ്ടാകുമല്ലോ. വലിയ സംവിധായകനാണെങ്കിലും ഷോർട്ട് ഫിലിം ചെയ്യുന്ന ആളാണെങ്കിലും സിനിമയെ അവരുടെ കുഞ്ഞിനെ എന്നതുപോലെയാണു നോക്കുന്നത്. അത്രയും ആത്മാർപ്പണത്തോടെ നമ്മളും കൂടെനിന്നാൽ അവരെ സംബന്ധിച്ചു കുഴപ്പമില്ല. പല സംവിധായകരും കാര്യങ്ങൾ കൃത്യമായി പറഞ്ഞുതരില്ല. പലരും മിക്സിംഗിൽ ഒപ്പമിരിക്കില്ല. നിങ്ങൾ മിക്സ് ചെയ്തു വയ്ക്കൂ, ഞാൻ വന്നു കാണാം എന്നു പറയും. അവർ വന്നു കാണുന്പോൾ ഈ റീലിന്റെ അപ്രോച്ച് കുറച്ചുമാറ്റണം, ഇന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലാണു പോകേണ്ടത് എന്നൊക്കെ പറയും. അത്തരത്തിൽ മാറിച്ചിന്തിക്കാൻ നമുക്കാകണം. കുറേ സിനിമകൾ ചെയ്തുകഴിയുന്പോഴേക്കും ഏതു കഥാപാത്രത്തിനാണ് ആ സീനിൽ പ്രാധാന്യം കൊടുക്കേണ്ടത് എന്നതിനെക്കുറിച്ചു നമുക്കു മുൻകൂട്ടി മനസിലാവും. ഒരു ഘട്ടം എത്തുന്നതോടെ കഥ തന്നെ നമുക്ക് മുൻകൂട്ടി പറയാനാവും. ഓരോ ഡയറക്ടറുടെയും സമീപനവും കൃത്യമായി നമുക്ക് അറിയാനാവും. ഇത്തവണ മിക്സിംഗ് കുറച്ചുകൂടി സ്റ്റൈലിഷും റിച്ചും ആക്കണമെന്ന് പത്മാവതിന്റെ വർക്കിനു മുന്നോടിയായുള്ള ആദ്യകൂടിക്കാഴ്ചയിൽ സഞ്ജയ് സാർ പറഞ്ഞിരുന്നു. നാലു ദിവസം കഴിഞ്ഞ് സാറിനെ വിളിച്ച് അതുവരെ മിക്സ് ചെയ്തതു കേൾപ്പിച്ചപ്പോൾ ആ സമീപനം കൊള്ളാമെന്നും അതു കുറച്ചുകൂടി നന്നാക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ബാജിറാവുവിനെ അപേക്ഷിച്ചു പത്മാവതിൽ ഞാൻ ടെക്നിക്കലിയും സറൗണ്ടിംഗ് സൗണ്ടിലും ഡയലോഗിലും മ്യൂസിക്ക് സറൗണ്ടിംഗിലും കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. സിങ്ക്സൗണ്ടിൽ ചെയ്ത പടമാണോ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്ത പടമാണോ വർക്ക് ചെയ്യാൻ കംഫർട്ട്...? രണ്ടു രീതിയിലും നല്ലതാണ്. സിങ്ക്സൗണ്ട് ആണെങ്കിൽ ലൊക്കേഷനിൽ ആർട്ടിസ്റ്റ് ചെയ്യുന്ന ഇമോഷൻ അതേപടി ഡയലോഗിൽ കിട്ടും. 60-70 ശതമാനം ആർട്ടിസ്റ്റുകളിൽ നിന്നു മാത്രമേ ഡബ്ബിൽ അതു കൃത്യമായി കിട്ടുകയുള്ളൂ. കാരണം, ഷൂട്ടിംഗ് കഴിഞ്ഞു കുറേ ദിവസങ്ങൾക്കുശേഷം ഡബ്ബിംഗ് സ്റ്റുഡിയോയിൽ വരുന്പോഴേക്കും മൂഡ് മാറിയിട്ടുണ്ടാവും. എന്തായാലും ഡബ്ബിന്റെ മോഡുലേഷനു വ്യത്യാസം വരും. എന്നാലും ഡബ്ബ് ചെയ്തു വിജയത്തിലെത്തിക്കുന്ന ധാരാളംപേരുണ്ട്. ഹിന്ദിയിൽ വലിയ ബജറ്റ് പടങ്ങളെല്ലാം സിങ്ക്സൗണ്ടിലാണു വരിക. സിങ്ക്സൗണ്ടിൽ ചെയ്ത പടത്തിന്റെ ഡയലോഗ് റീമിക്സ് ചെയ്യുന്പോൾ സാധാരണ ഡബ്ബ് ഫിലിമിന്റെ ഡയലോഗ് റീമിക്സ് ചെയ്യുന്നതിനു വേണ്ട സമയത്തിനെക്കാളും കൂടുതൽ സമയം ആവശ്യമാണ്. നല്ല ഒച്ചയുള്ള സ്ഥലത്തു ഷൂട്ട് ചെയ്ത ഒരു സീനിൽ ഒരു കഥാപാത്രത്തിന്റെ ശബ്ദം വ്യക്തമായി വന്നില്ലെങ്കിൽ അതു ഡബ്ബ് ചെയ്തെടുക്കേണ്ടി വരും. അങ്ങനെ വരുന്പോൾ സിങ്ക്സൗണ്ട് ചെയ്ത ഡയലോഗും ഡബ്ബ് ചെയ്ത ഡയലോഗും തമ്മിൽ ടോണൽ ബാലൻസ് ഉണ്ടാക്കണം. അതിന് ഇക്വലൈസേഷൻ ചെയ്യണം. പ്രോസസ് ചെയ്യണം. കറക്ട് ലെവൽ എടുക്കണം. സിങ്ക്സൗണ്ട് ചെയ്യുന്പോൾ ബൂം മൈക്കും റേഡിയം മൈക്കുമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ രണ്ടിന്റെയും ബാലൻസ് ശ്രദ്ധിക്കണം. സിങ്ക്സൗണ്ട് ചെയ്യുകയാണെങ്കിൽ ഇമോഷനുകൾ കുറച്ചുകൂടി ബെറ്ററായി കിട്ടും. സിങ്ക് സൗണ്ടിൽ ചെയ്ത പടമാണു പത്മാവത്. വർക്ക് ചെയ്ത മലയാളം സിനിമകൾ...? ദുൽഖറിന്റെ സെക്കൻഡ് ഷോയാണ് മലയാളത്തിൽ വർക്ക് ചെയ്ത ആദ്യചിത്രം. അതിൽ ശബ്ദമിശ്രണം ചെയ്തു. ഫാറൂഖ് അബ്ദുൾ റഹ്മാന്റെ കളിയച്ഛനും നല്ല പ്രോജക്ടായിരുന്നു. അതിലും മിക്സിംഗാണ് ചെയ്തത്. രഞ്ജിത് ശങ്കറിന്റെ പ്രേതം, പുണ്യാളൻ- 2 എന്നിവയുടെ സൗണ്ട് ഡിസൈനും മിക്സിഗും ചെയ്തു. ജിത്തു ജോസഫിന്റെ ഉൗഴത്തിൽ ഫൈനൽ മിക്സ് ചെയ്തു. തൃശൂർ ചേതന സ്റ്റുഡിയോയിലാണ് സെക്കൻഡ് ഷോ, സിനിമാ കന്പനി എന്നീ പടങ്ങൾ വർക്ക് ചെയ്തത്. പുലിമുരുകന്റെ സൗണ്ട് മിക്സിംഗിനായി അതിന്റെ സൗണ്ട് ഡിസൈനർ വിളിച്ചിരുന്നു. ആ സമയത്ത് മറ്റൊരു പ്രോജക്ടിൽ വർക്ക്ചെയ്യുകയായിരുന്നു. അങ്ങനെ ചില പ്രോജക്ടുകൾ കൈമാറിപ്പോകാറുണ്ട്. മലയാളത്തിൽ നിന്നു കുറേ കോളുകൾ വരാറുണ്ട്. ബജറ്റ് പേടിച്ചു കുറേപ്പേർ ഒഴിവാക്കാറുണ്ട്. എനിക്കും മുംബൈ വിട്ടു മാറിപ്പോകാനാവില്ല. കാരണം, ഞാൻ ഇവിടെയൊരു കന്പനിയിൽ വർക്ക് ചെയ്യുന്നതിനാൽ അതിന്റേതായ ഉത്തരവാദിത്വവും മറ്റുമുണ്ട്. മലയാളം പടങ്ങൾ മുംബൈയിൽ മിക്സ് ചെയ്യുന്നതിനു സാന്പത്തികമായി വലിയ ബുദ്ധിമുട്ടുകളില്ല എന്നതാണു വാസ്തവം. പുതിയ പ്രോജക്ടുകൾ....? ഈ വർഷവും ധാരാളം വർക്കുകൾ വരുന്നുണ്ട്. ടൈഗർ ഷ്റോഫിന്റെ ഭാഗി-2 ആണ് അടുത്ത പ്രോജക്ട്. മറ്റു ചില പ്രോജക്ടുകളും ചർച്ചയിലാണ്. പരീക്ഷിത് എന്ന സൗണ്ട് ഡിസൈനറുടെ 6 -7 വർക്കുകൾ ഈ വർഷം ചെയ്യാനുണ്ട്. പത്മാവതിന്റെ സൗണ്ട് ഡിസൈനറായ ബിശ്വദീപിന്റെ മൂന്നു പ്രോജക്ടുകളും ഈ വർഷം കമിറ്റഡാണ്. അതിനാൽ മറ്റു പ്രോജക്ടുകൾ തേടിയിറങ്ങാനാവില്ല. ഇതുവരെയുള്ള കരിയർ വിലയിരുത്തിയാൽ...? സൗണ്ട്, മ്യൂസിക്, സിനിമ... ഇവയോടുളള പാഷൻകൊണ്ടു മാത്രമാണ് ഈ ഫീൽഡിൽ നിലനിന്നുപോകുന്നതെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. ദിവസം മിനിമം 17-18 മണിക്കൂറാണ് ഞാൻ സ്റ്റുഡിയോയിൽ ചെലവഴിക്കുന്നത്. വീട്ടിലേക്കു പോലും എനിക്കു പോകാൻ പറ്റാറില്ല. നാലഞ്ചുദിവസം കാണാതെയാകുന്പോൾ എന്നെ അന്വേഷിച്ച് അവർ സ്റ്റുഡിയോയിലേക്കു ഫാമിലിയായി വരും. വേണ്ടതെല്ലാം എത്തിച്ചുതരും. ഫാമിലി, ഫ്രണ്ട്ഷിപ്പ്, സാമൂഹിക ബന്ധങ്ങൾ എന്നിവയെല്ലാം വർക്കിന്റെ തിരക്കിൽ കുറയും. ആകെക്കൂടി ബാലൻസ് ചെയ്തു കൊണ്ടുപോകാൻ പറ്റുന്നതു ഫാമിലി മാത്രമേയുള്ളൂ. സോഷ്യൽ മീഡിയയിൽ ഞാൻ അത്ര ആക്ടീവല്ല. കിട്ടുന്ന സമയം ഫാമിലിക്കൊപ്പം ചെലവഴിക്കാനാണു താത്പര്യം. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അത്ര ഈസിയല്ല ഈ ജോലി. നമ്മൾ ആത്മാർപ്പണത്തിനു തയാറാവണം. ടെക്നിക്കലി നമ്മൾ അപ്ഡേറ്റഡ് ആവണം. കൂടുതൽ ആത്മാർഥതയോടെ പണിയെടുക്കണം. എങ്കിൽമാത്രമേ നമുക്ക് മികച്ച് ഒൗട്ട്പുട്ട് നല്കാനാവുകയുള്ളൂ. കരിയറിൽ മെന്റർ, ഗുരു എന്നൊക്കെ പറയാവുന്നത്...? എന്റെ ഇൻസ്റ്റിറ്റ്യൂട്ട് - തൃശൂരുള്ള ചേതനാ സ്റ്റുഡിയോ - തന്നെയാണ് എന്റെ ഗുരു. ഫാദർ പോൾ ആലങ്ങാട്ടുകാരനും സ്റ്റാൻലി പടവനുമാണ് അവിടെ ഞങ്ങളെ പഠിപ്പിച്ചത്. ഫാദർ ജീവിച്ചിരിപ്പില്ല. സ്റ്റാൻലി ചേട്ടൻ ഇപ്പോൾ കാനഡയിൽ സ്ഥിരതാമസമാണ്. അവരാണ് എനിക്കു സൗണ്ട് എൻജിനിയറിംഗിന്റെ പ്രാഥമിക പാഠങ്ങൾ പറഞ്ഞുതന്നതും കരിയറിൽ എന്റെ വ്യക്തിത്വം രൂപപ്പെടുത്താൻ തുണയായതും. ഓസ്കർ ഒരു ലക്ഷ്യമോ സ്വപ്നമോ ആണോ...? ലക്ഷ്യമായി ഞാനൊന്നും വച്ചിട്ടില്ല. നാഷണൽ അവാർഡ് പോലും ഞാൻ ഒരു ലക്ഷ്യമായി വച്ചതല്ല. പക്ഷേ, എനിക്ക് ആഗ്രഹമുണ്ട്. കിട്ടണം എന്ന് ആഗ്രഹിച്ച പ്രോജക്ടുകൾക്കു കിട്ടിയാൽ ഒത്തിരി സന്തോഷം. മുകളിലിരുന്ന് ഈശ്വരൻ എന്താണു വരച്ചുവച്ചിരിക്കുന്നതെന്ന് നമുക്ക് ഇവിടെയിരുന്ന് ഒരിക്കലും പറയാനാവില്ല. നാഷണൽ അവാർഡ് കിട്ടുമെന്ന് ഉറച്ച വിശ്വാസമൊന്നും ഇല്ലായിരുന്നു. പക്ഷേ, എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. കാരണം, ആ വർഷം എനിക്കു രണ്ടു പ്രോജക്ടുകൾ ഉണ്ടായിരുന്നു - ബാഹുബലി പാർട്ട് ഒന്നും ബാജിറാവു മസ്താനിയും. നാഷണൽ അവാർഡ് കിട്ടും എന്നുള്ളതല്ല, പക്ഷേ, വലിയ അംഗീകാരം കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു. ദൈവാനുഗ്രഹത്താൽ എനിക്കതു കിട്ടി. അവാർഡ് കിട്ടണമെന്നു വിചാരിച്ച് ഒരു പ്രോജക്ടും ഞാൻ വർക്ക് ചെയ്യാറില്ല. ആ പ്രോജക്ടിൽ പൂർണമായും മുഴുകാനാണു ശ്രമിക്കുന്നത്. എന്റെ കരിയറിയിൽ ഇത്രയും നാൾ ചെയ്തതിൽ ഏറ്റവും മികച്ച പ്രോജക്ട് എന്നാണ് പ്രേക്ഷകരിൽ പലരും പത്മാവതിനെക്കുറിച്ചു പറയുന്നത്. അതൊരു ബഞ്ച്മാർക്കായി. എനിക്ക് ഇനി അടുത്ത ബെഞ്ച്മാർക്കിലേക്ക് എത്തണം. അടുത്ത ലെവലിലേക്കുള്ള പടങ്ങൾ വരണം. അണിയറയിൽ ഏറ്റവും അവസാനം നടക്കുന്ന പ്രോസസാണ് മിക്സിംഗ്. കഥ, തിരക്കഥ, ആക്ടേഴ്സ്...തുടങ്ങി എല്ലാം നന്നായാലേ ഫൈനൽ ഒൗട്ട്പുട്ട് ഏറ്റവും നന്നായി കൊടുക്കാനാവുകയുള്ളൂ. സാങ്കേതികരംഗത്തെ പുരോഗതി കരിയറിനെ ഏതു വിധത്തിലാണു സ്വാധീനിക്കുന്നത്....? സോഫ്റ്റ്വെയറുകളുടെ നിലവാരം മെച്ചപ്പെടുന്നുണ്ട്. അതിനനുസരിച്ചു വർക്കിംഗ് സ്റ്റൈൽ മാറേണ്ടിവരും. പുതിയ സോഫ്റ്റ്വെയറിന്റെ ഫീച്ചേഴ്സ് പഠിക്കണം. ഒരു സോഫ്റ്റ് വെയറിനെ ഞാൻ സമീപിക്കുന്നതുപോലെ ആവില്ല മറ്റൊരു സൗണ്ട് എൻജിനിയർ സമീപിക്കുന്നത്. ഞാൻ സൗണ്ട് മിക്സ് ചെയ്ത സിനിമയുടെ അതേ ഡീറ്റയിൽസ് മറ്റൊരാൾക്കു കൊടുത്താൽ അയാൾ അതിനെ മറ്റൊരു രീതിയിലായിരിക്കും സമീപിക്കുക. സിനിമയിലെ ടെക്നിക്കൽ വിഭാഗത്തിനു അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടോ? നമ്മുടെ നാട്ടിൽ അതു കുറവാണ്. അണിയറയിൽ വർക്ക് ചെയ്യുന്ന എത്രപേരെ പ്രേക്ഷകർക്ക് അറിയാം? അണിയറയിൽ വർക്ക് ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണല്ലോ അത്. ഇപ്പോൾ ആളുകൾ കുറച്ചൊക്കെ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. ഈ അടുത്തകാലത്താണു സൗണ്ടിനു പ്രാധാന്യം വന്നിട്ടുള്ളത്. റസൂൽ പൂക്കുട്ടിക്ക് ഓസ്കർ കിട്ടിയപ്പോൾ അതു കുറച്ചുകൂടി വർധിച്ചു. എച്ച്. ശ്രീധറിന്റെ സമയം മുതൽ തന്നെ സൗണ്ടിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. കൃഷ്ണനുണ്ണി സാറിനെപ്പോലെയുള്ള സീനിയേഴ്സിനൊന്നും ഇക്കാലത്തു കിട്ടുന്നതുപോലെയുള്ള അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. വീട്ടുവിശേഷങ്ങൾ...? ഞങ്ങൾ മുംബൈയിൽ സ്ഥിരതാമസമാണ്. ഇവിടെയെത്തിയിട്ട് 14-15 വർഷമായി. ഇവിടെയാണ് എന്റെ വേരുകൾ. ഭാര്യ ലിജിൻ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്നു. മകൻ എയ്ഡൻ മൈക്കിൾ. നാട്ടിൽ തൃശൂരാണു വീട്. അച്ഛനും അമ്മയുമൊക്കെ അവിടെയാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|