Star Chat |
Back to home |
|
‘മഴവില്ലിനു’ശേഷം ‘കൃഷ്ണ’വുമായ് ദിനേശ് ബാബു |
|
|
സംവിധാനം, ഛായാഗ്രഹണം, സ്ക്രിപ്റ്റിംഗ്... മൂന്നു പതിറ്റാണ്ടായി കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവമാണ് ദിനേശ് ബാബുവിന്റെ സിനിമാജീവിതം. വിവിധ ഭാഷകളിലായി 45 സിനിമകളിൽ ഒരേസമയം രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചു എന്ന അപൂർവത അദ്ദേഹത്തിനു സ്വന്തം. കന്നഡയിൽ തന്നെ സംവിധാനം ചെയ്തതു 40 സിനിമകൾ. കൂടാതെ, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി 61 സിനിമകൾക്കു ഛായാഗ്രഹണവും നിർവഹിച്ചു. ദിനേശ് ബാബു രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച 45-ാമതു ചിത്രമാണ് ‘കൃഷ്ണം’; ‘മഴവില്ലി’നുശേഷം അദ്ദേഹം ഒരുക്കിയ മലയാളചിത്രം. ഈ ചിത്രത്തിന്റെ നിർമാതാവായ പി.എൻ.ബൽറാമിന്റെ മകൻ അക്ഷയ് കൃഷ്ണന്റെ ജീവിതത്തിലെ ഒരു സംഭവത്തെ മുൻനിർത്തിയാണ് ദിനേശ്ബാബു ‘കൃഷ്ണ’ത്തിന്റെ രചന നിർവഹിച്ചത്. യഥാർഥ ജീവിതകഥയിലെ നായകൻ തന്നെ സിനിമയിലും നായകവേഷത്തിലെത്തുന്നു. ഐശ്വര്യ ഉല്ലാസാണു നായിക. സായികുമാർ, ശാന്തികൃഷ്ണ, രഞ്ജിപണിക്കർ എന്നിവർ മുഖ്യവേഷങ്ങളിൽ. ചലച്ചിത്രജീവിതത്തെക്കുറിച്ചും പുതിയ സിനിമ ‘കൃഷ്ണ’ത്തെക്കുറിച്ചും ദിനേശ് ബാബു സംസാരിക്കുന്നു... സിനിമയിലേക്കുള്ള വഴി...? പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 78-81 ബാച്ചിൽ സിനിമാറ്റോഗ്രഫി പാസായി. ‘ഭഗവതിപുരം റെയിൽവേ ഗേറ്റ്’ എന്ന തമിഴ് ചിത്രത്തിൽ സിനിമാറ്റോഗ്രാഫറായി തുടക്കം. സിനിമാറ്റോഗ്രഫിയിലായിരുന്നു താത്പര്യം. ആദ്യം സംവിധാനം ചെയ്ത ചിത്രവും തമിഴിൽത്തന്നെ. ചിത്രം ‘ആനന്ദ ആരാധനൈയ്’. ആ പടം ഓടിയില്ല. സംവിധാനത്തോടു വലിയ താത്പര്യമൊന്നും തോന്നിയിട്ടല്ല തമിഴിൽ ഒരു പടം ചെയ്തത്. ഒരു ചാൻസ് വന്നപ്പോൾ ചെയ്തുവെന്നു മാത്രം. വീണ്ടും സിനിമാറ്റോഗ്രഫി തുടർന്നു. പിന്നീടു സംവിധാനത്തിലേക്കു വന്നത് കന്നഡയിലാണ്. എന്റെ ആദ്യത്തെ കന്നഡ ചിത്രം ‘സുപ്രഭാത’ ഹിറ്റായി. വിഷ്ണുവർധനും സുഹാസിനിയുമായിരുന്നു മുഖ്യവേഷങ്ങളിൽ. അതിന്റെ വിജയത്തെ തുടർന്ന് അവിടെ ധാരാളം ഓഫറുകൾ കിട്ടി. അതിനിടെ ഒരു തെലുങ്കുപടം ചെയ്തു. അതു ശരാശരി ആയതിനാൽ അവിടെ നിന്ന് ഓഫറുകൾ വന്നില്ല. കന്നഡയിൽ പിന്നെയും കുറേ പടങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞാണ് മലയാളം സിനിമകളിൽ ഛായാഗ്രഹണം ചെയ്തു തുടങ്ങിയത്. ധ്രുവം, അമ്മയാണെ സത്യം, ചമയം, കമ്മീഷണർ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ദ കിംഗ്, ഭൂപതി, ഉല്ലാസപ്പൂങ്കാറ്റ്... തുടങ്ങി 15നടുത്തു പടങ്ങൾക്കു ഛായാഗ്രഹണം നിർവഹിച്ചു. മിക്ക ചിത്രങ്ങളും മികച്ച വിജയം നേടി. ജോഷിയേട്ടനൊപ്പവും രണ്ടു പടങ്ങളിൽ (ധ്രുവം, ഭൂപതി) വർക്ക് ചെയ്തിട്ടുണ്ട്. മഴവില്ലിന്റെ കഥ....? വിനയന്റെ ‘ഉല്ലാസപ്പൂങ്കാറ്റി’നു കാമറ ചെയ്തുകൊണ്ടിരിക്കുന്പോഴാണ് കന്നഡയിൽ ഞാൻ സംവിധാനം ചെയ്ത ‘അമൃതവർഷിണി’ എന്ന പടം ഹിറ്റായത്. ആ പടത്തിന്റെ മലയാളം റീമേക്കാണ് 1999 ൽ ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മഴവില്ല്’. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രീതി ജംഖാനിയ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. അക്കാലത്ത് ആ സബ്ജക്ട് പുതുമയുള്ളതായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ ഹിറ്റായില്ല. പക്ഷേ, അതിലെ പാട്ടുകൾ ജനപ്രീതി നേടി. ടിവിയിൽ വന്നതിനുശേഷമാണ് ആ പടത്തിനു നല്ല റിപ്പോർട്ട് കിട്ടിയത്. അക്കാലത്ത് ആ പടത്തിന്റെ സബ്ജക്ട് ഏറെ മെച്വേർഡ് ആയിരുന്നു. ക്രൈം, ഫീലിങ്സ് എന്നിവയിലുടെയൊക്കെ പറഞ്ഞുപോകുന്ന ഒരു പടം. തുടർന്നു മലയാളത്തിൽ നിന്നു ഡയറക്ഷൻ ഓഫറുകൾ വന്നില്ല. വീണ്ടും മലയാളത്തിലേക്ക്...? എറണാകുളത്തെ റാങ്ക് അഡ്വർടൈസിംഗ് കണ്‍സൾട്ടന്റ്സ് കന്പനിയുടെ സിഇഒ പി.രാജേന്ദ്രനാഥ് എന്റെ അടുത്ത സുഹൃത്താണ്. സുഹൃത്തും ബിസിനസുകാരനുമായ ബൽറാമിന്റെ മകൻ അക്ഷയ് കൃഷ്ണനുണ്ടായ ഒരപൂർവ അസുഖത്തിന്റെ കാര്യങ്ങൾ എന്നോടു പറഞ്ഞത് അദ്ദേഹമാണ്. അതു സിനിമയാക്കാൻ ബൽറാമിനു താത്പര്യമുള്ള കാര്യവും എന്നോടു പറഞ്ഞു. ബൽറാം പറഞ്ഞ സംഭവകഥയിൽ നിന്നാണ് ഞാൻ കൃഷ്ണത്തിന്റെ സ്ക്രിപ്റ്റ് രൂപപ്പെടുത്തിയത്. ‘കൃഷ്ണം’ പറയുന്നത്..? ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്ന പടമാണിത്. മകനു വളരെ അപൂർവമായ ഒരസുഖം വന്നപ്പോൾ ആ അച്ഛന്റെ മാനസികാവസ്ഥ, ആ അസുഖത്തിൽ നിന്നു മകനെ രക്ഷപ്പെടുത്താനുള്ള അച്ഛന്റെ കഷ്ടപ്പാടുകൾ...അതിനെക്കുറിച്ചാണ് കൃഷ്ണം പറയുന്നത്. ഒരു മകൻ, അച്ഛൻ, അമ്മ, പിന്നെ ഒരു വിശ്വാസം... ഇവയുടെ കഥയാണു കൃഷ്ണം. അക്ഷയ് കൃഷ്ണനാണു സിനിമയിലും നായകൻ. യഥാർഥ ജീവിതകഥയിലെ നായകൻ തന്നെ സിനിമയിലും നായകനാകുന്നു എന്ന പ്രത്യേകത ലോകസിനിമയിൽ മറ്റു പല പടങ്ങൾക്കുമുണ്ട്. പക്ഷേ, റിയൽ ലൈഫിൽ എല്ലാം അനുഭവിച്ചയാൾ ആ സംഭവം സിനിമയാകുന്പോൾ അതേ കഥാപാത്രമാകുന്നത് ഒരു വ്യത്യസ്തതയാണ്. അതു വളരെ അപൂർവമാണ്. കൃഷ്ണം -പ്രമേയം...? വിശ്വാസം - അതിനെ അടിസഥാനമാക്കിയാണ് കൃഷ്ണം എന്ന പടം ചെയ്തിരിക്കുന്നത്. ഏതു സംഗതിയും ജയിക്കണമെന്നുണ്ടെങ്കിൽ അതിലൊരു വിശ്വാസമുണ്ടായിരിക്കണം. അത് എന്റെ വ്യക്തിപരമായ ഒരഭിപ്രായമാണ്. അതാണ് ഈ പടത്തിലുള്ള ഒരു എലമെന്റ്. ആ വിശ്വാസം എന്താണെന്നുള്ളത് ഈ പടം കാണുന്പോൾ അറിയാനാകും. മേക്കിംഗ് പ്രത്യേകതകൾ എടുത്തുപറയാവുന്ന തരത്തിലുള്ള ഒരു പടമല്ല ഇത്. അഭ്യാസങ്ങളൊന്നുമില്ല. കുറേ സംഭവങ്ങൾ...അതിനെ കൃത്യമായി കാണിക്കുക എന്ന രീതിയാണ് ഇതിൽ ഞാൻ സ്വീകരിച്ചത്. അക്ഷയ് കൃഷ്ണൻ അഭിനേതാവ് എന്ന നിലയിൽ..? ഇപ്പോഴത്തെ കോളജ് കുട്ടികളെല്ലാം അഭിനയം വളരെ കംഫർട്ടായി ചെയ്യുന്നവരാണ്. അത്തരം ഒരു കംഫർട്ട് അക്ഷയ്ക്കുമുണ്ടായിരുന്നു. അക്ഷയ് കൃഷ്ണൻ എന്നു തന്നെയാണ് കഥാപാത്രത്തിന്റെയും പേര്. അക്ഷയ് ഉൾപ്പെടെ എല്ലാ ആർട്ടിസ്റ്റുകളുടെയും പെർഫോമൻസിൽ ഞാൻ സംതൃപ്തനാണ്. ഈ സിനിമയ്ക്ക് എന്താണോ വേണ്ടത് അത് അവർ തന്നിട്ടുണ്ട്. ‘കൃഷ്ണം’ പൂർണമായും ഒരു മെഡിക്കൽ ഫിലിമാണോ..? രണ്ടാം പകുതിയിലെത്തുന്നതോടെ അസുഖത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ടാണു കഥാസഞ്ചാരം. അതിനാൽ ഇതിൽ കുറേ മെഡിക്കൽ എലമെന്റ്സ് ഉണ്ടെന്നുള്ളതു വാസ്തവമാണ്. പക്ഷേ, പിന്നീടു മെഡിക്കൽ എലമെന്റിൽ നിന്ന് കൗതുകകരമായ മറ്റൊരു തലത്തിലേക്കു കഥ മാറുകയാണ്.. കൃഷ്ണത്തിലെ നായിക...? അക്ഷയ്കൃഷ്ണന്റെ യഥാർഥജീവിതത്തിൽ ഒരു പെണ്‍കുട്ടി ഉണ്ടെന്നാണ് അറിഞ്ഞത്. ഒരു പ്രണയബന്ധം എന്ന രീതിയിലല്ല അത്. ഒരു കുട്ടിക്ക് അക്ഷയ്നോടു താത്പര്യമുണ്ടായിരുന്നു. അക്ഷയ്ക്കു തിരിച്ചും. സിനിമയിൽ അതു കുറച്ചുകൂടി ഡെവലപ് ചെയ്തു സിനിമാറ്റിക് ആക്കിയിരിക്കുന്നു. ഐശ്വര്യ ഉല്ലാസ് എന്ന പുതുമുഖമാണ് ആ വേഷം ചെയ്തിരിക്കുന്നത്. കുവൈറ്റിലാണ് ഐശ്വര്യ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയത്. അക്ഷയ് കൃഷ്ണന്റെ അകന്ന ബന്ധു കൂടിയാണ് ഐശ്വര്യ. നേരിട്ടു സംസാരിച്ചപ്പോൾ ആ കുട്ടിക്ക് ഈ റോൾ ചെയ്യാനുള്ള ആത്മവിശ്വാസമുള്ളതായി എനിക്കു ബോധ്യമായി. രാധിക എന്നാണു കഥാപാത്രത്തിന്റെ പേര്. കൃഷ്ണത്തിലെ മറ്റ് അഭിനേതാക്കൾ....? അക്ഷയ്കൃഷ്ണന്റെ അച്ഛന്റെ റോൾ ചെയ്യുന്നതു സായികുമാർ. ബാലകൃഷ്ണൻ എന്നാണു കഥാപാത്രത്തിന്റെ പേര്. ആ റോളിലേക്ക് സായികുമാറാണ് ഏറ്റവും പെർഫക്ട് ചോയ്സ്. സായികുമാറിനൊപ്പം മുന്‍പു വർക്ക് ചെയ്തിട്ടുണ്ട്. വളരെ നേരത്തേയുള്ള പരിചയമാണ്. ഈ പടത്തിൽ അസാധാരണ അഭിനയവൈഭവമാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. അതേപോലെ തന്നെ ശാന്തികൃഷ്ണയും. അക്ഷയ് കൃഷ്ണന്റെ അമ്മ മീരയുടെ വേഷത്തിലാണു ശാന്തികൃഷ്ണ വരുന്നത്. കാമറാമാനായിരുന്നപ്പോൾ ശാന്തിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. സെക്കൻഡ് ബെസ്റ്റ് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ‘ലാലി’ എന്ന എന്റെ കന്നഡ ചിത്രത്തിൽ ശാന്തികൃഷ്ണ ആയിരുന്നു വിഷ്ണുവർധന്റെ പെയർ. കാമറാമാനായും ഡയറക്ടറായും ശാന്തിക്കൊപ്പം ഞാൻ രണ്ടു വീതം പടങ്ങൾ വർക്ക് ചെയ്തിട്ടുണ്ട്. അവരുടെയൊക്കെയൊപ്പം വർക്ക് ചെയ്യുക എന്നതുതന്നെ വലിയ ഫീൽ ആണ്. രഞ്ജിപണിക്കർ ഈ സിനിമയിൽ യഥാർഥ ജീവിതകഥയിലെ ഒരു ഡോക്ടറുടെ വേഷമാണു ചെയ്യുന്നത്. കഥാപാത്രത്തിന്റെ പേര് ഡോ. സുനിൽ. രഞ്ജിപണിക്കർ സ്ക്രിപ്റ്റെഴുതിയ ‘കമ്മീഷണർ’എന്ന സിനിമയ്ക്കു ഞാൻ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ബന്ധം ഞങ്ങൾതമ്മിലുണ്ട്. വിജയകുമാർ ഡോ. സാവിയോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകൻ വി.കെ. പ്രകാശും ഡോക്ടറുടെ റോളിലാണു വരുന്നത്. സംഭവകഥയിലെ ഡോക്ടർമാരുടെ വേഷങ്ങളാണ് ഇതെല്ലാം. ശ്രിയ രമേഷ് കോളജ് പ്രിൻസിപ്പൽ കാരക്ടർ ചെയ്യുന്നു. ചെറിയ ചെറിയ വേഷങ്ങളാണെങ്കിലും ഇവയെല്ലാം വളരെ പ്രാധാന്യമുള്ളവയാണ്. നായികാകഥാപാത്രം രാധികയുടെ അമ്മയായി വേഷമിടുന്നത് നടി അഞ്ജലി. രാധികയുടെ അച്ഛന്റെ വേഷത്തിലാണ് നടൻ മുകുന്ദൻ അഭിനയിച്ചിരിക്കുന്നത്. പാട്ടുകൾ, സംഗീതം...? പുതുമുഖം ആർ.ഹരിപ്രസാദാണ് സംഗീതസംവിധാനം. അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയാണു പാട്ടുകൾ എഴുതിയത്. ഹീറോയുടെ പോയിന്റ് ഓഫ് വ്യൂവിൽ വരുന്ന ‘തൂമഞ്ഞുപോലെ..’ എന്ന പാട്ടു പാടിയതു വിനീത് ശ്രീനിവാസൻ. സെക്കൻഡ് ഹാഫിൽ വരുന്ന പാത്തോസ് സോംഗ് പാടിയതു വിജയ് യേശുദാസ്. ഹരിപ്രസാദ് തന്നെയാണ് റീറിക്കാർഡിംഗ് നിർവഹിച്ചതും. എഡിറ്റിംഗ് - സൗന്ദർരാജൻ, അഭിലാഷ്. എറണാകുളം ലാൽ മീഡിയയിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷൻ. രണ്ടാംവരവാണല്ലോ. മലയാളസിനിമയിൽ വന്ന മാറ്റം...? ചെറുപ്പക്കാരുടെ പുതിയ ഒരു തലമുറ വന്നു എന്നതാണു മാറ്റം. ഞങ്ങളൊക്കെ പഴമക്കാരായിപ്പോയി. പക്ഷേ, മനസ് ഇപ്പോഴും ചെറുപ്പം തന്നെ. എന്റെ ഏജ്ഗ്രൂപ്പിലുള്ളവരിൽ ഇപ്പോഴും സിനിമ ചെയ്യുന്നതു തീരെ കുറച്ചുപേർ മാത്രം. മലയാളത്തിൽ നിന്നു ‘രാജമാണിക്യ’വും തെലുങ്കിൽ നിന്നു രണ്ടു പടങ്ങളും ഞാൻ കന്നഡയിലേക്കു റീമേക്ക് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം എന്റെ സ്വന്തം സബ്ജക്ടായിരുന്നു. കന്നഡ ചിത്രങ്ങൾ മറ്റു ഭാഷകളിലേക്കു വരാറില്ലല്ലോ...? കന്നഡ പടം ഏതു ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യുന്നതിനു തടസമില്ല. പക്ഷേ, കന്നഡ ചിത്രങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ റീലീസിംഗിന് ആരും ശ്രമിക്കുന്നില്ല. ഇവിടെ എല്ലാ ഭാഷകളിലെ ചിത്രങ്ങളും റിലീസാകും. പക്ഷേ, ഒരു ഭാഷാചിത്രവും കന്നഡയിലേക്കു മൊഴിമാറ്റി റിലീസ് ചെയ്യാൻ അനുവദിക്കില്ല. പക്ഷേ, ഇതരഭാഷാ ചിത്രങ്ങൾക്കെല്ലാം ഇവിടെ ഓഡിയൻസുണ്ട്. കന്നഡയിലിറങ്ങുന്ന പടങ്ങൾക്കു മത്സരം ഈ പടങ്ങളുമായിട്ടാണ്. വാസ്തവത്തിൽ ബംഗളൂരുവിൽ കന്നഡക്കാർ കുറവാണു താനും. മുന്‍പു കന്നഡ പടങ്ങൾക്കു നിലവാരം പൊതുവേ കുറവായിരുന്നു. കന്നഡപടങ്ങൾക്കു ബജറ്റും കുറവാണ്. നിലവാരം കുറയുന്നതിന് അതും ഒരു കാരണമാണ്. ഇവിടെ എഴുത്തുകാരും കുറവാണ്. മലയാളത്തിലുള്ളതുപോലെ എഴുത്തുകാർക്കു വലിയ പ്രാധാന്യമില്ല ഇവിടെ. പുതുതലമുറ വന്നതിനുശേഷമാണ് വ്യത്യസ്തയുള്ള പടങ്ങൾ എടുത്തുതുടങ്ങിയത്. പിന്നീടു സിനിമാറ്റോഗ്രഫി ചെയ്യാൻ മലയാളത്തിൽ നിന്നു ഓഫറുകൾ വന്നില്ലേ...? ഉല്ലാസപ്പൂങ്കാറ്റിനുശേഷവും സിനിമാറ്റോഗ്രഫി ചെയ്യാൻ മലയാളത്തിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. അപ്പോൾ ഞാൻ കന്നഡയിൽ ഡയറക്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഷാജി കൈലാസ് ഒന്നുരണ്ടു തവണ വിളിച്ചപ്പോഴൊക്കെ ഞാൻ ബംഗളൂരുവിൽ ചില പടങ്ങളുടെ വർക്കിലായിപ്പോയി. ‘ഡയറക്ടറായിപ്പോയി, ദിനേശ്ബാബു ഇനി സിനിമാറ്റോഗ്രഫി ചെയ്യില്ല’ എന്ന മട്ടിൽ കേരളത്തിൽ ഒരു ധാരണയും വന്നു. ഞാൻ ഇപ്പോഴും മലയാളത്തിൽ അറിയപ്പെടുന്നതു ഡയറക്ടറായിട്ടല്ല, സിനിമാറ്റോഗ്രഫറായിട്ടാണ്. 2017ൽ സഞ്ജു എസ്. ഉണ്ണിത്താൻ നിർമിച്ച് എം. സുരേന്ദ്രൻ സംവിധാനം ചെയ്ത ‘സൂര്യകാന്തം’ എന്ന സംസ്കൃതചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നു. ഇപ്പോൾ എന്റെ പടത്തിൽ മാത്രമാണ് ഞാൻ സിനിമാറ്റോഗ്രഫി ചെയ്യുന്നത്. പക്ഷേ, മലയാളത്തിലെ നല്ല ഒരു ഡയറക്ടറിൽ നിന്നു സിനിമാറ്റോഗ്രഫി ചെയ്യാൻ ഓഫർ ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കും. ഡയറക്ഷനാണോ സിനിമാറ്റോഗ്രഫിയാണോ കൂടുതൽ താത്പര്യം...? ഡയറക്ഷൻ ചെയ്യുന്പോഴുള്ള സ്ട്രെയിൻ വളരെ കൂടുതലാണെന്ന് എന്റെ അനുഭവത്തിൽ നിന്നു പറയട്ടെ. ഞാൻ ചെയ്യുന്ന പടങ്ങളിൽ കഥ, തിരക്കഥ, ഛായാഗ്രഹണം, സംവിധാനം... ഇത്രയും എന്റേതായിരിക്കും. ഇത്രയും ചെയ്യുന്പോഴേക്കും സ്ട്രെയിൻ വളരെക്കൂടുതലാവും. സിനിമാറ്റോഗ്രഫി ചെയ്യാൻ എനിക്കു വലിയ താത്പര്യമാണ്. കാരണം, സംവിധാനത്തിന്റെയത്രയും സ്ട്രെയിൻ ഇല്ലല്ലോ. അല്ലാതെ ഡയറക്ഷൻ ചെയ്യുന്നതിനോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല അത്. അതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്. എഴുതി സംവിധാനം ചെയ്യുന്പോൾ ക്രിയേറ്റിവിറ്റിയുടേതായ ഒരു സുഖവുമുണ്ട്. അടുത്ത സിനിമകൾ..? കൃഷ്ണം റിലീസാവണം, പടം ഓടണം, അപ്പോഴേക്കും പുതിയ ഓഫറുകൾ വരും. എവിടെയും അതാണു രീതി. അങ്ങനെയാണല്ലോ സിനിമ. ഒരു മലയാളം പ്രോജക്ട് നേരത്തേതന്നെ പ്ലാനിലുണ്ട്. അതൊരു ഓഫ്ബീറ്റ് പടമായിരിക്കും. സാധാരണ കമേഴ്സ്യൽ പടം ആയിരിക്കില്ല. കാസ്റ്റിംഗ് ആയിട്ടില്ല. കുറച്ചു റിസേർച്ച് ചെയ്ത് എഴുതേണ്ട പടമാണ്. എഴുത്തുകൾ നടക്കുന്നു. ജൂലൈയിൽ ഷൂട്ട് തുടങ്ങണമെന്നു വിചാരിക്കുന്നു. പുതിയ കന്നഡ പടത്തിന്റെ എഡിറ്റിംഗ് പൂർത്തിയായി. ‘നിനഗിസ്തു’വാണ് അടുത്തു റിലീസായ കന്നഡ ചിത്രം. മൂന്നു പതിറ്റാണ്ടുകൾ, 106 ൽപ്പരം സിനിമകൾ... എത്രത്തോളം ചലഞ്ചിംഗ് ആണ് സിനിമ..? സിനിമയുടെ ഓരോ മേഖലയോടും എനിക്കു പ്രത്യേക താത്പര്യമുണ്ട്, സ്നേഹമുണ്ട്. സിനിമാറ്റോഗ്രഫി, കോസ്റ്റ്യൂംസ്, സൗണ്ട്, സെറ്റിംഗ്...ഇതിലെല്ലാം താത്പര്യമുണ്ട്. സിനിമ തന്നെയാണ് എന്റെ പാഷൻ. ഛായാഗ്രഹണം, തിരക്കഥ, മികച്ച രണ്ടാമത്തെ സിനിമ... എന്നിങ്ങനെ മൂന്ന് കാറ്റഗറിയിൽ സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. അനുഭവസന്പത്തുണ്ട്, ആത്മവിശ്വാസമുണ്ട്...എങ്കിലും ഉള്ളിന്റെയുള്ളിൽ എപ്പോഴും ഭയമുണ്ടാവും. ഇപ്പോഴും ഒരു പടം ചെയ്യുന്പോൾ ഉള്ളിൽ ടെൻഷനുണ്ടാവും. ‘കൃഷ്ണം’ ചെയ്യുന്പോഴും അതുണ്ടായിരുന്നു. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|
|