Star Chat |
Back to home |
|
"ഒടിയൻ' മാസ് - ഫാന്റസി ത്രില്ലർ: തിരക്കഥാകൃത്ത് ഹരികൃഷ്ണൻ |
|
|
മികച്ച സിനിമയ്ക്കുവേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറായി നിൽക്കുന്ന ആന്റണി പെരുന്പാവൂർ എന്ന പ്രൊഡ്യൂസർ; മോഹൻലാൽ, മഞ്ജുവാര്യർ, പ്രകാശ് രാജ് തുടങ്ങിയ അസാമാന്യ പ്രതിഭാധനരായ താരങ്ങൾ; ശ്രീകുമാർ മേനോനെപ്പോലെ ഏറെ ക്രിയേറ്റീവ് ആയ സംവിധായകൻ; പീറ്റർ ഹെയ്നെപ്പോലെയുള്ള ടെക്നീഷൻസ്... ഇത്രയും ചേരുവകളിൽ നിന്ന് മലയാളത്തിലെ ഏറ്റവും വ്യത്യസ്തമായ മാസ് - ഫാന്റസി ത്രില്ലർ രൂപംകൊള്ളുകയാണ് - ആശീർവാദ് ഫിലിംസിന്റെ ‘ഒടിയൻ’. ആന്റണിയെപ്പോലെ ഒരു പ്രൊഡ്യൂസറെ ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചതും മോഹൻലാലിനെപ്പോലെ ഒരാക്ടറിന്റെ സമർപ്പണമുണ്ടായതും ഇത് ഇത്രയും വലിയ സിനിമയായതുമെല്ലാം കഥയുടെ വ്യത്യസ്തതയും കരുത്തും കാരണമാണ്. എല്ലാത്തിനും പിന്നിലുള്ള ആദ്യ ആകർഷണം ഒടിയന്റെ തീം തന്നെ ആയിരുന്നു. ഈ തീം മുന്‍പ് ആരും ഉപയോഗിച്ചിട്ടില്ല. ‘ഒടിയൻ’എക്കാലവും ഓർമിക്കാൻ പറ്റുന്ന ഒരു ഗ്രോസ് കളക്ഷൻ നേടുമെന്ന വിശ്വാസത്തോടെ പറഞ്ഞു തുടങ്ങുകയാണ് ദേശീയ പുരസ്കാര ജേതാവും മുതിർന്ന മാധ്യമപ്രവർത്തകനും ‘ഒടിയന്റെ’ തിരക്കഥാകൃത്തുമായ ഹരികൃഷ്ണൻ. “മോഹൻലാൽ എന്റെ ദീർഘകാല സുഹൃത്താണ്. മഞ്ജു എന്റെ നല്ല കൂട്ടുകാരിയും ശ്രീകുമാർ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനും നാട്ടുകാരനുമാണ്. അതെ, എന്റെ സൗഹൃദങ്ങളുടെ ഒരു സമാഹാരം കൂടിയാണ് ഒടിയൻ എന്ന സിനിമ. ഒടിയൻ മാണിക്കൻ എന്ന അവസാനത്തെ ഒടിയന്റെ കഥയാണിത്. അവിടെവച്ച് അയാൾ അവസാനിക്കുന്നു. അയാൾക്കുശേഷം തേങ്കുറിശി എന്ന ഗ്രാമത്തിൽ, കേരളത്തിൽ, ഈ ഭൂമിമലയാളത്തിൽ എന്തുകൊണ്ട് ഒടിയന്റെ വംശം ഇല്ലാതെയായി എന്നുള്ള അന്വേഷണമാണ് ഈ സിനിമ. കൊച്ചിയിലും മുംബൈയിലുമായി ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ തുടരുകയാണ്. മോഹൻലാലിനെ നമ്മൾ എങ്ങനെയൊക്കെ കാണാൻ ആഗ്രഹിക്കുന്നുവോ അങ്ങനെയൊക്കെ കാണിക്കുകയാണ് ഒടിയനിൽ. മോഹൻലാൽ ഫാൻസിനും ഈ പടം ഒരുത്സവമായിരിക്കും. 3500 -4000 തിയറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് ഒടിയൻ; കേരളത്തിൽത്തന്നെ 400ലേറെ തിയറ്ററുകളിൽ. ഡിസംബർ 14നു ചിത്രം റിലീസ് ചെയ്യും.” കുട്ടിസ്രാങ്ക് 2010ൽ, സ്വപാനം 2013ൽ, ഒടിയൻ 2017ൽ...രചനകൾക്കിടയിൽ വലിയ ഇടവേളകൾ. എപ്പോഴാണ് ഒരു സിനിമയ്ക്കു വേണ്ടി എഴുതാം എന്നു തീരുമാനിക്കുന്നത്...? പൂർണസമയ സിനിമാക്കാരനാണെങ്കിൽ മാത്രമേ അതു വലിയ ഇടവേളയായി കാണാനാവൂ. ഞാനൊരു സീനിയർ ജേണലിസ്റ്റാണ്. പത്രത്തിൽ ഏറെ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്നു. അതു കഴിഞ്ഞുള്ള ഒഴിവുസമയത്തു മാത്രമേ സിനിമയെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ അധികം പ്രോജക്ടുകൾ ചെയ്തിട്ടില്ല. ഒടിയനു മുന്‍പ് ഷാജി എൻ. കരുണിനുവേണ്ടി മൂന്നു സിനിമകളെഴുതി. ആദ്യം ചെയ്തത് ‘കുട്ടിസ്രാങ്ക്.’ കുട്ടിസ്രാങ്കിനുവേണ്ടി ഷാജി ഒരു എഴുത്തുകാരനെ തേടുന്നതായും പോയി കാണണമെന്നും മുതിർന്ന പത്രപ്രവർത്തകനായ എസ്. ജയചന്ദ്രൻ നായരാണു പറഞ്ഞത്. എറണാകുളം ഗസ്റ്റ് ഹൗസിൽ അദ്ദേഹവുമായി ആദ്യത്തെ കൂടിക്കാഴ്ച. ഞാൻ ഒരു സ്ക്രിപ്റ്റ് പോലും എഴുതാത്ത ഒരു കാലത്താണ് ഷാജി സാർ എന്നോടു സ്ക്രിപ്റ്റെഴുതണമെന്നു പറഞ്ഞത്. ഷോർട്ട്ഫിലിം പോലും ചെയ്തിട്ടില്ലാത്ത എന്നെ എന്തുകൊണ്ടാണു വിളിച്ചതെന്നു ഞാൻ ചോദിച്ചു. എന്റെ എഴുത്തിലെ വിഷ്വൽസാണ് ശ്രദ്ധിച്ചതെന്നും എനിക്കു വിഷ്വൽ ലാംഗ്വേജ് നന്നായി വഴങ്ങുമെന്ന ഉറപ്പുള്ളതുകൊണ്ടാണു വിളിച്ചതെന്നും മറുപടി. ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് എഴുതിത്തുടങ്ങിയത്. മൂന്നു ഭാഗങ്ങളുള്ള ഒരു കഥയാണത്. ഒരു ഭാഗം പി.എഫ്. മാത്യൂസ് എഴുതി. ബാക്കി രണ്ടു ഭാഗം ഞാൻ ചെയ്തു. രണ്ടു ഭാഗങ്ങളും വളരെപ്പെട്ടെന്നു തന്നെ ഞാൻ എഴുതിക്കൊടുത്തു. തനിക്കു തൃപ്തിയായെന്നും ഇനിയുള്ള തന്റെ എല്ലാ സിനിമകളിലും ഞാനായിരിക്കും സ്ക്രിപ്റ്റ് ചെയ്യുന്നതെന്നും ഷാജിസാർ എന്നോടു പറഞ്ഞു. ഒരു തിരക്കഥാകൃത്തിന് ഏതെങ്കിലുമൊരു ഡയറക്ടർ ഇങ്ങനെ വാക്കുകൊടുത്തതായി ഞാൻ കേട്ടിട്ടില്ല. അത്തരമൊരു ഉറപ്പ് ഷാജിസാറിനെ പ്പോലെ ഒരാൾ നല്കി എന്നുള്ളത് എന്റെ ജീവിതത്തിന്റെ സന്തോഷമാണ്. അദ്ദേഹത്തിനുവേണ്ടി ഞാൻ പിന്നീടു ‘സ്വപാനം’ എഴുതി. ഷാജി സാറിനൊപ്പമുള്ള മൂന്നാമത്തെ സിനിമ, ടി. പദ്മനാഭന്റെ ‘കടലി’നെ അധികരിച്ച് ചെയ്യുന്ന ‘ഗാഥ’ ഇനി വരാനിരിക്കുന്നു. ‘ഗാഥ’യുടെ തിരക്കഥ അഞ്ചു വർഷം മുൻപേ പൂർത്തിയാക്കിയിരുന്നു. അതു ഹിന്ദിയിലാണു വരുന്നത്. അതു വൻ സിനിമയാണ്. ഫ്രാൻസ്, പോളണ്ട്, ഇന്ത്യ- സംയുക്ത നിർമാണ സംരംഭമാണ് ഗാഥ. ‘പുലിമുരുക’നുശേഷം മോഹൻലാൽ കമിറ്റ് ചെയ്ത സിനിമയാണല്ലോ ‘ഒടിയൻ’....? പുലിമുരുകന്റെ വൻവിജയത്തിനു ശേഷം മോഹൻലാൽ അസാമാന്യമായ മറ്റൊരു തലത്തിൽ ഉയർന്നു നിൽക്കുന്ന സമയം. ലാലിന് ഒരുപാടു കഥകൾ വന്നുകൊണ്ടിരുന്നു. പുലിമുരുകൻ ഉണ്ടാക്കിയ മാജിക്കിന്റെ അപ്പുറം പോകുന്ന ഒരു സിനിമയാവണം അടുത്തതെന്നു ചിലപ്പോൾ അദ്ദേഹം കരുതിയിരിക്കണം. ശ്രീകുമാർ മേനോനും ഞാനും യാദൃച്ഛികമായി പറഞ്ഞ ഒരു കാര്യത്തിൽ നിന്നായിരുന്നു ഞാൻ ഒടിയന്റെ കഥയിലെത്തിയത്. ഞാൻ പറഞ്ഞ വണ്‍ലൈൻ ശ്രീകുമാറിന് ഏറെ ഇഷ്ടപ്പെട്ടു. ഞങ്ങൾ മറ്റൊരു സിനിമയുടെ ആലോചനകളിലേക്കു പോകുന്ന സമയമായിരുന്നു അത്. ‘ഒടിയനി’ ലെ മുഖ്യ കാരക്ടറിന്റെ ഇൻട്രോ സീൻ എഴുതി ഞാൻ ശ്രീകുമാറിന് അയച്ചു. ശ്രീകുമാർ അത് ലാലിന്റെ അടുത്തെത്തിച്ചു. അവിടെയാണു തുടക്കം. ആ ഒറ്റ സീൻ വച്ച് ഒരു പ്രോജക്ട് തുടങ്ങുകയായിരുന്നു. സിനിമയിൽ ആ സീൻ അങ്ങനെതന്നെയുണ്ട് ഇപ്പോഴും. ഈ സിനിമയിലെ ഏറ്റവും നല്ല സീനുകളിലൊന്നാണത്. വാസ്തവത്തിൽ, അടുത്ത സിനിമയ്ക്കുള്ള ആലോചനകളും അതിന്റെ കഥ കേൾക്കലുമൊക്കെ യായി ഇരുന്ന ലാലിലേക്ക് കൃത്യസമയത്ത് ഈ കഥ എത്തിപ്പെടുകയായിരുന്നു. അതാണ് സിനിമയുടെ വിധിരേഖ. ‘ഒടിയനു’ കിട്ടിയ ഭാഗ്യമായി അത്. ഒടിയന്റെ വർക്ക് തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. മോഹൻലാലിന്റെ ഡേറ്റ് കിട്ടിയതുൾപ്പെടെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ‘ഒടിയന്റെ ‘കഥ മനസിൽ രൂപപ്പെട്ടത് എപ്പോഴാണ്...? പ്രസ് ക്ലബിലെ കുട്ടികൾക്കു ഞാൻ ക്ലാസെടുക്കാൻ പോകുന്പോൾ ഫീച്ചർ എഴുതാനായി സാങ്കല്പികവിഷയങ്ങൾ കൊടുക്കാറുണ്ടായിരുന്നു. കേരളത്തിലെ അവസാനത്തെ ഒടിയനെക്കാണാൻ സ്റ്റീഫൻ സ്പിൽബർഗ് എത്തിയാൽ - അതായിരുന്നു ഒരിക്കൽ നല്കിയ വിഷയം. അത്രമേൽ ഫാന്റസിയുള്ള ഒരാൾ ഫാന്റസിയുടെ അറ്റത്തുള്ള അവസാനത്തെ ഒടിയനുമായി നടത്തുന്ന കൂടിക്കാഴ്ച. ‘അവസാനത്തെ ഒടിയൻ’ എന്ന ആശയം എന്റെ മനസിൽക്കിടന്നു. അതിൽ നിന്നാണ് ഈ കഥയുണ്ടാകുന്നത്; സിനിമയും. തൃശൂർ തൊട്ടു കണ്ണൂർ വരെയുണ്ടായിരുന്നൊരു സമൂഹമാണ് ഒടിയൻമാരുടേത്. അറുപതുകളിൽത്തന്നെ എംടി ഒടിയൻ എന്ന കഥ എഴുതിയിരുന്നു. ഒടിയന്റെ പേടിയുള്ളൊരു കുട്ടിയുടെ കഥയാണ് എംടി എഴുതിയത്. പി.കണ്ണൻകുട്ടിയുടെ നോവൽ വന്നിട്ട് അധികകാലം ആയിട്ടില്ല. ലോഹിതദാസ് മോഹൻലാലിനെ വച്ചു തന്നെ ഒരു കഥയുമായി വളരെ മുന്നോട്ടുപോയിരുന്നു. പക്ഷേ, അതു സിനിമയായില്ല. അത്തരം ചില ആലോചനകളുമായി താനും മുന്നോട്ടു പോയിരുന്നതായും പിന്നീട് അതു നിർത്തിയെന്നും അടുത്തകാലത്ത് ലാൽജോസ് എന്നോടു പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം ഈ മിത്തിനെ നേരിട്ടു പിൻതുടരുകയായിരുന്നുവെന്ന് എനിക്കു മനസിലായി. ഒടിയൻ എന്ന കഥാപാത്രം... അതായത് പോത്തായും കാളയായുമൊക്കെ മാറാൻ കഴിവുള്ള ഒരാളെ അങ്ങനെതന്നെ ഫോളോ ചെയ്തതാണ് ആ പ്രോജക്ടുകൾ സഫലമാകാതെ പോയതിനു പിന്നിലെന്നും എനിക്കു തോന്നി. ഞാൻ ഈ മിത്തിനെയെടുത്തു കളഞ്ഞു. ഞാൻ എന്റെയൊരു ഒടിയനെ ഉണ്ടാക്കി, വേറൊരു തരത്തിൽ; നമ്മുടെ സ്വാതന്ത്ര്യത്തിലും ഭാവനയിലും. എന്റെ നാട്ടിൽ... പാലക്കാട്ടു ഞാൻ കേട്ടിട്ടുള്ള ഒടിയൻമാരുടെ കഥയിൽ അവരുടെ ഇടയിൽ നിന്നുള്ള ഒരു സൂപ്പർ ഹീറോയെ സങ്കല്പിച്ചു. അയാൾക്ക് ഒരുപാടു സാധ്യതകളുണ്ടെന്നും; അയാളുടെ ശരീരത്തിന്റെ സാധ്യതകൾ, അയാളുടെ ശേഷിയുടെ സാധ്യതകൾ. ഇതൊക്കെവച്ച് അതിസുന്ദരനായ ഒരു ഹീറോയെ മെനഞ്ഞെടുത്തു. ആ ഹീറോയ്ക്ക് നമ്മുടെ മോഹൻലാൽ എന്ന നടനിലുള്ള എല്ലാ പ്രത്യേകതകളും പകർന്നുനല്കി. ഒടിയകുലത്തിന്റെ അവസാനം എങ്ങനെയാണന്നു പറയുന്ന സിനിമ അവിടെ തുടങ്ങുന്നു. ആരാണ് ഒടിയൻ, എന്താണ് ഒടിവിദ്യ...? കേട്ടറിഞ്ഞതു പ്രകാരം ഒടിയന്മാർക്ക് എന്തായും വേഷം മാറാനുള്ള കഴിവുണ്ട്; പോത്താവും കാളയാവും വേലിയാവും കടന്പയാവും. ഗർഭിണിയെ വീട്ടിൽനിന്നു മയക്കി പുറത്തുകൊണ്ടുവന്ന് വയറുകീറി പ്ലാസന്റയെടുത്ത് അതിൽ എന്തോ മന്ത്രമൊക്കെ ചൊല്ലുന്നു. പ്ലാസന്റയിൽ നിന്നുള്ള ഈ മരുന്നിൽ നിന്നാണ് വേഷം മാറാനുള്ള സിദ്ധി നേടുന്നത്. ഉണ്ടാകുന്ന വേഷത്തിന് ഒരംഗം കുറവായിരിക്കും; ചിലപ്പോൾ വാലോ ചെവിയോ ഒക്കെ ഉണ്ടാവില്ല. തിരിച്ചു വീട്ടിലെത്തി അമ്മയോ ഭാര്യയോ അങ്ങനെയാരെങ്കിലും മറുമന്ത്രം ചൊല്ലിയാൽ വീണ്ടും മനുഷ്യനാവും. ഇത് എല്ലാവർക്കുമറിയാവുന്ന കഥയാണ്. ഏറെ പ്രചുരപ്രചാരത്തിലുള്ള, ഏറെ ഫാന്റസിയുള്ള ഈ കഥ ഞാൻ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ‘ഒടിയൻ’ സിനിമയുടെ കഥ അതല്ല. തലമുറകൾ കൈമാറിയ ഒടിയന്റെ പിന്നിലുള്ള കഥയുടെ അത്തരം ലെയേഴ്സ് മൊത്തം എടുത്തുമാറ്റി. അതാണ് ഈ സിനിമയുടെ ഒരു നല്ല ഗുണമെന്നു തോന്നുന്നു. വിശ്വസിക്കാൻ നമ്മളും വിശ്വസിപ്പിക്കാൻ ഒടിയനുമുണ്ടെങ്കിൽ പിന്നെ എന്തുവേണമെങ്കിലും കഥയുണ്ടാക്കാം. പഴയകാലത്തെ ക്വട്ടേഷൻ ഗ്രൂപ്പെന്നു വേണമെങ്കിൽ പറയാം. നെഗറ്റീവ് ആവശ്യങ്ങൾക്കു വേണ്ടിയാണ് അന്നൊക്കെ ഒടിവിദ്യ പ്രയോഗിച്ചു രൂപം മാറുന്നത്. ആരെയെങ്കിലും തല്ലണമെന്നുണ്ടെങ്കിൽ ഇവർക്ക് വെറ്റിലയും പണവും കൊടുത്താൽ മതി. രാത്രി നടന്നുവരുന്പോൾ ഏകാന്തമായ പാടവരന്പിൽ ഇവരങ്ങനെ ഉയർന്നുനിൽക്കും. ഇങ്ങനെ ഒരു രൂപം ചാടിവീഴുന്നതു കാണുന്പോൾ ആരാണെങ്കിലും പേടിക്കും. ഒടിവയ്ക്കുക എന്നാണ് അതിനു പറയുന്നത്. ഒടിയന്റെ ഹീറോയിക് ഘടകങ്ങളെല്ലാം പുതിയതായി രൂപപ്പെടുത്തിയ കഥയിലേക്കു ചേർക്കുകയും അതിനെ പാലക്കാടിന്റെ വളരെ ഗ്രാമ്യമായിട്ടുള്ള ഒരു മേഖലയിലെ 50 വർഷത്തെ ചരിത്രവുമായി ബന്ധിപ്പിക്കുകയും ചെയ്തു. പാലക്കാട്ടെ എന്റെ സാങ്കല്പിക ഗ്രാമത്തിനു തേങ്കുറിശ്ശിയെന്നു പേരു നല്കി. ശരിക്കും അങ്ങനെയൊരു സ്ഥലമുണ്ടുതാനും. ഈ സിനിമ തുടങ്ങിയതിനുശേഷം ഒടിയനുമായി ബന്ധമുള്ള ആരെങ്കിലും താങ്കളെ തേടിവന്നിരുന്നോ...? ആരും തേടി വന്നിട്ടില്ല; ആരെയും തേടി പോയിട്ടുമില്ല. ഞാൻ ഒരു റിസേർച്ചും ചെയ്തിട്ടില്ല. ഞാൻ കേട്ട അമ്മൂമ്മക്കഥ മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. ഞാൻ ഉണ്ടാക്കിയ ഒടിയൻ എന്റെ ഒടിയനാണ്. മോഹൻലാലായി നിങ്ങളും ഞാനും കാണാൻ ഇഷ്ടപ്പെടുന്ന ഒടിയൻ! നമ്മൾ കേട്ടിട്ടുള്ള ഒടിയനാണോ എന്ന് എന്റെ അമ്മ ചോദിച്ചാൽ ‘അതല്ല എന്റെ ഒടിയൻ’ എന്നു പറയാനുള്ള സംഗതി ഇതിലുണ്ട്; കഥകളിൽ പറഞ്ഞുകേട്ടതല്ലാതെ ചിലത്. ഒടിയൻ എന്ന മിത്തിലെ സൂപ്പർനായകന്റെ പരിവേഷമുള്ള നാടോടി കഥാപാത്രത്തിന് വീരോചിത പരിവേഷം നല്കി മോഹൻലാലിനു വേണ്ടി കൃത്യമായി മെനഞ്ഞെടുക്കുകയായിരുന്നു. മോഹൻലാൽ തന്നെ ഒടിയൻ മാണിക്കൻ എന്നു തീർച്ചപ്പെടുത്തിയത് എപ്പോഴാണ്...? ഒടിയൻ സിനിമയാക്കാൻ വേണ്ടി ഞാനും ശ്രീകുമാറും കൂടിയുള്ള ആലോചനയുടെ ആദ്യത്തെ വാചകത്തിൽ തന്നെ മോഹൻലാൽ വന്നിരുന്നു. പത്രപ്രവർത്തകൻ എന്നതിനപ്പുറം മോഹൻലാലുമായി നല്ല രീതിയിലുള്ള സൗഹൃദം നേരത്തേയുണ്ടായിരുന്നു. പക്ഷേ, അക്കാലത്തൊന്നും ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. സൗഹൃദത്തിനൊക്കെയപ്പുറം ഒടിയന്റെ കഥ തന്നെയാണ് അദ്ദേഹം പരിഗണിച്ചത്. ലാലിന് കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. മോഹൻലാലിനോടു പൂർണമായ കഥ പറഞ്ഞ നിമിഷങ്ങളിലെ അനുഭവം...? ഞാനും ശ്രീകുമാറും കൂടി ലാലിനെ നേരിൽക്കണ്ടു കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി. കണ്ണുകളടച്ചു കഥ കേൾക്കുന്നതിനിടെ ലാലിന്റെ കൈവിരലുകളിൽ ചില ചലനങ്ങൾ വന്നുതുടങ്ങി. കഥ കേൾക്കുന്പോൾത്തന്നെ അദ്ദേഹം കഥയുടെ ഉൗടുവഴികളിലേക്കു പോവുകയായിരുന്നു. ശരീരഭാഷ കൊണ്ട് ലാൽ അപ്പോൾത്തന്നെ ഒടിയനായി മാറിയെന്നാണ് എന്റെ വിശ്വാസം. വാസ്തവത്തിൽ അതായിരുന്നു ഒടിയനായി അദ്ദേഹത്തിന്റെ ആദ്യത്തെ ട്രാൻസ്ഫർമേഷൻ. ഒടിയനുവേണ്ടി ലാൽ ചെയ്തത് മലയാളസിനിമാചരിത്രത്തിൽ ഒരു നായകൻ ശരീരം കൊണ്ടു ചെയ്ത എക്കാലത്തെയും വലിയ സമർപ്പണമാണ്. സ്ക്രിപ്റ്റിനോടു സംവിധായകൻ നീതിപുലർത്തിയതായി തോന്നുന്നുണ്ടോ...? തീർച്ചയായും. ഡബ്ബിംഗിനുവേണ്ടി എഡിറ്റർ ജോണ്‍കുട്ടി തയാറാക്കിയ ഗ്രാഫിക്സും ആക്ഷനുമില്ലാത്ത ഒടിയന്റെ വേർഷൻ കണ്ടിരുന്നു. ഞാൻ വളരെ തൃപ്തനാണ്. കഥയുടെ പൂർണത അതിനുണ്ട്; സംവിധായകന്റെ കയ്യൊപ്പും. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും ഇതു കണ്ടിരുന്നു. ഇങ്ങനെ ഒരു എൻഡ് പ്രോഡക്ട് വന്നതിൽ ലാലും മഞ്ജുവും ഉൾപ്പെടെ എല്ലാവരും തൃപ്തരാണ്. സ്ക്രിപ്റ്റ് ഒരു ബ്ലൂ പ്രിന്റ് മാത്രമാണല്ലോ. ബാക്കിയെല്ലാം മേക്കിംഗ് സൈഡിലുള്ളവരുടെ സംഭാവനയാണ്. സംവിധായകൻ എന്ന നിലയ്ക്കുള്ള ശ്രീകുമാറിന്റെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. രചയിതാവ് എന്നതിനപ്പുറം ഒടിയന്റെ നിർമാണത്തിൽ താങ്കളുടെ പങ്കാളിത്തം ഏതു രീതിയിലാണ്...? ഓഫീസിൽ നിന്നു ലീവെടുത്ത് ഷൂട്ടിംഗിനു പോയിട്ടില്ല. ഒഴിവുദിവസങ്ങളിലൊക്കെ പോകാറുണ്ട്. ഷൂട്ടിംഗ് ദിനങ്ങളിൽ ഒരു ദിവസം തന്നെ പലതവണ അവർ ഫോണിൽ വിളിച്ചുകൊണ്ടിരിക്കും. ഞാൻ എഴുതിയ ഒരു സീൻ പോലും കളയേണ്ടി വന്നില്ലെന്നാണ് എഡിറ്റർ ജോണ്‍കുട്ടി എന്നോടു പറഞ്ഞത്. അതായത്, സ്ക്രിപ്റ്റിൽ മുൻകൂർ കണ്ട സമയദൈർഘ്യം കൃത്യമായിരുന്നു. സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയ്ക്കും ഞാനൊരു മുഴുവൻസമയ സിനിമാക്കാരൻ അല്ലെന്ന നിലയ്ക്കും അതും എനിക്കു വളരെയധികം അഭിമാനം നല്കിയ കാര്യമാണ്. മോഹൻലാലിന്റെ പങ്കാളിത്തം, സമർപ്പണം...താങ്കളുടെ അനുഭവത്തിൽ നിന്ന്..? അതിനെക്കുറിച്ച് എന്നെക്കാൾ നന്നായി ഓരോ മലയാളിക്കുമറിയാം. ഒരു നടന്റെ സമർപ്പണം എന്താണെന്ന് അദ്ദേഹം നമുക്കു ശരീരത്തിൽ കാണിച്ചുതന്നു. അതിനും അപ്പുറമെന്ത്? മെലിയണമെന്നുള്ളത് സിനിമയുടെ രണ്ടാം ആലോചനയിൽ വന്നതാണ്. നായകന്റെ ചെറുപ്പം കാണിക്കാൻ അത് ആവശ്യമായിരുന്നു. നേരത്തേ പറഞ്ഞതുപോലെ, ഒടിയൻ പറയുന്നത് 50 വർഷത്തെ കഥയാണ്. പത്തു വയസിലാണ് കഥ തുടങ്ങുന്നത്. പ്രായം കൊണ്ട് അന്‍പതുകളുടെ അവസാനം വരെയുള്ള കഥയാണു പറയുന്നത്. യുവാവായ ഒടിയൻ മാണിക്കനാകുന്നതിനാണ് ലാൽ മെലിഞ്ഞത്. മഞ്ജുവാര്യരുടെ കഥാപാത്രം പ്രഭയെക്കുറിച്ച്...? മോഹൻലാലും മഞ്ജുവും കൂടിയുള്ള കെമിസ്ട്രി നമുക്ക് ഏറെ പരിചിതമാണ്. അതു നമുക്കിഷ്ടവുമാണ്. ‘ആറാം തന്പുരാനി’ലൊക്കെ കണ്ടതുപോലെയുള്ള മുഹൂർത്തങ്ങൾ. അവർ തമ്മിലുള്ള ചില സമവാക്യങ്ങൾ നമുക്കിഷ്ടമാണ്. ഒടിയൻ അങ്ങനെയുള്ള ഒരു സിനിമയായിരിക്കും. മഞ്ജുവും ഇരുപതുകളിലുള്ള പെണ്കുട്ടിയാകുന്നുണ്ട് ഒടിയനിൽ. പ്രഭയായി മഞ്ജു തന്നെയാണ് തുടക്കം മുതൽ തന്നെ ആലോചനകളിൽ വന്നത്. മഞ്ജുവും മോഹൻലാലും പ്രകാശ് രാജും ഒന്നിച്ചുവരുന്ന ഡ്രമാറ്റിക് മുഹൂർത്തങ്ങൾ പലതുണ്ട് സിനിമയിൽ. ആ സീനുകളൊക്കെ വളരെ രസകരമായി വന്നിട്ടുണ്ട്. മഞ്ജുവിനു വളരെ തൃപ്തി നല്കിയ കഥാപാത്രമാണു പ്രഭ. ഇതുവരെ കിട്ടിയതിൽ ഏറ്റവും വ്യത്യസ്തതയുള്ള കാരക്ടറുകളിൽ ഒന്നാണിത്. വളരെ കാന്പുള്ള ഒരു കഥാപാത്രം. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഒടിയനിലെ വില്ലൻ...? പ്രകാശ് രാജ് അവതരിപ്പിക്കുന്ന വില്ലൻ, പേര് രാവുണ്ണി. അസാധ്യപ്രതിനായകനാണു രാവുണ്ണി. വില്ലൻ നന്നായാലേ നായകൻ നന്നാവുകയുള്ളൂ എന്നല്ലേ പറയാറുള്ളത്. ഒടിയൻ മാണിക്കനൊപ്പംതന്നെ പ്രാധാന്യമുളള കഥാപാത്രമാണു രാവുണ്ണിയും. കൊടുംവില്ലനാണു രാവുണ്ണി; ഭീകരവില്ലൻ. പല സിനിമകളിലും കാണാറുള്ളതുപോലെ വല്ലപ്പോഴും അടിക്കാനും പഞ്ച് ഡയലോഗ് പറയാനും മാത്രമുള്ള ഒരു കഥാപാത്രമല്ല ഒടിയനിലെ വില്ലൻ. ഈ അന്‍പതു വർഷത്തെ കഥയിലും ഇടപെട്ടുകൊണ്ടിരിക്കുന്ന, കഥയിൽ നായകനോളം തന്നെ പ്രാധാന്യമുള്ള, ആക്ടീവായ വില്ലനാണു രാവുണ്ണി. ‘ഇരുവറി’നുശേഷം മോഹൻലാലും പ്രകാശ് രാജും കൂടിയുള്ള സുന്ദരമുഹൂർത്തങ്ങൾ ഉറപ്പുവരുത്തുന്ന സിനിമയാണിത്. അന്‍പതു വർഷങ്ങളിലൂടെയുള്ള കഥാസഞ്ചാരത്തിനിടെ മഞ്ജുവും പ്രകാശ് രാജും മോഹൻലാലിനെപ്പോലെ തന്നെ പ്രായപരിണാമങ്ങളിൽക്കൂടി കടന്നുപോകുന്നുണ്ട്, അമിതാഭ് ബച്ചൻ ഒടിയനിൽ അഭിനയിക്കുമെന്നു കേട്ടിരുന്നു....? അമിതാഭ് ബച്ചൻ വരുമെന്നു നമ്മൾ കരുതിയിരുന്നു. അദ്ദേഹം വാക്കു തന്നതുമാണ്. പക്ഷേ, വ്യക്തിപരമായ ചില കാരണങ്ങൾകൊണ്ട് അദ്ദേഹം ഒഴിയുകയായിരുന്നു. ഒടിയൻ മാണിക്കന്റെ മുത്തച്ഛന്റെ റോളിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബച്ചനെ കാത്തിരുന്നാൽ അതിനുവേണ്ടി സിനിമ വൈകും എന്ന ഒരവസ്ഥ വന്നു. വൈകേണ്ട എന്ന കരുതി വളരെ പ്രഗല്ഭനായ മനോജ് ജോഷിയെ ആ റോളിലേക്കു കൊണ്ടുവന്നു. ഒടിയനിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്...? ഇന്നസെന്റ്, സിദ്ധിക് എന്നിവരും വളരെ പ്രാധാന്യമുള്ള വേഷങ്ങളിലാണു വരുന്നത്. ദാമോദരൻ നായർ എന്നാണ് സിദ്ധിക്കിന്റെ കഥാപാത്രത്തിന്റെ പേര്. മഞ്ജുവിന്റെ അനിയത്തിയുടെ വേഷത്തിൽ വരുന്നത് സന അൽത്താഫ്. നരെയ്ൻ, കൈലാഷ് എന്നിവർ യഥാക്രമം പ്രകാശൻ, രവി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദുവും ഒരു പ്രധാന വേഷത്തിൽ വരുന്നു. ആന്റണി പെരുന്പാവൂരിന്റെ സപ്പോർട്ട് എത്രത്തോളം....? ആന്റണി പെരുന്പാവൂർ എന്ന പ്രൊഡ്യൂസർക്ക് ഒടിയന്റെ മേക്കിംഗിൽ ഏറ്റവും കാര്യമായ പങ്കുണ്ട്. ഈ സിനിമയ്ക്കു ബജറ്റില്ല. ഈ സിനിമയ്ക്ക് ചെലവാകുന്നതെത്രയോ അതാണ് ഒടിയന്റെ ബജറ്റെന്നു സിനിമ തുടങ്ങുന്പോൾത്തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. അങ്ങനെ പറഞ്ഞ് ഒരു സിനിമയും ഇവിടെയാരും ചെയ്തിട്ടില്ല. എത്രയോ വാർത്തകൾ ഒടിയനെക്കുറിച്ചു വന്നു. മലയാളത്തിലെ ഏറ്റവും വലിയ പടം എന്നു മാത്രമാണു പറയുന്നത്. ഒന്നിലും കോസ്റ്റ് പറയുന്നില്ല. ഒടിയന്റെ ഗ്രാഫിക്സിനു ചെലവുതന്നെ ഒരു വലിയ മലയാളസിനിമയുടെ ബജറ്റാണ്. ഇങ്ങനെയൊരു സിനിമ മുന്നോട്ടുപോകാൻ കാരണം ആന്റണി പെരുന്പാവൂർ തന്നെയാണ്. ഒടിയനെന്ന പ്രതിനായകന്റെ പിറവിയിൽ ആന്റണിക്കു വലിയ പങ്കുണ്ട്. ഇതുപോലെ പ്രഫഷണലായി ചിന്തിക്കുന്ന പ്രൊഡ്യൂസർമാർ മലയാള സിനിമയിൽ ഉണ്ടാവണം എന്ന് ആന്റണിയെക്കുറിച്ചു തോന്നിയിട്ടുണ്ട്. സിനിമയെക്കുറിച്ചു നല്ല ഗ്രാഹ്യമുണ്ട്. മോഹൻലാലിന്റെ ഏതു പഞ്ച് ഡയലോഗിന് എവിടെയാണു കൈയടി വരിക എന്നതിനെക്കുറിച്ചൊക്കെ ആന്റണിക്കു കൃത്യമായി അറിയാം. ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. മോഹൻലാലിന്റെ പ്രേക്ഷകരെക്കുറിച്ച് ഒരു വ്യക്തിക്ക് ഇത്രയും ബോധ്യമുണ്ടെന്നു മനസിലാകുന്നത് ആന്റണിക്കൊപ്പമുള്ള നിമിഷങ്ങളിലാണ്. ഇപ്പോഴത്തെ പ്രൊഡ്യൂസർമാരിൽ വളരെ പ്രബലനായ വ്യക്തിയുമാണ് ആന്റണി. ഒടിയന്റെ ടെക്നിക്കൽ സപ്പോർട്ടിനെക്കുറിച്ച്...? ആക്ഷൻ കൊറിയോഗ്രഫി ചെയ്ത പീറ്റർഹെയ്ൻ പുലിമുരുകനിൽ വർക്ക് ചെയ്തതതിന്റെ ഇരട്ടിസമയമാണ് ഒടിയനിൽ ചെലവഴിച്ചത്. ഇതുവരെ ചെയ്തതിൽ മികച്ച വർക്ക് ഒടിയനിലേതാണെന്ന് പീറ്റർഹെയ്ൻ പറഞ്ഞതിലുണ്ട് ഒടിയനിലെ ആക്ഷൻഗുണം. ഛായാഗ്രഹണം നരന്റെയും പുലിമുരുകന്റെയും കാമറാമാൻ ഷാജി കുമാർ. എഡിറ്റിംഗ് പുലിമുരുകന്റെ എഡിറ്റർ ജോണ്‍കുട്ടി. സെറ്റൊരുക്കിയത് പ്രശാന്ത് മാധവ്. ഒടിയനിലെ പാട്ടുകൾ, പശ്ചാത്തലസംഗീതം....? എം. ജയചന്ദ്രനാണു പാട്ടുകളൊരുക്കിയത്. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല പാട്ടുകൾ ഒടിയനിലേതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശങ്കർ മഹാദേവൻ, ശ്രേയാഘോഷാൽ, സുദീപ് കുമാർ എന്നിവരൊക്കെയാണു ഗായകർ. ശ്രേയ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. റഫീക് അഹമ്മദും ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്മിയുമാണ് പാട്ടുകൾ എഴുതിയത്. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത് ‘വിക്രംവേദ’ ചെയ്ത സാം സി.എസ്. ഇപ്പോൾ പുറത്തിറങ്ങിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിൽ. യൂട്യൂബിൽ ഇതുവരെ കിട്ടിയതു പത്തുലക്ഷത്തിനടുത്ത് വ്യൂസ്. സുദീപ് കുമാറും ശ്രേയ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രന്റെ സംഗീതം. ഒടിയൻ - സ്ക്രിപ്റ്റിംഗ് അനുഭവങ്ങൾ...? കുട്ടിസ്രാങ്ക് മുതൽ തന്നെ ഞാൻ കംപ്യൂട്ടറിലാണ് സ്ക്രിപ്റ്റ് ടൈപ്പ് ചെയ്തിരുന്നത്. സന്തോഷത്തോടെ എഴുതിത്തീർത്ത സ്ക്രിപ്റ്റാണ് ഒടിയന്റേത്. ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിയിരുന്നത്. മനസിൽ സിനിമയുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടിയും സെറ്റ് ചെയ്ത ജീവിതമാണ് എന്റേത്. ഇതെന്നല്ല വേറൊരു തീം പറഞ്ഞാലും പെട്ടെന്ന് എഴുതിക്കൊടുക്കാം. 25 വർഷത്തെ പത്രപ്രവർത്തനജീവിതം തന്ന ഗുണമാണത്. സാമൂഹികപശ്ചാത്തലവും ചരിത്രവുമൊക്കെ ‘ഒടിയനി’ൽ വരുന്നുണ്ടോ...? കൃത്യമായ ഒരു കഥയുണ്ട് എന്നതാണ് ‘ഒടിയന്റെ’ കരുത്ത്. നാടകീയസന്ദർഭങ്ങളിലൂടെ പോകുന്ന കഥയാണത്. അന്‍പതു വർഷത്തിൽ തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിലുള്ള കഥാപാത്രങ്ങളിലൂടെ ആ നാടിന്റെ ചരിത്രം -അതിൽ കമ്യൂണിസം വരുന്നുണ്ട്, കറണ്ട് വരുന്നുണ്ട് - പറയുന്ന കഥയാണ്. കമ്യൂണിസം നമ്മുടെ ഗ്രാമങ്ങളിൽ ഒരു കാലത്തു വെളിച്ചമുണ്ടാക്കിയിരുന്നുവല്ലോ. കമ്യൂണിസം നമ്മുടെ ഗ്രാമങ്ങളിൽ സാമൂഹിക അവബോധമുണ്ടാക്കി. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ആളുകൾക്കു ധൈര്യമുണ്ടായി. വാസ്തവത്തിൽ അവസാനത്തെ ഒടിയൻ ജീവിച്ചിരിപ്പുണ്ടാകുമോ....? ഈ കഥ വന്നശേഷം അവസാനത്തെ ഒടിയൻ തങ്ങളുടെ നാട്ടിലുണ്ടെന്നുപറഞ്ഞ് തൃശൂരിൽ നിന്നൊക്കെ പലരും വിളിച്ചിട്ടുണ്ട്. വാസ്തവത്തിൽ അങ്ങനെയൊരാൾ ജീവിച്ചിരിക്കാൻ വഴിയില്ല. അല്ലെങ്കിൽ അവരൊക്കെ ഈ പണി നിർത്തിക്കാണും. ഇപ്പോഴത്തെ കാലത്ത് അവർക്കു പ്രസക്തിയില്ല. കാരണം, ഇപ്പോൾ ഒഴിഞ്ഞ ഏകാന്തമായ ഇരുട്ടുള്ള പാടവരന്പുകളൊന്നുമില്ല. ഒടിയൻ - ചിത്രീകരണം...? ബനാറസിൽ നിന്നാണ് ‘ഒടിയന്റെ’ ചിത്രീകരണം തുടങ്ങിയത്. പാലക്കാട്ട് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള ചിത്രീകരണം. ഒടിയൻ മാണിക്കന്റെ വീട് ആവിഷ്കരിച്ചത് പാലക്കാട്ടുള്ള കൊല്ലങ്കോട് എന്ന എന്റെ ഗ്രാമത്തിൽതന്നെയാണ്. അപ്പുറത്തു മല, ഇപ്പുറത്തു പുഴ, കരിന്പന...കൃത്യമായിട്ടുള്ള ഒരു ഗ്രാമം ഇവിടെ അവർ കണ്ടെത്തുകയായിരുന്നു. സ്ക്രിപ്റ്റ് റൈറ്ററുടെ ഗ്രാമം തന്നെ സിനിമയിലെ നായകകഥാപാത്രത്തിന്റെ ഗ്രാമമാകുന്നു എന്ന ഒരു പ്രത്യേകതയും അതിലുണ്ട്. ഒടിയൻ സിനിമയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ധാരാളം ചിത്രങ്ങളും കഥകളും പ്രചരിക്കുന്നുണ്ടല്ലോ...? ഒടിയന്റെ ഒറിജിനൽ സ്റ്റില്ലുകളെല്ലാം നമ്മുടെ അറിവോടെയാണു പുറത്തുവന്നിരിക്കുന്നത്. പക്ഷേ, ആളുകൾ അതിനു പല വ്യാഖ്യാനങ്ങളുണ്ടാക്കി. അതു നമ്മുടെ പരിധിയിലുള്ള കാര്യമല്ലല്ലോ. അത്തരത്തിൽ പ്രചരിക്കുന്ന കഥകൾക്കു സിനിമയുമായി ബന്ധമൊന്നുമില്ല. ഒടിയനെപ്പറ്റി വെറുതേ പറയുന്ന ധാരാളം കഥകളുണ്ട്, കെട്ടുകഥകൾ. ‘ഒടിയൻ’ സിനിമയെക്കുറിച്ചും അത്തരം കഥകൾ കേൾക്കുന്നതിൽ വാസ്തവത്തിൽ സന്തോഷമുണ്ട്. പക്ഷേ, ഇങ്ങനെ പറയുന്നതിൽ പല കഥകളും സിനിമയെ സംബന്ധിച്ചിടത്തോളം സത്യമല്ല. മലയാളസിനിമയുടെ ചരിത്രത്തിൽ ഇത്രയും പ്രതീക്ഷിക്കപ്പെട്ട ഒരു സിനിമയില്ല. ആളുകളെല്ലാം സിനിമയെക്കുറിച്ചു ധാരാളം പ്രതീക്ഷിക്കുന്നു. അതു തന്നെയാണ് ഈ ഘട്ടത്തിൽ നമുക്കു കിട്ടിയ മെച്ചം. എവിടെപോയാലും ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷകളും വാർത്തകളുമാണ്. ‘ഒടിയൻ ഇരുട്ടിന്റെ, രാത്രിയുടെ രാജാവ് ’എന്നാണ് ഔദ്യോഗിക പോസ്റ്ററിലെ ക്യാപ്ഷൻ. അപ്പോൾ ഒടിയനിൽ ഇതിനപ്പുറം എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്..? ഇതിനപ്പുറമേ ഉള്ളൂ. ഇനി സർപ്രൈസുകൾ സിനിമയിൽത്തന്നെയാണ്. സിനിമയിൽ വരാനായി ഒരുപാടു കാര്യങ്ങൾ ഞങ്ങൾ മാറ്റിവച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കാരണം കോടികൾ ഇൻവെസ്റ്റ് ചെയ്ത ഒരു പ്രൊഡ്യൂസറിനെക്കുറിച്ചും ആലോചിക്കണമല്ലോ. ക്ലൈമാക്സ് ആദ്യം തന്നെ ഷൂട്ട് ചെയ്തതിനു പിന്നിൽ..? വളരെ ദൈർഘ്യമേറിയ, വളരെ ബുദ്ധിമുട്ടുള്ള, ഒരുപാടു കാര്യങ്ങൾ ഉൾപ്പെടുന്ന ഒരു ക്ലൈമാക്സാണ് ഒടിയന്റേത്. അതു നേരത്തേ എടുത്തു കഴിഞ്ഞാൽ അത്രയും സമയം നമുക്ക് സിനിമയുടെ മറ്റു കാര്യങ്ങൾക്കു മാറ്റിവയ്ക്കാമല്ലോ എന്നു കരുതി. ക്ലൈമാക്സ് സീനിലും ഗ്രാഫിക്സ് നന്നായി വരുന്നുണ്ട്. ആർട്ടിസ്റ്റിക്കാണോ സിനിമാറ്റിക്കാണോ ഒടിയൻ സിനിമ...? മാസും ക്ലാസും ചേരുംപടി മിക്സ് ചെയ്ത ഒരു സിനിമ. ആ മിക്സിംഗ് കൃത്യമായിരുന്നുവെന്നാണ് ഈ സിനിമയുമായി ബന്ധപ്പെട്ടവർ വിശ്വസിക്കുന്നത്. ഈ പടം വളരെ ഹിറ്റാവുകയും നല്ല അഭിപ്രായം വരികയും ചെയ്യുമെന്നാണു പ്രതീക്ഷ. ആദ്യ സ്ക്രിപ്റ്റിനു തന്നെ ദേശീയപുരസ്കാരം. അതിനുശേഷം തിരക്കഥയ്ക്കുവേണ്ടി പലരും സമീപിച്ചിട്ടുണ്ടാകുമല്ലോ...? ഏത്രയോപേർ വന്നിട്ടുണ്ട്. ഒടിയൻ ചെയ്ത ശേഷവും അതിലും എത്രയോ പേർ ചോദിച്ചിട്ടുണ്ട്. ഈ സിനിമയുടെ അനൗൺസ്മെന്റ് വന്നശേഷം, ഷൂട്ടിംഗ് തുടങ്ങുന്നതിനുമുന്‍പും ആളുകൾ വന്നിരുന്നു. കാരണം, ഇന്നു മലയാള സിനിമയിൽ ഏറ്റവുമാവശ്യമുള്ളതു സ്ക്രിപ്റ്റാണ്. കഥയാണു വേണ്ടത്. മോഹൻലാലിനെപ്പോലെ ഒരാളെ ബോധ്യപ്പെടുത്താൻ പറ്റിയ ഒരു കഥ അല്ലെങ്കിൽ ഇത്രയും വലിയ തുക ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ തിരക്കഥ എഴുതിയ ഒരാളെ തിരക്കി ആളുകൾ വരുന്നതു സ്വാഭാവികം. ഒടിയൻ ഫാന്റസി ത്രില്ലറാണോ? ഇതിൽ മാജിക്കൽ റിയലിസമുണ്ടോ...? ഫാന്റസി ത്രില്ലറാണ് ഒടിയൻ. ഇതിൽ മാജിക്കൽ റിയലിസത്തിന്റെ അംശങ്ങളില്ല. ആദ്യമെഴുതിയ ‘കുട്ടിസ്രാങ്കി’ൽ മാജിക്കൽ റിയലിസമുണ്ട്. പൊതുവേ വലിയ മാസ് സിനിമകൾക്കു കഥ നേരിട്ടു പറഞ്ഞുപോകുന്ന രീതിയുണ്ട്. എന്നാൽ ‘ഒടിയൻ’ നോണ്‍ ലീനിയറാണ്. ഇത്രയും വലിയ ബജറ്റിലെടുക്കുന്ന ഒരു സിനിമ നോണ്‍ ലീനിയറാകുന്നു എന്നതിൽ ഒരു പുതുമയുണ്ട്. അതായത് കഥാകഥനത്തിൽ പല കാലങ്ങൾ മാറിമറിഞ്ഞുവരും. ആഖ്യാനത്തിൽ ഇത്രയും നോണ്‍ ലീനിയർ ട്രീറ്റ്മെന്റ് ഉള്ള - നേർരേഖയിലല്ലാത്ത - ഒരു വലിയ സിനിമ വരുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പുതുമ. അതുതന്നെയാണ് സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ ക്രാഫ്റ്റ് വൈസ് നോക്കിയാൽ ഒടിയന്റെ രചന നല്കുന്ന സംതൃപ്തി. ഒടിയന്റെ കഥ ആർക്കും ഏതു തരത്തിലും പറയാം. പുതിയ കാലത്തിനുവേണ്ടി പഴയ കഥ പറയുകയാണ് ഇവിടെ. ഒരു പഴയകാലത്തിന്റെ കഥ ഏറ്റവും പുതിയ രീതിയിൽ പറയുന്നുവെന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. പൂർണമായും സംതൃപ്തി നല്കിയ രചനയാണിത്. ന്യൂജനറേഷൻ കാലത്തു പറയാൻ പറ്റിയ സിനിമയാണോ ഒടിയൻ...? തീർച്ചയായും. ഇപ്പോഴത്തെ അടിപൊളി യുവാക്കളിൽ വരെ എത്തിനിൽക്കുന്ന ഒരു കഥയാണ്. സമീപകാലത്തു നിന്നു പിന്നിലേക്കാണു കഥാസഞ്ചാരം.. ഈ കഥ പറയാൻ ഇത്രയേറെ ടെക്നിക്കൽ ബ്രില്യൻസിന്റെ ആവശ്യമുണ്ടോ...? അതേ. സത്യത്തിൽ ഈ സിനിമ ആദ്യം ഉദ്ദേശിച്ചതു ത്രീഡിയിലായിരുന്നു. ത്രീഡി സ്ക്രിപ്റ്റിനെക്കുറിച്ചുവരെ ആലോചിച്ചിരുന്നു. ഒടിയൻ മറ്റു ഭാഷകളിൽ വരുമോ..? ഒടിയൻ മലയാളത്തിൽ ഇറങ്ങിയതിനുശേഷം മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യണമെന്ന് ആലോചിക്കുന്നു. വേണ്ടിവന്നാൽ ഇംഗ്ലീഷിലും 90 മിനിറ്റിൽ ഇറക്കാൻ സാധ്യതയുണ്ട്. തനി മലയാണ്മയുള്ള കഥ ആയതിനാൽ റീമേക്കിനു സാധ്യതയില്ല. ഇത്തരത്തിൽ വേഷം മാറാൻ കഴിവുള്ളവരുടെ കഥകൾ പല രാജ്യങ്ങളിലുമുള്ളതായി ഞാൻ പിന്നീടു കേട്ടിരുന്നു. പക്ഷേ, ഒടിയന്റെ കഥ പൂർണമായും മലയാളിക്കഥയാണ്. ഒടിയന്റെ രചനയിൽ വിട്ടുവീഴ്ചകൾ വേണ്ടിവന്നിട്ടുണ്ടോ...? ഞാനൊരു പ്രഫഷണൽ റൈറ്റർ ആണെന്നു വിശ്വസിക്കുന്നു. ഷാജി. എൻ. കരുണിനു വേണ്ടി എഴുതുന്പോൾ അതു കൃത്യമായി ഷാജിക്കു വേണ്ടിയുള്ള സിനിമ തന്നെയാവും എഴുതുക. ഷാജി എൻ. കരുണിന് ഒരു സ്കൂൾ ഓഫ് തോട്ട് ഉണ്ട്. അവിടെ പഞ്ച് ഡയലോഗിനൊന്നും പ്രസക്തിയില്ല. ഒടിയനിൽ അങ്ങനെയല്ല. ഇതിൽ പഞ്ച് ഡയലോഗുകളുടെ ആഘോഷമാണ്. മോഹൻലാലിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്ന തരം ഡയലോഗുകൾ ഉള്ള ഒരു സിനിമ. നല്ല ഡയലോഗുകളുള്ള സിനിമ തന്നെയായിരിക്കും ഒടിയൻ. ഡയലോഗിലെ ഫ്രഷ്നെസ് ഇപ്പോൾത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്; സ്ക്രിപ്റ്റ് വായിച്ചവർക്കെല്ലാം അതു ബോധ്യപ്പെട്ടിട്ടുമുണ്ട്. എന്റെ ഡയലോഗുകളിൽ ആന്റണിയും ശ്രീകുമാറുമെല്ലാം വളരെ തൃപ്തരാണ്. ഒടിയന് പുരസ്കാരങ്ങൾ കിട്ടാനുള്ള സാധ്യതകൾ...? ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഇതിലെ അഭിനേതാക്കൾക്ക് അവരുടെ പെർഫോമൻസിന് അതു കിട്ടിയാൽ നന്നായിരിക്കും. ആരെ മനസിൽ കണ്ട് എഴുതിയ സ്ക്രിപ്റ്റാണ് ‘ഒടിയൻ’...? ഇതു മോഹൻലാലിനും ആന്റണി പെരുന്പാവൂർ എന്ന പ്രൊഡ്യൂസർക്കും ശ്രീകുമാർ മേനോനും മോഹൻലാലിന്റെ ലക്ഷക്കണക്കിന് ആരാധകർക്കും വേണ്ടി എഴുതിയ സ്ക്രിപ്റ്റാണ്. അതേസമയം തന്നെ ഈ സ്ക്രിപ്റ്റ് എനിക്കു തൃപ്തി തരുന്നതുമാണ്. ഒടിയൻ സിനിമയിലെ കലാംശം അങ്ങനെതന്നെ നിലനിർത്താൻ പറ്റി എന്നുള്ളതാണ് സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയ്ക്കുള്ള മറ്റൊരു സംതൃപ്തി. കവിതയുള്ള ഒരു സിനിമയാണിത്. കാവ്യാത്മകമാണ് പല സീനുകളും. ആ പൊയട്രി ശ്രീകുമാർ സിനിമയിലും നിലനിർത്തിയിട്ടുണ്ട്. ആക്ഷനും പ്രാധാന്യമുള്ള സിനിമയല്ലേ ഒടിയൻ...? ആക്ഷനു നല്ല പ്രാധാന്യമുണ്ട്. മാസ് പടം തന്നെയാണ്. അഡ്രിനാലിൻ ലെവൽ ഉയർത്തിനിർത്തുന്ന സിനിമ. ഇവിടെ എല്ലാവരും ഒടിയൻ പഴയ കഥയാണ് എന്നൊക്കെ പറയുന്നുണ്ടല്ലോ. പഴയ ഗ്രാമകഥ, കാളവണ്ടിക്കാലം...എന്നിങ്ങനെ ആളുകൾക്കു ചില സങ്കല്പങ്ങളുണ്ട്. വാസ്തവമതല്ല. ഒടിയൻ വേറൊരുതരം സിനിമയാണ്. യഥാർഥത്തിൽ സിനിമയിൽ ഒടിയനെക്കുറിച്ചു പറയുന്നത് ഇതൊന്നുമല്ല. സാഹിത്യ കൃതികൾ സിനിമയാക്കാൻ ആലോചനയുണ്ടോ...? ഏറെ പ്രശസ്ത ചെറുകഥയായ ‘കടൽ’ ആണ് ഗാഥ ആകുന്നത്. താങ്കളുടെ ഡ്രീം പ്രോജക്ടായിരുന്നോ ഒടിയൻ..? ഒാരോ സിനിമയും ഓരോ ഡ്രീം ആണ്. ഒരുപാടുപേരുടെ കൂട്ടായ സ്വപ്നമാണ് ഓരോ സിനിമയും. സ്ക്രിപ്റ്റെഴുതുന്ന ആൾ മാത്രം വിചാരിച്ചാൽ സ്വപ്നം സഫലമാവില്ല. വാസ്തവത്തിൽ ഒരു കളക്ടീവ് ഡ്രീം ആണ് സിനിമ. ഒരുപാടുപേർ ഒരേസമയത്തു കാണുന്ന സ്വപ്നം. മോഹൻലാലിനു വേണ്ടി ഇനിയും എഴുതണമെന്ന ആഗ്രഹം കൂടിയിട്ടുണ്ടോ? തീർച്ചയായും. പക്ഷേ, സിനിമ എഴുതിയാലും ഇല്ലെങ്കിലും എല്ലാക്കാലത്തും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ചങ്ങാതിയാണ് മോഹൻലാൽ. സൗഹൃദത്തെ വളരെ വിശുദ്ധിയിൽ കാണുന്ന ഒരാളാണ് ലാൽ. ഞങ്ങളുടെ നല്ല ചങ്ങാത്തം അങ്ങനെതന്നെ തുടരുന്നു. മോഹൻലാലിൽ താങ്കൾ കണ്ട പോസിറ്റീവിറ്റി എന്താണ്...? നമ്മളെ സന്തോഷിപ്പിക്കുന്ന നല്ല ചിന്തകൾ മാത്രം മനസിൽ കൊണ്ടുനടക്കുന്ന ഒരാളാണു മോഹൻലാൽ. ഒരാളെയുംപറ്റി അപവാദം പറയാറില്ല. എത്രനേരം സംസാരിച്ചാലും ഒരാളെക്കുറിച്ചും മോശം കാര്യങ്ങൾ പറയില്ല. പറയുന്നതെല്ലാം പോസിറ്റീവ് കാര്യങ്ങളായിരിക്കും. നമുക്കെങ്ങനെ പോസിറ്റീവ് എനർജി ഉണ്ടാക്കാമെന്നതു മോഹൻലാലിൽ നിന്നു കണ്ടുപഠിക്കാം. ആനന്ദം തേടുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. ആനന്ദത്തിൽക്കൂടി ജീവിക്കുന്നു. ആനന്ദം ശ്വസിക്കുന്നു. മഞ്ജുവാര്യരെക്കുറിച്ച്...? അസാധ്യ പ്രതിഭാവൈഭവമുള്ള അഭിനേത്രിയാണ് മഞ്ജു. മലയാളത്തിൽ ഇങ്ങനെയൊരു നായിക ഉണ്ടായിട്ടില്ല. അത്രയും സാധ്യതയുള്ള മഞ്ജു എന്ന ആക്ടറിനെ ഒരു സിനിമയും ഇതുവരെ പൂർണമായും പുറത്തെടുത്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. പ്രശസ്തിയുടെയും മാസിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പലരും വിളിക്കുന്നത്. അല്ലാതെ തന്നെ മഞ്ജുവിലെ അഭിനേത്രിയെ ഇനിയും എത്രയോ എക്സ്പ്ലോർ ചെയ്യാൻ കിടക്കുന്നു; മോഹൻലാലിനെപ്പോലെ തന്നെ. പ്രകാശ് രാജിനെക്കുറിച്ച്...? പ്രകാശ് രാജിനെ സെറ്റിൽ വെച്ചാണു പരിചയപ്പെടുന്നത്. വിപ്ലവാത്മകമായി ചിന്തിക്കുന്ന വ്യക്തിയാണ്. പക്ഷേ, അദ്ദേഹം സിനിമയിൽ രാവുണ്ണിയെന്ന കാരക്ടറായി മാറുന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിസങ്കീർണമായ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാ അർഥത്തിലും ‘ഒടിയൻ’ ഒരു ‘മോഹൻലാൽ സിനിമ’ തന്നെയാണോ.. ? തീർച്ചയായും. മോഹൻലാലിലെ കംപ്ലീറ്റ് ആക്ടറെ അവതരിപ്പിക്കുന്ന സിനിമയാണ് ഒടിയൻ. പാട്ടുപാടുകയും മദ്യപിക്കുകയും ചിരിക്കുകയും കളിക്കുകയും സങ്കടപ്പെടുകയും പ്രതികാരം നടത്തുകയും ഇടിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്ന ലാലിനെ ഒടിയനിൽ കാണാനാവും. ഒരു നായകനെന്ന നിലയിൽ പല തരത്തിൽ അദ്ദേഹത്തെ കാണാൻ ശ്രമിക്കുന്നു. കണ്ടെത്തപ്പെടാതെ കിടക്കുന്ന അഭിനയമികവിന്റെ ഒരുപാടു സാധ്യതകൾ ഇനിയും മോഹൻലാലിലുണ്ട്. ഒടിയൻ ഒരു ഘട്ടം വരെ അതിൽ വിജയിക്കുന്നുണ്ട്; ഇതിനു മുന്‍പു വന്ന പല നല്ല ലാൽ സിനിമകളെയുംപോലെ. ലാൽ ഫാൻസിനു വേണ്ടിക്കൂടിയുള്ള പടമാണ് ഒടിയൻ. തൂവാനത്തുന്പികൾ മോഹൻലാലിന്റെ ഫാൻസിനു വേണ്ടിയുള്ളതല്ല. അതു ക്ലാസ് ഫിലിമാണ്. പുലിമുരുകൻ മാസിനുവേണ്ടി മാത്രമുള്ളതാണ്. മോഹൻലാലിന്റെ ഫാൻസിനും നല്ല ലാൽ സിനിമ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ള പടമാണ് ഒടിയൻ. ഇതു പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്. ഇത്രയും ദശാബ്ദങ്ങൾ നീണ്ട; ഇത്രയും കാലങ്ങളിൽക്കൂടി ഒരു ഗ്രാമത്തിലെ കഥാപാത്രങ്ങളിൽക്കൂടി സഞ്ചരിക്കുന്ന; പക, പ്രതികാരം, പ്രണയം.. ഒക്കെയുള്ള ഒരു സിനിമയാണ് ഒടിയൻ. സിനിമാജീവിതം നല്കുന്ന സംതൃപ്തി എത്രത്തോളമാണ്....? പത്രപ്രവർത്തകൻ എന്ന നിലയ്ക്കുള്ള സംതൃപ്തിയെക്കുറിച്ചു പറയാം. കേരളത്തിലെ ഒരു മുഖ്യധാരാ ജേർണലിസ്റ്റ് എത്തിച്ചേർന്ന സിനിമയിലെ വലിയ ഹൈറ്റാണിതെന്നതിൽ വിനയത്തോടെ അഭിമാനിക്കുന്നു. ആദ്യത്തെ സിനിമയ്ക്കു നാഷണൽ അവാർഡ് കിട്ടി. പിന്നീടു ചെയ്യുന്ന സിനിമകളിലൊന്ന് മലയാളത്തിലെ ഏറ്റവും വലിയ സിനിമയാണ്. ജേർണലിസ്റ്റ് എന്ന നിലയിലും മുഴുവൻസമയ സിനിമാക്കാരൻ അല്ലെന്ന നിലയ്ക്കും എനിക്കു വലിയ സന്തോഷം തോന്നുന്നു, അഭിമാനം തോന്നുന്നു; ആർട്ട് ഫിലിം ചെയ്തു ദേശീയ പുരസ്കാരം നേടിയ ഒരാൾ ഇങ്ങനെയൊരു പക്കാ കൊമേഴ്സ്യൽ സിനിമ ചെയ്യുന്പോൾ പ്രത്യേകിച്ചും. ഏറ്റവുമടുത്ത സുഹൃത്തുകൂടിയായ സംവിധായകൻ രഞ്ജിത്തിനു വേണ്ടി എപ്പോഴാണ് എഴുതുന്നത്..? രഞ്ജിത്തിന്റെ ഒരു പുസ്തകത്തിന് ഞാൻ അവതാരിക എഴുതിയിട്ടുണ്ട്. രഞ്ജിത്തുമായി സിനിമ ചെയ്യുന്നതിനെക്കുറിച്ചു സംസാരിച്ചിട്ടില്ല. ഞങ്ങൾക്കു സിനിമയല്ലാത്ത ഒരുപാടു കാര്യങ്ങളുണ്ട് പങ്കുവയ്ക്കാൻ. രഞ്ജിത്ത് എന്റെ നല്ല കൂട്ടുകാരനാണ്, എന്റെ ജീവിതത്തിന്റെ കൂട്ടുകാരനാണ്. മോഹൻലാലും മഞ്ജുവും അനൂപ് മേനോനും അഞ്ജലി മേനോനുമൊക്കെ അങ്ങനെയുള്ള കൂട്ടുകാരാണ്. അടുത്ത പ്രോജക്ട്...? തീരുമാനിച്ചിട്ടില്ല. പത്രപ്രവർത്തനത്തിൽ ഇപ്പോഴത്തെ ജോലി തരുന്ന സ്വസ്ഥത സിനിമ തരില്ല. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|