ആരോഗ്യ പ്രവർത്തനത്തിന് ആഗോള പരിവേഷം നൽകുന്ന പ്രഫഷനാണ് പബ്ലിക് ഹെൽത്ത്. നമ്മുടെ നാട്ടിൽ നിന്നും വസൂരിയും മലേറിയയും തുരത്തുന്നതിലും കിഴക്കൻ ആഫ്രിക്കയിൽ പടർന്നു പിടിച്ച എബോള പോലുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിലും പാശ്ചാത്യ നാടുകളിൽ ഹൃദ്രോഗങ്ങൾ പോലുള്ള അസുഖങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിലും ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്ക് വലുതാണ്. മികച്ച ആരോഗ്യ പരിപാലനം മരുന്നും ചികിത്സയും മാത്രമല്ല മറ്റു പല ഘടകങ്ങളുടെ ഒരു സങ്കലനമാണെന്ന ചിന്തയ്ക്കു പ്രാധാന്യം ലഭിച്ചിടത്താണ് പൊതു ജനാരോഗ്യം ഒരു പ്രത്യേക ശാസ്ത്ര ശാഖയായി വികസിച്ചത്.
അന്താരാഷ്ട്ര സംഘടനകളായ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ (സിഡിസി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), മെഡിസിൻ സാൻസ് ഫ്രണ്ടിയേഴ്സ് (എംഎസ്എഫ്), യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ് (യുഎസ്എഐഡി) തുടങ്ങിയ അന്തർദേശീയ ഏജൻസികൾ ആരോഗ്യ പ്രവർത്തകരെ അണിനിരത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. എപ്പിഡമോളജിസ്റ്റ്, ഡാറ്റാ മാനേജർ, സോഷ്യൽ സയന്റിസ്റ്റ്, ഉപദേഷ്ടാവ്, കമ്യൂണിക്കേഷൻ വിദഗ്ധർ, ലോജിസ്റ്റിക്സ് ആൻഡ് സപ്പോർട്ട് സ്റ്റാഫ്, ലബോറട്ടറി സയന്റിസ്റ്റ്, സപ്പോർട്ട് സ്റ്റാഫ് തുടങ്ങി വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങൾ ഈ മേഖലയിൽ നിർവഹിക്കുന്നവരെല്ലാം പൊതുജനാരോഗ്യ പരിപാലനത്തിൽ ഉയർന്ന യോഗ്യത നേടിയവരാണ്.
സാമൂഹിക പ്രതിബദ്ധതയാണു പലരെയും ഈ രംഗത്തേക്ക് ആകർഷിക്കുന്നത്. ആരോഗ്യം, കൃഷി, ആസൂത്രണം, സാങ്കേതിക വിദ്യ, ഭക്ഷ്യോത്പാദനം തുടങ്ങിയ മേഖലകളിൽ നയപരമായ തീരുമാനങ്ങൾ പലതും പൊതുജനാരോഗ്യ പരിപാലനത്തിനു കൂടി പ്രാധാന്യം നൽകിയാണു പുറത്തു വരുന്നത്. അതുകൊണ്ടു തന്നെയാണു കൂടുതൽ ആളുകൾ ഒരു പ്രഫഷനായി പബ്ലിക് ഹെൽത്തിനെ സ്വീകിരിച്ചു തുടങ്ങിയതും.
വൈവിധ്യം മുഖമുദ്ര
വൈവിധ്യമാണ് ഈ മേഖലയുടെ മുഖമുദ്ര. ഡോക്ടർമാർക്കും മറ്റു പ്രഫഷണൽ ബിരുദക്കാർക്കും ഈ രംഗത്ത് ബിരുദാനന്തര കോഴ്സിൽ പ്രവേശനം നേടാൻ കഴിയും. മെഡിക്കൽ, അഗ്രിക്കൾച്ചർ, സയൻസ്, എൻജിനിയറിംഗ്, നിയമം തുടങ്ങിയ വിഷയങ്ങളിൽ ബിരുദം നേടിയവർ വിശാല ലോകത്തേക്കു ചുവടു വയ്ക്കാൻ തെരഞ്ഞെടുക്കുന്നതും ഈ പ്രഫഷൻ തന്നെ. പ്രതിബദ്ധതയുള്ളവർക്കു മികച്ച കരിയർ ഓപ്ഷനായി തെരഞ്ഞടുക്കാവുന്ന മേഖലയാണിതെന്ന കാര്യത്തിൽ തർക്കമില്ല.
കമ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് എന്നിവയിൽ താല്പര്യമുള്ള എംബിബിഎസുകാർ കൂടി ഈ രംഗത്തേക്കുള്ള കോഴ്സുകളിൽ സ്വാഭാവികമായി ശ്രമിക്കുന്നതിനാൽ പ്രവേശന പരീക്ഷയിൽ ഡോക്ടർമാരോട് മത്സരിച്ച് ജയിച്ചുവേണം മറ്റു ബിരുദക്കാർക്ക് പ്രവേശനം തരപ്പെടുത്താൻ. ആരോഗ്യ രംഗത്തെക്കുറിച്ച് നല്ല അറിവുണ്ടെങ്കിലെ മിക്ക സ്ഥാപനങ്ങളിലും പബ്ലിക് ഹെൽത്ത് ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം നേടാൻ കഴിയൂ.
പൊതുജനാരോഗ്യം പല ഘടകങ്ങൾ ഒത്തുചേരുന്ന ഒന്നായതിനാൽ ഇതു പോലെ വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ളവർ വരുന്നത് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. ഉദാഹരണത്തിന് പബ്ലിക് ഹെൽത്തിൽ പരിശീലനം ലഭിച്ച സിവിൽ എൻജിനിയർക്ക് എൻവയൺമെന്റൽ എൻജിനിയറിംഗിൽ മികച്ച സേവനം ചെയ്യാൻ കഴിയും.
അവസരങ്ങൾ അനവധി
പൊതുജനാരോഗ്യം മികച്ചതാക്കാനും പകർച്ചവ്യാധികൾ ഇല്ലായ്മ ചെയ്യാനും സാമൂഹ്യ നന്മ കണക്കാക്കി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് ഈ രംഗത്തെ പ്രഫഷണലുകൾ നടത്തുന്നത്.
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്) ആണ് ഈ രംഗത്തെ പ്രധാന കോഴ്സ്. ബയോസ്റ്റാറ്റിക്സ്, എപ്പിഡമോളജി, സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസ്, ഹെൽത്ത് മാനേജ്മെന്റ്, ഹെൽത്ത് ഇക്കണോമിക്സ്, പബ്ലിക് ഹെൽത്ത് ബയോളജി തുടങ്ങിയ വിഷയങ്ങളാണു പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില സ്ഥാപനങ്ങളിൽ ഒന്നിലധികം സ്പെഷലൈസേഷനുകൾ വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചു തെരഞ്ഞെടുക്കാൻ അനുവദിക്കാറുണ്ട്.
രണ്ടു വർഷമാണ് പൊതുവേ എംപിഎച്ച് കോഴ്സിന്റെ ദൈർഘ്യം. എന്നാൽ ചില വിദേശ യൂണിവേഴ്സിറ്റികൾ ഒരു വർഷത്തെ കോഴ്സും നടത്തുന്നുണ്ട്. ഉപരി പഠനം ആഗ്രഹിക്കുന്നവർക്ക് എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്കും ഇന്ന് അവസരങ്ങളുണ്ട്. പബ്ലിക് ഹെൽത്തിൽ ഉന്നതശ്രേണിയിൽ വിഹരിക്കാൻ ആഗ്രഹമുള്ളവർക്ക് ഡോക്ടർ ഓഫ് പബ്ലിക് ഹെൽത്ത് (Dr.PH) കരസ്ഥമാക്കാവുന്നതാണ്. അധ്യാപനത്തിലും നയരൂപീകരണത്തിലും ഗവേഷണത്തിലും ഇത്തരക്കാർക്ക് ശോഭിക്കാനാകും.
പഠനം കഴിഞ്ഞാൽ സർക്കാർ സർവീസിൽ ജോലി കിട്ടാൻ സാധ്യതയുള്ള കോഴ്സാണ്. എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കമ്യൂണിറ്റി ഹെൽത്ത് വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
(ഡോ. ജീമോൻ പന്നിയാമ്മാക്കൽ: തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ എപ്പിഡിമി യോളജിയിൽ അസിസ്റ്റന്റ് പ്രഫസറാണ്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടിയിട്ടുണ്ട്. ലണ്ടനിലെ റോയൽ സൊസൈറ്റി ഫോർ പബ്ലിക് ഹെൽത്തിൽ ഫെലോയാണ്. നിലന്പൂർ സ്വദേശി.)
ഡോ. ജീമോൻ പന്നിയാമ്മാക്കൽ
(അസിസ്റ്റന്റ് പ്രഫസർ,
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം)