ജീവശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് നൂതന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുന്ന ശാസ്ത്ര ശാഖയായ ബയോ ടെക്നോളജിയിൽ ഉയർന്നതലത്തിൽ ഗവേഷണം നടത്തുന്നതിന് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റ് (ഡിബിടി) അവസരം ഒരുക്കുന്നു. ന്യൂഡൽഹിയിലെ ബയോടെക് കണ്‍സോർഷ്യം ഇന്ത്യാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
ബയോടെക്നോളജി, അപ്ലൈഡ് ബയോളജി മേഖലകളിൽ ഗവേഷണം നടത്താൻ അതിസമർഥരെ തെരഞ്ഞെടുത്ത് ഡിബിടി ജൂണിയർ റിസർച്ച് ഫെലോഷിപ് (ഡിബിടി-ജെആർഎഫ്) നൽകുകയാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. രണ്ടു തരത്തിലാണു ഡിബിടി-ജെആർഎഫ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബിഇടി-ബെറ്റ്) വഴിയാണ് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ബെറ്റിൽ ആദ്യ 275 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ഫെലോഷിപ് നൽകുന്നതാണ് ആദ്യ സ്കീം. ഇക്കൂട്ടർക്ക് ഇന്ത്യയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ സ്ഥാപനത്തിലോ പിഎച്ച്ഡി പ്രോഗ്രാമിനു രജിസ്റ്റർ ചെയ്യാം. 100 പേരെയാണു രണ്ടാം വിഭാഗത്തിൽ തെരഞ്ഞെടുക്കുക. ഇവർക്ക് ഡിബിടി സ്പോണ്സർ ചെയ്തിരിക്കുന്ന പ്രോജക്ടുകളിൽ ചേർന്നു ഗവേഷണം നടത്താം.
ബയോടെക്നോളജിയിലോ അനുബന്ധ മേഖലയിലോ എംടെക്, എംഎസ്സി,എംവിഎസ്സി, എംഎസ്സി ന്യൂറോ സയൻസ്, മോളിക്യുളാർ ആൻഡ് ഹ്യൂമൻ ജെനിറ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് എന്നിവ പാസായവർക്കും ബയോടെക്നോളജിയിലോ ബയോഇൻഫർമാറ്റ്ക്സിലോ ബിടെക് നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
അപേക്ഷകരുടെ പ്രായം 2018 ഫെബ്രുവരി അഞ്ചിന് 28 കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്.
മാർച്ച് 18നു രാവിലെ 10നാണു ബെറ്റ്. ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരവും എറണാകുളവുമാണു പരീക്ഷ കേന്ദ്രങ്ങൾ. അപേക്ഷാ ഫീസ് 1000 രൂപ. മാർച്ച് 31നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.bcil.nic.in
വനിതാ ശാസ്ത്രജ്ഞകള്ക്കായി
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇന്തോ-യുഎസ് സയൻസ് ആൻഡ് ടെക്നോളജി ഫോറവും സഹകരിച്ച് പ്രഗത്ഭരായ വനിതാ ശാസ്ത്രജ്ഞകൾക്കു ഫെലോഷിപ് നൽകുന്നു. ഇന്തോ-യുഎസ് ഫെലോഷിപ് ഫോർ വിമൻ ഇൻ സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് ആൻഡ് മെഡിസിൻ) പദ്ധതിയനുസരിച്ചാണു സഹായം നൽകുന്നത്. ഫെബ്രുവരി 28നകം അപേക്ഷിക്കണം.
വനിതാ ശാസ്ത്രജ്ഞകൾക്ക് അമേരിക്കയിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കുന്നതിന് അവസരമൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. വിമൻ ഓവർസീസ് സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്, വിമൻ ഓവർസീസ് ഫെലോഷിപ് പ്രോഗ്രാം എന്നീ രണ്ടു സ്കീമുകളിലായാണു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡ്, യാത്രാക്കൂലി, ആരോഗ്യ പരിരക്ഷ തുടങ്ങിയ സഹായങ്ങൾ ലഭിക്കും. ഓരോ വിഭാഗത്തിലും പത്തു പേരെ വീതം തെരഞ്ഞെടുക്കും. www.indousstf.org.
അമേരിക്കയില്‍ ഗവേഷണത്തിന്
കേന്ദ്ര ബയോ ടെക്നോളജി മന്ത്രാലയവും ഇന്തോ-യുഎസ് സയൻസ് ആൻഡ് ടെക്നോളജി ഫോറവും സംയുക്തമായി നടപ്പാക്കുന്ന ഖുരാനാ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്കയിലെ സർവകലാശാലകളിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ അവസരം ഒരുക്കുന്നതാണു സ്കോളർഷിപ്. ബയോടെക്നോളജിയുമായി ബന്ധപ്പെട്ട് ബിടെക്, എംടെക്, ബിഎസ്സി/ എംഎസ്സി വിദ്യാർഥികൾക്കും എംബിബിഎസ്, ബിഫാം വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. പഠന സഹായം, യാത്രാക്കൂലി, ആരോഗ്യ പരിരക്ഷ എന്നിവ ഉൾപ്പെട്ടതാണു സ്കോളർഷിപ്. ഈ മാസം 31നംക അപേക്ഷിക്കണം. www.iusstf.org.