സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കളക്ടറുടെ കീഴിൽ സാമൂഹ്യപ്രാധാന്യമുള്ള പദ്ധതികളിൽ ഇന്റേണ്‍ഷിപ് ചെയ്യാൻ താത്പര്യമുള്ള ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും സർവകലാശാലകളുമായി ബന്ധപ്പെട്ട് പിജി വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ് നൽകും എന്ന് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ പറയുകയും ചെയ്തു. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം വലിയ പ്രാധാന്യമാണ് ഇപ്പോൾ ഇന്റേണ്‍ഷിപ്പിന് നൽകുന്നത്. ഈ സാഹചര്യത്തിൽ എന്താണ് ഇന്റേണ്‍ഷിപ് എന്നും അതിന്റെ പ്രാധാന്യം എന്തെന്നും അറിയാം.
എന്താണ് ഇന്റേണ്‍ഷിപ് ?
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രായോഗിക പരിജ്ഞാനം നേടുകയാണ് ഇന്റേണ്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെ നമ്മൾ തെരഞ്ഞെടുക്കുന്ന ജോലി നമുക്ക് എത്രത്തോളം യോജിച്ചതാണെന്നു മനസിലാക്കാനും സാധിക്കും. ഇഷ്ടപ്പെടുന്ന പ്രവർത്തനമേഖലയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഇന്റേണ്‍ഷിപ് . സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ ചില അർധ സർക്കാർ സ്ഥാപനങ്ങളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ് നൽകുന്നുണ്ട്.
എൻജിനിയറിംഗ് പോലെയുള്ള പ്രഫഷണൽ കോഴ്സുകൾക്ക് പഠനകാലത്ത് രണ്ടും മൂന്നും ഇന്റേണ്‍ഷിപ്പുകൾ വരെ ലഭിക്കും. പാഠ്യപദ്ധതിയുടെ ഭാഗമായതുകൊണ്ടു മാത്രം ഇന്റേണ്‍ഷിപ് ചെയ്യുന്നവരുണ്ട്. എന്നാൽ മറ്റു ചിലർ അതിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചറിഞ്ഞ് ഉചിതമായവ തെരഞ്ഞെടുക്കുന്നു. പതിനഞ്ചു ദിവസം മുതൽ മുകളിലേക്കാണ് ഇന്റേണ്‍ഷിപ് കാലയളവ്. ഇന്റേണ്‍ഷിപ് ചെയ്യുന്ന സ്ഥാപനത്തിന്റെ രീതികൾ, വിവിധ വിഭാഗങ്ങൾ, ജോലിയുടെ സ്വഭാവം, പ്രവൃത്തി പരിചയം തുടങ്ങിയവ ഈ കാലയളവിൽ നേടിയെടുക്കാം.
ബ്രാൻഡിനേക്കാൾ പ്രധാനം പരിചയം
പലപ്പോഴും വലിയ കന്പനികളിൽ ഇന്റേണ്‍ഷിപ് ചെയ്യാനാണ് വിദ്യാർഥികൾ ഇഷ്ടപ്പെടുന്നത്. എന്നാൽ മുന്തിയ കന്പനികൾ നൽകുന്ന സർട്ടിഫിക്കറ്റിനേക്കാൾ പ്രധാനം അവിടെ നിന്ന് എന്തൊക്കെ പഠിക്കാൻ സാധിക്കുന്നു എന്നതാണ്. വലിയ കന്പനികളിൽ സീനിയേഴ്സ് ചെയ്യുന്ന ജോലി കണ്ടു പഠിക്കുന്ന ഒരു വിദ്യാർഥിക്ക് ഇടത്തരം കന്പനികളിൽ അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. ക്ലാസ് റൂമിൽ നിന്നു നേടിയ അറിവിനേക്കാൾ വളരെ വ്യത്യസ്തമാണ് പ്രാക്ടിക്കൽ തലം എന്നു മനസിലാക്കാൻ ഇന്റേണ്‍ഷിപ് സഹായിക്കുന്നു.
മുതിർന്ന ഉദ്യോഗസ്ഥർ പാഠപുസ്തകങ്ങൾ
തുടക്കക്കാരൻ എന്ന നിലയിൽ ഒരു കന്പനിയിൽ ജോലിക്കായി എത്തുന്നതും ഇന്റേണ്‍ഷിപ്പിനായി എത്തുന്ന വിദ്യാർഥിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇന്റേണ്‍ഷിപ്പുകൾ പഠനത്തിന്റെ ഭാഗമായതിനാൽ നമുക്ക് വന്നേക്കാവുന്ന ചെറിയ തെറ്റുകൾ തിരുത്തിത്തരാനും അതു ശരിയായി ചെയ്യിക്കാനും മുതിർന്ന ഉദ്യേഗസ്ഥർ തയാറാകും. ഇതു നമ്മുടെ ഔദ്യോഗിക ജീവിതത്തിൽ ഏറെ സഹായകരമാകും.
ജോലി സാധ്യത
ഇന്റേണ്‍ഷിപ് കാലയളവിൽ മികവു പുലർത്തുന്നവരെ ഇപ്പോൾ പല കന്പനികളും ജോലിയിൽ പ്രവേശിപ്പിക്കുന്നു. മിടുക്കരായവരെ ജോലിക്കു കിട്ടുന്നതിനായാണ് മിക്ക സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ് സൗകര്യമൊരുക്കുന്നത്.
ഇന്റേണ്‍ഷിപ് നേടാൻ
മിക്കവാറും നിങ്ങൾ പഠിക്കുന്ന സ്ഥാപനമോ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരോ ആകും ഇന്റേണ്‍ഷിപ്പിന് ആവശ്യമായ സഹായങ്ങൾ ഒരുക്കുക. ഇതിനു പുറമേ കോളജുകളിൽ നിന്ന് ആവശ്യമായ രേഖകൾ ഹാജരാക്കുന്ന വിദ്യാർഥികൾക്കും സ്വകാര്യ സ്ഥാപനങ്ങൾ ഇന്റേണ്‍ഷിപ് നൽകുന്നുണ്ട്. സ്ഥാപനങ്ങളുടെ വെബ്സൈറ്റിലെ കരിയർ ലിങ്ക് വഴിയോ എച്ച്ആർ വഴിയോ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.
സ്വകാര്യ മേഖലയ്ക്കു പുറമേ സർക്കാർ സ്ഥാപനങ്ങളിലും ഇപ്പോൾ ഇന്റേണ്‍ഷിപ് അവസരങ്ങൾ ഏറെയാണ്. റിസർവ് ബാങ്ക്, കേന്ദ്ര ധനമന്ത്രാലയം, നീതി ആയോഗ്, വിദേശകാര്യമന്ത്രാലയം, നിയമമന്ത്രാലയം എന്നിവിടങ്ങളാണ് ഇപ്പോൾ ഇന്റേണ്ഷിപ്പുകാരുടെ പ്രിയപ്പെട്ട ഇടങ്ങൾ. മികച്ച ഇന്റേണ്‍ഷിപ് അനുഭവങ്ങൾക്കൊപ്പം വിദ്യാർഥികൾക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് കൊടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇന്റേണ്‍ഷിപ് നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന ചില സർക്കാർ സ്ഥാപനങ്ങൾ.
* റിസർവ് ബാങ്ക്: ബാങ്കിംഗ്, ഫിനാൻസ്, ഇക്കണോമിക്സ്, അനുബന്ധ മേഖലകൾ എന്നിവയിൽ പിഎച്ച്ഡി ചെയ്യുന്നവർക്ക് മുൻഗണന. ബാങ്കിന്റെ സ്ട്രാറ്റജിക് റിസർച്ച് യൂണിറ്റിനു കീഴിൽ ബിടെക് ബിരുദധാരികൾക്കും ഇന്റേണ്‍ഷിപ് ചെയ്യാം. ആറു മാസമാണ് ഇന്റേണ്‍ഷിപ് കാലാവധി. എഴുത്തു പരീക്ഷ, ഇന്റർവ്യു എന്നിവയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്റേണികളെ തെരഞ്ഞെടുക്കുന്നത്. 35000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്.
* കേന്ദ്ര ധനമന്ത്രാലയം: ഫിനാൻസ്, ഇക്കണോമിക്സ്, മാനേജ്മെന്റ് മേഖലയിലുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, പഞ്ചവത്സര കോഴ്സുകളിലെ നാലും അഞ്ചും വർഷ വിദ്യാഥികൾ എന്നിവർക്കാണ് അവസരം. പ്രതിമാസം 10000 രൂപ സ്റ്റൈപൻഡ്.
* വിദേശകാര്യ മന്ത്രാലയം: ഓണ്‍സൈറ്റ്, ഓഫ്സൈറ്റ് വിഭാഗങ്ങളിലായി ഒരു വർഷം 30 പേർക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. ബിരുദധാരികൾക്ക് ഓണ്‍സൈറ്റ് ഇന്റേണ്‍ഷിപ്പും ബിരുദവിദ്യാർഥികൾക്ക് ഓഫ്സൈറ്റ് ഇന്റേണ്‍ഷിപ്പും ചെയ്യാം.
* നീതി ആയോഗ് : ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി വിദ്യാർഥികൾക്കായി ആറ് ആഴ്ച മുതൽ മൂന്നു മാസം വരെ നീളുന്ന ഇന്റേണ്‍ഷിപ് ലഭിക്കും. നീതി ആയോഗ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
* നിയമമന്ത്രാലയം: നിയമ വിദ്യാർഥികൾക്കായി നാലു മുതൽ ആറ് ആഴ്ചവരെ നീളുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാം. നിയമമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ആയി അപേക്ഷിച്ച ശേഷം പകർപ്പ് തപാൽ വഴി അയയ്ക്കണം.
തയാറാക്കിയത്:
അഞ്ജലി അനിൽകുമാർ