മികവു തെളിയിക്കാൻ ആദ്യ പരീക്ഷ. അതു കഴിഞ്ഞാൽ അറിവും കഴിവും ആറ്റിക്കുറുക്കാൻ വീണ്ടും ഒരു അഗ്നിപരീക്ഷ. രണ്ടും കടന്നാൽ പിന്നീടു തിരിഞ്ഞു നോക്കേണ്ടി വരില്ല; എൻജിനിയറിംഗ്/ ശാസ്ത്ര പഠനത്തിൽ രാജ്യം അഭിമാനം കൊള്ളുന്ന മുൻനിര സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഭാവി കരുപ്പിടിപ്പിക്കാം. അതിന് അവസരമൊരുക്കുന്നതാണു രാജ്യവ്യാപകമായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ -അഡ്വാൻസ് (ജെഇഇ-അഡ്വാൻസ്ഡ്). സിബിഎസ്ഇ നടത്തുന്ന ജെഇഇ-മെയിൻ പരീക്ഷയിൽ സ്ഥാനംപിടിക്കുന്ന ആദ്യ 2,24,000 പേർക്കു മാത്രമാണു ജെഇഇ-അഡ്വാൻസ്ഡ് എഴുതാൻ അവസരം ലഭിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളിലെ പ്രവേശനത്തിനുള്ളതാണു ജെഇഇ-അഡ്വാൻസ്ഡ് എന്ന ആകർഷണീയതയുണ്ടെങ്കിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങി ഒട്ടനവധി മുൻനിര സ്ഥാപനങ്ങളും കാത്തിരിക്കുന്നത് ഇക്കൂട്ടത്തിൽപ്പെട്ട മിടുക്കരെയാണ്. കാണ്പൂർ ഐഐടിക്കാണ് ഇത്തവണത്തെ ജെഇഇ-അഡ്വാൻസ്ഡ് നടത്തിപ്പു ചുമതല.
ജെഇഇ-മെയിൻ കഴിഞ്ഞ ദിവസം കഴിഞ്ഞു. ഇനി അടുത്ത ഘട്ടത്തിലേക്ക് ഒരു എത്തിനോട്ടമാകാം. മേയ് 20നാണ് ഇത്തവണത്തെ ജെഇഇ-അഡ്വാൻസ്ഡ് നിശ്ചിയിച്ചിരിക്കുന്നത്.
159,540 കൂട്ടികൾ 2017ൽ ജെഇഇ-അഡ്വാൻസ്ഡ് എഴുതിയെങ്കിൽ 50,455 പേർ യോഗ്യത നേടി. ഇതിൽ 7,137 പെണ്കുട്ടികളായിരുന്നു. കട്ട് ഓഫ് മാർക്ക്: ജനറൽ വിഭാഗത്തിന് 128, ഓരോ വിഷയത്തിലും ജനറൽ വിഭാഗത്തിന് 12 മാർക്ക്.
പ്രവചനാതീതം
പ്രവചനങ്ങൾക്കു വഴങ്ങാത്ത ഒരു പരീക്ഷയായി ജെഇഇ-അഡ്വാൻസ്ഡിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. ചോദ്യത്തിന്റെ രീതിയായാലും ചോദ്യങ്ങളുടെ എണ്ണമായാലും മാർക്കിന്റെ കാര്യമായാലും എല്ലാത്തിലും ഒരു വിദ്യാർഥിയെ വിസ്മയിപ്പിക്കുന്ന ഒരു ഘടകം ഉണ്ടായിരിക്കും. എങ്കിലും മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്താൽ മാനസികമായി ഈ വെല്ലുവിളി നേരിടാനുള്ള കരുത്തുകിട്ടുമെ ന്നതിൽ സംശയമില്ല.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു ഭാഗങ്ങളായാണു ജെഇഇ-അഡ്വാൻസ്ഡ് നടത്തുന്നത്. രാവിലെ ഒന്പതു മുതൽ പന്ത്രണ്ടു വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും. രണ്ടു ഭാഗങ്ങളിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ചോദ്യങ്ങളുണ്ടായിരിക്കും. രണ്ടു മണിക്കൂർ മാത്രമാണ് ഇടവേളയായി ലഭിക്കുന്നത്. അതു കൊണ്ടു തന്നെ പരീക്ഷ വളരെ ആയാസകരമായി തോന്നാം. സമയബന്ധിതമായി വേഗത്തിൽ ഉത്തരമെഴുതി പരിശീലിക്കുക മാത്രമാണു ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം.
നെഗറ്റീവ് മാർക്ക് ശ്രദ്ധിക്കണം
ഇത്തവണത്തെ ജെഇഇ-അഡ്വാൻസ്ഡ് എഴുതാൻ തയാറെടുക്കുന്നവർ കഴിഞ്ഞ തവണത്തെ ചോദ്യ പേപ്പർ ഒന്നു പരിചയപ്പെടുന്നതു നന്നായിരിക്കും. 2015 ലേതിനെ അപേക്ഷിച്ച് കഴിഞ്ഞ തവണത്തേത് അത്ര കടുപ്പമല്ലായിരുന്നുവെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. 2017 ൽ രണ്ടു ഭാഗങ്ങളിലായി 183 മാർക്കിന്റെ വീതം 366 മാർക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടായിരുന്നത്.
മാർക്കിംഗ് സ്കീമിന്റെ കാര്യത്തിലും ചോദ്യത്തിന്റെ രീതി അനുസരിച്ചു മാറ്റങ്ങളുണ്ടായിരുന്നു. ചില ചോദ്യങ്ങൾക്കു ശരി ഉത്തരത്തിന് 3-4 മാർക്കു നൽകിയപ്പോൾ തെറ്റിന് 1-2 മാർക്കു കുറച്ചു. ചില ചോദ്യങ്ങൾക്കു നെഗറ്റീവ് മാർക്ക് ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 2017ൽ മൂന്നു സെക്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നിൽ കൂടുതൽ ശരി ഉത്തരങ്ങളുള്ള ചോദ്യത്തിന് എല്ലാ ഓപ്ഷനുകളും ശരിയാണെങ്കിൽ നാലു മാർക്ക് നൽകിയെങ്കിൽ തെറ്റായ ഓപ്ഷന് രണ്ടു മാർക്ക് കുറച്ചു. തെറ്റു തെരഞ്ഞെടുക്കാതെ ശരിയായ ചില ഓപ്ഷനുകൾ മാർക്ക് ചെയ്തവർക്ക് ഒരു മാർക്കു നൽകി. മൂന്നു മാർക്കിന്റെ സിംഗിൾ ഡിജിറ്റ് ഇന്റിജർ ടൈപ് ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ലായിരുന്നു. മൂന്നു മാർക്കിന്റെ സിംഗിൾ ആൻസർ ടൈപ് ചോദ്യങ്ങൾ തെറ്റിച്ചാൽ ഒരു മാർക്കു മാത്രമാണു കുറച്ചത്.
ചോദ്യങ്ങളുടെ ഘടന
പേപ്പർ ഒന്നിൽ ഓരോ വിഷയത്തിൽ നിന്നും 18 ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി 183 മാർക്കിന്റെ 54 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 21 മൾട്ടിപ്പിൾ കറക്ട് ചോദ്യങ്ങൾ (84 മാർക്ക്), 15 ഇന്റിജർ ടൈപ് ക്വസ്റ്റ്യൻസ് (45 മാർക്ക്), 18 പാസേജ് ടൈപ് ക്വസ്റ്റ്യൻസ് (54) മാർക്ക് എന്നിങ്ങനെയായിരുന്നു ഘടന.
ഓരോ വിഷയത്തിലും ഒന്നിലധികം ഓപ്ഷനുകളുള്ള ഏഴ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ ശരി ഉത്തരങ്ങളുമുള്ള കളം കറുപ്പിച്ചവർക്കു നാലു മാർക്കു ലഭിച്ചു. ശരി ഉത്തരങ്ങളിൽ ചിലതു മാത്രം മാർക്ക് ചെയ്താൽ ഒരു മാർക്കു നൽകി. നെഗറ്റീവ് മാർക്കും ഉണ്ടായിരുന്നു.
ശരി ഉത്തരം തെരഞ്ഞെടുത്തെഴുതേണ്ട അഞ്ച് സിംഗിൾ ഡിജിറ്റ് ഇന്റിജർ ടൈപ് ക്വസ്റ്റ്യൻസായിരുന്നു അടുത്തത്. ഇതിനു നെഗറ്റീവ് മാർക്കില്ലായിരുന്നു. ഒരു ശരി ഉത്തരം മാത്രമുള്ള ആറു ചോദ്യങ്ങളുള്ളതാണു മൂന്നാമത്തെ വിഭാഗം. ശരി ഉത്തരത്തിനു മൂന്നു മാർക്കു നൽകിയപ്പോൾ തെറ്റിന് ഒരു മാർക്ക് കുറച്ചു.
കഴിഞ്ഞ വർഷത്തെ കെമിസ്ട്രി മുൻ കാലങ്ങളെ അപേക്ഷിച്ച് എളുപ്പമായിരുന്നുവെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ആശയങ്ങളെയും ഫോർമുലകളെയും അടിസ്ഥാനമാക്കി 11 ടോപ്പിക്കുകളിൽ നിന്നായിരുന്നു 18 ചോദ്യങ്ങളും.
ആറു മാർക്കിന്റെ രണ്ടു ചോദ്യങ്ങൾ ആൽക്കഹോൾ, ഫിനൈൽ, ഈതർ എന്നിവയിൽ നിന്നായിരുന്നു. ഓർഗാനിക് കോമ്പൗണ്ടിൽ നിന്നും ഇതു പോലെ ആറു മാർക്കിന്റെ രണ്ടു ചോദ്യങ്ങളുണ്ടായിരുന്നു.
ഫിസിക്സ് അൽപ്പം കുഴപ്പിച്ചുവെന്നായിരുന്നു പലരുടെയും അഭിപ്രായം. 18 ചോദ്യങ്ങളും 10 ടോപ്പിക്കുകളിൽ നിന്നായിരുന്നു. ഇലക്ട്രോ മാഗ്നറ്റിക് ഇൻഡക്ഷൻ ചാപ്റ്ററിൽ നിന്നും 13 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടായിരുന്നപ്പോൾ തെർമോ ഡൈനാമിക്സിൽ നിന്നും ഒന്പതു മാർക്കിന്റെ ചോദ്യാങ്ങളാണു ചോദിച്ചത്. കണക്കും അത്ര കടുത്തതല്ലായിരുന്നുവെന്നാണു വിലയിരുത്തൽ. അടിസ്ഥാന തത്വങ്ങളിലുള്ള അറിവ് അളക്കുന്നതായിരുന്നു ചോദ്യങ്ങൾ. 12 ടോപ്പിക്കുകളിൽ നിന്നായിരുന്ന 18 ചോദ്യങ്ങൾ. ആപ്ലിക്കേഷൻ ഓഫ് ഡെറിവേറ്റീവ്സിൽ നിന്നായിരുന്നു കൂടുതൽ ചോദ്യങ്ങളും.
പേപ്പർ ഒന്നിനെക്കാൾ ലളിതമായിരുന്നു പേപ്പർ രണ്ട്.ആകെ 183 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഒറ്റ ഉത്തരം മാത്രമുള്ളവ (63 മാർക്ക്), ഒന്നിലധികം ശരി ഉത്തരങ്ങൾ ഉള്ളവ (84 മാർക്ക്), പാസേജ് ടൈപ് സിംഗിൾ ചോയ്സ് (36 മാർക്ക്) ചോദ്യങ്ങളടങ്ങിയതായിരുന്നു രണ്ടാം പേപ്പർ. ഒറ്റ ഉത്തരം മാത്രമുള്ളവയിൽ ശരി ഉത്തരത്തിന് മൂന്നു മാർക്കും തെറ്റിന് ഒരു നെഗറ്റീവ് മാർക്കുമായിരുന്നു. ഒന്നിലധികം ശരി ഉത്തരങ്ങളെഴുതേണ്ട ചോദ്യങ്ങൾക്ക് നാല്, രണ്ട് ക്രമത്തിലായിരുന്നു മാർക്കും നെഗറ്റീവ് മാർക്കും.
പാസേജ് ടൈപ്പ് ചോദ്യങ്ങൾക്ക് മൂന്നു മാർക്ക് നൽകിയപ്പോൾ നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നില്ല. ഓരോ വിഷയത്തിൽ നിന്നും 61 മാർക്കിന്റെ വീതം 18 ചോദ്യങ്ങളാണുണ്ടായിരുന്നത്. ഫിസിക്സും കണക്കും അൽപ്പം കടുപ്പമേറിയതായിരുന്നുവെങ്കിൽ കെമിസ്ട്രി താരതമ്യേന എളുപ്പമായിരുന്നു. ഫിസിക്സിൽ നിന്നും 17 മാർക്കിന്റെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മാഗ്നറ്റിസത്തിൽ നിന്നായിരുന്നു ഏഴു മാർക്കിന്റെ ചോദ്യങ്ങൾ. കെമിസ്ട്രിയിൽ പി ബ്ലോക് എലമെന്റിൽ നിന്നും 13 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരുന്നു. 3ഡി ജ്യോമട്രിയിൽ നിന്നായിരുന്നു കണക്കിന്റെ നാലു ചോദ്യങ്ങൾ. ആപ്ലിക്കേഷൻ ഓഫ് ഡെറിവേറ്റീവ്സിൽ നിന്നും 11 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരുന്നു. ഡിഫ്രൻഷ്യൽ ഇക്വേഷൻസ്, മട്രിസസ്, പ്രോബബിലിറ്റി, സെറ്റ്സ് ആൻഡ് ഫംഗ്ഷൻസ് എന്നിവയിൽ നിന്നും മൂന്നു മാർക്കിന്റെ ഓരോ ചോദ്യങ്ങൾ ചോദിച്ചു.
പങ്കെടുക്കുന്ന സ്ഥാപനങ്ങള്
പാലക്കാട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐഐടികൾ. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. തിരുവനന്തപുരം, ബെറാംപൂർ, ഭോപ്പാൽ, കോൽക്കത്ത, മൊഹാലി, പൂന, തിരുപ്പതി എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി). റായ്ബറേലിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി. വിശാഖപട്ടണത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി, ധാൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്.
പ്രോഗ്രാമുകൾ
ജെഇഇ അഡ്വാൻസ്ഡ് വഴി അഡ്മിഷൻ നടത്തുന്ന പ്രോഗ്രാമുകളും ദൈർഘ്യവും: ബിടെക് -നാലു വർഷം, ബിഎസ്-നാല്, ബിഫാം-നാല്, ബിഡിസൈൻ-നാല്, ബിആർക്ക്-അഞ്ച്, ബിടെക്-എംടെക് ഇരട്ട ബിരുദം-അഞ്ച്, ബിഎസ്എംഎസ് ഇരട്ട ബിരുദം-അഞ്ച്, ബിടെക്-എംബിഎ ഇരട്ട ബിരുദം-അഞ്ച്, ഇന്റഗ്രേറ്റഡ് എംഫാം-അഞ്ച്, ഇന്റഗ്രേറ്റഡ് എംഎസ്സി-അഞ്ച്, ഇന്റഗ്രേറ്റഡ് എംടെക്-അഞ്ച്, ഇന്റഗ്രേറ്റഡ് എംഎസ്സി ടെക്നോളജി-അഞ്ച്.
ഡോ. ദീപു ഫിലിപ്
(പ്രഫസർ, ഇൻഡസ്ട്രിയൽ ആൻഡ് മാനേജ്മെന്റ് എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്,
ഐഐടി, കാണ്പൂർ)