അടുത്ത വര്‍ഷമാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെങ്കിലും സാമൂഹികമാധ്യമങ്ങളിലും പൊതുവേദികളിലും അതിനുള്ള തയാറെടുപ്പ് എന്നേ തുടങ്ങിക്കഴിഞ്ഞു. പൊതുജനാഭിപ്രായം തങ്ങള്‍ക്കനുകൂലമാക്കി വോട്ട് ഉറപ്പിക്കാനുള്ള പ്രചാരവേലകള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നതെന്നറിയുമ്പോള് രാജ്യതന്ത്രജ്ഞതയില്‍ ജനാഭിപ്രായത്തിനും ജനസമ്പര്ക്കത്തിനുമുള്ള സ്ഥാനം എത്ര പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുന്ന ജനസമ്പര്ക്കവിദ്യ അഥവാ പബ്ലിക് റിലേഷന്‍സ് മേഖല കാലം ചെല്ലുന്തോറും വളരുന്നതിനുപിന്നിലെ രഹസ്യവും ഈ പ്രാധാന്യം തന്നെയാണ്.
പബ്ലിക് റിലേഷന്‍സ് മേഖലയില്‍ സമീപകാലത്ത് പലതരം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. വ്യവസായ മേഖലയില്‍ ഈ ജോലിയുടെ പ്രാധാന്യം കണക്കിലെടുത്ത് പബ്ലിക് റിലേഷന്‍സ് എന്ന പേരുതന്നെ പലയിടത്തും കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്, പബ്ലിക് അഫയേഴ്സ്, ഇന്‍ഡസ്ട്രി റിലേഷന്‍സ്, കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് എന്നൊക്കെ ആയിട്ടുണ്ട് . സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്ക്കുമെന്നപോലെ രാജ്യങ്ങള്‍ക്കും ഈ സേവനം അനിവാര്യമാണെന്നതിന്റെ തെളിവാണ് നയതന്ത്രരംഗം. രാഷ്ട്രത്തലവന്മാരുടെ കാര്യാലയം മുതല്‍ സര്‍ക്കാരിലും ബാങ്കുകളിലും കമ്പനികളിലും ആശുപത്രികളിലും മാധ്യമ സ്ഥാപനങ്ങളിലും എന്തിന്, നാലുപേര്‍ കൂടുന്ന ചടങ്ങുകളില്‍വരെ പല പേരുകളില്‍ സജീവമാകുന്ന പ്രവര്‍ത്തനമാണ് പബ്ലിക്ക് റിലേഷന്‍സ്. പബ്ലിക് റിലേഷന്‍സിന്റെ പേരില്‍ വന്നതുപോലുളള പരിഷ്കാരം തസ്തികകളിലും വന്നിട്ടുണ്ട്. പിആര്‍ഒ എന്ന പഴയ പേരുമാറി മാനേജര്‍ കമ്യൂണിക്കേഷന്‍സ്, റിലേഷന്‍സ് മാനേജര്‍, ഡയറക്ടര്‍ കമ്യൂണിക്കേഷന്‍സ്, വൈസ് പ്രസിഡന്റ് കോര്‍പറേറ്റ് റിലേഷന്‍സ് എന്നൊക്കെ ആയിട്ടുമുണ്ട്. ഇതിലെല്ലാം മര്‍ക്കറ്റിംഗ്, സെയില്‍സ് പ്രമോഷന്, ബിസിനസ് ഡെവലപ്പ്മെന്റ് പോലുള്ള ഘടകങ്ങളും കയറിക്കഴിഞ്ഞു. അതിനാല്‍, പബ്ലിക്ക് റിലേഷന്‍സ് രംഗത്ത് പിടിച്ചുനില്ക്കാന് മാനവവിഭവശേഷി പരിപാലനം, മാര്‍ക്കറ്റിംഗ് തുടങ്ങിയവയില്‍ക്കൂടി അധികയോഗ്യതകള്‍ കണ്ടെത്തേണ്ടത് ഈ രംഗത്ത് നിലവിലുള്ളവര്‍ക്കും വരാനിരിക്കുന്നവര്ക്കും അനിവാര്യമാണ്.
തുടക്കം മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന്
പബ്ലിക് റിലേഷന്‍സിന്റെ പിതാവെന്നറിയപ്പെടുന്ന ഐവി ലീ കുറെക്കാലം ന്യൂ യോര്‍ക്ക് ടൈംസില്‍ പ്രവര്‍ത്തിച്ചതിനുശേഷമാണ് 1905 ല്‍ ആദ്യകാല പിആര്‍ ഏജന്‍സികളിലൊന്ന് ആരംഭിക്കുന്നത്. മാധ്യമ ജോലിയിലെ മികവ് പബ്ലിക് റിലേഷന്‍സില്‍ ശോഭിക്കാന്‍ ആദ്യകാലം മുതലേ സഹായിച്ചതിനാല്‍ ദശകങ്ങളോളം ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മേഖലയായിത്തന്നെ തുടര്‍ന്നു.
ഇന്ന്, മാനേജ്മെന്റ് പ്രവര്‍ത്തനം
ഇന്ന്, പബ്ലിക് റിലേഷന്‍സ് വെറും പ്രചാരവേലയല്ല. പിആറിന്റെ ഭാഗമായി പബ്ലിസിറ്റിയും പരസ്യവുമൊക്കെ പലതരം മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നത് വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ ആസൂത്രണവും സമൂഹവുമായുള്ള ആശയവിനിമയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പും പബ്ലിക് റിലേഷന്സിനെ മാനേജ്മെന്റ് പ്രവര്‍ത്തനമാക്കി മാറ്റിയിട്ടുണ്ട്. ആശയവിനിമയത്തിലൂടെ സമൂഹവും സ്ഥാപനവും തമ്മില്‍ പരസ്പരധാരണയും സഹകരണവും വളര്‍ത്തുകയാണ് പബ്ലിക് റിലേഷന്‍സ് മുഖ്യമായും ചെയ്യുന്നത്. ഇതു വെറും പ്രചാരവേലയിലൂടെ മാത്രം നേടാനാവില്ല. ഒരു സ്ഥാപനത്തിന്റെ വക്താവെന്ന നിലയില്‍ ഒരു പബ്ലിക് റിലേഷന്‍സ് പ്രഫഷനലിന് നയരൂപീകരണത്തിലും ഭാവിപ്രവര്‍ത്തനങ്ങളിലും വ്യാപാര വ്യാപനത്തിലും സംഭാവന നല്കാന് പ്രാപ്തിയുണ്ടാവണം. സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാനും പല സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന കണ്ണിയാകാനും സാധിക്കണം. അതുകൊണ്ടുതന്നെ, പബ്ലിക് റിലേഷന്‍സ് മേഖലയില്‍ വിജയിക്കാന്‍ അത്യാവശ്യം മാനേജ്മെന്റ് വൈഭവവും ഉണ്ടാവണം. ഇന്നു ചില സ്ഥാപനങ്ങള്‍ മാനേജ്മെന്റ് ബിരുദമുള്ളവരെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ക്കായി തെരഞ്ഞെടുക്കുന്നത് ഇതിന്റെ തെളിവാണ്
അനുദിനം വ്യാപിക്കുന്ന മേഖല
ദിനം പ്രതി വ്യാപിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് പബ്ലിക് റിലേഷന്‍സ്. ജനസമ്പര്‍ക്ക പ്രവര്‍ത്തനം ഇമേജ് അഥവാ റെപ്യൂട്ടേഷന് മാനേജ്മെന്റിലേക്കു മാത്രമല്ല, ഇവന്റ് മാനേജ്മെന്റിലേക്കുകൂടി വ്യാപിച്ചതോടെ ഈ രംഗത്തെ ഏജന്‍സികളുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. മാര്‍ക്കറ്റിംഗിന്റെ സങ്കേതങ്ങളും ഇവിടെ പ്രയോഗത്തില്‍ വരുന്നതിനാല്‍ ഇന്നു പബ്ലിക് റിലേഷന്‍സ് ഒരു മാനേജ്മെന്റ് പ്രവര്‍ത്തനമാണെന്ന വാദത്തിന് ശക്തിയേറുന്നു. ഇതെല്ലാം, പബ്ലിക് റിലേഷന്‍സില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നുണ്ട്.
എവിടെയൊക്കെ ജോലി ലഭിക്കും ?
മാധ്യമ സ്ഥാപനങ്ങളുടെ പിആര്‍ സംവിധാനങ്ങളില്‍ ഇന്ന് തൊഴില്‍ സാധ്യത ഏറിയിട്ടുണ്ട്. അതുപോലെ, പരസ്യ ഏജന്‍സികളുടെ പി ആര് വിഭാഗങ്ങളിലും ജോലി കിട്ടാം. എന്നാല്‍, ഏറ്റവും സുരക്ഷിതം സര്‍ക്കാര്‍ വകുപ്പുകളിലെ പിആര്‍ സംവിധാനമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുന്ന സംസ്ഥാനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പല തസ്തികകളില്‍ ഇന്നു നിയമനമുണ്ട്. കേരളത്തില്‍ പിഎസ്സി വഴി ട്രാന്സ്ലേറ്റര്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ നിലകളിലാണ് തുടക്കം. കരാറടിസ്ഥാനത്തില്‍ പി ആര്‍ഡി നേരിട്ടും ഹ്രസ്വകാല നിയമനം നടത്താറുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പിആര്‍ സംവിധാനമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പോലുള്ള സംവിധാനങ്ങളിൽ യുപിഎസ്സിയും സ്റ്റാഫ് സെലക്ഷന് കമ്മീഷനുമാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് വഴി എത്തുന്ന സീനിയര്‍ ഉദ്യോഗസ്ഥരാവും കേന്ദ്ര പിആര്‍ മേഖലയെ നയിക്കുക. പബ്ലിക് റിലേഷന്‍സില്‍ ഏറ്റവുമധികം കേള്‍ക്കുന്ന തസ്തികയാണ് പിആര്‍ഒ അഥവാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ . കേരളത്തില്‍ രാജ്ഭവന് മുതലിങ്ങോട്ട് മിക്ക സ്ഥാപനങ്ങളിലും മന്ത്രികാര്യാലയങ്ങളിലും ഈ തസ്തികയുണ്ട്. സര്‍വകലാശാലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലുമൊക്കെ സര്‍വസാധാരണമായിരിക്കുന്ന ഈ തസ്തികയില്‍ ജോലി ചെയ്യാന്‍ വേണ്ടത്ര വൈഭവമുള്ളവര്‍ക്ക് ക്ഷാമമുണ്ടെന്നതാണ് യാഥാര്‍ഥ്യം.
കണ്‍സള്‍ട്ടന്‍സിയിലും പരസ്യ ഏജന്‍സികളിലും
പൊതുസ്ഥാപനങ്ങളില്‍ മാത്രമല്ല പിആര്‍ ജോലിക്ക് സാധ്യതയുള്ളത്. പരസ്യമേഖലയില്‍ ഏജന്സികളുള്ളതുപോലെ, പിആര്‍ ഏജന്‍സികളുമുണ്ട്. ഇവയെ പിആര്‍ കണ്‍സള്‍ട്ടന്‍സികള്‍ എന്നാണ് പറയുക. ലോകത്തെ ഏറ്റവും വലിയ കണ്‍സള്‍ട്ടന്‍സിയായ എഡല്മാനില് അയ്യായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സികളുടെ (പെര്‍ഫക്ട് റിലേഷന്‍സ്, ടെക്സ്റ്റ് 100, ഓഗിള്വി , ആഡ് ഫാക്ടേഴ്സ് തുടങ്ങിയവ) ഇടപാടുകാരുടെ ലിസ്റ്റ് നോക്കിയാല്‍ സിനിമാ താരങ്ങളും മാധ്യമസ്ഥാപനങ്ങളുമൊക്കെയുണ്ട്.
എന്തു പഠിക്കണം?
പി ആര് ജോലിയില്‍ ഇന്ന് മാനേജ്മെന്റ് ഘടകമാണ് കൂടുതലെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഇതിനെ ശരിവയ്ക്കുന്ന രീതിയില്‍ ഇന്ന് എംബിഎ പബ്ലിക് റിലേഷന്‍സ് കോഴ്സ് ചിലര്‍ നല്‍കുന്നുണ്ട്. ഇന്‍ഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയ ( dauniv.ac.in എംബി എ അഡ്വര്‍ട്ടൈസിംഗ് & പിആര്‍ ), മാംഗ്ലൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ അഗസ്ത്യ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവ ഉദാഹരണം .
മുംബൈ സര്‍വകലാശാല കലിന വിദ്യാനഗരി കാമ്പസിലെ കമ്യൂണിക്കേഷന്‍ & ജേർണലിസം വകുപ്പിലും ഹിന്ദുജ, വിഇഎസ് കോളജുകളിലും നടത്തുന്ന എംഎ പബ്ലിക്ക് റിലേഷന്‍സ്, എന്റര്ട്ടെയിന്മെന്റ്, മീഡിയ & അഡ്വര്‍ട്ടൈസിംഗ് കോഴ്സുകള്‍ അറിയപ്പെടുന്നവയാണ്. പൂനെയിലെ സിംബയോസിസ് സര്‍വകലാശലയിലെ (siu.edu.in) എംബിഎ കമ്യൂണിക്കേഷന്‍ മാനേജ്മെന്റ് കോഴ്സില്‍ രണ്ടാം വര്‍ഷം കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, ഇവന്റ് മാനേജ്മെന്റ്, പബ്ലിക് റിലേഷന്‍സ് എന്നിവയിലൊന്നില്‍ സ്പെഷലൈസ് ചെയ്യാനാവും. അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പി ജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റില്‍ പി ആറും ബ്രാന്‍ഡ് മാനേജ്മെന്റും പഠിക്കാം-http://www.mica.ac.in.
അമിറ്റി യൂണിവേഴ്സിറ്റി (മുംബൈ)യിലെ എം എ അഡ്വര്‍ട്ടൈസിംഗ് & പി ആര് ( www.amity.edu ), ജാമിയ മിലിയ, അമൃത പോലുള്ള സര്‍വകലാശാലകളുടെ മാസ് കമ്യൂണിക്കേഷന്‍ കോഴ്സ്, മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല നല്കുന്ന പി ജി കമ്മ്യൂണിക്കേഷന്‍ , മുംബൈയിലെ സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ (xaviercomm.org) പി ആര് & കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ പി ജി ഡിപ്ലോമ എന്നിവയും പ്രശസ്തമാണ്.ഇവയ്ക്കെല്ലാം പുറമേ, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ അഡ്വര്‍ട്ടൈസിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സിന്റെ പി ജി ഡിപ്ലോമ (www.iimc.nic.in)
കൊച്ചിയിലെ മീഡിയ അക്കാഡമിയുടെ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ട്ടൈസിംഗ് പി ജി ഡിപ്ലോമയും തിരുവനന്തപുരം പ്രസ്സ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നല്കുന്ന പി ജി ഡിപ്ലോമയും പി ആര് രംഗത്ത് ജോലി ലഭിക്കാന്‍ സഹായകമാണ്. കേരളത്തിലെ മിക്ക സര്‍വകലാശാലകളും കമ്മ്യൂണിക്കേഷന്‍ & ജേർണലിസത്തില്‍ നല്കുന്ന പി ജി ബിരുദത്തില്‍ പബ്ലിക്ക് റിലേഷന്‍ ഒരു വിഷയമാണ്.
ജേർണലിസത്തെക്കാളുപരിയായി കമ്യൂണിക്കേഷനും അതിലെ ഗവേഷണത്തിനും പ്രാധാന്യം നല്കുന്ന എംസിജെയാവും കേരളത്തില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ചോയ്സ്. ആ കോഴ്സില്‍ പി ആര് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ഒരു ഇലക്ടീവ് ആയി ഉണ്ടെങ്കില്‍ അത്രയും നന്ന്.
പബ്ലിക്ക് റിലേഷന്‍സ് ജോലിയില്‍ കയറാന്‍ ഏത് കോഴ്സ് തിരഞ്ഞെടുത്താലും അത് നല്കുന്ന സ്ഥാപനത്തിന് അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
എസ്.ഡി. പ്രിന്‍സ്
(പബ്ലിക് റിലേഷന്‍സ് ഓഫീസർ, രാജ്ഭവൻ,തിരുവനന്തപുരം)