മലയാളത്തെ ദേശാന്തരീയതയിലേക്ക് ഉയർത്തിയ അരവിന്ദൻ
Saturday, June 3, 2017 1:56 AM IST
മൗലികമായ പരീക്ഷണങ്ങളിലൂടെ കാവ്യാത്മകമായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അരവിന്ദൻ. താനൊരുക്കിയ സമാന്തര സിനിമകളിലൂടെ പ്രേക്ഷകരെ വ്യത്യസ്തങ്ങളായ അനുഭവതലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയ ഇദ്ദേഹം മലയാള സിനിമയെ ദേശാന്തരീയ പ്രശസ്തിയിലേയ്ക്ക് ഉയർത്തി. അരവിന്ദന്‍റെ സിനിമകൾ പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്കും റഫറൻസ് പുസ്തകങ്ങളാണ്.

1935-ൽ കോട്ടയത്താണ് അരവിന്ദന്‍റെ ജനനം. പ്രശസ്ത സാഹിത്യകാരനും അഭിഭാഷകനുമായ എം.എൻ. ഗോവിന്ദൻ നായരായിരുന്നു പിതാവ്. കോട്ടയം സിഎംഎസ് കോളജിൽ നിന്നു ബിരുദം നേടിയ അരവിന്ദന് റബർ ബോർഡിൽ ഉദ്യോഗം ലഭിച്ചു. ഇതിനിടയിലും ചലച്ചിത്രാസ്വാദനവും വായനയുമൊന്നും അദ്ദേഹം ഒഴിവാക്കിയില്ല. ശാസ്ത്രീയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്ന അരവിന്ദൻ ധാരാളം പെയിന്‍റിംഗുകളും ചെയ്തിരുന്നു.

1952-ൽ ഇന്ത്യയിൽ തുടങ്ങിയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളാണ് അരവിന്ദന്‍റെ ചലച്ചിത്രമോഹങ്ങൾക്ക് ഉൗർജം പകർന്നത്. റാഷമോണ്‍, ബൈസിക്കിൾ തീവ്സ് തുടങ്ങിയ നവ സിനിമാ സംസ്കാരത്തിന്‍റെ തുടക്കങ്ങൾ എന്നു കരുതപ്പെടുന്ന പാശ്ചാത്യ ചിത്രങ്ങൾ വ്യത്യസ്തമായ സിനിമാ ചിന്ത അരവിന്ദനിൽ എത്തിച്ചു.

തിക്കൊടിയന്‍റെ കഥയെ ആധാരമാക്കി 1974-ൽ പുറത്തിറക്കിയ ഉത്തരായനത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചലച്ചിത്ര രംഗത്തെ നൂതനപ്രവണതകളെക്കുറിച്ച് ആകൃഷ്ടരായ കോഴിക്കോട്ടുള്ള ഒരു സംഘമായിരുന്നു അരവിന്ദനൊപ്പം. നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രത്തിനു ശേഷം മൂന്നു വർഷങ്ങൾ പിന്നിട്ടപ്പോൾ കാഞ്ചനസീതയിലൂടെ അദ്ദേഹം സിനിമാ സൗന്ദര്യ സങ്കൽപത്തിനു വേറിട്ട ഒരു വഴി തുറന്നുവച്ചു. പിന്നീടു തന്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, വാസ്തുഹാര എന്നീ ചിത്രങ്ങളിലൂടെ തന്‍റെ അപ്രമാദിത്വം അദ്ദേഹം നിലനിർത്തുകയും ചെയ്തു.

വിജയിച്ച രീതി തന്നെ പിന്തുടരുക എന്ന സാധാരണ കേരളീയ കലാകാരന്‍റെ രീതിയായിരുന്നില്ല അരവിന്ദന്. വ്യത്യസ്ത പ്രമേയങ്ങൾക്ക് അരവിന്ദൻ നൽകിയിരുന്ന പരിചരണ രീതി എക്കാലത്തും ശ്രദ്ധിക്കപ്പെട്ടതും ഇതുകൊണ്ടാണ്. നിർവികാരമായ മുഖങ്ങൾ, നീണ്ടുനിൽക്കുന്ന ക്ലോസപ്പുകൾ തുടങ്ങിയവയായിരുന്നു ഉത്തരായനത്തിന്‍റെ പ്രത്യേകത. പ്രകൃതിയുടെ സാന്നിധ്യം അദൃശ്യമായി പ്രേക്ഷകരെ അനുഭവിപ്പിച്ച ചിത്രമാണ് കാഞ്ചനസീത. സർക്കസ് ട്രൂപ്പിന്‍റെ കഥ പറഞ്ഞ തന്പ് എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടൻമാരായിരുന്നു എന്ന പ്രത്യേകതയാണുള്ളത്. പോക്കുവെയിലാകട്ടെ സ്ക്രിപ്റ്റിന്‍റെ പിന്തുണയില്ലാതെ സംഗീതാത്കമായാണ് ചിത്രീകരിച്ചത്.

പുതിയ കാലത്തെ ചിത്രങ്ങളിലേതുപോലെ ദൈർഘ്യമേറിയ സംഭാഷണങ്ങൾ ഉപയോഗിച്ച് സിനിമയ്ക്കു ശക്തി പകരാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് അരവിന്ദൻ സിനിമകളുടെ പ്രത്യേകത. ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ സംഭാഷണം എന്നത് പശ്ചാത്തലം, ശബ്ദം തുടങ്ങിയവപോലെ ഒരു ഘടകം മാത്രമായിരുന്നു. ചിദംബരത്തിന്‍റെ ചിത്രീകരണത്തിനുമുന്പ് സ്ക്രിപ്റ്റിലെ ഡയലോഗുകൾ നീണ്ട സമയമെടുത്ത് വെട്ടിവെട്ടിക്കളയുന്ന അരവിന്ദനെ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവർ ഇന്നും അനുസ്മരിക്കുന്നു. സി.വി. ശ്രീരാമന്‍റെ ചെറുകഥയെ ആധാരമാക്കിയെടുത്ത ഈ ചിത്രത്തിൽ ഭരത് ഗോപി, ശ്രീനിവാസൻ, സ്മിതാ പാട്ടീൽ എന്നിവരായിരുന്നു മുഖ്യവേഷം ചെയ്തത്.

കാഞ്ചനസീത മുതൽ പോക്കുവെയിൽ വരെയുള്ള ചിത്രങ്ങളിൽ മുടക്കുമുതലിനെപ്പറ്റി വ്യഗ്രതയില്ലാത്ത രവീന്ദ്രനാഥൻ നായർ എന്ന നിർമാതാവായിരുന്നു അരവിന്ദനുണ്ടായിരുന്നത്. പൂർണ സ്വാതന്ത്ര്യത്തോടെ ചിത്രമൊരുക്കാൻ ഇത് അരവിന്ദനു സഹായകമായി. എന്നാൽ, ചിദംബരം മുതൽ ഗതി മാറി. തിയറ്റർ വിജയം ലക്ഷ്യമാക്കി അദ്ദേഹം ചില വിട്ടുവീഴ്ചകൾ ചെയ്തു. തന്‍റെ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി അമച്വർ താരങ്ങൾക്കു പകരം സൂപ്പർ താരങ്ങളെ വരെ ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടി വന്നു. എങ്കിലും ഗുണമേൻമ ഒട്ടും കുറഞ്ഞില്ലെന്നു മാത്രമല്ല, ഈ ചിത്രങ്ങളിലൂടെ ശരാശരി പ്രേക്ഷകരെ രസിപ്പിക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഈ ഗണത്തിൽപ്പെട്ട ചിദംബരവും ഒരിടത്തും വാസ്തുഹാരയുമൊക്കെ അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. ബംഗാളിലെ അഭയാർഥികളുടെ കഥ പറഞ്ഞ വാസ്തുഹാരയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. 1991-ൽ അരവിന്ദൻ അന്തരിച്ചു.

സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.