ക്ലിക്കാകാത്ത തന്ത്രം...!
Thursday, May 3, 2018 7:54 PM IST
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായി വന്നാൽ "കണ്ടം വഴി ഓടിക്കോ' എന്നേ പ്രേക്ഷകർ പറയൂ. കാലം മാറി, സിനിമ മാറി പക്ഷേ, ചാണക്യ തന്ത്രത്തിന്‍റെ സംവിധായകന് മാത്രം ഒരുമാറ്റവുമില്ല. അതുകൊണ്ട് എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ, വെറുതെ ചാണക്യ തന്ത്രമെന്ന ഒരു സിനിമയുണ്ടായി എന്ന് പറയുകയേ നിവൃത്തിയുള്ളൂ.

ഡിറ്റക്ടീവ് + പോലീസ് + പ്രതികാരം ഈ ത്രയങ്ങളെ ഒന്നു മിനുക്കിയെടുത്ത് പുതിയ ഒരു കഥ മെനയാനായിരുന്നു ചാണക്യ തന്ത്രത്തിന്‍റെ ലക്ഷ്യം. പക്ഷേ, മിനുക്കു പണികളൊന്നും വേണ്ട വിധത്തിൽ ഏശാതെ വന്നപ്പോൾ സംഗതി പാളിപ്പോയി. ഉണ്ണിമുകുന്ദന് ആശ്വസിക്കാം, അത്ര വലിയ ചലഞ്ചിംഗ് കഥാപാത്രമൊന്നുമല്ലെങ്കിലും കിട്ടിയ വേഷം ഏറെക്കുറെ ഒപ്പിച്ചെടുക്കാൻ നായകന് സാധിച്ചിട്ടുണ്ട്. തിരക്കഥയും ആവിഷ്കരണവും വില്ലന്മാരായി അവതരിച്ചപ്പോൾ നായകന്‍റെ ചുമലിൽ താങ്ങി മുന്നേറാൻ സിനിമയ്ക്ക് ശേഷിയുണ്ടായില്ലെന്ന് മാത്രം.

കണ്ണൻ താമരക്കുളം ട്രാക്കൊന്ന് മാറ്റിപ്പിടിച്ചെങ്കിലും ഇവിടെയും നടുവുംതല്ലി വീണു. തന്ത്രങ്ങൾ നിരവധിയുണ്ട് ചാണക്യ തന്ത്രത്തിൽ. പക്ഷേ, അവയ്ക്കൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശേഷിയില്ലെന്ന് മാത്രം.



അലസമായ തുടക്കം‌‌

ഒരു സംഭവം കാട്ടുന്നു, പിന്നെ നേരെ കഥയിലേക്ക് പ്രവേശിക്കുന്നു. അങ്ങനെ കണ്ടു മടുത്ത തുടക്കം തന്നെയാണ് ചാണക്യ തന്ത്രത്തിലും പ്രയോഗിച്ചിരിക്കുന്നത്. അർജുനായി എത്തിയ ഉണ്ണിമുകുന്ദന് കിടിലൻ ഇൻട്രോയെല്ലാം സംവിധായകൻ നൽകിയിട്ടുണ്ട്. അതൊക്കെ വെടിപ്പായി ഉണ്ണി ചെയ്യുകയും ചെയ്തു. അലസമായ കഥാഗതിയിലേക്ക് സിനിമ വന്നു വീഴുന്നതോടെ സംവിധായകൻ തന്ത്രങ്ങൾ പലതും കാട്ടി തുടങ്ങും. നായകൻ ഡിറ്റക്ടീവ് ആകുന്പോൾ തന്ത്രങ്ങൾ മെനഞ്ഞേ അല്ലേ പറ്റു. പക്ഷേ, അതെല്ലാം അറുപഴഞ്ചൻ തന്ത്രങ്ങളാണെന്നു മാത്രം.

അതിനിടയിലേക്ക് സംവിധായകൻ പ്രേമത്തിന്‍റെ ചേരുവ ചേർത്തിട്ടുണ്ട്. വളിപ്പ് തന്ത്രങ്ങൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് പ്രണയത്തിന്‍റെ ട്രാക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ശിവദയും ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. രണ്ടുപേർക്കും കഥയിൽ മർമപ്രധാനമായ സ്ഥാനങ്ങൾ നൽകാൻ സംവിധായകൻ തുനിഞ്ഞിട്ടുണ്ട്. വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന നായകന്‍റെ രൂപമാറ്റങ്ങൾ ഉണ്ണി മുകുന്ദൻ ഭംഗിയാക്കി. രസംകൊല്ലിയായ കഥയ്ക്കിടയിൽ ഒന്നാം പകുതിയെ താങ്ങി നിർത്തുന്നത് നായകന്‍റെ ഈ രൂപമാറ്റങ്ങൾ തന്നെയാണ്.



ട്വിസ്റ്റുകളുടെ പ്രളയം

അലസമായി ഒഴുകിയ കഥയെ പ്രണയക്കൂട്ടിലടച്ച ശേഷം ട്വിസ്റ്റുകളുടെ പാത സംവിധായകൻ തുറക്കുകയാണ്. കൺഫ്യൂഷൻ നിറയ്ക്കുന്ന സംഗതികൾ നിരനിരയായി കാട്ടിയാണ് സംവിധായകൻ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. കൊലപാതകങ്ങൾ നാലെണ്ണം മുന്നിലേക്ക് ഇട്ടുതന്ന്, രണ്ടാം പകുതി സംഭവമായിരിക്കും എന്ന തോന്നലുണ്ടാക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ആദ്യ പകുതിക്ക് ഒടുവിലായി കഥയിൽ വന്ന ത്രിൽ പക്ഷേ, രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ സംവിധായകൻ നശിപ്പിച്ചു. ഇവിടെയാണ് തിരക്കഥയും ആവിഷ്കരണവും തമ്മിൽ ചേരാതെ പോയത്. കോമഡി ട്രാക്ക് കൈകാര്യം ചെയ്യാൻ ഹരീഷ് കണാരനെയാണ് ഏൽപ്പിച്ചിരുന്നത്. ഇടയ്ക്കൊക്കെ ചില നന്പറുകൾ കാട്ടി കക്ഷി ആ ദൗത്യം താളം തെറ്റാതെ കൈകാര്യം ചെയ്തിട്ടുണ്ട്.



ജീവനില്ലാത്ത രണ്ടാം പകുതി

ആദ്യ പകുതിയിൽ കാട്ടിക്കൂട്ടിയ സംഭവങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു വീഴുന്നതോടെ കഥ പറഞ്ഞുതീർക്കാനുള്ള വ്യഗ്രത കൂടിക്കൂടി വന്നു. അനൂപ് മേനോൻ ചിത്രത്തിൽ സ്റ്റൈലിഷായി എത്തുന്നുണ്ടെങ്കിലും ഉണ്ണി മുകുന്ദന്‍റെ നിഴലായി ഒതുങ്ങിപ്പോകാനേ കക്ഷിക്ക് കഴിഞ്ഞുള്ളു. ആക്ഷൻ രംഗങ്ങളിലെല്ലാം ഉണ്ണി കസറിയെങ്കിലും, ഇടിക്ക് വേണ്ടിയുള്ള ഇടി ചിത്രത്തിൽ തിരുകിക്കയറ്റിയത് കല്ലുകടിയായി.‌‌‌ ചാണക്യ തന്ത്രത്തിലെ പോലീസ് ഏമാൻമാരാണ് കഷ്ടം. ചിത്രത്തിന്‍റെ ത്രില്ലൊക്കെ കളഞ്ഞുകുളിക്കുന്നതിൽ ഇവർ നിർവഹിച്ച് പങ്ക് വളരെ വലുതാണ്.‌‌

ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതത്തിൽ ഉണ്ണി മുകുന്ദൻ പാടിയ പാട്ട് കേൾക്കാൻ സുഖമുണ്ടെ ങ്കിലും ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം അറുബോറാണെന്നുള്ള കാര്യം പറയാതെ വയ്യ. ത്രില്ലൊക്കെ കൂട്ടാനായി തിരുകിക്കയറ്റിയ ബിജിഎം എല്ലാം സ്ക്രീനിൽ അരോചകമായി. ഒടുവിൽ പ്രതികാര കഥയുടെ ചുരുൾ മുഴുവൻ അഴിഞ്ഞുവീഴുന്നതോടെ സംഗതി പഞ്ചില്ലാതെ അവസാനിക്കുകയും ചെയ്തു. കണ്ടുപഴകിയ തന്ത്രങ്ങൾ ഒന്നുകൂടി കാണണമെന്ന് തോന്നുന്നവർക്ക് ചാണക്യ തന്ത്രത്തിന് ടിക്കറ്റെടുക്കാം.

(കണ്ണൻ താമരക്കുളം ട്രാക്ക് മാറ്റി. പക്ഷേ, ക്ലച്ച് പിടിച്ചില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.