രക്ഷകനാണ് അവൻ, രക്ഷകൻ. ഇങ്ങനെ രക്ഷിക്കാൻ പോയാൽ പിന്നെ ഭാവിയിൽ വിജയിയെ രക്ഷിക്കാൻ ആരെങ്കിലും കാണുമോ എന്തോ... എന്തായാലും വിജയ് തന്റെ പതിവ് മെർസലിലും ആവർത്തിച്ചു. ഡാൻസിന് ഡാൻസ്, ഇടിയ്ക്ക് ഇടി, പഞ്ച് ഡയലോഗിന് ഡയലോഗ്, കിടുക്കാച്ചി എൻട്രി എല്ലാത്തിനും ഒരു കുറവും വരുത്താതെ നല്ല വെടിപ്പായി കാമറയ്ക്ക് മുന്നിൽ ഇളയദളപതി പകർന്നാടി.
അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു... വിജയ് താങ്കൾക്ക് മാറ്റം ആവശ്യമില്ലേ..? ഇത് വിജയ് ചിത്രമാണെന്ന് അറിയില്ലേ, അപ്പോൾ ഇതൊക്കെ തന്നെ ധാരാളമെന്ന് പറയുന്ന ആരാധകർക്ക് ആവോളം ആഘോഷിക്കാനുള്ള വകയെല്ലാം മെർസലിൽ സംവിധായകൻ ആറ്റ്ലി ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ആവോളം മാർക്കറ്റുള്ളത് കാരണം അത്തരം ഒരു വിഷയത്തിൽ ഉൗന്നിനിന്നാണ് കഥ മുന്നോട്ട് പോകുന്നത്.
ട്രിപ്പിൾ റോളിൽ വിജയ്
വെട്രിമാരൻ, മാരൻ, വെട്രി എന്നീ മൂന്നു വേഷങ്ങളിലാണ് ചിത്രത്തിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. ഗെറ്റപ്പിൽ മുന്പൻ വെട്രിമാരൻ തന്നെ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഇടയ്ക്ക് മീശയൊക്കെ പിരിച്ച് സ്റ്റൈലൻ ഗെറ്റപ്പിലാണ് വെട്രിമാരന്റെ വരവ്. പക്ഷേ, വെട്രിമാരനെ കാണണമെങ്കിൽ കുറച്ചധികം കാത്തിരിക്കണമെന്നു മാത്രം. മാരനും വെട്രിയ്ക്കും ഇടയിൽ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ടുപോക്ക്. ആ രഹസ്യങ്ങൾ ഓരോന്നായി കെട്ടഴിഞ്ഞ് വീഴുന്നതുവരെ കാണുന്നതെല്ലാം സംവിധായകന്റെ കണ്കെട്ടു വിദ്യകൾ മാത്രം. തരക്കേടില്ലാത്തവിധം മൂന്നു വേഷങ്ങളും വിജയ് അവതരിപ്പിച്ചിട്ടുണ്ട്.
ആരാധകരെ വെറുപ്പിക്കാത്ത ആവിഷ്കരണം
ആരാധകരെ മുന്നിൽ കണ്ടാണ് ആറ്റ്ലി, വിജയേന്ദ്ര പ്രസാദ്, രാമന ഗിരിവാസൻ എന്നിവർ മെർസലിനായി തിരക്കഥ ഒരുക്കിയത്. അവർ കെട്ടിയ കോട്ടയ്ക്കുള്ളിൽ വിജയ് സുരക്ഷിതനായിരുന്നു. സംവിധായകൻ ആറ്റ്ലി പതിവ് ഫോർമാറ്റിൽ ആവിഷ്കരണം കൂടി നടത്തിയപ്പോൾ സംഗതി സെറ്റപ്പായി. ആരാധകരെ തൃപ്തിപ്പെടുത്തി വിജയ് എത്രനാൾ മുന്പോട്ട് പോകുമെന്ന് ചോദിച്ചാൽ... ആ ആർക്കറിയാം എന്നു മാത്രമേ പറയാൻ പറ്റു. പുതുമകൾ വേണ്ട, പതിവ് ചേരുവകൾ മാത്രം മതിയെന്ന് ശാഠ്യമുള്ള വിധമാണ് ആദ്യ പകുതിയുടെ പോക്ക്. പക്ഷേ, ഇന്റർവെല്ലിന് തൊട്ടുമുന്പ് ഇടിവെട്ട് ട്വിസ്റ്റ് നൽകി സംവിധായകൻ കഥ വരുതിയിൽ നിർത്തി.
മജീഷ്യൻ വിജയ്
ഒരു മജീഷ്യന്റെ ശരീരഭാഷ നല്ലവണ്ണം വിജയ് പഠിച്ചതിന്റെ തെളിവ് ചിത്രത്തിൽ കാണാനാവും. സിംപിളായി മാജിക്ക് കാട്ടി വിസ്മയിപ്പിക്കാൻ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുതുമ എവിടെ പുതുമ എവിടെയെന്ന് ചോദിക്കുന്നവരുടെ വായടപ്പിക്കാനുള്ള സംവിധായകന്റെ തന്ത്രം മാത്രമായി അതിനെ കണ്ടാൽ മതി. ആശുപത്രികളിൽ ഇന്നു കണ്ടുവരുന്ന രീതികളെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്നോട്ടുപോക്ക്. സമകാലികമായി നടന്ന ഒട്ടുമിക്ക ദുരന്തവിഷയങ്ങളും ചിത്രത്തിൽ പ്രതിപാദിച്ച് പോകുന്നുണ്ട്. ഫ്ലാഷ് ബാക്കുകളെ കൂട്ടുപിടിച്ചുള്ള കഥയുടെ പോക്കിനിടയിൽ എ.ആർ.റഹ്മാൻ ഒരുക്കിയ പാട്ടുകൾ കൃത്യമായ ഇടങ്ങളിൽ സ്ഥാനം പിടിക്കുന്നുണ്ട്.
വില്ലൻ വെറും കോമാളി
ഒന്നാം പകുതിയേക്കാൾ ത്രില്ലിംഗായാണ് രണ്ടാം പകുതിയുടെ പോക്ക്. ഇതിനിടയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വില്ലന് പക്ഷേ, വേണ്ടത്ര പവർ പോരായെന്ന് തോന്നി. വില്ലന് വേണ്ടിയൊരു വില്ലൻ. അതിപ്പോൾ പിന്നെ നായകന് ഇടിച്ച് നിലംപരിശാക്കാൻ ഒരു വില്ലൻ വേണമല്ലോ. അങ്ങനെ ഒരാൾ മെർസലിലും ഉണ്ട്. ഈ അടുത്ത് വില്ലൻ വേഷത്തിൽ എത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ താരം മെർസലിൽ നിരാശപ്പെടുത്തി. കോമാളി വില്ലന്മാരെ ഒരുപാട് കണ്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിൽ മറ്റൊരു കോമാളിത്തരം കാട്ടാൻ മാത്രമേ താരത്തിനായുള്ളു.
നായികമാരിൽ മെച്ചം നിത്യ തന്നെ
കോവൈ സരളയും വടിവേലുവുമെല്ലാം ചിരിപ്പിക്കാൻ മാത്രമല്ലാതെ വന്നുപോകുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. സാമന്ത, കാജൽ അഗർവാൾ എന്നിവർ പേരിന് മാത്രമുള്ള നായികമാരായി ചിത്രത്തിൽ ഒതുങ്ങിക്കൂടിയപ്പോൾ നിത്യമേനോൻ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ഒട്ടും മടുപ്പ് ഉളവാക്കാത്ത രീതിയിൽ രണ്ടുമണിക്കൂറും അന്പത് മിനിറ്റും പിടിച്ചിരുത്താൻ പാകത്തിനുള്ള കാഴ്ചകളാണ് ഛായാഗ്രാഹകൻ ജി.കെ വിഷ്ണു മെർസലിനായി ഒരുക്കിയിട്ടുള്ളത്. പ്രതീക്ഷകളൊന്നും വേണ്ട, ചുമ്മാ കയറിക്കോ... പതിവ് നന്പറുകളാണെങ്കിലും വിജയ് വെറുപ്പിച്ചിട്ടില്ല.
(പതിവുകൾ കണ്ട് മടുക്കാത്തവർക്ക് മെർസലിന് തലവയ്ക്കാം.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.