സൂപ്പർ സസ്പെൻസിൽ ഇര!
Friday, March 16, 2018 5:22 PM IST
ഗോപി സുന്ദർ ചില്ലറക്കാരനല്ല... ത്രില്ലർ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കാൻ പറ്റിയ ആളാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. "ഇര' പശ്ചാത്തല സംഗീതത്തിന്‍റെ മറപറ്റി ഒരുക്കിയ മനോഹരമായ ഒരു ത്രില്ലറാണ്.

ആദ്യ വരവിൽ തന്നെ ആവിഷ്കരണ മികവുകൊണ്ട് പ്രേക്ഷകമനം കീഴടക്കുകയാണ്
പുതുമുഖ സംവിധായകൻ സൈജു എസ്.എസ്. അധികമൊന്നും ചിന്തിക്കാൻ അവസരം നൽകാതെ പ്രേക്ഷകരെ തുടക്കംമുതൽ താൻ പറയുന്ന കഥാവഴിയിലൂടെ നടത്തിക്കുകയാണ് സംവിധായകൻ. ഒന്ന് ഇരുത്തി ചിന്തിച്ചാൽ പ്രേക്ഷകന് കണ്‍ഫ്യൂഷൻ ഉണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ, സംവിധായകൻ അതിവിദഗ്ധമായി പ്രേക്ഷകരെ തന്‍റെ വഴിയിലൂടെ കൊണ്ടുപോയി.



ഒടുവിൽ ഒരു ബോംബും പൊട്ടില്ലെന്ന് ഉറപ്പിച്ചിരിക്കുന്പോൾ ദാ പൊട്ടുന്നു ഒരു കിടിലൻ ബോംബ്... ഒന്നു തരിച്ചിരിക്കുമെങ്കിലും... പിന്നെ ചെറിയൊരു ചിരിയൊക്കെ ചിരിച്ച്... സംഭവം കൊള്ളാലോ കിടിലൻ സസ്പെൻസെന്ന് പ്രേക്ഷകർ അറിയാതെ പറഞ്ഞുപോകും. അതെ, ഇര സസ്പെൻസ് ത്രില്ലറാണ്. പ്രണയവും പ്രതികാരവും ഇടകലർന്ന നല്ല ഒന്നാന്തരം സസ്പെൻസ് ത്രില്ലർ.

ആരാണ് ഇര..‍?

ഇരയിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഇരകളാണ്. ആദ്യം ഒരു സംഭവം കാണിക്കുക... പിന്നീട് ആ സംഭവങ്ങളുടെ പിന്നാന്പുറ കഥകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോവുക. ഒരുപാട് തവണ പരീക്ഷിക്കപ്പെട്ടിട്ടുള്ള ആവിഷ്കരണം തന്നെയാണ് സംവിധായകൻ ഇവിടെയും എടുത്ത് പയറ്റുന്നത്. മന്ത്രി ചാണ്ടി(അലക്സിയർ)യുടെ മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് ഇരയുടെ ആദ്യ പകുതിയിൽ കാണാൻ കഴിയുക.



ഡോ. ആര്യനെ(ഗോകുൽ സുരേഷ്)യാണ് സംവിധായകൻ ആദ്യ ഇരയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കക്ഷി ഇരയോ അതോ പ്രതിയോ എന്നുള്ളതിന്‍റെ ചുരുളുകൾ അഴിഞ്ഞ് തുടങ്ങുന്നതോടെ പ്രേക്ഷകർ കഥയ്ക്കൊപ്പം സഞ്ചരിച്ച് തുടങ്ങും. വേഗമേറെയുള്ള ആവിഷ്കരണം. എന്തിനാണിത്ര വേഗമെന്ന് തോന്നും മുന്പേ രംഗങ്ങൾ പലതും വന്നുപോകും. ആ വേഗക്കൂട്ടിലേക്ക് പ്രേക്ഷകരെ തള്ളിയിടുന്നത് പോലീസ് ഓഫീസറായ രാജീവാണ്(ഉണ്ണി മുകുന്ദൻ).



പ്രണയമുണ്ട് ആവശ്യത്തിന് കോമഡിയും

തഴക്കം വന്ന അഭിനേതാവായി ഉണ്ണി മുകുന്ദൻ ഓരോ സിനിമ കഴിയും തോറും മാറി കൊണ്ടിരിക്കുകയാണ്. അതിന്‍റെ പ്രതിഫലനം ഇരയിലും കാണാം. ആദ്യപകുതിയിൽ ഉണ്ണിക്കൊപ്പം ചേർന്ന് പാഷാണം ഷാജി കോമഡിയിൽ കൈവിട്ടുപോയ ഫോം വീണ്ടെടുക്കുന്നുണ്ട്. സീരിയസായ കഥയിൽ കോമഡിക്ക് സ്ഥാനം നൽകിയതിനെല്ലാം കൃത്യമായ ഉദ്ദേശങ്ങൾ സംവിധായകന് ഉണ്ടായിരുന്നു.



കോമഡി മാത്രമല്ല, ഡോ. ആര്യന്‍റെ പ്രണയം കൂടി പറഞ്ഞാണ് ആദ്യ പകുതി കടന്നുപോകുന്നത്. ഗോകുൽ സുരേഷ് ഓരോ സിനിമയും കഴിയും തോറും തെളിഞ്ഞുവരികയാണ്. തനിക്കും സിനിമാ മേഖലയിൽ നല്ലപേരുണ്ടാക്കിയെടുക്കണമെന്ന് വാശിയുള്ളതു പോലെ. നിരഞ്ജനയാണ് ആദ്യപകുതിയിലെ നായിക. ഡോ.ആര്യന്‍റെ പ്രണയിനിയായി എത്തി ഒതുക്കമുള്ള അഭിനയമാണ് നിരഞ്ജന പുറത്തെടുത്തിരിക്കുന്നത്.

കഥയിലെ കളികൾ

യുവ തിരക്കഥാകൃത്ത് നവീൻ ജോണ്‍ എത്ര കൃത്യമായാണ് ഓരോ സംഭവങ്ങളേയും തന്‍റെ കഥയിൽ കോർത്തിണക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന ഇരയുടെ ഡയലോഗ് വരെ കൃത്യമായി ഉൾപ്പെടുത്തി ചിത്രത്തിന് പഞ്ചുണ്ടാക്കി കൊടുത്തു.



ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്കാണ് രണ്ടാം പകുതി വന്നുവീഴുന്നത്. ഇവിടെയാണ് ചിത്രത്തിലെ മറ്റൊരു നായികയായ മിയ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അങ്ങോട്ട് ഛായാഗ്രാഹകൻ സുധീർ സുരേന്ദ്രൻ ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങളാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. പൂയംകുട്ടി വനമേഖലയിലെ കാഴ്ചകൾ സുധീർ ആവോളം ഒപ്പിയെടുത്തിട്ടുണ്ട്. കാടും മേടും കാട്ടിലെ പ്രശ്നങ്ങളുമെല്ലാം പറയുന്നതിനിടെ സംവിധായകൻ ഒരുപാട് ഇരകളെ ബിഗ് സക്രീനിന് മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്.



രാഷ്ട്രീയവും പോലീസും

രാഷ്ട്രീയക്കാരും പോലീസുകാരും കണക്കിന് പരിഹാസ പാത്രമാകുന്നുണ്ട് ഇരയിൽ. അന്വേഷണത്തെ വളച്ചൊടിക്കുന്ന കേരളാ പോലീസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന തന്ത്രശാലികളും ചിത്രത്തിലുണ്ട്. മന്ത്രിയുടെ കൊലപാതക അന്വേഷണത്തിൽ നിന്നും തെന്നിമാറിപ്പോകുന്നുവെന്ന് തോന്നുന്നതിനിടെ കഥ വീണ്ടും കൃത്യമായ ട്രാക്കിൽ തിരിച്ചെത്തും. പിന്നീട് അങ്ങോട്ട് കാണുന്നതെല്ലാം പ്രേക്ഷകർ മനസിൽ കണ്ട കാഴ്ചകളാണ്.

പക്ഷേ, ക്ലൈമാക്സിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഗതി പുറത്തേക്ക് എടുത്തിട്ട് സംവിധായകൻ ശരിക്കും കൈയടി നേടുന്നുണ്ട്. ഇവിടെയാണ് ആരാണ് ഇര എന്നുള്ള ചോദ്യത്തിന് പ്രസക്തിയേറുന്നത്. തീയറ്ററിൽ നിന്ന് ഇറങ്ങുന്പോൾ അറിയാതെയെങ്കിലും ഓരോരുത്തരും പറഞ്ഞുപോകും സംവിധായകൻ എല്ലാവരേയും ഒരു ഇരയാക്കിയെന്ന്. പക്ഷേ, ആ ഇരയാക്കപ്പെടലിന് ഒരു പ്രത്യേക സുഖമുണ്ടായിരുന്നുവെന്നു മാത്രം.

(ഗോകുൽ സുരേഷ് കലക്കി... ഉണ്ണി മുകുന്ദൻ തകർത്തു... സംവിധായകനോ തിമിർത്തു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.