സുമതി പവർഫുള്ളാണ് സുനു സിന്പിളും...!
Tuesday, November 14, 2017 8:02 AM IST
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടിയെ പറ്റി വാതോരാതെ സംസാരിക്കുന്നുണ്ട്. ആരാണ് ഇത്രയും പവർഫുള്ളായ ആ വേഷം കൈകാര്യം ചെയ്തതെന്നുള്ള ചോദ്യത്തിന് അവർ സ്വയം കണ്ടെത്തിയ ഉത്തരം അത് സിനിമയിൽ കാണിക്കുന്ന ഗ്രാമത്തിൽ തന്നെയുള്ള ഏതോ പെണ്‍കൊടിയെന്നാണ്. ഇല്ലായെങ്കിൽ ഒരിക്കലും ഇത്രയും തന്മയത്വത്തോടെ ആ വേഷം ചെയ്യാൻ പറ്റില്ലായെന്ന് വിലയിരുത്തുകയും ചെയ്തു.

പക്ഷേ, സത്യം അതല്ല. കക്ഷി ഫസ്റ്റ് ക്ലാസ് മലയാളിയാണ്. പേര് സേറ വർഗീസ്. പക്ഷേ സിനിമ ലോകത്ത് അറിയപ്പെടുന്നത് സുനു ലക്ഷ്മിയെന്ന പേരിലാണ്. ശരിക്കുമുള്ള ആളുടെ രൂപം കണ്ടാൽ ഞെട്ടുമെന്നുള്ള കാര്യം ഉറപ്പ്. കറുത്ത് കരിവാളിച്ച മുഖവുമായി അറം എന്ന സിനിമയിലെത്തിയ സുമതി വെളുത്ത് ന്യൂജൻ ഫ്രീക്കത്തിയായി മുന്നിൽ നിൽക്കുന്നു. പ്രേക്ഷക പ്രീതി നേടിയ അറത്തിലെ വേഷത്തെ കുറിച്ച് സുനു ലക്ഷ്മി ദീപിക ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ആദ്യമൊരു കണ്‍ഫ്യൂഷൻ

നയൻതാരയ്ക്കൊപ്പം ഒരു സിനിമ. അതും നായികയോളം പ്രാധാന്യമുള്ള വേഷം. ഇതു രണ്ടുമായിരുന്നു "അറം' എന്ന സിനിമ ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. പിന്നെ ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയായാണ് എത്തുന്നത്. അതൊരു പുതിയ അനുഭവമാണ്. സംവിധായകൻ ഈ വേഷത്തെ പറ്റി പറഞ്ഞപ്പോൾ രണ്ടു കുട്ടികളുടെ അമ്മയായിട്ടൊക്കെ അഭിനയിക്കാൻ പറ്റുമോയെന്നുള്ള കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു. പിന്നെ സുമതിയെ പറ്റി കൂടുതൽ പറഞ്ഞു തന്നപ്പോൾ എന്തൊക്കയോ എനിക്ക് ചെയ്യാനുള്ള പോലെ തോന്നി. എന്താ പറയുക ചലഞ്ചിംഗ് വേഷമെന്നെല്ലാം പറയില്ലേ. അതുപോലെ ഒന്ന്. ചിത്രം കണ്ടിറങ്ങിയവരെല്ലാം സുമതിയെ പറ്റി വാതോരാതെ സംസാരിക്കുന്നുണ്ട്. ചിത്രം റിലീസായ ശേഷം ഒരുപാട് ഫോണ്‍ കോളുകൾ വരുന്നുണ്ട്. എല്ലാവരും പറയുന്നത് സുമതി നീയാണെന്ന് പറയുകയെ ഇല്ലായെന്നാണ്.



ട്രെയിലർ ഇറങ്ങിയപ്പോൾ ഞാനില്ല

ചിത്രത്തിന്‍റെ ട്രെയിലർ ഇറങ്ങിയപ്പോൾ അതിൽ ഞാനില്ല. ഫുൾ നയൻതാര മാത്രമേയുള്ളു. അപ്പോൾ പലരും എന്നോട് ചോദിച്ചു ഇതിൽ സുനു ലക്ഷ്മിയില്ലേയെന്ന്. അന്നു ഞാൻ എല്ലാവരോടും പറഞ്ഞു സിനിമ ഇറങ്ങും വരെ കാത്തിരിക്കാൻ. സിനിമ ഇറങ്ങി കഴിഞ്ഞതോടെ സമാധാനമായി. ഒരു പോസ്റ്ററിലോ ട്രെയിലറിലോ അല്ല കാര്യം. സിനിമ ഇറങ്ങി കഴിയുന്പോഴാണല്ലോ അതിന്‍റെ മുഴുവൻ റിസൽറ്റും കിട്ടുന്നത്. ഇപ്പോൾ ഒരുപാട് പേര് വിളിക്കുന്നുണ്ട്. അന്നു വിളിച്ച് ആവലാതിപ്പെട്ടവരും ആ കൂട്ടത്തിലുണ്ട്.. നീ നല്ല പോലെ ചെയ്തിട്ടുണ്ടെന്നുള്ള അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്.

സുമതിയായി ജീവിച്ചു

ആദ്യമൊക്കെ ആ വേഷത്തിലേക്ക് ഇറങ്ങി ചെല്ലാൻ പ്രയാസമായിരുന്നു. പിന്നെ പിള്ളേര് സെറ്റിന്‍റെ കൂടെ കൂടിയതോടെ പതിയെ ഞാൻ സുമതിയാകാൻ തുടങ്ങി. ചുമ്മാ അഭിനയിക്കാൻ വേണ്ടി അഭിനയിക്കാൻ പറ്റില്ലാല്ലോ... അങ്ങനെ ചെയ്താൽ അതിനൊരു ജീവനുണ്ടാകില്ല. സംവിധായകൻ ഗോപി സാർ പറഞ്ഞു തന്നത് പോലെ ചെയ്തു. ആ ഗ്രാമത്തിൽ കുറച്ചു ദിവസം നിന്നാൽ മതി എത്ര വെളുത്തിട്ടാണെങ്കിലും പതിയെ കരിവാളിക്കാൻ തുടങ്ങും. അത്രയ്ക്ക് ചൂടാണ്. പിന്നെ ആ ഗ്രാമത്തിലൂടെയുള്ള നടത്തവും മറ്റും ചെരുപ്പൊന്നും ഇടാതായിരുന്നു. ഷൂട്ടിംഗ് കഴിയുന്പോൾ കാലൊക്കെ ഒരു പരുവമായിട്ടുണ്ടാകും. അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വല്ലാതെ പാടുപ്പെട്ടു. മധുര, ആപ്പന്നൂർ, ചിട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്.

നയൻതാരയ്ക്കൊപ്പം

നയൻതാരയുടെ വലിയൊരു ഫാനാണ് ഞാൻ. അപ്പോൾ പിന്നെ നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ പറ്റിയതിന്‍റെ ത്രിൽ എത്രത്തോളമായിരുന്നുവെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഷൂട്ടിംഗ് സെറ്റിൽ വച്ച് ആദ്യം കണ്ടപ്പോൾ മിണ്ടൊനൊക്കെയൊരു അങ്കലാപ്പുണ്ടായിരുന്നു. അറം സിനിമയുടെ ഛായാഗ്രാഹകൻ ഓം പ്രകാശ് സാർ എന്നെ നയൻതാരയ്ക്ക് പരിചയപ്പെടുത്തി. "ഇതു താൻ നമ്മ മണിയുടെ പടത്തിലെ നായികയെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്'. റിലീസിന് ഒരുങ്ങിയിരിക്കുന്ന സാവി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണി സാറാണ്. അതോടെ പിന്നെ എന്‍റെ സിനിമ വിശേഷങ്ങളെ കുറിച്ചായി നയൻതാരയുടെ ചോദ്യങ്ങൾ. സംസാരത്തിൽ നിന്ന് മലയാളിയാണെന്നു കൂടി അറിഞ്ഞതോടെ പുള്ളിക്കാരി പെട്ടെന്ന് കന്പിനിയായി.



കുട്ടികൾ രണ്ടുപേരും കന്പിനിയായി

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എന്‍റെ മക്കളായി ചിത്രത്തിൽ അഭിനയിച്ച രണ്ടു കുട്ടികളുമായി നല്ല കന്പിനിയായി. ചിത്രത്തിൽ ധൻസികയായി അഭിനയിച്ച നാലു വയസുള്ള കുട്ടിയില്ലേ, അവൾ എന്‍റെ ഒക്കത്തായിരുന്നു ഫുൾ ടൈം. അമ്മാ അമ്മായെന്ന് വിളിച്ച് എപ്പോഴും കൂടെ കാണും. കാക്കമുട്ടൈയിൽ അഭിനയിച്ച പയ്യനായിരുന്നു എന്‍റെ മൂത്ത മകൻ.

പ്രിവ്യു ഷോ കഴിഞ്ഞതോടെ അഭിനന്ദന പ്രവാഹം

പ്രിവ്യൂ ഷോ കാണാൻ ഒരുപാട് ഡയറക്ടേഴ്സെല്ലാം വന്നിരുന്നു. അന്ന് എന്നെ എല്ലാവരുടെയും മുന്പിൽ വച്ച് പരിചയപ്പെടുത്തി. ഇതാണ് ചിത്രത്തിലെ നായികമാരിൽ ഒരാൾ. അമ്മ വേഷം ചെയ്ത കുട്ടി ഇതാണെന്നു പറഞ്ഞിട്ടും ആർക്കും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. പലരും കരുതിയത് ഷൂട്ട് ചെയ്ത ഗ്രാമത്തിൽ നിന്നും ഒരു കുട്ടിയെ സംവിധായകൻ കണ്ടെത്തിതായിരിക്കുമെന്നാണ്. സുനുവാണ് ഈ വേഷം ചെയ്തതെന്ന് പറയില്ല. സുമതിയായി അതിൽ ജീവിച്ചിരിക്കുകയാണ് സുനുവെന്നെല്ലാം പലരും പറഞ്ഞു.

രാമചന്ദ്രൻ ദുരൈരാജ്

എന്‍റെ ഭർത്താവായിട്ട് ചിത്രത്തിലെത്തുന്നത് രാമചന്ദ്രൻ ദുരൈരാജാണ്. നല്ല സപ്പോർട്ടായിരുന്നു. സിനിമ കണ്ട പലരും പറഞ്ഞത് നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി നല്ലപോലെ വർക്കൗട്ടായെന്നാണ്. ഞങ്ങളുടെ കോന്പിനേഷൻ സീൻസിനെല്ലാം ചിത്രത്തിൽ അത്രത്തോളം പ്രാധാന്യമുണ്ട്. അതറിഞ്ഞ് തന്നെ രണ്ടാളും നല്ലരീതിയിൽ ചെയ്തെന്നാണ് എല്ലാവരും പറഞ്ഞത്.



മാളൂട്ടിയുമായി ബന്ധമില്ല

മലയാളത്തിൽ വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ മാളൂട്ടിയുമായി ചിത്രത്തിന് യാതാരു ബന്ധവുമില്ല. കാരണം ഈ ചിത്രം പറയുന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയമാണ്. അവിടുത്തെ പ്രശ്നങ്ങളെ കുറിച്ചാണ്. പിന്നെ കുഴൽക്കിണറിൽ കുട്ടി അകപ്പെടുന്ന സീനാണ് മാളൂട്ടിയുമായി താരതമ്യം ചെയ്ത് പലരും പറയുന്നത്. പക്ഷേ, രണ്ടു ചിത്രങ്ങളുടെയും കഥയും സാഹചര്യങ്ങളും വ്യത്യസ്തമാണ്. പിന്നെ കുട്ടി കുഴൽക്കിണറിൽ അകപ്പെടുന്ന രംഗം വരുന്പോൾ മലയാളി പ്രേക്ഷകർ മാളൂട്ടിയെ കുറിച്ച് ഓർക്കുന്നത് സ്വഭാവികം മാത്രം. പക്ഷേ, ഒരു തരത്തിലും മാളൂട്ടിയല്ല അറം.

തമിഴിൽ അരങ്ങേറ്റം

2009-ൽ "സിരിത്താൽ റസിപ്പേൻ' എന്ന തമിഴ് സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. വി.ചന്ദ്രശേഖരൻ സാറാണ് ചിത്രം സംവിധാനം ചെയ്തത്. അങ്ങനെ മലയാളത്തിൽ അവസരം കിട്ടും മുൻപ് തന്നെ തമിഴിൽ നായികയായി. പിന്നീട് 2012-ൽ സെങ്ങത് ഭൂമിയിലെ ജയകൊടിയായും 2014-ൽ എപ്പോതും വെൻട്രാൽ എന്ന ചിത്രത്തിൽ സോഫിയയായും ഞാൻ ബിഗ് സ്ക്രീനിലെത്തി. രണ്ടും നായിക വേഷങ്ങൾ തന്നെ. 2015-ൽ പുറത്തിറങ്ങിയ ടൂറിംഗ് ടാക്കീസിലെ പൂങ്കൊടി എന്ന വേഷം എനിക്ക് വഴിത്തിരിവായി. എസ്.എ. ചന്ദ്രശേഖർ സാറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഒരുപാട് നിരൂപക പ്രശംസ നേടി തന്നു. പൂങ്കൊടിയാണെനിക്ക് അറം എന്ന സിനിമയിലേക്കുള്ള വഴി തുറന്നു തരുന്നതും.

മലയാളത്തിൽ രണ്ടേ രണ്ട് സിനിമകൾ

2014-ൽ പുറത്തിറങ്ങിയ "സ്നേഹമുള്ളൊരാൾ കൂടെ ഉള്ളപ്പോൾ' എന്ന ചിത്രത്തിൽ മണിക്കുട്ടന്‍റെ നായികയായും പിന്നെ "ഷാജഹാനും പരീക്കൂട്ടിയും' എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലും അഭിനയിച്ചട്ടുണ്ട്. മലയാളത്തേക്കാൾ കൂടുതൽ തമിഴിൽ നിന്നുമാണ് അവസരങ്ങൾ വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ തമിഴിൽ അഭിനയിക്കാനാണ് കൂടുതൽ താത്പര്യം. നല്ല കഥാപാത്രങ്ങൾ തേടിയെത്തിയാൽ മലയാളത്തിലും അഭിനയിക്കണമെന്ന് മോഹമുണ്ട്.



വീട്ടുകാർ ഫുൾ സപ്പോർട്ടാണ്

എറണാകുളം വൈറ്റിലയിലാണ് വീട്. അമ്മ മിനി വർഗീസാണ് ഷൂട്ടിംഗ് സെറ്റുകളിൽ കൂടെ വരുന്നത്. കൊച്ചിലെ മുതൽ ഡാൻസിനോട് നല്ല കന്പമാണ്. മൂന്നു വയസു മുതൽ ഡാൻസ് പഠിച്ച് തുടങ്ങിയിരുന്നു. അന്നു മുതൽ കലാപരമായ കാര്യങ്ങൾക്കെല്ലാം വീട്ടിൽ നിന്നും ഫുൾ സപ്പോർട്ടാണ്. രണ്ട് അനിയത്തിമാരുണ്ട്. അവരാണ് എന്‍റെ സിനിമകൾ കൃത്യമായി വിലയിരുത്തി കുറ്റവും കുറവുമെല്ലാം പറഞ്ഞു തരുന്നത്. അച്ഛൻ രാജേന്ദ്രൻ ഷാർജയിലാണ്.

ഓഫറുകൾ നിരവധി

പുതിയ ഓഫറുകൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷേ, നല്ല കഥയാണെങ്കിൽ മാത്രം ചെയ്താൽ മതിയെന്നാണ് കരുതിയിരിക്കുന്നത്. ചുമ്മാ ഒരു പടം ചെയ്തിട്ട് കാര്യമില്ലല്ലോ. കിട്ടുന്ന സിനിമകളെല്ലാം കമ്മിറ്റ് ചെയ്ത് അതൊന്നും ക്ലിക്കായില്ലെങ്കിൽ ഒറ്റയടിക്ക് ഞാൻ താഴോട്ടു പോകില്ലേ. അതുകൊണ്ട് നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യാമെന്നു കരുതിയിരിക്കുന്നു. നാലു പ്രോജക്ടുകൾ ചർച്ചയിലുണ്ട്. രണ്ടു തെലുങ്കും രണ്ടു തമിഴും. പക്ഷേ, ഇതുവരെ ഒരു സിനിമയും കമ്മിറ്റ് ചെയ്തട്ടില്ല. കരിച്ചാൻ കുരുവി, ധാരാവി, സാവി തുടങ്ങിയ ചിത്രങ്ങൾ തമിഴിൽ റിലീസ് ചെയ്യാനുണ്ട്. ഇപ്പോൾ ആ ചിത്രങ്ങളുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.