ഉത്തരക്കടലാസ് മൂല്യനിർണ പ്രതിസന്ധി: 15ന് അധ്യാപസംഘടനകളുമായി ചർച്ച
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷകളുടെ മൂല്യനിർണയ പ്രതിസന്ധി പരിഹരിക്കാൻ അധ്യാപക സംഘടനകളുമായി 15ന് ചർച്ച നടത്താൻ സിൻഡിക്കറ്റ് ഉപസമിതി തീരുമാനം. സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നത് അധ്യാപജോലിയുടെ ഭാഗമാണെന്നും അതിനായി പ്രത്യേക വേതനം നൽകേണ്ടതില്ലെന്നുമുള്ള യുജിസിയുടെ കർശന നിബന്ധനയുള്ളതിനാൽ കഴിഞ്ഞ ഒരു മാസമായി ഉത്തരക്കടലാസ് മൂല്യനിർണയത്തിന് സർവകലാശാല പരീക്ഷാഭവൻ അധ്യാപകർക്ക് പ്രത്യേക വേതനം അനുവദിക്കുന്നില്ല.
ഇതോടെ അധ്യാപകർ മൂല്യനിർണയ ക്യാന്പുകളുമായി സഹകരിക്കാത്ത സാഹചര്യവുമുണ്ടായി. പരീക്ഷാഫല പ്രഖ്യാപനത്തെ സാരമായി ബാധിക്കുന്ന പ്രതിസന്ധി രൂപപ്പെട്ടതോടെയാണ് പ്രശ്ന പരിഹാരത്തിനായി സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത്. സിൻഡിക്കറ്റംഗങ്ങളായ ഡോ.കെ.എം.നസീർ, പ്രഫ.സലാഹുദീൻ, കെ.വിശ്വനാഥ്, ഡോ.ചിത്ര തുടങ്ങിയവർ അംഗങ്ങളായ ഉപസമിതി ഇന്നലെ യോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തുകയും പ്രശ്ന പരിഹാരത്തിനായി ഈ മാസം 15ന് അധ്യാപക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്താനും തീരുമാനിക്കുകയുമായിരുന്നു.