സർവകലാശാലയിൽ സ്പോർട്സ് കോച്ചിംഗ് ക്യാന്പ്: സ്കൂൾ വിദ്യാർഥികൾക്കും പങ്കെടുക്കാം
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിന് കീഴിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്ന് മുതൽ മേയ് 19 വരെ സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 6.30 മുതൽ 8.30 വരെ അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്ബോൾ, ബാഡ്മിന്റണ്‍, ഖൊഖൊ, ബാസ്കറ്റ്ബോൾ, തായ്ക്കൊണ്ടോ, ജൂഡോ, ജിംനാസ്റ്റിക്സ്, ചെസ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ഏഴ് മുതൽ 18 വയസ്സുവരെ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ മൂന്നിനകം പഠനവകുപ്പിൽ രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോം പഠനവകുപ്പിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. രണ്ട് ഫോട്ടോയും 700 രൂപ ഫീയും സഹിതം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0494 2407501.
പുസ്തകം വിതരണത്തിന്
ഇഎംഎസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പുസ്തകം നാഷണലിസം ആൻഡ് മൾട്ടികൾച്ചറലിസം വിതരണത്തിന് തയ്യാറായി. ആനന്ദ് തെൽതുംഡൈ, രാംപുനിയാനി, ടീസ്റ്റ സെറ്റൽവാദ്, കെ.ഇ.എൻ, സനൽ മോഹൻ, വിജുകൃഷ്ണൻ, അജയ് ശേഖർ, ആർ.മുരളി തുടങ്ങിയവരുടെ ഒന്‍പത് ലേഖനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ഡോ.പി.കെ. പോക്കറാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. വില 290 രൂപ. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുസ്തകം ഇഎംഎസ് ചെയറിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
എംഫിൽ പ്രവേശനം
എംഫിൽ ബോട്ടണി പ്രവേശനം 27ന് രാവിലെ പത്തിന് ബോട്ടണി പഠനവകുപ്പിൽ നടക്കും. എല്ലാ സർട്ടിഫിക്കറ്റുകളും ഫീയും (8,735 രൂപ) സഹിതം ഹാജരാകണം.
എംഫിൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് പ്രവേശനം 27ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. അർഹരായവർ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
പരീക്ഷാഫലം
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ആറ് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ജിയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഏഴ് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
മാറ്റിവച്ച ഐടി മിഷൻ പരീക്ഷകൾ ഏപ്രിൽ 22, 23 തിയതികളിൽ
2014 നവംബർ/ഡിസംബർ മാസങ്ങളിൽ മാറ്റിവച്ച കാലിക്കട്ട് സർവകലാശാല ഐടി മിഷൻ പരീക്ഷ (ജിഐടി, രണ്ടാം സെമസ്റ്റർ ഡിഐടി) ഏപ്രിൽ 22, 23 തിയതികളിൽ സിസിഎസ്ഐടി കേന്ദ്രങ്ങളിൽ നടക്കും. മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റ് ഉപയോഗിക്കാം. അംഗീകൃത ഐഡന്റിറ്റി കാർഡും കരുതണം. വിവരങ്ങൾ വെബ്സൈറ്റിലെ ഐടി മിഷൻ ലിങ്കിൽ. ഫോണ്‍: 0494 2407371.
ഇന്റേണൽ മാർക്ക്: പരാതി പരിഹരിക്കാൻ കാലിക്കട്ട് സർവകലാശാലയിൽ ഹെൽപ് ഡെസ്ക്
മലപ്പുറം: വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സംബന്ധിച്ച പരാതികൾ അടിയന്തരമായി പരിഹരിക്കാൻ കാലിക്കട്ട് സർവകലാശാല ആസ്ഥാനത്ത് ഉടൻ തന്നെ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.
സെനറ്റ് യോഗത്തിൽ പ്രഫ.സെബാസ്റ്റ്യൻ ജോസഫ് ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ ് ഈ മറുപടി ലഭിച്ചത്. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ഇന്റേണൽ മാർക്ക് സംബന്ധിച്ച നിരവധി പരാതികൾ ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു. വകുപ്പ് തലത്തിലും പ്രിൻസിപ്പൽ തലത്തിലും സമിതികൾ വേണം എന്ന് സർവകലാശാല നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും പല കോളജുകളിലും അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് വിദ്യാർഥി സംഘടനകൾ പരാതിപ്പെട്ടിരുന്നു.
നിലവിൽ സർവകലാശാലയിൽ പ്രവർത്തിക്കുന്ന പരാതി പരിഹാര സെൽ, പരീക്ഷാ സ്ഥിര സമിതി എന്നിവയ്ക്കുപുറമേയാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി വിദ്യാർഥികളിൽ നിന്ന് യാതൊരുവിധ ഫൈനും ഈടാക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നില്ലെന്നു കാലിക്കട്ട് സർവകലാശാല സെനറ്റ് യോഗത്തിൽ ഒൗദ്യോഗികമായി സ്ഥിരീകരണം ലഭിച്ചു. സെനറ്റ് അംഗം പ്രഫ.സെബാസ്റ്റ്യൻ ജോസഫ് സെനറ്റ് യോഗത്തിൽ ഉന്നയിച്ച ചോദ്യത്തിനാണ് രേഖാമൂലം മറുപടി ലഭിച്ചത്. നിരവധി സ്വാശ്രയ കോളജുകളിൽ നിസാര പിഴകൾക്കുപോലും വൻ തുക ഫൈൻ ചുമത്തുന്നതായി വാർത്ത വന്നതിനെത്തുടർന്നാണ് സർവകലാശാല ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
4966 ബിരുദങ്ങൾ സമ്മാനിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സെനറ്റ് യോഗത്തിൽ മാർച്ച് 24 വരെ ഫലം പ്രസിദ്ധീകരിച്ച വ്യത്യസ്ത കോഴ്സുകളുടെ 4966 ബിരുദങ്ങൾ സമ്മാനിച്ചു. 15 ഡിപ്ലോമ, 1770 ഡിഗ്രി, 3121 പിജി,13 എംഫിൽ, 47 പിഎച്ച്ഡി ബിരുദങ്ങളാണ് സമ്മാനിച്ചത്. ഇതോടെ കാലിക്കട്ട് സർവകലാശാല ഇതുവരെ നൽകിയ മൊത്തം ബിരുദങ്ങളുടെ എണ്ണം 12,65,400 ആയി. വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകൾക്ക് ലൈബ്രറി, ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിലെ സൗകര്യങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ സർവകലാശാല പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി. സാങ്കേതിക ബിരുദ കോഴ്സുകൾ, സാങ്കേതിക സർവകലാശാലയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കാലിക്കട്ട് സർവകലാശാലയുടെ ഗവേഷണ പ്രവേശന വിജ്ഞാപനത്തിൽ എൻജിനിയറിംഗ് ഉൾപ്പെടുത്താതിരുന്നത്. നിലവിലെ സർവകലാശാലാ യൂണിയൻ 201617 സാന്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിക്കും. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ അച്ചടക്കനടപടിയുടെ ഭാഗമായി വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നില്ല. അടുത്ത സാന്പത്തിക വർഷത്തെ സർവകലാശാലാ ബജറ്റ് അംഗീകരിച്ചു.