അഖിലേന്ത്യാ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ് : കാലിക്കട്ടിന് ജേതാക്കളുടെ ട്രോഫിക്കൊപ്പം നൽകിയത് റണ്ണറപ്പ് സർട്ടിഫിക്കറ്റ്
മഹാരാഷ്ട്ര നന്ദതിലെ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ 18 മുതൽ 23 വരെയായിരുന്നു പുരുഷനെറ്റ്ബോൾ ചാന്പ്യൻഷിപ്പ്. ഓരോ കളിയിലും കൃത്യമായ ആധിപത്യം പുലർത്തി മുന്നേറിയ കാലിക്കട്ട് ടീമിനെ ഏകപക്ഷീയ നടപടികളിലൂടെ തടയിടാൻ തുടക്കം മുതലേ ശ്രമമുണ്ടായിരുന്നു. വിജയിക്കുമെന്നായപ്പോൾ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി കളി മാറ്റിവയ്പ്പിക്കുകയും ഒടുവിൽ വിജയിച്ചപ്പോൾ വിന്നേഴ്സ് ട്രോഫിയും റണ്ണറപ്പ് സർട്ടിഫിക്കറ്റും നൽകുകയുമായിരുന്നുവെന്ന് കാലിക്കട്ട് സർവകലാശാല കായികപഠന വിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ പറഞ്ഞു.
ആതിഥേയരായ എസ്ആർഎം യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. വിജയിച്ചതിന്റെ ദൃശ്യങ്ങളും അനൗണ്സ്മെന്റ് ശബ്ദരേഖയും ഉൾപ്പെടുത്തിയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അധികൃതരെ കാലിക്കട്ട് സർവകലാശാല സമീപിക്കുന്നത്. ഒന്നാം സ്ഥാനത്തിനുള്ള സർട്ടിഫിക്കറ്റ് തന്നെ അനുവദിക്കണമെന്നും നിയമവിരുദ്ധവും ഏകപക്ഷീയവുമായ പ്രവർത്തനത്തിനെതിരെ നടപടിയെടുക്കണമെന്നും കാലിക്കട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കായികമേഖലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് കാലിക്കട്ട് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്.
കാലിക്കട്ട് വിസി പരാതി നൽകി
തേഞ്ഞിപ്പലം: ഓൾ ഇന്ത്യ പുരുഷ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കാലിക്കട്ടിന് ജേതാക്കളുടെ ട്രോഫിക്കൊപ്പം നൽകിയത് റണ്ണറപ്പ് സർട്ടിഫിക്കറ്റ്. ഒരേ സമയം ഒന്നാം സ്ഥാനത്തിന് ട്രോഫി പങ്കിട്ട് നൽകിയ സംഘാടകർ രണ്ടാം സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റാണ് കാലിക്കട്ട് ടീമിന് നൽകിയത്. നടപടിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി.