അധ്യാപകർക്കെതിരെ കാലിക്കട്ടിൽ വകുപ്പുതല നടപടിക്ക് നീക്കം
തേഞ്ഞിപ്പലം: പരീക്ഷാ ഉത്തരക്കടലാസ് മൂല്യനിർണയവുമായി സഹകരിക്കാത്ത അധ്യാപകരുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പിനു കൈമാറി ശക്തമായ നടപടിക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റി. ഇതിന്റെ ഭാഗമായി ഇന്നു സിൻഡിക്കറ്റിന്റെ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു തുടർനടപടികളെക്കുറിച്ച് തീരുമാനിക്കും.
ഉത്തരക്കടലാസ് മൂല്യനിർണയ വേതനം വർധിപ്പിച്ചിട്ടും ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നത് അനുഭാവപൂർവം പരിഗണിച്ചിട്ടും പകുതിയോളം അധ്യാപകർ മൂല്യനിർണയ ക്യാന്പുകളിലെത്താത്ത സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റി കടുത്ത നടപടിയിലേക്കു നീങ്ങുന്നത്. കാലിക്കട്ടിൽ ബിരുദപരീക്ഷാ ഫലപ്രഖ്യാപനം വൈകുന്നത് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ തുടർപഠനത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. കേന്ദ്ര സർവകലാശാലകളിൽ പിജി പ്രവേശനത്തിനു കാലിക്കട്ടിൽ ബിരുദം പൂർത്തീകരിച്ചവർക്ക് അവസരം ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും മൂല്യനിർണയം വേഗത്തിലാക്കി ഫലം പ്രസിദ്ധീകരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർക്കാകുന്നില്ല. യുഡിഎഫ് അനുകൂല അധ്യാപക സംഘടനകളുടെ നിസഹകരണമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനെയും ഫലപ്രഖ്യാപനത്തെയും അട്ടിമറിക്കാനുള്ള യുഡിഎഫിന്റെ ശ്രമത്തെ ശക്തമായി നേരിടുമെന്ന് ഇടതുപക്ഷത്തെ പ്രമുഖനായ ഒരു സിൻഡിക്കറ്റംഗം വ്യക്തമാക്കി. ബഹിഷ്കരണത്തിനു പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്നാണ് യൂണിവേഴ്സിറ്റിയുടെ വിലയിരുത്തൽ. എന്നാൽ നിലപാടിൽ ഉറച്ചുതന്നെ മുന്നോട്ടു പോകാനാണ് യുഡിഎഫ് അധ്യാപക സംഘടനകളുടെ തീരുമാനം.