കിഫ്ബി പദ്ധതി ശില്പശാല
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വികസനപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ധനസഹായ പദ്ധതിയായ കിഫ്ബിയുടെ പരിഗണനയ്ക്കായി 240 കോടിയുടെ വികസനപദ്ധതികൾ തയാറായിവരുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതിരേഖയുടെ അന്തിമരൂപം തയാറാക്കുന്നതിനുള്ള ശില്പശാല നടന്നു. അക്കാഡമിക് സ്റ്റാഫ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രോ വൈസ്ചാൻസലർ ഡോ. ടി. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗം ഡോ. വി.എ. വിൽസണ്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ ഡോ. പി.ടി. രവീന്ദ്രൻ നയരേഖ അവതരിപ്പിച്ചു. ഡോ. ജയിംസ് പോൾ, ഡോ. എം.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.
രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), മേയ് 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ് കാർഡുകൾ കോളജ് മുഖാന്തിരം വിതരണംചെയ്യും.
നാലാം സെമസ്റ്റർ ബിടെക് പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (2007 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്പാർട് ടൈം ഉൾപ്പെടെ) പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ ജൂണ്‍ മൂന്നു വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ ചലാൻ സഹിതം ജൂണ്‍ ഏഴു വരെ സ്വീകരിക്കും. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. ഫീസ് വിവരം ചുവടെ:
തിയറി 110 രൂപ/പേപ്പർ, പ്രാക്ടിക്കൽ 130 രൂപ /പേപ്പർ, വൈവ 110 രൂപ, മാർക്ക് ലിസ്റ്റ് 60 രൂപ, സിവി ക്യാന്പ് ഫീ 150 രൂപ, ആപ്ലിക്കേഷൻ ഫോം ഫീ 40 രൂപ.
പഠനക്കുറിപ്പുകൾ വിതരണത്തിന്
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുടെ പഠനക്കുറിപ്പുകൾ വിതരണത്തിനു തയാറായിട്ടുണ്ട്. ഒന്നും രണ്ടും വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾ ട്യൂഷൻ ഫീസ് അടച്ച് പഠനക്കുറിപ്പുകൾ കൈപ്പറ്റണം.
കണ്ണൂർ സർവകലാശാലയ്ക്ക് 178 കോടിയുടെ വികസന പദ്ധതികൾ
കണ്ണൂർ: പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി കണ്ണൂർ സർവകലാശാല ആസൂത്രണവികസന വിഭാഗം തയാറാക്കിയ 178 കോടി രൂപയുടെ വികസന പദ്ധതികളുടെ രൂപരേഖ പ്ലാനിംഗ് ബോർഡ് അംഗീകരിച്ചു. ഈമാസം 20ന് വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന സർവകലാശാല പ്ലാനിംഗ് ബോർഡ് യോഗത്തിൽ ഡവലപ്മെന്റ് ഓഫീസർ ഡോ. ജയിംസ് പോൾ പദ്ധതികളുടെ കരട്രേഖ അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച സമീപനരേഖ അവലംബിച്ചാണ് പദ്ധതികൾക്കുള്ള നിർദേശങ്ങൾ തയാറാക്കിയത്. പ്ലാനിംഗ് ബോർഡ് യോഗത്തിൽ പ്രൊ വൈസ് ചാൻസലർ ഡോ. ടി. അശോകൻ, രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത്, ഫിനാൻസ് ഓഫീസർ ഷാജി ജോസ്, പ്ലാനിംഗ് ബോർഡംഗങ്ങളായ ഡോ. കെ. ഗംഗാധരൻ, കെ.പി. മുഹമ്മദലി, പി. രാജീവ് എന്നിവരും പങ്കെടുത്തു.
നിർമാണസംരംഭങ്ങൾ, അക്കാദമിക് വികസനം, കാന്പസ് വികസനം, അധ്യാപകവിദ്യാർഥി ക്ഷേമപ്രവർത്തനങ്ങൾ എന്നിങ്ങനെ പത്തോളം വിഭാഗങ്ങളിലായി സമഗ്രമായ വികസന പ്രവർത്തനങ്ങളാണ് 2022 ൽ അവസാനിക്കുന്ന പതിമൂന്നാം പഞ്ചവത്സരപദ്ധതി ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള കോഴ്സുകളുടെ പുനഃസംഘാടനവും പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുമുള്ള നിർദേശങ്ങളും പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലപരിമിതിമൂലം ഞെരുങ്ങുന്ന കാന്പസുകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നിർദേശങ്ങൾ യോഗം ചർച്ചചെയ്തു. സർവകലാശാലയുടെ സ്ഥാപിതലക്ഷ്യമായ ഉത്തരമലബാറിന്റെ പ്രാദേശിക ചരിത്ര പാരന്പര്യത്തിൽ ഊന്നിയുള്ള ഗവേഷണ പ്രവർത്തനങ്ങളോടൊപ്പം ഗവേഷകർക്ക് കൂടുതൽ ഫെലോഷിപ്പ് ഏർപ്പെടുത്തുന്ന കാര്യവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സർവകലാശാലയിലെ ഭരണനടപടികളുടെ സന്പൂർണ ഡിജിറ്റലൈസേഷൻ സാധ്യമാക്കുന്നതിന് സർക്കാർ അനുവദിച്ച തുകയ്ക്ക് പുറമെ പദ്ധതിവിഹിതമായും തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. സർവകലാശാല സെൻട്രൽ ലൈബ്രറിയുടെയും ഇതര കാന്പസ് ലൈബ്രറികളുടെയും വികസന നിർദേശങ്ങളുടെയും പദ്ധതിരേഖയായി പരിഗണിച്ചിട്ടുണ്ട്. അടുത്ത സിൻഡിക്കറ്റ് യോഗത്തിന്റെ അനുമതിയോടുകൂടി ജൂൺ ആദ്യവാരം പദ്ധതിരേഖ സർക്കാരിനു സമർപ്പിക്കും. പദ്ധതിരേഖയുടെ പ്രാഥമിക ചർച്ച രാവിലെ വൈസ് ചാൻസലറുടെ ചേംബറിൽ നടന്നു. സിൻഡിക്കറ്റ് അംഗങ്ങളായ എം. പ്രകാശൻ, എ. നിശാന്ത്, ഡോ. വി.എ. വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.