ഗ്രേസ് മാർക്ക് അപേക്ഷ
2017 മാർച്ചിൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതിയ ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ (സിയുസിബി സിഎസ്എസ്), ബികോം ഓണേഴ്സ് (സിസിഎസ്എസ്) വിദ്യാർഥികളിൽ ഗ്രേസ് മാർക്കിന് (എൻഎസ്എസ്, എൻ സിസി, സ്പോർട്സ്, ആർട്സ്) ഇനിയും അപേക്ഷ നൽകിയിട്ടില്ലാത്തവർ 31നു മുന്‍പായി ബികോം വിഭാഗത്തിൽ സമർപ്പിക്കണം. നേരത്തേ അപേക്ഷ സമർപ്പിച്ചവർക്ക് ഗ്രേസ് മാർക്കിന്റെ പരിഷ്കരിച്ച ഉത്തരവിന്റെ പ്രയോജനം ലഭിക്കും. എൻഎസ്എസ് ഗ്രേസ് മാർക്ക് ചേർക്കാൻ സമർപ്പിച്ച അപേക്ഷയിൽ കൊടുത്ത പ്രകാരമല്ലാതെ മാറ്റിക്കൊടുക്കാൻ ആഗ്രഹിക്കുന്നവർ മാത്രം വീണ്ടും അപേക്ഷിച്ചാൽ മതി. അപേക്ഷാ ഫോം വെബ്സൈറ്റിൽ.
പരീക്ഷ
കാലിക്കട്ട് സർവകലാശാല നാലാം സെമസ്റ്റർ ബിടെക്, പാർട് ടൈം ബിടെക്, ബിആർക് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 28ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കട്ട് സർവകലാശാല 2016 ഏപ്രിലിൽ നടത്തിയ വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ് സി (സിയുസിബി സിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിന് ജൂണ്‍ 2വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 ഏപ്രിലിൽ നടത്തിയ വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ് സി (സിസിഎസ്എസ്) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിന് ജൂണ്‍ 2വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിദ്യാർഥികളോട് കർശന നിലപാട്: അധ്യാപകരെ കൂട്ടത്തോടെ പുറത്താക്കി
കോഴിക്കോട്: ക്ളാസിൽ കർശന നിലപാട് സ്വീകരിക്കുന്ന കരാർ ജീവനക്കാരായ അധ്യാപകരെ ഒരു പറ്റം വിദ്യാർഥികളുടെ താത്പര്യം കണക്കിലെടുത്ത് കൂട്ടത്തോടെ പുറത്താക്കി. കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള കാലിക്കട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ കരാർ ജീവനക്കാരായ 16 അധ്യാപകരാണ് പുറത്തായത്.
അസിസ്റ്റന്റ് രജിസ്ട്രാറുടെയും പ്രിൻസിപ്പലിന്റെയും ഒത്താശയോടെ നിയമം തെറ്റിച്ചാണ് തങ്ങളെ പുറത്താക്കിയതെന്ന് അധ്യാപകർ ആരോപിക്കുന്നു. ഇവരിൽ പലരുടെയും കരാർ കാലാവധി കഴിഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ കൂടി പുതിയ ജീവനക്കാരെ നിയമിക്കുന്പോൾ കരാർ ജീവനക്കാർ റിലീവിംഗ് ഓർഡർ കൈപ്പറ്റി പുറത്തുപോകണം. എന്നാൽ അതിനുമുന്‍പ് ഒരു മാസത്തെ നോട്ടീസ് നൽകണമെന്നതാണ് നിയമം. പുറത്താക്കിയ അധ്യാപകർക്ക് റിലീവിംഗ് ഓർഡർ ലഭിച്ചയുടൻ പുറത്ത് പോകണമെന്നാണ് ഉത്തരവ് ലഭിച്ചത്. മാത്രമല്ല പുതിയ അധ്യാപകരെ വിളിക്കുന്പോൾ നിലവിലുള്ള ഒഴിവുകൾ നികത്തി, ഗസ്റ്റ് അധ്യാപകരെ പറഞ്ഞുവിട്ട ശേഷം മാത്രമേ കരാർജീവനക്കാരെ പുറത്താക്കാൻ പാടുള്ളു. എന്നാൽ ഗസ്റ്റ് അധ്യാപകരെ ഇവിടെ നിലനിർത്തിയാണ് വർഷങ്ങളായി ഇതേ കോളജിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരായ അധ്യാപകരെ പുറത്താക്കുന്നത്. കൂടാതെ ആദ്യം ജോലിക്കു ചേർന്ന കരാർ ജീവനക്കാർ ആദ്യം പുറത്തുപോകണമെന്ന ഉത്തരവിറക്കി 10ഉം 14ഉം വർഷം അനുഭവസന്പത്തുള്ള അധ്യാപകരെയാണ് ആദ്യം പുറത്താക്കിയിരിക്കുന്നത്. നിയമപ്രകാരം അവസാനം വന്ന കരാർജീവനക്കാരാണ് ഏത് ജോലിയിലും ആദ്യം പുറത്തുപോകേണ്ടത്.
കുട്ടികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നിയമങ്ങളുടെ നഗ്നലംഘനമാണ് കോളജിൽ നടക്കുന്നതെന്നാണ് പുറത്താക്കപ്പെട്ട ജിസി എന്ന അധ്യാപിക പറയുന്നത്. ആദ്യം വന്നവർ ആദ്യം പുറത്തുപോകണമെന്ന തട്ടിക്കൂട്ട് ഓർഡർ കൃത്യമായി പാലിക്കുകയാണെങ്കിൽ ആദ്യം പുറത്തുപോകേണ്ടത് കരാർ ജീവനക്കാരനായ പ്രിൻസിപ്പൽ തന്നെയാണെന്നും ഇവർ പറയുന്നു. നിരവധി അയോഗ്യതകൾ നിലനിൽക്കുന്പോഴും അസിസ്റ്റന്റ് രജിസ്ട്രാറുടെ സഹായത്തോടെ പ്രിൻസിപ്പലിന്റെ സ്ഥാനത്ത് തുടർന്ന് അദ്ദേഹം ഒഴിഞ്ഞ തസ്തികകളിലേക്ക് നിയമനം നടത്തുകയാണെന്നും പുറത്താക്കപ്പെട്ട ആര്യ ആർ നായർ, ആയിഷ നൂറി, ഫാസിൽ. ടി. മുഹമ്മദ്, എൻ.കെ. ജിസി എന്നിവർ പറയുന്നു. റാങ്ക് ജേതാവായ ജിസിക്ക് യോഗ്യത ഇല്ലെന്ന പേരിലാണ് കേളജിൽ നിന്നും പുറത്താക്കിയത്. ഇതിനെതിരെ ജിസി വനിതാകമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലുളള അന്വേഷണഫലം പുറത്തുവരാത്തതിനാൽ മറ്റെവിടെയും അധ്യാപനം തുടരാൻ പറ്റാത്ത സ്ഥിതിയിലാണിവർ. രാഷ്ട്രീയത്തിന്റെ പേരിൽ ക്ളാസിൽ കയാറാതിരിക്കുന്ന വിദ്യാർഥികൾക്ക് കണക്കില്ലാതെ ഹാജർ നൽകിയിരുന്ന കോളജിലെ പ്രവണതയെ ഒരു കൂട്ടം അധ്യാപകർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിൽ അധ്യാപകരും കുട്ടികളും തമ്മിൽ സംഘർഷങ്ങൾ നടന്നിട്ടുണ്ട്. ഒരു അധ്യാപകനെ വിദ്യാർഥികൾ മർദ്ദിക്കുകയും,അധ്യാപികയെ മുറിയിൽ പൂട്ടിയിടുകയും വരെ ചെയ്തിട്ടുണ്ട്. ഈ പ്രശ്നങ്ങളെ തുടർന്ന് ചില വിദ്യാർഥികൾ സംഘം ചേർന്ന് അധ്യാപകർക്കെതിരെ തിരിയുകയായിരുന്നു. അധ്യാപകർക്ക് യോഗ്യതയില്ലെന്നും അവരെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു ജനുവരി മുതൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. ഈ സമരത്തിന് പ്രിൻസിപ്പലും അസിസ്റ്റന്റ് രജിസ്ട്രാറും മൗനാനുവാദം നൽകിയതായും ജെസി പറയുന്നു.സമരത്തിന്റെ പേരു പറഞ്ഞാണ് ഇപ്പോൾ കൂട്ടമായി ഇത്തരമൊരു പിരിച്ചുവിടൽ നടത്തിയത്.
54 അധ്യാപകരെ പിരിച്ചുവിടാനായി നടത്തിയ സമരം കഴിഞ്ഞദിവസം 20 പേർ റിലീവിംഗ് ഓർഡർ കൈപ്പറ്റി പുറത്തുപോയതോടെ കുട്ടികൾ അവസാനിപ്പിച്ചു. രണ്ട്, നാല്, ആറ് സെമസ്റ്റർ വിദ്യാർഥികളുടെ ഇന്റേണൽ മാർക്കും എട്ടാം സെമസ്റ്റർ വിദ്യാർഥികളുടെ പ്രോജക്ട് മാർക്കുമെല്ലാം ഇപ്പോൾ പുറത്താക്കിയ അധ്യാപകരുടെ കൈവശമാണുള്ളത്. ഇതേക്കുറിച്ചൊന്നും യാതൊരു വിവരവും കോളജ് അധികൃതർ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് മാത്രമല്ല ഇവർക്ക് പകരം നിയമിച്ച അധ്യാപകരിൽ ഭൂരിഭാഗവും പരിചയസന്പത്തില്ലത്തവരാണെന്നും പുറത്താക്കപ്പെട്ടവർ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയെങ്കിലും ഇപ്പോൾ അവധിക്കാലമായതിനാൽ കേസ് നീട്ടിവച്ചിരിക്കുകയാണ്. കാലിക്കട്ട് വിസിയെപല തവണ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹവും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അധ്യാപകർ പറയുന്നു.