കാലിക്കട്ട് സർവകലാശാലയ്ക്ക് അക്കാഡമിക് മാസ്റ്റർ പ്ലാൻ: മന്ത്രി
കോഴിക്കോട്: സുവർണ ജൂബിലി ആഘോഷിക്കുന്ന കാലിക്കട്ട് സർവകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ജൂബിലി വർഷത്തിൽ തയ്യാറാക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ ചേർന്ന സർവകലാശാലാ ഉന്നത അധികാരികളുടെയും സിൻഡിക്കറ്റ് അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.
സർവകലാശാലാ തലത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. സർവകലാശാലയിൽ പുതിയ ആശയങ്ങൾ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുക, ലാബുകളിൽ ആധുനിക ഉപകരണങ്ങൾ എത്തിക്കുക, ലൈബ്രറികളിൽ ഏറ്റവും പുതിയ ഗ്രന്ഥങ്ങൾ സമാഹരിക്കുക തുടങ്ങിയവയൊക്കെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു. അക്കാദമിക് പദ്ധതികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ തുക സംസ്ഥാന ഗവണ്മെന്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മാസ്റ്റർ പ്ലാനിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി നടത്തുന്ന വിപുലമായ ശിൽപശാലയിൽ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. സിവിൽ സർവീസിൽ മലയാളികൾക്ക് ഈ വർഷം ലഭിച്ച അഭൂതപൂർവമായ പ്രാതിനിധ്യം ശ്രദ്ധേയമായ നേട്ടമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഓണ്ലൈനിൽ എത്തിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ സർവകലാശാലാ തലത്തിൽ തന്നെ പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. പരീക്ഷാഫല പ്രഖ്യാപനം മുൻ വർഷങ്ങളിലേക്കാൾ നേരത്തെയാണ് ഈ വർഷം നടത്തിയത്. എല്ലാ വർഷവും നിശ്ചിത തിയതിക്ക് മുന്പായി ഫലപ്രഖ്യാപനം നടത്താൻ നടപടിയെടുത്തതായി യോഗത്തിൽ വ്യക്തമാക്കി.
നോബൽ ജേതാക്കളെ ഉൾപ്പെടുത്തി ഫ്രോണ്ടിയർ പ്രഭാഷണങ്ങൾ, അന്താരാഷ്ട്ര സെമിനാറുകൾ, പരീക്ഷാഭവനിൽ സുവർണ ജൂബിലി ബ്ലോക്ക് നിർമാണം, ഡിജിറ്റൽ ലൈബ്രറി കെട്ടിടം, ഭാഷാവകുപ്പുകൾക്ക് ലൈബ്രറി, അന്താരാഷ്ട്ര കണ്വൻഷൻ സെന്റർ, സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ, മ്യൂസിയം കോംപ്ലക്സ്, സ്ഥിരം ഓപ്പണ് സ്റ്റേജ് നിർമാണം, അധ്യാപകർക്കും ജീവനക്കാർക്കും ഫ്ളാറ്റ് നിർമാണം, അന്താരാഷ്ട്ര ഗവേഷണ സഹകരണം, നൂതന ഉപകരണങ്ങളുടെ കേന്ദ്രീകൃത സംവിധാനം, സ്കിൽ ഡവലപ്മെന്റ് സെന്റർ, ഗവേഷണ ഹോസ്റ്റൽ, വിദേശ വിദ്യാർഥി ഹോസ്റ്റൽ, ദേശീയ ഗവേഷക മീറ്റ്, ദക്ഷിണേന്ത്യൻ ചരിത്ര കോണ്ഗ്രസ്, ഗ്രീൻ കാന്പസ് തുടങ്ങി ജൂബിലി വർഷത്തിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ യോഗത്തിൽ വിശദീകരിച്ചു.
കേരള അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ട് ബോർഡിന്റെ (കിഫ്ബി) ധനസഹായത്തോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനാണ് വിഭാവന ചെയ്യുന്നത്. ഇതിനുപുറമെ അഫിലിയേറ്റഡ് കോളജുകളിലും പ്രത്യേക പരിപാടികൾ നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
യോഗത്തിൽ പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ്, പരീക്ഷാ കണ്ട്രോളർ ഡോ. വി.വി. ജോർജുകുട്ടി, ഫിനാൻസ് ഓഫീസർ വേലായുധൻ മുടിക്കുന്നത്ത്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. കെ. ഫാത്തിമത്ത് സുഹ്റ, പ്രഫ. സി.പി. ചിത്ര, ഡോ. ടി.പി. അഹമ്മദ്, കെ.കെ. ഹനീഫ, ഒ. അബ്ദുൾ അലി, പി.എം. സലാഹുദ്ദീൻ, ഡോ. സി. അബ്ദുൾ മജീദ്, കെ. വിശ്വനാഥ്, ഡോ. ബാബു, ഇക്കണോമിക്സ് പഠനവകുപ്പ് മേധാവി ഡോ. കെ. എക്സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.