സാഹിത്യ-സിനിമാവ്യവസായ ബന്ധത്തിന് അടിവരയിട്ടത് ചെമ്മീൻ: വി.കെ.ശ്രീരാമൻ
കോഴിക്കോട്: മലയാള സാഹിത്യത്തെ എങ്ങിനെ സിനിമയ്ക്കായി വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താം എന്നതിന് വലിയ ഉദാഹരണമാണ് ചെമ്മീൻ എന്ന സിനിമയെന്ന് പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര നടനുമായ വി.കെ. ശ്രീരാമൻ. കേന്ദ്രസാഹിത്യ അക്കാദമിയും കാലിക്കട്ട് സർവകലാശാല മലയാള പഠന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച “സാഹിത്യാനുകൽപനം മലയാള സിനിമയിൽ, സാമൂഹിക സാംസ്കാരിക പരിപ്രേക്ഷ്യം” എന്ന ദ്വിദിന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെമ്മീൻ എന്ന നോവലിൽ തകഴി കൈകാര്യം ചെയ്തത് വലിയ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയമാണെന്ന് തനിക്ക് അഭിപ്രായമില്ല. ചലച്ചിത്രമായതോടെ കൂടുതൽ ആളുകളിലേക്കെത്തുന്ന നല്ലൊരു എന്റർടെയ്നറായി നോവൽ മാറി. എംടിയുടെ നിർമാല്യം എന്ന സിനിമയ്ക്ക് മുന്പ് ദാരിദ്യ്രം, തൊഴിലില്ലായ്മ തുടങ്ങിയവയൊക്കെ അവർണരുടെ അവസ്ഥയായാണ് സിനിമയിലും സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നത്. ക്രമേണ അവയൊക്കെ സവർണനും അനുഭവിക്കാൻ തുടങ്ങി. ഇതിന്റ ആദ്യസൂചകമായാണ് നിർമാല്യത്തെ കാണേണ്ടതെന്നും ആ സിനിമയിൽ നിന്നാണ് മറ്റു സിനിമകളിലേക്കുള്ള എംടിയുടെ പ്രവേശനമെന്നും വി.കെ. ശ്രീരാമൻ പറഞ്ഞു.
നമ്മുടെ കാലത്തെ ഏറ്റവും വലിയ ആവിഷ്കർത്താവും അവതാരകനും ചലച്ചിത്ര സംവിധായകനാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. ബാഹുബലി പോലുള്ള സിനിമകളിൽ സാംസ്കാരിക മൂല്യങ്ങളും സിനിമാറ്റിക് മൂല്യങ്ങളും ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വൈസ്ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കുന്ന അക്കഡേമിക് മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിന് സഹായകമാവുന്ന വിധത്തിൽ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതൽ അക്കഡേമിക് സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി മേഖലാ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ, ഡോ. അനിൽ വള്ളത്തോൾ, ഡോ. ഉമർ തറമേൽ, ഡോ.എൽ. തോമസ് കുട്ടി, ഡോ.എസ്. വെങ്കിടേശ്വരൻ, ഡോ.ജി. ഉഷാകുമാരി, ഡോ.കെ.എം. അനിൽ, വി.സി.ഹാരിസ്, മധു ഇറവങ്കര, അജു കെ. നാരായണൻ, അൻവർ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.