ഓപ്പൺസ്കൂൾ പരീക്ഷയ്ക്ക് ആധാർ നിർബന്ധമാക്കുന്നു
ന്യൂഡൽഹി: ഓപ്പൺ സ്കൂൾ പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കുന്നു. അടുത്തപരീക്ഷമുതൽ പ്രാബല്യത്തിലാകും. ഇതിനുള്ള അനുമതി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ ലേണിംഗി(എൻഐഒഎസ്) ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നല്കി.
പരീക്ഷാ തട്ടിപ്പ് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻഐഒഎസ് വിശദീകരിച്ചു. മാർച്ചിൽ നടത്തിയ പരീക്ഷയിൽ യഥാർഥവിദ്യാർഥികൾക്കുപകരം മറ്റുള്ളവർ പരീക്ഷ എഴുതിയതായി കണ്ടെത്തിയിരുന്നു.
വിരലടയാളം പരിശോധിക്കാനുള്ള മെഷീൻ പരീക്ഷാ കേന്ദ്രങ്ങളിൽ സ്ഥാപിക്കും. വിരലടയാളം ഒത്തുപോകുന്ന വിദ്യാർഥികളെയേ പരീക്ഷ എഴുതാൻ സമ്മതിക്കൂ. സിസിടിവി സംവിധാനമില്ലാത്ത സ്കൂളുകളിൽ ഇനിമുതൽ പരീക്ഷ നടത്തേണ്ടതില്ലെന്നും എൻഐഒഎസ് തീരുമാനിച്ചു.
ഔപചാരിക വിദ്യാഭ്യാസമില്ലാത്തവർക്കുള്ള സമാന്തര വിദ്യാഭ്യാസ സംവിധാനമാണ് ഓപ്പൺ സ്കൂൾ. 1989ലാണ് ആരംഭിച്ചത്.