കോളജുകളിലെ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് തീരുമാനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിലെ അംഗീകൃത കോളജുകളിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. അന്വേഷിച്ചു അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കറ്റംഗങ്ങളായ ഡോ. പി.സി ബാബു ചെയർമാനും ഡോ. വിദ്യാസാഗർ, ഡോ. ടി.പി അഹമ്മദ് എന്നിവർ അംഗങ്ങളുമായ ഉപസമിതിയെ നിയോഗിച്ചു.
കോളജ് അധ്യാപകർക്കും കാന്പസിലെ വസ്തു വകകൾക്കും നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചാണ് അന്വേഷണം. മോകേരി ഗവണ്മെന്റ് കോളജ്, ഫാറൂഖ് കോളജ്, എംഇഎസിന്റെ പൊന്നാനി, കൊടുങ്ങല്ലൂർ കോളജുകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥി സംഘടനകളുടെ ഭാഗത്തു നിന്നും കോളജിനു പുറത്തുള്ള സംഘടനാ പ്രവർത്തകരിൽ നിന്നും ആക്രമണമുണ്ടായത്. പൊന്നാനി എംഇഎസ് കോളജിൽ അക്രമസംഭവത്തെ തുടർന്നു എസ്എഫ്ഐ പ്രവർത്തകരായ 15 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും 11 വിദ്യാർഥികളെ പുറത്താക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്നു സിസി ടിവി ദൃശ്യങ്ങളുടെ പിൻബലത്തിൽ കോളജ് മാനേജ്മെന്റ് കോടതിയിലും പോലീസിലും കേസും നൽകിയിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കു മറ്റേതെങ്കിലും പരീക്ഷ എഴുതാൻ മാത്രമാണ് സിൻഡിക്കറ്റ് അനുമതി നൽകിയത്. മൊകേരി ഗവണ്മെന്റ് കോളജിൽ അധ്യാപകരെ പുറത്തു നിന്നുള്ളവർ പോലും റോഡിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. ഫാറൂഖ് കോളജ് പ്രിൻസിപ്പലിന്റെ കാർ തടഞ്ഞു നിർത്തി വിദ്യാർഥികൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും പരാതിയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡോ. പി. സലാഹുദീൻ അടക്കമുള്ള സിൻഡിക്കറ്റംഗങ്ങൾ സിൻഡിക്കറ്റ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. അധ്യാപകർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് അധ്യാപക സംഘടനയായ സികെസിടി നേരത്തെ സമരവും നടത്തിയിരുന്നു. അധ്യാപക സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്താൻ ശിപാർശ ചെയ്യണമെന്നും സിൻഡിക്കറ്റ് യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
സാന്പത്തിക പ്രതിസന്ധി കാലിക്കട്ടിനു കീഴിൽ പുതിയ കോളജുകൾക്കും
കോഴ്സുകൾക്കുമുള്ള ശിപാർശ സർക്കാർ തള്ളി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിൽ പുതിയ കോളജുകൾക്കും കോഴ്സുകൾക്കുമുള്ള സിൻഡിക്കറ്റ് ശിപാർശ സംസ്ഥാന സർക്കാർ തള്ളി. സാന്പത്തിക പ്രതിസന്ധി കാരണം നിലവിൽ പുതിയ കോളജുകൾക്കും കോഴ്സുകൾക്കും അനുമതി നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ സർവകലാശാലയ്ക്ക് നോട്ടീസ് അയച്ചത്.
സിൻഡിക്കറ്റിന്റെ ജില്ലാതല പരിശോധന സമിതികൾ പരിശോധിച്ച് ശിപാർശ ചെയ്ത അഞ്ച് പുതിയ കോളജുകൾക്കും അന്പതിൽപ്പരം പുതിയ കോഴ്സുകൾക്കുമാണ് അനുമതി നിഷേധിച്ചത്. ഈ സാഹചര്യത്തിൽ പുതിയ കോളജുകൾക്ക് അപേക്ഷിച്ച മാനേജ്മെന്റുകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോടതി നിർദേശം വന്നാൽ മാത്രം വിഷയത്തിൽ ഇടപെട്ടാൽ മതിയെന്ന് തീരുമാനിച്ച സിൻഡിക്കറ്റ് സർക്കാർ നയം അംഗീകരിക്കുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ അനുമതി തേടിയവയിൽ എയ്ഡഡ് കോളജുകൾക്കൊപ്പം അണ് എയ്ഡഡ് കോളജുകളുമുണ്ട്. അണ് എയ്ഡഡ് കോളജ് നടത്തിപ്പിൽ സംസ്ഥാന സർക്കാരിനു യാതൊരു വിധ ബാധ്യതയുമില്ലെന്നിരിക്കെ ഇക്കാര്യത്തിൽ സർക്കാർ സർവകലാശാലയ്ക്ക് നൽകിയ നോട്ടീസിൽ അവ്യക്തതയുണ്ടെന്ന് സിൻഡിക്കറ്റംഗങ്ങൾ പറഞ്ഞു.
മൂന്നുപേർക്ക് പിഎച്ച്ഡി നല്കും
തേഞ്ഞിപ്പലം: ഇന്നലെ ചേർന്ന കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റ് യോഗ തീരുമാനങ്ങൾ: സർവകലാശാല ആതിഥ്യം വഹിക്കുന്ന അന്തർ സർവകലാശാല, ദക്ഷിണ മേഖല ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെയും അഖിലേന്ത്യാ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെയും നടത്തിപ്പിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
കെ.സഹർ (കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്), കെ. ഐശ്വര്യ, പി.വി. ഷിന്റു (ബോട്ടണി) എന്നിവർക്ക് പിഎച്ച്ഡി നൽകും. അഫിലിയേറ്റഡ് കോളജുകളിലെയും വിദൂര പഠനവിഭാഗത്തിലെയും പഠനവകുപ്പുകളിലെയും പിജി റഗുലേഷൻ സംബന്ധിച്ച അക്കഡേമിക് കൗണ്സിലിന്റെ പ്രമേയങ്ങൾ ഉപസമിതിയുടെ പരിഗണനയ്ക്ക് വിട്ടു. വിദൂരപഠന വിദ്യാർഥികൾക്ക് വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പഠനത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന നിർദേശം ഉപസമിതിയുടെ പരിഗണനയ്ക്ക് വിട്ടു. ഡോ.കെ.എം .നസീർ, ഡോ.പി. ശിവദാസൻ, ഡോ.പി. വിജയരാഘവൻ, കെ.കെ. ഹനീഫ എന്നിവരുൾപ്പെട്ടതാണ് സമിതി. ഇംഗ്ളീഷ് പഠനവകുപ്പിൽ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ടീച്ചിംഗ്, സെന്റർ ഫോർ ട്രാൻസ്ലേഷൻ എന്നിവ സ്ഥാപിക്കാനുള്ള നിർദേശം ഉപസമിതി പഠിക്കും. കാന്പസിൽ ക്രിമിനോളജി പഠനവകുപ്പ് സ്ഥാപിക്കണമെന്ന നിർദ്ദേശവും സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
ക്ഷേമ സമൂഹ നിർമിതിയിൽ സ്ത്രീകളുടെ പങ്ക്: സമ്മേളനം ഹാമിദ് അൻസാരി ഉദ്ഘാടനം ചെയ്യും
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഇസ്ലാമിക് ചെയറിന്റേയും ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസിന്റേയും ആഭിമുഖ്യത്തിൽ 23, 24 തിയതികളിൽ സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന വനിതാ സമ്മേളനം മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി ഉദ്ഘാടനം ചെയ്യും.
ക്ഷേമ സമൂഹ നിർമിതിയിൽ സ്ത്രീകളുടെ പങ്ക് എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള സമ്മേളനത്തിൽ വിവിധ സെഷനുകളിലായി 50 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുമുള്ള പണ്ഡിതൻമാരാണ് രണ്ടു ദിവസം സർവകലാശാലാ കാന്പസിൽ സമ്മേളിക്കുന്നത്.
ലൈഫ് സയൻസസ് പഠനവകുപ്പ് ദേശീയ സെമിനാർ 26ന് ആരംഭിക്കും
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ലൈഫ് സയൻസസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ "മൈക്രോബയോളജിയിലെ നൂതന പ്രവണതകൾ’ എന്ന വിഷയത്തിൽ 26, 27 തിയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
ഡോ.ഡി. ഗിരിജ (കേരള കാർഷിക സർവകലാശാല), ഡോ.മുഹമ്മദ് ഹത്ത (കുസാറ്റ്), ഡോ. അനിർഭൻ ബാനർജി (മുംബൈ ഐഐടി), ഡോ. സിനോഷ് സ്കറിയാച്ചൻ (ബംഗളൂരു ദയാനന്ദ സാഗർ ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.ടി.വി. സുചിത്ര (കോഴിക്കോട് എൻഐടി), ഡോ.പി.എം. അനിത (കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ്) എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. കാന്പസിലെ കോമേഴ്സ് പഠനവകുപ്പ് ഹാളിലാണ് പരിപാടി.