ഹൃദയാഘാതം മരണമൊഴിയല്ല: സർവകലാശാലയിൽ ഹൃദയാരോഗ്യ ക്യാന്പും ബോധവൽക്കരണ ക്ലാസും നടത്തി
തേഞ്ഞിപ്പലം: ഹൃദയ ധമനികളിലെ ബ്ലോക്ക് തുറക്കുകയില്ലെന്ന ധാരണ ശരിയല്ലെന്ന് പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കേരള ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡന്റുമായ ഡോ.കെ. കുഞ്ഞാലി . കാലിക്കട്ട് സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗം, കേരള ഹാർട്ട് കെയർ സൊസൈറ്റി, സർവകലാശാലയിലെ സൊളേസ് ബ്ലഡ് ഡൊണേഷൻ ടീം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹൃദയാരോഗ്യ മെഡിക്കൽ ക്യാന്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോക മഹായുദ്ധ കാലത്ത് യുദ്ധത്തിൽ മരണമടഞ്ഞ പട്ടാളക്കാരിൽ പലരിലെയും ഹൃദയ ധമനികളിൽ ബ്ലോക്കുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. യുദ്ധത്തടവുകാരായി പിടികൂടപ്പെട്ട പട്ടാളക്കാർക്ക് കോണ്സെൻട്രേഷൻ ക്യാന്പുകളിൽ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കുറഞ്ഞ അളവിൽ മാത്രമാണ് ഇവർക്ക് ആഹാരം ലഭിച്ചത്. ഇവരിൽ ടൈഫോയ്ഡ് പോലുള്ള രോഗം ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ബ്ലോക്കുകളില്ലാത്ത സ്ഥിതിയായിരുന്നു കണ്ടെത്തിയത്. എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് ബ്ലോക്കുകൾ മാറുകയില്ലെന്ന തെറ്റിദ്ധാരണയാണ് പിന്നീട് പ്രചരിച്ചത്. ഭക്ഷണ നിയന്ത്രണം, ചിട്ടയായ വ്യായാമം, ശരീരഭാരം കുറക്കൽ, പുകയില ഉത്പ്പന്നങ്ങൾ വർജിക്കൽ തുടങ്ങിയവയിലൂടെ രക്തക്കുഴലുകൾ തുറന്നുകിട്ടുക തന്നെ ചെയ്യും. ഹൃദയാഘാതം മരണമൊഴിയല്ലെന്നും ജീവിതശൈലിയിലെ അനുയോജ്യമായ മാറ്റങ്ങളിലൂടെ ആയുസ് ദീർഘിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന ജീവിതചര്യകൾക്കിടയിൽത്തന്നെ വ്യായാമത്തിനായി ലഭിക്കാവുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഹൃദയമിടിപ്പിന്റെ എണ്ണം കുറയ്ക്കുന്നത് ദീർഘായുസിന് ഇടയാക്കുമെന്നത് വ്യക്തമാണെന്ന് ഡോക്ടർ പറഞ്ഞു. മദ്യം ഹൃദ്രോഗത്തിന് ഔഷധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്നും ഡോ.കെ.കുഞ്ഞാലി വ്യക്തമാക്കി.
രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രശാന്തും ക്ലാസ് എടുത്തു. പ്രോവൈസ് ചാൻസലർ ഡോ.പി. മോഹൻ, കേരള ഹാർട്ട് കെയർ സൊസൈറ്റി സെക്രട്ടറി ആർ. ജയന്ത്കുമാർ, ഡോ. ജസീല, ടി. സുരേഷ്, പബ്ലിക് റിലേഷൻസ് ഓഫീസർ എം.വി. സക്കറിയ, ഡോ. ഷംന തുടങ്ങിയവർ പങ്കെടുത്തു.
ക്യാന്പിൽ കണ്സൾട്ടേഷൻ, രക്തപരിശോധന, ഇസിജി, ബിഎംഐ ടെസ്റ്റ്, മരുന്ന് വിതരണം തുടങ്ങിയവ സൗജന്യമായിരുന്നു. 150 പേർക്ക് ക്യാന്പിൽ ചികിത്സ നൽകി. സർവകലാശാല ജനങ്ങളിലേക്ക് എന്ന സുവർണ ജൂബിലി പദ്ധതിയുടെ ഭാഗമായി ഇത്തരത്തിൽ കുടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് അറിയിച്ചു.