ബ്രിക്സ് റാങ്കിംഗിൽ കാലിക്കട്ടിന് മികച്ച സ്ഥാനം
തേഞ്ഞിപ്പലം: ബ്രിക്സ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ റാങ്കിംഗിൽ കാലിക്കട്ട് സർവകലാശാലയ്ക്ക് മികച്ച സ്ഥാനം. ഇന്ത്യൻ സർവകലാശാലകളിൽ ആറാം സ്ഥാനത്തും രാജ്യത്തെ ഐഐടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനെട്ടാം സ്ഥാനത്തുമാണ് കാലിക്കട്ട്.
കേരളത്തിൽ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചതും കാലിക്കട്ടിനാണ്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 114ാം റാങ്കായി കാലിക്കട്ടിന്റെ സ്ഥാനം ഉയർന്നു.
അക്കഡേമിക് വൈശിഷ്ട്യം, തൊഴിൽ ദാതാക്കൾ കൽപ്പിക്കുന്ന മതിപ്പ്, അധ്യാപകവിദ്യാർഥി അനുപാതം, അധ്യാപക യോഗ്യതാ മികവ്, അന്താരാഷ്ട്ര വിദ്യാർഥി പ്രാതിനിധ്യം, ഓണ്‍ലൈൻ പ്രവർത്തനങ്ങൾ (വെബോമെട്രിക്സ് റാങ്കിംഗ്), പിഎച്ച്ഡി യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം, പ്രസിദ്ധീകരിച്ച ഗവേഷക പ്രബന്ധങ്ങളുടെ എണ്ണം, ഗവേഷണ മികവ് തുടങ്ങിയ ഘടകങ്ങൾ ആധാരമാക്കിയാണ് റാങ്കിംഗ് നിർണ്ണയിച്ചത്.
ഇന്ത്യയിൽ നിന്ന് ഐഐടി ബോംബെ, ഐഐഎസ് സി ബംഗളൂരു, ഐഐടി ഡൽഹി, ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂർ, ഐഐടി ഖരക്പൂർ, ഡൽഹി സർവകലാശാല, ഐഐടി റൂർഖി, ഐഐടി ഗോഹട്ടി, കോൽക്കത്ത സർവകലാശാല, ജാദവ്പൂർ സർവകലാശാല, മുംബൈ സർവകലാശാല, അണ്ണാ സർവകലാശാല, ഐഐടി ഹൈദരാബാദ്, തമിഴ്നാട് കാർഷിക സർവകലാശാല, ഐഐടി പാറ്റ്ന, ബിറ്റ്സ് പിലാനി എന്നിവ മാത്രമാണ് കാലിക്കട്ടിനേക്കാൾ മുന്നിലുള്ളത്. നാക് അക്രഡിറ്റേഷനിൽ "എ’ ഗ്രേഡും കാലിക്കട്ട് സർവകലാശാല കരസ്ഥമാക്കിയിട്ടുണ്ട്.