എംജി വിദ്യാർഥി അദാലത്ത്: 1600 അപേക്ഷകൾ തീർപ്പാക്കി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വിദ്യാർഥികളുടെ പരാതി പരിഹാരത്തിനായി നടത്തിയ അദാലത്തിൽ 1600 അപേക്ഷകൾ തീർപ്പാക്കി. പൊതുസ്വഭാവമുള്ള അപേക്ഷകളും പരാതികളും തീർപ്പാക്കുന്നതിനായി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് ഉപസമിതി കണ്വീനർമാർ അടങ്ങുന്ന നിർവഹണ സമിതിയും ഡീൻസ് കമ്മിറ്റിയും ചേർന്ന് നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. ഇതനുസരിച്ച് സർവകലാശാലയിലെ അവസാന ബിടെക് ബാച്ചിലെ ഏഴാം സെമസ്റ്റർ വിദ്യാർഥികൾക്ക് കണ്ടോണേഷൻ ആനുകൂല്യം നൽകി നോഷണൽ രജിസ്ട്രേഷൻ അനുവദിച്ചുകൊണ്ട് എട്ടാം സെമസ്റ്ററിലേക്ക് പ്രൊമോഷൻ നൽകാൻ തീരുമാനിച്ചു.
ബി.ടെക് എട്ടാം സെമസ്റ്ററിൽ ഏതെങ്കിലും വിഷയത്തിന് പരാജയപ്പെടുന്ന വിദ്യാർഥികൾ എട്ടാം സെമസ്റ്റർ പരീക്ഷകൾ മുഴുവനായും വീണ്ടുമെഴുതണമെന്ന വ്യവസ്ഥ ഇളവുചെയ്ത് പരാജയപ്പെടുന്ന വിഷയത്തിന് മാത്രം വീണ്ടും എഴുതിയാൽ മതിയാകും എന്ന് തീരുമാനിച്ചു.
തിയറിയും പ്രാക്ടിക്കലും പ്രോജക്ടും വർക്ക്ഷോപ്പും ഉൾപ്പെടെയുള്ള എല്ലാ ബി.ടെക് വിഷയങ്ങൾക്കും ഇന്േറണൽ റീഡു അനുവദിക്കും.
എല്ലാ ബിരുദ ബിരുദാനന്തര പരീക്ഷകൾക്കും ഒരു തവണ കൂടി മേഴ്സി ചാൻസ് പരീക്ഷ നടത്തുന്നതിനും അദാലത്തിൽ തീരുമാനമായി.
വിവിധ പരീക്ഷകളുടെ പുനർമൂല്യനിർണയം, മാർക്ക്ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ വിതരണത്തിലുള്ള കാലതാമസം, ഗ്രേസ്മാർക്ക് സംബന്ധിച്ച പരാതികൾ തുടങ്ങിയവയ്ക്കും അദാലത്തിൽ ഉടനടി പരിഹാരമായി. ഇന്ന് ലഭിച്ച നൂറോളം പുതിയ പരാതികളും ഇതിൽ ഉൾപ്പെടും. സർവകലാശാലാ സിൻഡിക്കേറ്റ്, അക്കാദമിക സമിതികൾ, വൈസ് ചാൻസലർ തുടങ്ങി മുഴുവൻ സർവകലാശാലാ ഉദ്യോഗസ്ഥരും ഒറ്റ മേശയ്ക്ക് ചുറ്റുമിരുന്നപ്പോൾ വർഷങ്ങളായി തീരുമാനമാകാതിരുന്ന നിരവധി വിദ്യാർഥികളുടെ അപേക്ഷകൾക്കാണ് നിമിഷങ്ങൾകൊണ്ട് തീർപ്പായത്. രാവിലെ 10ന് സർവകലാശാലാ അസംബ്ലിഹാളിൽ ആരംഭിച്ച അദാലത്ത്, മുഴുവൻ അപേക്ഷകളിലും നടപടിയെടുത്ത് വൈകുന്നേരം അഞ്ചിന് അവസാനിച്ചു.