ആദായ നികുതി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാനുള്ള ഫോം വെബ്സൈറ്റിൽ
പെൻഷൻകാരുടെ 201718 സാന്പത്തിക വർഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാർഷിക വരുമാനം സംബന്ധിച്ച വിശദാംശങ്ങളും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും വെബ്സൈറ്റിൽ പെൻഷനേഴ്സ് സ്പോട്ടിൽ ലഭ്യമാണ്. സ്വന്തം പെൻഷൻ ഐഡി യൂസർനെയിമും പാസ്വേർഡുമായി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗണ്ലോഡ് ചെയ്യണം.
പൂരിപ്പിച്ച സ്റ്റേറ്റ്മെന്റ്, ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതം 20നകം ഫിനാൻസ് വിഭാഗത്തിൽ എത്തിക്കണം. ആദായ നികുതിയുടെ പരിധിയിൽ വരുന്ന, എന്നാൽ പാൻകാർഡിന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത പെൻഷൻകാർ ആദായനികുതി നിയമപ്രകാരം ഉയർന്ന നിരക്കിൽ നികുതി നൽകാൻ ബാധ്യസ്ഥരായിരിക്കുമെന്ന് ഫിനാൻസ് ഓഫീസർ അറിയിച്ചു.
വാക് ഇൻ ഇന്റർവ്യൂ
എൻജിനിയറിംഗ് കോളജിൽ (ഐഇടി) ദിവസ വേതനനിരക്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ രണ്ട് അധ്യാപകരെ നിയമിക്കുന്നതിന് ഒന്പതിന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾ www.cuiet.info വെബ്സൈറ്റിൽ.
സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സ്
ലൈഫ്ലോംഗ് ലേണിംഗ് പഠനവകുപ്പിൽ സ്ത്രീകൾക്കായി പത്ത് ദിവസത്തെ ബ്യൂട്ടീഷ്യൻ കോഴ്സ് ആരംഭിക്കുന്നു. ഹെയർ സ്പാ, പേമിംഗ്, ഹെയർ കട്ടിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകും. ബ്യൂട്ടീഷ്യൻ രംഗത്ത് പ്രാഥമിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. മെറ്റീരിയലിന്റെ തുക പഠിതാക്കൾ വഹിക്കണം. വിവരങ്ങൾക്ക്: 0494 2407360.
പരീക്ഷ
ബിപിഎഡ് (ഒരു വർഷം, 2014 ഉം അതിന് മുന്പും പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ യഥാക്രമം 16നും 17നും ആരംഭിക്കും.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ്) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അമൂല്യ പാട്ട് ശേഖരം കാലിക്കട്ട് സർവകലാശാലക്ക് ലഭിച്ചു
തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ പുല്ലങ്കോട് എസ്റ്റേറ്റിലും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും വച്ച് 80 വർഷം മുന്പ് റിക്കാർഡ് ചെയ്ത മാപ്പിളപ്പാട്ടുകളും പുള്ളുവൻ പാട്ടുകളും മന്പുറം തങ്ങളെക്കുറിച്ചുള്ള പാട്ടുകളും മറ്റും ഉൾപ്പെടുന്ന അമൂല്യ സംഗീതശേഖരം കാലിക്കട്ട് സർവകലാശാലക്ക് സ്വന്തമായി.
ലണ്ടൻ സർവകലാശാലയിലും പിന്നീട് അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലും കാത്തുസൂക്ഷിച്ച മഹത്തായ ഈ നിധി അവിടെ വംശീയ സംഗീതവിഭാഗത്തിൽ പ്രഫസറായ ആമി കാറ്റലിൻ ജെയ്റാസ്ബോയ് ആണ് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീറിന് കൈമാറിയത്. ലണ്ടൻ സർവകലാശാലയിലെ ഗവേഷകനായിരുന്ന ആർണോൾഡ് ബേക്ക് റിക്കാർഡ് ചെയ്തതാണ് ഈ ഗാനങ്ങൾ.
15 വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഗീത ഗവേഷണവുമായി ചെലവഴിച്ച അദ്ദേഹം പലസ്ഥലങ്ങളിലും വച്ച് പാട്ടുകൾ റിക്കാർഡ് ചെയ്തിട്ടുണ്ട്. ഭാരതത്തിന്റെ വൈവിധ്യങ്ങൾ സംഗീതത്തിലൂടെയെന്ന ടാഗോറിന്റെ ദർശനത്തിലൂന്നിയായിരുന്നു ഗവേഷണം. കേരളത്തിലേക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും ശ്രീലങ്കയിലേക്കും 1932 ലാണ് ബേക്ക് ആദ്യമായെത്തിത്.
മലപ്പുറം ജില്ലയിലെ പുല്ലങ്കോട് എസ്റ്റേറ്റിൽ 1938ൽ റിക്കാർഡ് ചെയ്ത പാട്ടുകൾ അതേ സ്ഥലത്തുവച്ച് ആമി 1994ൽ വീണ്ടും റിക്കാർഡ് ചെയ്തു. വർഷങ്ങൾകൊണ്ട് ആ പാട്ടുകൾക്ക് സംഭവിച്ച പരിണാമങ്ങൾ മനസ്സിലാക്കാനായിരുന്നു ഈ റീറിക്കാർഡിംഗ്. ആർണോൾഡ് ബേക്ക് 768 പാട്ടുകളാണ് റിക്കാർഡ് ചെയ്തിരുന്നത്.
1932ൽ സിലിണ്ടർ റിക്കാർഡർ ഉപയോഗിച്ചായിരുന്നു റിക്കാർഡിംഗ്. 1938ൽ ജർമൻ ഉപകരണമായ ടെഫി ഉപയോഗിച്ചതിലൂടെ റിക്കാർഡിംഗ് നിലവാരം മെച്ചപ്പെട്ടു. 15 മണിക്കൂർ ദൈർഘ്യമുള്ളവയാണ് ശബ്ദശേഖരം. കാലിഫോർണിയ സർവകലാശാലയിലെ വംശീയ സംഗീത ആർക്കേവ്സിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ലോക മഹായുദ്ധ കാലത്ത് ലണ്ടനിൽ വച്ച് ശേഖരത്തിൽ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആമി പറഞ്ഞു.
വിദ്യാർഥിയായ നസീർ അലി ജയ്റാസ്ബോയി എന്ന ബോംബെ സ്വദേശിക്കാണ് ഈ റിക്കാർഡുകൾ ആർണോൾഡ് ബേക്ക് കൈമാറിയത്. നസീർഅലി പിന്നീട് അമേരിക്കയിൽ സംഗീത ഗവേഷകനും അധ്യാപകനുമായെത്തി. അവിടെ സഹപ്രവർത്തകയും പിന്നീട് ഭാര്യയുമായ ആമിയുടെ കൈകളിൽ ഈ പാട്ടുകൾ എത്തി. ഇതേ വിഷയത്തിൽ ഗവേഷകയായ ആമിക്ക് അവയുടെ മൂല്യം വ്യക്തമായിരുന്നു. കർണാടക സംഗീതത്തിൽ പിഎച്ച്ഡി നേടുന്നതിന്റെ ഭാഗമായി 1976 മുതൽ 1978 വരെ ആമി മദ്രാസിലുണ്ടായിരുന്നു. ഇന്ത്യൻ വംശീയ സംഗീതത്തെക്കുറിച്ച് അഗാധമായ പരിജ്ഞാനമുള്ള ഇവർ ഗായികയുമാണ്.
വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, പരീക്ഷാ കണ്ട്രോളർ ഡോ.വി.വി.ജോർജുകുട്ടി, ഫോക്ലോർ പഠനവകുപ്പ് മേധാവി ഡോ.സി.കെ.ജിഷ, അമേരിക്കയിലെ ആഫ്രിക്കാന ഗവേഷക കേന്ദ്രത്തിലെ ഗവേഷക നീലിമ ജയചന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു. പഠനഗവേഷണങ്ങൾക്കായി ഈ അമൂല്യ സന്പത്ത് പ്രയോജനപ്പെടുത്തുമെന്ന് രേഖകൾ ഏറ്റുവാങ്ങിയ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ അറിയിച്ചു.