ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസിന് തുടക്കമായി
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചരിത്രവിഭാഗം സംഘടിപ്പിക്കുന്ന 38ാമത് ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസിന് തുടക്കമായി. മൂന്ന് ദിവസം നീളുന്ന സമ്മേളനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രവസ്തുതകളെ നിറം കൊടുത്ത് അവതരിപ്പിക്കുന്ന കാലഘട്ടത്തിൽ ശാസ്ത്രീയ ഗവേഷണരീതികൾ കൂടുതൽ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസ് പോലുള്ള അക്കഡേമിക് കൂട്ടായ്മകൾ ശാസ്ത്രീയ ചരിത്രഗവേഷണത്തിന് പ്രോൽസാഹനമാണ്. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സാമുദായിക പ്രവണതകൾ വർധിക്കുകയും മിത്തുകളും ഇതിഹാസങ്ങളും യക്ഷിക്കഥകളുമൊക്കെ ചരിത്രവസ്തുതകളായി പ്രചരിപ്പിക്കപ്പെടുകയും പാഠപുസ്തകങ്ങളിൽപ്പോലും അവ കടന്ന് കൂടുകയും ചെയ്യുന്നു. ബഹുമത, ഭാഷാ, സംസ്കാര പശ്ചാത്തലമുള്ള നാട്ടിൽ പഴയകാലത്തെക്കുറിച്ച് പഠിക്കുകയെന്നത് ലളിതമായ കാര്യമല്ലെന്നും ശാസ്ത്രീയ സമീപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി.സി. മഹാബലേശ്വരപ്പ അധ്യക്ഷത വഹിച്ചു. പ്രഫ. വിജയ രാമസ്വാമി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ഡി. ഡാനിയേൽ, സിൻഡിക്കറ്റംഗം കെ.കെ. ഹനീഫ, കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും ചരിത്ര വിഭാഗം മേധാവിയുമായ ഡോ. പി. ശിവദാസൻ എന്നിവർ സന്നിഹിതരായി.