പരീക്ഷാ ഫലപ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് വിസി
തേഞ്ഞിപ്പലം: അധ്യാപകരുടെ സന്പൂർണ സഹകരണത്തിലൂടെ എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കുന്നതും കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് നടത്തിപ്പും സംബന്ധിച്ച് വിളിച്ചുചേർത്ത അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാൻസലർ.
മൂല്യനിർണയവും പരീക്ഷാഭവനിലെ ടാബുലേഷൻ ജോലികളും 14 ദിവസം കൊണ്ട് പൂർത്തിയാക്കി ഫൈനൽ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. കോളജുകളുടെ സഹകരണത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കാമെന്നതിന്റെ ഉദാഹരണമാണ് പാവപ്പെട്ടവർക്കായി ഏറ്റെടുത്ത് വിദ്യാർഥികൾ നടപ്പാക്കുന്ന അഭയം ഭവനനിർമാണ പദ്ധതി. പാവപ്പെട്ടവർക്ക് 250 വീടുകൾ ജൂബിലി വർഷത്തിൽ നിർമ്മിച്ചുനൽകാനായിരുന്നു തുടക്കത്തിൽ ലക്ഷ്യമിട്ടത്. എന്നാൽ ഇപ്പോൾ 300 വീടുകളുടെ നിർമാണം പുരോഗമിച്ചുവരികയാണ്. മൂല്യനിർണയം കുറ്റമറ്റതാക്കുന്നതിന് അധ്യാപകർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും വൈസ് ചാൻസലർ പറഞ്ഞു.
ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷനായിരുന്നു. മികച്ച പഠനഗവേഷണങ്ങളിലൂടെ ഉന്നത നിലവാരം പുലർത്തുകയും ബ്രിക്സ് റാങ്കിംഗിൽ ഇന്ത്യയിലെ മികച്ച ആറാമത്തെ സർവകലാശാലയായി മാറുകയും ചെയ്തത് കാലിക്കട്ട് സർവകലാശാലയുടെ നേട്ടമാണ്. സമാന നേട്ടങ്ങൾ പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കൈവരിക്കാനാണ് ശ്രമമെന്ന് പ്രോവൈസ് ചാൻസലർ പറഞ്ഞു. ഇന്റേണൽ മാർക്കുകൾ സർവകലാശാലയ്ക്ക് നൽകുന്പോൾ പിശകുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ചടങ്ങിൽ പ്രസംഗിച്ച സിൻഡിക്കറ്റ് അംഗം ഡോ. സി.എൽ. ജോഷി പറഞ്ഞു. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി. വിജയരാഘവൻ, ഡോ. ഡി.പി. ഗോഡ്വിൻ സാമ്രാജ്, ഡോ. എം. സത്യൻ, പരീക്ഷാ കണ്ട്രോളർ ഡോ. വി.വി. ജോർജ്കുട്ടി, ഫിനാൻസ് ഓഫീസറുടെ ചുമതലവഹിക്കുന്ന വേലായുധൻ മുടിക്കുന്നത്ത് എന്നിവർ പങ്കെടുത്തു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് സ്വാഗതവും കോളജ് ഡവലപ്മെന്റ് കൗണ്സിൽ ഡയറക്ടർ ഡോ. സന്തോഷ് നന്പി നന്ദിയും പറഞ്ഞു.
ഹിന്ദി സാഹിത്യം 21ാം നൂറ്റാണ്ടിൽ: ദേശീയ സെമിനാർ
കോഴിക്കോട്: "ഹിന്ദി സാഹിത്യം 21ാം നൂറ്റാണ്ടിൽ’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സുവർണ്ണ ജൂബിലി വർഷത്തിൽ വിവിധ പഠനവകുപ്പുകൾ അന്താരാഷ്ട്ര സഹകരണത്തിനുള്ള സാധ്യതകൾ തേടുകയാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. വാർധയിലെ മഹാത്മാഗാന്ധി ഹിന്ദി സർവകലാശാലാ മുൻ പ്രോവൈസ് ചാൻസലർ പ്രൊഫ. എ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ആഗോള വൽക്കരണ കാലത്ത് സ്ത്രീ സാഹിത്യം, ദളിത് സാഹിത്യം, ന്യൂനപക്ഷ സാഹിത്യം തുടങ്ങിയ മേഖലകൾ ഹിന്ദിയിൽ കൂടുതൽ സജീവമായിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. ഗീതാകുമാരി, ഡോ. ഉമ്മർ തറമേൽ, ഡോ.ആർ. സേതുനാഥ്, ഡോ. വി.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ഫെബ്രുവരി എട്ടിന് സമാപിക്കും.
സർവകലാശാലാ എംപ്ലോയ്മെന്റ് ബ്യൂറോയുടെ പരിശീലനത്തിൽ റെക്കോഡ് വിജയം
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുജിസി നെറ്റ് പരിശീലന പരിപാടിയിൽ പങ്കെടുത്ത 41 പേർ വിജയികളായി. ദേശീയ തലത്തിലുള്ള ഈ യോഗ്യതാ പരീക്ഷയിൽ ഒരു കേന്ദ്രത്തിൽ പരിശീലനം നേടിയ ഇത്രയധികം പേർ വിജയിക്കുന്നത് റെക്കോഡ് നേട്ടമാണെന്ന് ബ്യൂറോ ചീഫ് അറിയിച്ചു. ഏറ്റവും അധികം അപേക്ഷകർക്ക് യുജിസി നെറ്റ്, ജെആർഎഫ് നേടികൊടുക്കുന്നതിന് സഹായിച്ച ഗവണ്മെന്റ് സ്ഥാപനം എന്ന ബഹുമതി ഇതോടെ സുവർണ്ണ ജൂബിലി വർഷത്തിൽ കാലിക്കട്ട് സർവകലാശാലയിലെ എംപ്ലോയ്മെന്റ് ബ്യൂറോ നേടി. സൗജന്യമായി നടത്തുന്ന പരിശീലന പരിപാടിയിൽ ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് ജോലികൾക്കായുള്ള വിവിധ മത്സരപരീക്ഷകൾക്ക് വേണ്ടിയും സൗജന്യ പരിശീലന പരിപാടികൾ ബ്യൂറോ സംഘടിപ്പിക്കാറുണ്ട്.
ഫിസിക്സ് പഠനവിഭാഗത്തിൽ ദേശീയ സെമിനാർ ഏഴിന് ആരംഭിക്കും
കോഴിക്കോട്: സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പദാർത്ഥങ്ങൾ എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവിഭാഗം ത്രിദിന സുവർണ്ണ ജൂബിലി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഏഴ് മുതൽ ഒന്പത് വരെ ആര്യഭട്ട ഹാളിലാണ് പരിപാടി. ഏഴിന് രാവിലെ പത്തിന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടന ചെയ്യും. ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. പി.പി. പ്രദ്യുമ്നൻ അധ്യക്ഷത വഹിക്കും. ഡോ. എൻ. രഘു, ഡോ. പി.ടി. രാമചന്ദ്രൻ, ഡോ. പി. രവീന്ദ്രൻ, ഡോ. എസ്. സിന്ധു, ഡോ. എം.എം.മുസ്തഫ, ഡോ. മുഹമ്മദ് ഷാഹിൻ തയ്യിൽ, ഡോ. ലിബു അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുക്കും.
ഡോ. ജയന്തി കുമരേഷിന്റെ വീണ വായന
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലയിൽ ഫെബ്രുവരി ഏഴിന് വൈകുന്നേരം ആറിന് ഡോ.ജയന്തി കുമരേഷിന്റെ വീണ വായന അരങ്ങേറും. സർവകലാശാലാ സെമിനാർ കോപ്ലക്സിലാണ് പരിപാടി. പ്രശസ്ത വയലിൻ വിദ്വാൻ ലാൽഗുഡി ജയരാമിന്റെ മരുമകളാണ് ജയന്തി കുമരേഷ്. സർവകലാശാലാ വിദ്യാർത്ഥി ക്ഷേമ വിഭാഗം, സ്പിക്മാകെയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.