ജേർണലിസം വിദ്യാർഥികൾക്കു അനുവദിച്ച മാർക്ക് ലിസ്റ്റിൽ അപാകത
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പഠനവിഭാഗം വിദ്യാർഥികൾക്കു ആറു വർഷം മുന്പ് അനുവദിച്ച മാർക്ക് ലിസ്റ്റിൽ അപാകതയുള്ളതിനാൽ അസൽ സർട്ടിഫിക്കറ്റ് അടക്കം തിരികെ ആവശ്യപ്പെട്ടു സർവകലാശാല പരീക്ഷാഭവൻ.
2010 12 ബാച്ചിലെ 24 വിദ്യാർഥികൾക്ക് അനുവദിച്ച മാർക്ക് ലിസ്റ്റിൽ നാലാം സെമസ്റ്ററിലെ ഒരു പേപ്പറിന്റെ മാർക്ക് ചേർക്കാൻ വിട്ടുപോയതിനെ തുടർന്നു അനുവദിച്ച മാർക്ക് ലിസ്റ്റും അസൽ സർട്ടിഫിക്കറ്റും തിരികെ നൽകണമെന്നാവശ്യപ്പെട്ടു പരീക്ഷാഭവൻ ഈ വിദ്യാർഥികൾക്ക് മെമ്മോ നൽകിയിരിക്കുകയാണ്. മാർക്ക് ലിസ്റ്റ് വാങ്ങിയ സമയത്തുതന്നെ അപാകത ബോധ്യപ്പെട്ടതിനാൽ പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി 201012 കാലത്ത് ജേർണലിസം പിജി പഠനം പൂർത്തിയാക്കിയവർ പറഞ്ഞു. എന്നാൽ ആറു വർഷം കഴിഞ്ഞപ്പോഴാണ് പരീക്ഷാഭവൻ സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. പഠനം പൂർത്തിയാക്കി മാധ്യമ സ്ഥാപനങ്ങളിലും കോളജുകളിലും ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും. അതിനാൽ കുറച്ചു പേർ മാത്രമാണ് സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവൻ ആവശ്യപ്പെട്ടതു പ്രകാരം തിരികെ ഹാജരാക്കിയത്. ഇവർക്ക് ഇനി ഫീസ് അടക്കാതെ തന്നെ വേഗത്തിൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിക്കാനാണ് പരീക്ഷാഭവൻ തീരുമാനം.
ദിവസ വേതന കരാർ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ:പാർട്ടി നോമിനികളുടെ മൗനത്തിൽ യുഡിഎഫിൽ അമർഷം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലെ കരാർ ദിവസവേതന ജീവനക്കാരെ 31ന് പിരിച്ചുവിടാനുള്ള നീക്കത്തെ പാർട്ടി നോമിനികളായി അധികാരത്തിലേറിയവർ പ്രതിരോധിക്കാത്തതിൽ യുഡിഎഫിൽ കടുത്ത അമർഷം.
കാലിക്കട്ടിൽ ഇടതുപക്ഷ നോമിനേറ്റഡ് സിൻഡിക്കറ്റാണ് ഭരണം നടത്തുന്നതെങ്കിലും ഉന്നതാധികാര സ്ഥാനങ്ങളിലിരിക്കുന്നവർ യുഡിഎഫിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണ്. വിസി, പിവിസി, രജിസ്ട്രാർ, പരീക്ഷാ കണ്ടോളർ എന്നിവരാണ് യുഡിഎഫിന്റെ കാലത്ത് നിയമിക്കപ്പെട്ട വിവേചനാധികാരം ഉപയോഗിക്കാൻ കഴിയുന്ന അധികാരസ്ഥാനത്തുള്ളവർ. എന്നാൽ ഇവർ സിപിഎം താൽപ്പര്യപ്രകാരമുള്ള നീക്കത്തെ പ്രതിരോധിക്കാൻ തയാറാകാത്തതാണ് അതൃപ്തിയ്ക്കിടയാക്കിയിരിക്കുന്നത്.
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗിലാണ് ശക്തമായ അമർഷം പുകയുന്നത്. വിസി അടക്കമുള്ളവർ ഇടതുസിൻഡിക്കറ്റിന്റെ റബർ സ്റ്റാന്പുകളായി പ്രവർത്തിക്കുന്നതായാണ് ആരോപണം. കാലിക്കട്ട് സർവകലാശാലയിൽ യുഡിഎഫ് സിൻഡിക്കറ്റിന്റെ കാലത്ത് നിയമിക്കപ്പെട്ട താൽക്കാലിക,കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നതിൽ ഇടതു നോമിനേറ്റഡ് സിൻഡിക്കറ്റിന് വിസിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. സർക്കാർ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ദിവസ വേതന കരാർ ജീവനക്കാരെ പിരിച്ചുവിടുന്നമെന്ന സർക്കാരിന്റെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടുന്നത്. ഇതിനു ശേഷം പുതിയ പാനലിൽ തന്നിഷ്ടക്കാരെ തിരുകി കയറ്റി മറ്റുള്ളവരെ പാടെ തള്ളാനാണ് നീക്കമെന്നാണ് ആരോപണം.
കൂട്ടപിരിച്ചു വിടലിനെതിരെ പ്രതിഷേധം രാപകൽ സമരം തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല പ്രധാന കവാടത്തിനു മുന്നിൽ സ്വാശ്രയ കോളജ് ജീവനക്കാരുടെ രാപകൽ സമരത്തിനു തുടക്കമായി. സർവകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചാണ് സെൽഫ് ഫിനാൻസിംഗ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം. സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി കെ.രാംദാസ് ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.ഇ.എൻകുഞ്ഞഹമ്മദ്, ഡോ.അബ്ദുൾ വഹാബ്, വി.സ്റ്റാലിൻ, വി.പി സോമസുന്ദരൻ, അബ്ദുൾ അസീസ്, റിഷാദ് എന്നിവർ പ്രസംഗിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഞ്ച് ജില്ലകളിലായി 41 സ്ഥാപനങ്ങൾ സർവകലാശാലയ്ക്കുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അറുനൂറോളം അധ്യാപക,അനധ്യാപക ജീവനക്കാരെ മാർച്ച് 31 മുതൽ പിരിച്ചുവിടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. വിഷയം ഉന്നയിച്ചു കഴിഞ്ഞ മാസം എട്ടിനു സംഘടന സമരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഒരാളെപ്പോലും പിരിച്ചു വിടില്ലെന്നു രേഖാമൂലം അധികൃതർ ഉറപ്പു നൽകിയിരുന്നങ്കിലും ഉറപ്പുപാലിച്ചില്ലെന്നു സമരക്കാർ കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞടുപ്പിൽ സ്വാശ്രയ ജീവനക്കാർക്കു വോട്ടവകാശം നൽകുക, സ്വാശ്രയ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനു സർവകലാശാലാതലത്തിൽ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക, മുഴുവൻ ജീവനക്കാർക്കും പിഎഫ്, ഇഎസ്ഐ, പ്രസവാവധി നൽകുക തുടങ്ങിയവയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് രാപകൽ സമരം