കണ്ണൂർ സർവകലാശാലയിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഇനിമുതൽ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ കൈവശമാക്കാൻ വിദ്യാർഥികൾക്ക് സാധ്യമാകും. തൊഴിൽദാതാക്കൾക്ക് ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും ഇതുവഴി സാധിക്കും. ദേശീയ അക്കാഡമിക് ഡെപ്പോസിറ്ററിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ബിരുദങ്ങൾ ഇലക്ട്രോണിക് ഡിജിറ്റൽ ഡാറ്റാബേസിൽ സൂക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചത്. സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡ്, എൻഎസ്ഡിഎൽ ഡാറ്റാ ബേസ് മാനേജ്മെന്റ് എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ അധ്യയനവർഷം മുതൽ ഇത് നടപ്പിൽവരും. പേപ്പർ രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ കുറച്ചു വർഷംകൂടിയേ ഇനി വേണ്ടിവരൂ. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് പുതിയ പദ്ധതി ഏറ്റവും പ്രയോജനപ്പെടുക. മുൻ പ്രോവൈസ് ചാൻസലർ ഡോ.ടി.അശോകന്റെ നേതൃത്വത്തിൽ തയാറാക്കിയ കരട് പദ്ധതിക്കു മേയ് 21ന് ചേർന്ന സിൻഡിക്കറ്റ് അംഗീകാരം നൽകുകയായിരുന്നു.