സെന്റ് ജോൺസിൽ 150 മെഡിക്കൽ സീറ്റ് പുനഃസ്ഥാപിച്ചു
ബംഗളൂരു: സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ മുമ്പുണ്ടായിരുന്ന 150 മെഡിക്കൽ സീറ്റുകൾ പുനഃസ്ഥാപിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ഒൻപതിന് സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവിനെത്തുടർന്നാണ് കേന്ദ്രസർക്കാർ നടപടി. മുമ്പുണ്ടായിരുന്ന സീറ്റുകൾ പുനഃസ്ഥാപിക്കുന്ന കാര്യം നിയമപരിധിയ്ക്കുള്ളിൽ നിന്ന് അനുഭാവപൂർവം പരിഗണിക്കാമെന്ന് വിഷയം ഉന്നയിച്ച് സമീപിച്ച സിബിസിഐ സംഘത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉറപ്പുനൽകിയിരുന്നു.
അരനൂറ്റാണ്ടിലേറെയായി സ്തുത്യർഹമായി പ്രവർത്തിച്ചുവരുന്ന സെന്റ് ജോൺസ് മെഡിക്കൽ കോളജ് രാജ്യത്തെ മുൻനിര സ്ഥാപനം കൂടിയാണ്. രണ്ടു വർഷം എംബിബിഎസിന് 150 സീറ്റ് അനുവദിച്ചിരുന്നു. എന്നാൽ, യാതൊരു കാരണവുമില്ലാതെ ഈ വർഷം 60 സീറ്റുകൾക്കു മാത്രമാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എംസിഐ) അനുമതി നൽകിയത്. കഴിഞ്ഞ വർഷം എംസിഐ സംഘം കോളജിൽ പരിശോധന നടത്തിയിരുന്നു. എംബിബിഎസിനും പിജിയ്ക്കുമായി ഒരേദിവസം രണ്ടു സംഘങ്ങളാണ് പരിശോധന നടത്തിയത്. രണ്ടു സംഘങ്ങളുടെ പരിശോധനയിലും സെന്റ് ജോൺസിൽ എല്ലാ സൗകര്യങ്ങളും മികച്ചതാണെന്നാണു കണ്ടെത്തിയത്. എന്നാൽ, ആശുപത്രിയിലെ കിടക്ക സൗകര്യത്തിന്റെ കാര്യത്തിൽ രണ്ടു റിപ്പോർട്ടുകളിലും വൈരുദ്ധ്യമുണ്ടായിരുന്നു.
ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയശേഷം വീണ്ടും നടത്തിയ പരിശോധനയിൽ എല്ലാം ക്രമപ്രകാരമാണെന്നു കണ്ടെത്തി. എന്നിട്ടും സെന്റ് ജോൺസിന് അതുവരെ ലഭിച്ചിരുന്ന 150 സീറ്റിനു പകരം 60 സീറ്റിനാണ് എംസിഐയുടെ അനുമതി ലഭിച്ചത്. ഇതേത്തുടർന്നാണ് സിബിസിഐ സംഘം കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയത്.