യോനിയിലെ അര്‍ബുദം
യോനിയിലെ അര്‍ബുദം
Monday, August 6, 2018 3:50 PM IST
സ്ത്രീകളെബാധിക്കുന്ന ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ പലതും പരിശോധനകള്‍ കൊണ്ട് നേരത്തെ കണ്ടുപിടിക്കാനും ചികിത്സ തുടങ്ങാനും കഴിയും. ജനനേന്ദ്രിയാര്‍ബുദങ്ങളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത് ഗര്‍ഭാശയഗളാര്‍ബുദമാണ്. എങ്കിലും അപൂര്‍മായി യോനിയെയും യോനീകവാടദളങ്ങളെയും അര്‍ബുദം ബാധിക്കാറുണ്ട്. ഇവ രണ്ടും കൂടി ഏകദേശം 67 ശതമാനം വരുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്‍പതു വയസു കഴിഞ്ഞ സ്ത്രീകളെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്.

യോനീകവാടദളാര്‍ബുദം

യോനിയുടെ ബാഹ്യഭാഗമായ യോനീകവാടദളങ്ങളെ ബാധിക്കുന്ന അര്‍ബുദമാണിത്. ജനനേന്ദ്രിയത്തെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏകദേശം 35 ശതമാനം ഇത്തരം അര്‍ബുദമാണ്.

കാരണങ്ങള്‍

ലൈംഗികബന്ധം വഴി പകരുന്ന എച്ച്പിവി അണുബാധ ഇതിനു കാരണമായേക്കാം. ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ പ്രധാനകാരണം ഈ വൈറസാണ്. പ്രായമേറിയ സ്ത്രീകളില്‍ എച്ച്പിവി ബന്ധമില്ലാത്തതരം അര്‍ബുദം കാണപ്പെടുന്നു.

ലക്ഷണങ്ങള്‍

1. യോനീകവാടദളങ്ങളില്‍ ചൊറിച്ചില്‍, നീറ്റല്‍, രക്തംവരിക തുടങ്ങിയ ലക്ഷണങ്ങള്‍
2. ചര്‍മ്മത്തിനു നിറവ്യത്യാസം (ചുവപ്പുനിറമോ, വെളുപ്പുനിറമോ)
3. ചര്‍മ്മത്തില്‍ തിണര്‍പ്പോ അരിമ്പാറയോ പോലെ കാണുക (ഇവ മാറാതെ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കാം).
4. മൂത്രമൊഴിക്കുമ്പോള്‍ വേദന
5. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
ചൊറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ തുടക്കത്തില്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും അര്‍ബുദം കണ്ടുപിടിക്കാന്‍ വൈകിയേക്കാം.

രോഗനിര്‍ണയം

കോല്‍പ്പോസ്‌കോപ്പി എന്ന ഉപകരണം വഴി യോനിയുടെ ബാഹ്യഭാഗവും ഉള്‍ഭാഗവും പരിശോധിക്കുന്നു. രോഗം ബാധിച്ച ഭാഗത്തുനിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുക്കുകയും അര്‍ബുദ കോശങ്ങള്‍ കണ്ടുപിടിക്കാനുള്ള പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു.

ചികിത്സ

രോഗിയുടെ പ്രായം, ശാരീരികാവസ്ഥ, മറ്റുരോഗങ്ങള്‍, അര്‍ബുദത്തിന്റെ തരം, അര്‍ബുദത്തിന്റെ ഘം (അതാതയത് തുടക്കം മാത്രമാണോ അതോ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചിുണ്ടോ എന്നുള്ളത്) ഇവയെല്ലാമനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.

ആദ്യഘട്ടത്തില്‍ ശസ്ത്രക്രിയയാണു ചികിത്സ. അര്‍ബുദം ബാധിച്ച യോനീകവാടദളഭാഗങ്ങള്‍ മുറിച്ചു നീക്കുകയാണു ചെയ്യുന്നത്. അര്‍ബുദം കൂടുതല്‍ പടര്‍ന്നുപിടിച്ചിുണ്ടെങ്കില്‍ റേഡിയേഷന്‍ ചികിത്സയോ മരുന്നുകള്‍ നല്‍കുന്ന കീമോ തെറാപ്പിയോ രണ്ടുമൊന്നിച്ചോ നല്‍കേണ്ടിവരും.

യോനിയിലെ അര്‍ബുദം

ഇത്തരം അര്‍ബുദം വളരെ അപൂര്‍വ്വമാണ്. യോനിയിലെ അര്‍ബുദം അധികവും മറ്റു ജനനേന്ദ്രിയ അര്‍ബുദങ്ങളില്‍ നിന്നു പടര്‍ന്നുപിടിച്ചതായിരിക്കാം.

കാരണങ്ങള്‍

1. ലൈംഗികബന്ധം വഴി പകരുന്ന എച്ച്പിവി
2. ഗര്‍ഭാശയഗളാര്‍ബുദം, യോനീകവാട ദളാര്‍ബുദം എന്നിവ യോനിയുടെ ഭിത്തികളിലേക്കു വ്യാപിച്ചേക്കാം.
3. അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന സമയത്ത് അമ്മ ഡിഇഎസ് (Dietthul Stilboestrol) എന്നു പേരുള്ള ഹോര്‍മോണ്‍ അടങ്ങിയ മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ അമ്മയ്ക്കു ജനിക്കുന്ന പെണ്‍കുട്ടിക്ക് വലുതാവുമ്പോള്‍ യോനിയില്‍ അര്‍ബുദം ഉണ്ടായേക്കാം.

ലക്ഷണങ്ങള്‍

യോനിയെ ബാധിക്കുന്ന ചിലതരം അര്‍ബുദങ്ങള്‍ക്ക് ആദ്യഘട്ടങ്ങളില്‍ ചിലപ്പോള്‍ ലക്ഷണങ്ങളൊന്നും കണ്ടെന്നുവരില്ല. മറ്റുഭാഗങ്ങളിലേക്കു വ്യാപിച്ചാല്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍ കാണുക.

ചില ലക്ഷണങ്ങള്‍

* ആര്‍ത്തവ സമയത്തല്ലാതെ കാണുന്ന വേദനയില്ലാത്ത രക്തസ്രാവം
* ആര്‍ത്തവവിരാമത്തിനുശേഷം രക്തസ്രാവം

* ലൈംഗിക ബന്ധത്തിനുശേഷം രക്തസ്രാവം
* യോനിയില്‍ തടിപ്പോ മുഴയോ
* ദുര്‍ഗന്ധം കലര്‍ന്ന വെള്ളപോക്ക്
* മൂത്രമൊഴിക്കുമ്പോഴോ മലവിസര്‍ജ്ജനം നടത്തുമ്പോഴോ വേദന
* മലബന്ധം
* ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
* എപ്പോഴും അടിവയറ്റില്‍ വേദന
* മൂത്രത്തിലോ മലത്തിലോ രക്തം കാണുക.



രോഗസാധ്യതയുള്ളവര്‍

1. 50 വയസിനു മുകളിലുള്ളവര്‍
2. വളരെ നേരത്തെ ലൈംഗികബന്ധം തുടങ്ങിയവര്‍
3. ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉള്ളവര്‍
4. കൂടുതല്‍ പ്രാവശ്യം ഗര്‍ഭം ധരിച്ചവര്‍
5. പുകവലിക്കുന്ന സ്ത്രീകള്‍
6. രോഗപ്രതിരോധ ശക്തി കുറഞ്ഞവരും രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന രോഗമുള്ളവരും (ഉദാ: എയ്ഡ്‌സ്)
7. നേരത്തെ യോനിയിലോ യോനീകവാടദളങ്ങളിലോ ഗര്‍ഭാശയഗളത്തിലോ ഉള്ള കോശങ്ങളില്‍ സംശയകരമായ മാറ്റം കണ്ടെത്തുകയാല്‍ അതിന് ചികിത്സിക്കപ്പെട്ടവര്‍
8. നേരത്തെ യോനിയിലോ യോനീകവാടദളങ്ങളിലോ ഗര്‍ഭാശയഗളത്തിലോ ഗര്‍ഭാശയത്തിലോ അര്‍ബുദം ഉണ്ടായിരുന്നവര്‍.
9. എച്ച്പിവി അണുബാധയുള്ളവര്‍
10. നേരത്തെ എന്തെങ്കിലും രോഗങ്ങള്‍ക്കുവേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ട സ്ത്രീകള്‍
11. ഡിഇഎസ് എന്ന ഹോര്‍മോണ്‍ ചികിത്സ നല്‍കപ്പെട്ട അമാര്‍ക്കു ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീട് യോനിയില്‍ അര്‍ബുദം വന്നേക്കാം. ഡിഇഎസ് എന്ന ഹോര്‍മോണ്‍ പണ്ടുകാലത്ത് ഗര്‍ഭഛിദ്രം തടയാനായി നല്‍കാറുണ്ടായിരുന്നു.
12. Vaginal Adenosis ഉള്ളവര്‍ (ഗര്‍ഭാശയഗളത്തിനുള്ളില്‍ മാത്രം കാണപ്പെടുന്ന കോശങ്ങള്‍ യോനിയുടെ ഭിത്തികളിലും കാണപ്പെടുന്നതിനെയാണ് വജൈനല്‍ അഡിനോസിസ് എന്നു പറയുന്നത്). ഡിഇഎസ് എന്ന ഹോര്‍മോണ്‍ ചികിത്സ നല്‍കപ്പെട്ട അമ്മമാരുടെ പെണ്‍മക്കള്‍ക്ക് ഇതുണ്ടാവാം. ഈ പെണ്‍കുട്ടികള്‍ക്ക് 14 മുതല്‍ 33 വയസിനുള്ളില്‍ യോനിയില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ട്.

ചികിത്സ

രോഗബാധിതമായ ഭാഗങ്ങള്‍ ശസ്ത്രക്രിയ വഴി മുറിച്ചുമാറ്റുന്നു. ചിലപ്പോള്‍ ഗര്‍ഭപാത്രം മുഴുവന്‍ നീക്കം ചെയ്യേണ്ടിവരും. യോനിയിലെ അര്‍ബുദം മൂത്രാശയം, മലദ്വാരം തുടങ്ങിയ അടുത്തുള്ള ശരീരഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്. അതനുസരിച്ച് രോഗം പടര്‍ന്നു പിടിച്ച ഭാഗങ്ങള്‍ ശസ്ത്രക്രിയവഴി മുറിച്ചുമാറ്റേണ്ടിവരും. രോഗം വളരെയധികം വ്യാപിച്ചിട്ടുണ്ടെങ്കില്‍ റേഡിയേഷന്‍ ചികിത്സയോ കീമോതെറാപ്പിയോ രണ്ടുമൊന്നിച്ചോ നല്‍കുന്നു.

തടയുന്നതെങ്ങിനെ?

* ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധം പുലര്‍ത്താതിരിക്കുക.
* പുകവലിക്കാതിരിക്കുക
* എച്ച്പിവി അണുബാധ തടയാനുള്ള കുത്തിവയ്പ് എടുക്കുക.

യോനിയില്‍ നിന്ന് അസാധാരണമായ തരത്തില്‍ രക്തസ്രാവമോ മറ്റു ലക്ഷണങ്ങളോ കാണുന്നുണ്ടെങ്കില്‍ അഥവാ ലക്ഷണങ്ങള്‍ മാറാതെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ കഴിയുന്നതുംവേഗം ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങേണ്ടതാണ്. ഒരു പക്ഷേ ഈ ലക്ഷണങ്ങള്‍ മറ്റുരോഗങ്ങള്‍ കൊണ്ടാവാം. എങ്കിലും അര്‍ബുദമാണോ അല്ലയോ എന്നുള്ളത് പരിശോധിച്ചു മനസിലാക്കണം. സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്നതു ശരിയല്ല. തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് തുറന്നുപറയാനും പരിശോധനയ്ക്ക് വിധേയയാവാനും ഉള്ള ലജ്ജയോ മടിയോ കൊണ്ട് സ്ത്രീകള്‍ ചികിത്സ വൈകിക്കുകയാണെങ്കില്‍ അര്‍ബുദരോഗം കൂടുതല്‍ അപകടാവസ്ഥയിലാവാനും മരിക്കാനും സാധ്യതയുണ്ട് എന്നു മറക്കാതിരിക്കുക.

ഡോ.(മേജര്‍) നളിനി ജനാര്‍ദ്ദനന്‍
ബംഗളൂരു