നല്ല ഉച്ചവെയിലു നേരത്ത് ഇഞ്ചിയുടെ രുചിയുള്ള തണുത്ത കരിന്പിൻ ജ്യൂസ് ഒരെണ്ണം ലഭിച്ചാൽ ആരും കുടിച്ചു പോകും. കുട്ടികളായാലും മുതിർന്നവരായാലും കരിന്പിന്റെ രുചി ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല.
വൈവിധ്യമാർന്ന എണ്പതോളം രുചിഭേദങ്ങളിലാണ് എറാണാകുളം, കപ്പലണ്ടി മുക്ക് സ്വദേശിയായ ആദിൽ അബ്ദുൾ റഷീദിന്റെ കെയിൻ ഹോം കരിന്പിൻ ജ്യൂസ് ലഭ്യമാക്കുന്നത്. ജ്യൂസ് മാത്രമല്ല, അതിനൊപ്പം കഴിക്കുവാൻ ചെറുധാന്യങ്ങളുടെ കുക്കീസുകളും ലഭ്യമാക്കുന്നു. പതിനാറു രൂചിഭേദങ്ങളിലാണ് കുക്കീസ് ലഭ്യമാക്കിയിട്ടുള്ളത്.
ചുള്ളിക്കൽ, പാലാരിവട്ടം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിലവിൽ കെയിൻ ഹോമുള്ളത്. ഒന്നര വർഷം മുന്പ് ചുള്ളിക്കലാണ് ആദ്യത്തെ കെയിൻ ഹോം അബ്ദുൾ റഷീദ് ആരംഭിക്കുന്നത്.
ഹോർട്ടികൾച്ചറിൽ നിന്നും സംരംഭത്തിലേക്ക്
വെറുതെ ഒരു രസത്തിന് തുടങ്ങയതല്ല ആദിൽ തന്റെ സംരംഭം. രുചികരവും ഗുണമേൻമയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യം തന്നെയാണ് തന്റെ സംരംഭത്തിനു പിന്നിലെന്നാണ് ആദിലിനു പറയാനുള്ളത്.
കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭക്ഷണ ശീലം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. അതു മാറിയെങ്കിൽ മാത്രമേ ഇത്തരമൊരു അവസ്ഥയിൽ നിന്നും രക്ഷയുള്ളു. അതുകൊണ്ട്് പഞ്ചസാര, കൃത്രിമ നിറങ്ങൾ, രുചികൾ എന്നിവയെല്ലാം ഒഴിവാക്കിയാണ് ഞങ്ങൾ ജ്യൂസുകളും കുക്കീസുകളും തയ്യാറാക്കുന്നത.് ആദിൽ അവകാശപ്പെടുന്നു.
തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്നും ഹോർട്ടികൾച്ചറിൽ ബി.ടെക് നേടിയ ആദിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത് ഹോർട്ടികൾച്ചർ ആൻഡ് ലാൻഡ്സ്കേപിംഗിലാണ്. ഇപ്പോൾ ഹോർട്ടികൾച്ചർ ആൻഡ് വെർട്ടിക്കൽ ഗാർഡെനിംഗിൽ പിച്ച്ഡി ചെയ്യുന്നു.
സംരംഭക വഴിയിൽ ആദിലിനൊപ്പമുള്ളത് കോയന്പത്തൂർ സ്വദേശിയായ ഡി. കാർത്തികേയനാണ്. മെക്കാനിക്കൽ എഞ്ചിനീയറായ കാർത്തികേയൻ ആദിലിന്റെ ബന്ധുവിന്റെ സുഹൃത്തായിരുന്നു. ഇരുവരുടെയും താൽപര്യങ്ങൾ ഒന്നാണെന്നു തിരിച്ചറിഞ്ഞതോടെ ഒരുമിച്ച് സംരംഭം ആരംഭിക്കുകയായിരുന്നു. സംരംഭത്തിനാവശ്യമായ മെഷീനുകളെല്ലാം ഇവർ തന്നെ ഡിസൈൻ ചെയ്തെടുത്തതാണ്. മെഷീനറികൾ, ഗതാഗതം തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കുന്നത് കാർത്തികേയനാണ്.
അമ്മയ്ക്കാണ് ജ്യൂസിന്റെ ക്രെഡിറ്റ്
എണ്പതോളം രുചി ഭേദങ്ങളിൽ കരിന്പിൻ ജ്യൂസെന്നു കേൾക്കുന്പോൾ ഒരു അതിശയോക്തി സ്വാഭാവികമായും തോന്നാം. ഇത്രയും രുചിഭേദങ്ങളിൽ കരിന്പിൻ ജ്യൂസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ആദിൽ നൽകുന്നത് അമ്മ സോഫിയ ബഷീറിനാണ്. കരിന്പിൻ ജ്യൂസിനൊപ്പം മറ്റു പഴങ്ങളുടെ ജ്യൂസുകൾ കൂടി കൂട്ടിച്ചേർത്താണ് വ്യത്യസ്ത രുചികൾ തയ്യാറാക്കുന്നത്. ആപ്പിൾ, പേരക്ക, സപ്പോർട്ട, കുരുമുളക്, മുളക് ഇങ്ങനെ പോകുന്നു വൈവിധ്യങ്ങൾ"അമ്മ ഏകദേശം രണ്ടു വർഷത്തെ പരീക്ഷണങ്ങൾ നടത്തിയതിനുശേഷമാണ് ഇത്രയും വ്യത്യസത രുചികളുമായി ആരംഭിക്കുന്നത്. അമ്മ ജ്യൂസിന്റെ ഒരു സ്പെഷ്യലിസ്റ്റാണ്. ബിസിനസ് ആവശ്യങ്ങൾക്കും മറ്റും ദൂരയാത്ര ചെയ്യേണ്ടി വരുന്പോൾ അമ്മ വിവധ ജ്യൂസുകളുണ്ടാക്കി പാക്ക് ചെയ്ത് തരുമായിരുന്നു അതുകൊണ്ട് തന്നെ ജ്യൂസിന്റെ കാര്യത്തിൽ അമ്മ കഴിഞ്ഞിട്ടെ ആരുമുള്ളു’’ ആദിൽ അഭിമാനത്തോടെ പറയുന്നു.
കടയിലേക്കാവശ്യമായ കരിന്പുകൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുകയാണ് ചെയ്യുന്നത്. ആദ്യകാലങ്ങളിൽ കർഷകരിൽ നിന്നും വാങ്ങിയിരുന്നു. ഇപ്പോൾ പൊള്ളാച്ചി, കോയന്പത്തൂർ എന്നിവിടങ്ങളിൽ ഇവർ തന്നെ കൃഷി ചെയ്യുന്നുണ്ട്. കരിന്പിൻ ജ്യൂസിൽ പഞ്ചസാര, വെള്ളം, പാൽ എന്നിവ ചേർക്കുന്നില്ല. കരിന്പ് കടകളിലെത്തുന്പോൾ തന്നെ വൃത്തിയാക്കി ഫ്രീസ് ചെയ്തു സൂക്ഷിക്കും. ഇങ്ങനെ ഫ്രീസ് ചെയ്ത കരിന്പാണ് ജ്യൂസിനുപയോഗിക്കുന്നത്. കാരണം കരിന്പിന് പെട്ടന്നു അണുബാധയുണ്ടാകും. അതുകൊണ്ട് പുറത്ത് അധിക നേരം വെയ്ക്കാറില്ല ആദിൽ പറയുന്നു.
സഹോദരിക്ക് കുക്കീസിന്റെ ക്രെഡിറ്റ്
പതിനാറ് രുചി ഭേദങ്ങളിലാണ് കുക്കീസ് തയ്യാറാക്കുന്നത്. ഇതിന്റെ ഗുണമേൻമയും രുചിയുമൊക്കെ നിശ്ചയിക്കുന്നത് ആദിലിന്റെ സഹോദരി ആലിയ ബഷീറാണ്. ആലിയ ഇപ്പോൾ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ എംഎസ് സി വിദ്യാർത്ഥിനിയാണ്.
"സഹോദരിയാണ് വിവിധ ധാന്യങ്ങൾ കൂട്ടിച്ചേർത്തും മറ്റും കുക്കീസുകൾ തയ്യാറാക്കുന്നത്. അതിന്റെ ഗുണമേൻമയും രുചിയുമൊക്കെ തീരുമാനിക്കുന്നതും സഹോദരിയാണ് ആദിൽ പറഞ്ഞു. ഫിംഗർ മില്ലറ്റ് കുക്കീസ്, പേൾ മില്ലറ്റ് കുക്കീസ്, ബദാം മില്ലറ്റ് കുക്കീസ് ഇങ്ങനെ പോകുന്നു കുക്കീസിന്റെ വെറൈറ്റികൾ.
കൊച്ചിയിലെ ഓർഗാനിക് കടകളിലെല്ലാം തന്നെ കെയിൻ ഹോമിന്റെ മില്ലറ്റ് കുക്കീസ് ലഭ്യമാണ്. കോയന്പത്തൂർ, ബംഗളുരു എന്നിവിടങ്ങളിലേക്കും എത്തിക്കുന്നുണ്ട്. പൊള്ളാച്ചി, ഡിണ്ടിഗൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ഇവർ കുക്കീസിനാവശ്യമായ ധാന്യങ്ങൾ ശേഖരിക്കുന്നത്.
"ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യമുണ്ട് മില്ലെറ്റ് കുക്കീസിനു പിന്നിൽ. മൈദ, പഞ്ചസാര, കൊഴുപ്പ്, ബോക്കിംഗ് സോഡ, കൃത്രിമ നിറം, കൃത്രിമ രുചി എന്നവയൊന്നും ചേർക്കുന്നില്ല. തേൻ, ശർക്കര എന്നിവയാണ് മധുരം ആവശ്യമായവയ്ക്ക് ചേർക്കുന്നത്.ആദിൽ പറഞ്ഞു.
പഠിച്ച പണി മറന്നിട്ടില്ല
ബിരുദാനന്തര ബിരുദം വരെ നേടിയ, ഇപ്പോൾ പിച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന ലാൻഡ് സ്കേപിംഗും വെർട്ടിക്കൽ ഗാർഡനിംഗും ആദിൽ മറന്നിട്ടില്ല. ആർട്രീസ് എന്ന പേരിൽ കോയന്പത്തൂർ ആസ്ഥനമായി ഒരു സ്ഥാപനം ആദിലിനുണ്ട്. കോയന്പത്തൂർ, ബംഗളുരു, കൊച്ചി, ചെന്നൈ, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലെല്ലാം കന്പനിക്ക് ഡീലർമാരുമുണ്ട്.
ലാൻഡ് സ്കേപിംഗും വെർട്ടിക്കൽ ഗാർഡനിംഗുമാണ് കന്പനി ചെയ്തു നൽകുന്നത്. ഇന്ത്യൻ നേവി, നേവൽ അക്കാദമി തുടങ്ങിയവയ്ക്കൊക്കെ ലാൻഡ് സ്കേപിംഗ് ചെയ്തു നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെയാണ് കെയിൻ ഹോമിനെയും മുന്നോട്ടു കൊണ്ടു പോകുന്നത്.
നിലവിലുള്ള മൂന്ന് കടകളും ഇവർ നേരിട്ടു തന്നെയാണ് നടത്തുന്നത്. പാടിവട്ടത്തുള്ള അസീസിയ ഓർഗീനിക് റസ്റ്ററന്റിൽ ഒരു കടകൂടി ആരംഭിക്കാൻ ഇവർ ഉദ്ദേശിക്കുന്നുണ്ട. നിലവിൽ കുക്കീസ് അസീസിയ വഴി വിൽപ്പന നടത്തുന്നുണ്ട്. അതോടൊപ്പം കയറ്റുമതി സാധ്യതകൾ കൂടി നോക്കുന്നുണ്ടെന്നും ആദിൽ അറിയിച്ചു.