ഞാൻ ഹാപ്പിയാണ്
ഞാൻ  ഹാപ്പിയാണ്
Tuesday, November 15, 2016 5:25 AM IST
സിനിമാഭിനയം എന്റെ ഒരു സ്വപ്നം ആയിരുന്നു. വീട്ടിൽ മറ്റാർക്കും താൽപര്യമില്ലാത്ത മേഖലയായിരുന്നു സിനിമ. കണ്ണൂർ പോലുള്ള സ്‌ഥലത്തു നിന്നും അത്തരത്തിൽ ഒരു മോഹം അസ്‌ഥാനത്തായിരുന്നു. സാധാരണ സിനിമാ താരങ്ങൾക്കുള്ളതുപോലെ കലാതിലകപ്പട്ടമൊന്നും എനിക്ക് ഇല്ലായിരുന്നു. അതു കൊണ്ട് ഈ സ്വപ്നം നടക്കാതെ പോയാലോയെന്ന പേടി വീട്ടുകാർക്കും ഉണ്ടായിരുന്നു. എങ്കിലും സിനിമയെയും സിനിമാതാരങ്ങളെയും അവർക്കെല്ലാം ഇഷ്‌ടമായിരുന്നു. സ്വപ്നങ്ങളിൽ നിന്നു പരമാവധി പിന്തിരിപ്പിക്കാൻ അവർ ശ്രമിച്ചുവെങ്കിലും ഞാൻ പിൻമാറിയില്ല.

മൗനത്തോടെ തുടക്കം

ആദ്യം അഭിനയിച്ചത് മൗനം എന്ന ഒരു ആർട്ട് ഫിലിമിലായിരുന്നു. മലയാളത്തിലെ സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അന്ന് അഭിനയിച്ചില്ലായിരുന്നുവെങ്കിൽ മുല്ലനേഴി സാർ, തിലകൻ സാർ എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല. മൂകാംബികയിലെ തിരുമേനിക്കു പരിചയമുള്ള ആളായിരുന്നു മൗനത്തി ന്റെ ഡയറക്ടർ. എനിക്കാകട്ടെ തിരുമേനി ഗുരുതുല്യനും. അങ്ങനെയാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. തുടർന്ന് ‘‘തെരിയാമെ ഉന്നൈ കാതലിച്ചിട്ടേൻ’’ എന്ന തമിഴ് സിനിമയിൽ പ്ലസ്ടു വിദ്യാർഥിനിയുടെ വേഷം ചെയ്തു. കുടുംബത്തിലെ ഏക മകളുടെ വേഷം അഭിനയസാധ്യതയുള്ളതായിരുന്നു. മലയാളത്തിൽ ഒരു സിനിമ ചെയ്ത ഉടൻ തന്നെ തമിഴിൽ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. മേക്കപ്പ് ഒന്നും ഇല്ലാത്ത സ്റ്റിൽ ഫോട്ടോ കണ്ടിട്ടാണ് ഡയറക്ടർ വിളിക്കുന്നത്. തമിഴിനോടു പണ്ടു മുതൽ തന്നെ ഒരു ഇഷ്‌ടമുണ്ടായിരുന്നു. തമിഴ് സിനിമകൾ ചെറുപ്പം മുതൽ തന്നെ കാണാറുണ്ട്. തമിഴ് സംസ്കാരവും ഇഷ്‌ടമാണ്. അതുകൊണ്ടുതന്നെ സെറ്റിൽ പേടിയൊന്നും തോന്നിയില്ല. നല്ലൊരു ടീം വർക്കായിരുന്നു തമിഴിൽ. അഭിനയിക്കാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. വേറെയും അവസരങ്ങൾ വന്നെങ്കിലും നല്ല റോളുകൾക്കു വേണ്ടി കാത്തിരിക്കാമെന്നു കരുതി. ഒഴിവു സമയത്ത് മാസികകൾക്കു വേണ്ടി പരസ്യം ചെയ്യുമായിരുന്നു.

സെൽഫി തന്ന ഭാഗ്യം

ഇതിനിടെ ജിത്തു ജോസഫ് സാർ പുതിയ മുഖം അന്വേഷിച്ചു നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞാനും കുറച്ച് ഫോട്ടോ അയച്ചു കൊടുത്തു. ‘‘ഗുഡ്’’ എന്ന മറുപടി കിട്ടിയപ്പോൾ സന്തോഷം തോന്നി. മേക്കപ്പ് ഇല്ലാത്ത മുഖം നല്ലതാണെന്ന് പലരും പറയാറുണ്ട്. അങ്ങനെ വളരെ കാഷ്വലായിട്ട് ഒരു സെൽഫി എടുത്ത് സാറിന് ഒന്നുകൂടി അയച്ചു കൊടുത്തപ്പോൾ ലഭിച്ച മറുപടി ‘‘യു ആർ സെലക്ടഡ്’’ എന്നായിരുന്നു. കോരിത്തരിച്ചു പോയി. ഓഡീഷനു പോകുമ്പോൾ എന്റെ മനസു പറഞ്ഞു, ‘‘ഇതു ശരിയാകും’’ എന്ന്. സെലക്ടാവുകയും അന്നു തന്നെ സിനിമയുടെ ഒരു വർക്ക്ഷോപ്പും ഉണ്ടായിരുന്നു. ആത്മവിശ്വാസം ഉണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. അങ്ങനെയാണ് ഊഴത്തിലെ ഐശ്വര്യാ കൃഷ്ണ മൂർത്തിക്ക് ജന്മം നൽകിയത്.



ഊഴവും കോയമ്പത്തൂരും

എന്റെ ഷൂട്ട് മുഴുവനും കോയമ്പത്തൂരായിരുന്നു. ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതൽ തന്നെ ആഗ്രഹിക്കുന്ന കാര്യം സഫലമാകാൻ പോകുന്നതിന്റെ ത്രില്ലായിരുന്നു യാത്രയിൽ. പേടിച്ച്, കുളമാക്കേണ്ട എന്നു കരുതി. ലൊക്കേഷനിൽ ജിത്തു സാർ കുടുംബസമേതം ഉണ്ടായിരുന്നു. ഒരു ഫാമിലി അന്തരീക്ഷമായിരുന്നു അവിടെ. ജിത്തുസാർ ലൊക്കേഷനിൽ എപ്പോഴും റിലാക്സ്ഡ് ആയിട്ടാണ് കാണാറുള്ളത്. അതുകൊണ്ട് കൂളായിത്തന്നെ നിന്നു. ലൊക്കേഷനിലെത്തിയപ്പോൾ പൃഥ്വിരാജേട്ടനും നീരജും ദിവ്യപിള്ളയുമൊന്നിച്ചുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ദിവ്യയെ വർക്ക് ഷോപ്പിന്റെ സമയത്ത് തന്നെ പരിചയപ്പെട്ടിരുന്നു. രാജുവേട്ടനെ കണ്ടപ്പോൾ പേടി തോന്നി. എന്താണ് പറയേണ്ടത് എന്നൊന്നും അറിയാതെ ഒരു കൺഫ്യൂഷൻ പോലെ. ജിത്തു സാർ പരിചയപ്പെടുത്തിത്തന്നു. സിനിമയിലല്ലാതെയും ഒരു സഹോദരിയുടെ സ്നേഹം രാജു വേട്ടന്റെ സംഭാഷണങ്ങളിൽ പ്രകടമായി. വളരെ ഫ്രണ്ട്ലിയായിരുന്നു അദ്ദേഹം. സംസാരിച്ചപ്പോൾ ടെ ൻഷനൊക്കെ പോയി. രാജുവേട്ടന്റെ ഒപ്പം അഭി നയിച്ചപ്പോഴും ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു. എന്റെ ചേച്ചിയുടെ വീട്ടിൽ പോകുന്ന ഒരു അന്ത രീക്ഷമായിരുന്നു.


ലൊക്കേഷൻ വിശേഷങ്ങൾ

എന്നെപ്പോലെ ദിവ്യയുടെ പെരുമാറ്റവും ഒരു തുടക്കക്കാരിയെപ്പോലെയായിരുന്നു. ദിവ്യ നായിക യാണെങ്കിലും അത്തരത്തിൽ ഒരു ജാടയും ഉണ്ടായി രുന്നില്ല. വളരെ ഹെൽപ്പിങ്ങ് ആയിരുന്നു. ഫുഡ് ഷെയർ ചെയ്താണ് ഞങ്ങൾ കഴിച്ചിരുന്നത്. ദുബായിലേക്ക് ദിവ്യ എന്നെ ക്ഷണിച്ചിട്ടുണ്ട്. നീരജും ലൊക്കേഷനിൽ ലൈവ്ലിയാണ്. എപ്പോഴും പാട്ടു കേട്ടു കൊണ്ടിരിക്കും. ഞങ്ങളും ഒപ്പം കൂടും. നമ്മുടെ അതേ വെയ്വ്ലെങ്ങ്തിലുള്ള ആൾക്കാരാവുമ്പോൾ സെറ്റിൽ നല്ല രസമായിരുന്നു.

ഇഷ്‌ടപ്പെടുന്ന വേഷങ്ങൾ

ഏത് പ്രഫഷൻ തിരഞ്ഞെടുത്താലും അതിൽ നമ്മൾ മികവ് തെളിയിക്കേണ്ടതില്ലേ? നല്ലൊരു തുടക്കം കിട്ടി. ഇനി കിട്ടുന്ന എല്ലാ അവസരങ്ങളൊന്നും ഒരു പക്ഷെ സ്വീകരിച്ചെന്നു വരില്ല. കുറെ നല്ല സിനിമ കളുടെ ഭാഗമാകാണമെന്നുണ്ട്. പടിപടിയായി മുന്നേ റാൻ ആഗ്രഹിക്കുന്നു. ‘‘ഒരു ഹൈജംമ്പിന് തയാറല്ലെന്നർഥം.’’ പല ഘടകങ്ങളുണ്ടല്ലോ.. ഭാഗ്യവും തുണയ്ക്കണം.

ഹായ് ബൈ ഫ്രണ്ട്ഷിപ്പ്

ചെറുപ്പം മുതൽ തന്നെ അങ്ങനെ ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല. പക്ഷെ കുറച്ചു നല്ല സുഹൃത്തുക്കളുണ്ട്. അവരുമായി ആത്മാർഥമായ ബന്ധമാണുള്ളത്. പരസ്പര ബന്ധം നോക്കുന്ന ആളാണു ഞാൻ. സുഹൃത്തുക്കളിൽ നിന്നുള്ള റെസ്പോൺസ് നോക്കിയാണ് ഞാൻ പെരുമാറാറുള്ളത്. ആരെയും കുറ്റപ്പെടുത്തുകയല്ല.

ഇഷ്ടവസ്ത്രം

മോഡേൺ ഡ്രസ്സുകളോട് എനിക്ക് എതിർ പ്പൊന്നുമില്ല. സാരിയും ചുരിദാറും മാത്രം ധരിച്ചാൽ മതിയോ? കാലം മാറിയില്ലേ? ജീൻസും മുട്ടുവരെയുള്ള വസ്ത്രങ്ങളുമൊക്കെ ഈ കണ്ണൂരിലും കാണുന്നില്ലേ. വൃത്തികേടില്ലാത്ത വസ്ത്രധാരണമാണെങ്കിൽ കുഴപ്പമില്ല. മോഡേണാണെങ്കിലും പ്രശ്നങ്ങളൊന്നുമില്ല. ഒരു കാലം വരെ സാരിയോട് ഭയങ്കര ഇഷ്‌ടമായിരുന്നു. ഇപ്പോഴും ഇഷ്‌ടമാണ്. ജീൻസും ഇഷ്‌ടമാണ്. പാവാടയൊന്നും ഇപ്പോൾ ഉപയോഗിക്കാറില്ല. അമ്പലത്തിലേക്കാണെങ്കിൽ ചുരിദാറാണ് ധരിക്കുന്നത്.

കണ്ണൂർ മുത്തപ്പനു കാർന്നോർ സ്‌ഥാനം

ഇഷ്‌ടദൈവമെന്ന കാഴ്ചപ്പാടൊന്നുമില്ല. ദേവിയെ കാണുമ്പോൾ ഒരു അമ്മയെ കാണുന്ന വികാരമാണ്. മഹാദേവനെ കാണുമ്പോൾ ഒരു അച്ഛനെ കാണുന്ന പോലെ. മുത്തപ്പനെ കണ്ടു തൊഴുമ്പോൾ നമ്മുടെ വീട്ടിലെ ഒരു കാർന്നോർ സ്‌ഥാനമാണ് തോന്നുന്നത്.



ജോമോന്റെ വിശേഷങ്ങൾ

സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവി ശേഷങ്ങൾ എന്ന ചിത്രമാണ് ഒടുവിൽ അഭിനയിച്ചത്. ദുൽഖറിന്റെ സഹോദരി വേഷമാണ്. ഇതിലും സഹോദരി വേഷമായതു കൊണ്ട് അതു മാത്രമേ ചെയ്യുകയുള്ളു എന്ന് കരുതണ്ട കേട്ടോ. സത്യൻ അന്തിക്കാട് സാറിന്റെ സിനിമയായതു കൊണ്ട് രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ദുൽഖർ ചേട്ടൻ ഒരു മുഴുനീള കുടുംബകഥയുടെ പശ്ചാത്തലത്തിൽ അഭിനയിച്ച ആദ്യത്തെ സിനിമ. പലരും ചോദിച്ചു കഴിഞ്ഞു, ‘‘എപ്പോഴും സിസ്റ്ററാണോ’’ എന്ന്. അങ്ങനെയല്ല കേട്ടോ. ഒരു കുടുംബത്തിലെ നാലു മക്കളിൽ ഒരാളുടെ വേഷമാണ്. ഇനി അഭിനയിക്കാൻ പോകുന്നത് കമൽ സാറിന്റെ ആമി എന്ന സിനി മയിലാണ്. ഏതായാലും ലഭിക്കുന്ന അവസരങ്ങളെല്ലാം വലിയ ബാനറുകളുടേതായതു കൊണ്ട് നന്നായിട്ടു തന്നെ മുന്നോട്ടു പോകുന്നു. എല്ലാം ഈശ്വരാനുഗ്രഹം. വിഷുവിന് ജിത്തു സാറിന്റെ സെറ്റിലായിരുന്നു. ഓണവും ബക്രീദും സത്യൻ അന്തിക്കാട് സാറിന്റെ സെറ്റിലും ആഘോഷിച്ചു. ഞാൻ ഹാപ്പിയാണ്.

–സുനിൽ വല്ലത്ത്