വാഹനനിർമാതാക്കളെ പിടിച്ചുകെട്ടാൻ ട്രംപ്
വാഹനനിർമാതാക്കളെ പിടിച്ചുകെട്ടാൻ ട്രംപ്
Saturday, January 7, 2017 6:41 AM IST
ടോക്കിയോ: വാഹനിർമാതാക്കളെ പിടിച്ചുകെട്ടാനുള്ള പദ്ധതികളുമായി നിയുക്‌ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിപണിക്കുവേണ്ടി മറ്റു രാജ്യങ്ങളിൽ വാഹനങ്ങൾ നിർമിക്കുന്നവരെയാണ് ട്രംപ് ഉന്നംവച്ചിരിക്കുന്നത്. ടൊയോട്ട, നിസാൻ തുടങ്ങിയ കന്പനികൾ മെക്സിക്കോയിൽ വാഹനങ്ങൾ നിർമിച്ചാണ് അമേരിക്കയിലെത്തിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളായ ടൊയോട്ടയോട്, ജനപ്രിയ മോഡലായ കൊറോള കൂടുതൽ ഉത്പാദിപ്പിക്കാനും അതിനായി അമേരിക്കയിൽ പ്ലാൻറ് തുടങ്ങണമെന്നുമാണ് ട്രംപ് ട്വിറ്ററിലൂടെ നിർദേശിച്ചത്. അല്ലാത്തപക്ഷം വലിയ നികുതി നല്കണമെന്ന ഭീഷണിയുമുണ്ട്.

ട്രംപിൻറെ നിലപാട് ജപ്പാൻ കന്പനിയായ നിസാനും വലിയ വെല്ലുവിളി സൃഷ്‌ടിക്കും. അര നൂറ്റാണ്ടു മുന്പാണ് നിസാൻ ജപ്പാനു പുറത്ത് നിർമാണ യൂണിറ്റ് ആരംഭിച്ചത്. അന്ന് മെക്സിക്കോയിൽ ആരംഭിച്ച പ്ലാൻറിൻറെ ഉത്പാദനക്ഷമത ഇപ്പോൾ എട്ടു ലക്ഷമാണ്.

കൂടാതെ, ഹോണ്ട മോട്ടോറിനും മസ്ത മോട്ടോർ കോർപിനും മെക്സിക്കോയിൽ നിർമാണ പ്ലാൻറുണ്ട്. ഇരുകന്പനികളുടെ വാഹനങ്ങളും എത്തപ്പെടുന്നത് അമേരിക്കൻ വിപണിയിൽത്തന്നെ. മെക്സിക്കോഅമേരിക്ക വാഹനവ്യാപാരത്തിൽ പ്രതിവർ ഷം 58,300 കോടി ഡോളറിൻറെ ഇടപാടുകളാണ് നടക്കുന്നത്.


അമേരിക്കൻ കന്പനികളായ ജനറൽ മോട്ടോറും ഫോർഡും രാജ്യത്തിനു പുറത്ത് പ്രവർത്തിക്കുന്നതിൽ ട്രംപിന് അതൃപ്തിയുണ്ട്. അമേരിക്കൻ പൗരന്മാരുടെ തൊഴിലിനെയാണ് ഇതു ബാധിക്കുന്നതെന്നാണ് അദ്ദേഹത്തിൻറെ പക്ഷം. അതുകൊണ്ടുതന്നെ രാജ്യത്തിനു പുറത്ത് വാഹനം നിർമിച്ച് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്പോൾ കനത്ത നികുതി ഈടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതൊഴിവാക്കണമെങ്കിൽ കന്പനികൾക്ക് അമേരിക്കയിൽത്തന്നെ പ്ലാൻറുകൾ തുടങ്ങേണ്ടിവരും.

ട്രംപിൻറെ ട്വീറ്റിലൂടെ അമേരിക്കൻ ഓഹരിവിപണിയിൽ വാഹനനിർമാതാക്കളുടെ മൂല്യം 0.5 ശതമാനം ഇടിഞ്ഞു. മാത്രമല്ല മെക്സിക്കൻ കറൻസി പെസോയുടെ വിനിമയനിരക്ക് താഴേക്കു പോയി. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സാന്പത്തിക സ്രോതസായ മെക്സിക്കോയ്ക്ക് ട്രംപ് കനത്ത ഭീഷണിയായിട്ടുണ്ട്. ഏതായാലും മെക്സിക്കോയിൽ നിലവിലുള്ള ഉത്പാദനം കുറയ്ക്കാൻ കന്പനികൾ തീരുമാനിച്ചിട്ടില്ല.

ഈ മാസം 20നു ട്രംപ് പ്രസിഡൻറ് സ്‌ഥാനം ഏറ്റെടുക്കുന്നതുവരെ ഇപ്പോഴുള്ള സ്‌ഥിതി തുടരാനാണ് വാഹനനിർമാതാക്കളുടെ തീരുമാനം.