കൊടുങ്ങല്ലൂർ സ്വദേശിനിയായ ദീപ ജയരാജ് പേരിന്റെ ചുരുക്കെഴുത്തായ ഡീജെ എന്ന തൂലികാ നാമത്തിൽ കഥകളും നോവലും കവിതകളും എഴുതാൻ തുടങ്ങിയതു നാലു വർഷം മുമ്പാണ്. പുറത്തിറക്കിയ അര ഡസനിലേറെ ഗ്രന്ഥങ്ങളും അവയുടെ ഇംഗ്ളീഷ്, കന്നഡ പരിഭാഷകളും പ്രസിദ്ധീകരിച്ചത് സ്വന്തം പേരിൽ തുടങ്ങിയ ഡീജെ പബ്ലിക്കേഷൻസ്. ഓൺലൈൻ മുഖേന വിറ്റഴിക്കുന്ന പല പുസ്തകങ്ങളും മൂന്നാമത്തേയും നാലാമത്തേയും എഡീഷൻ അച്ചടിയിലെത്തി.
ഡെയ്ലി ഹണ്ട്, ക്രോസ് വേർഡ്, ഫ്ളിപ്കാർട്ട്, ആമസോൺ എന്നിങ്ങനെയുള്ള ഓൺലൈൻ വിപണന ശ്യംഖലയിലൂടെയാണ് പുസ്തകങ്ങൾ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നത്. മറ്റുള്ളവരുടെ രചനകളും ഓൺലൈൻ മുഖേന വിപണിയിലെത്തിക്കാൻ തയാറാണെന്ന് ദീപ പറയുന്നു.
രചിച്ച കവിതകളെല്ലാം ഓഡിയോ രൂപത്തിലാക്കി. കവിതകളടങ്ങിയ ഓഡിയോ സീഡി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ശ്രുതിമധുരമായി ആലപിച്ചത് ഫേയ്സ്ബുക്ക് സുഹൃത്തായ സംഗീത അധ്യാപിക രേഖ ശൈലേഷാണ്.
<യ>അമ്മിണിക്കുട്ടിയുടെ കഥ
ഉറ്റവരെല്ലാം കൈവിട്ട വയോധികയും ബന്ധുവുമായ അമ്മിണികുട്ടിയെ നാലഞ്ചു വർഷം മുമ്പ് വൃദ്ധസദനത്തിലെത്തിച്ച അനുഭവം അക്ഷരങ്ങളിലേക്കു പകർത്തിവച്ചതാണു രചനാരംഗത്ത് ആദ്യ ചുവടുവയ്പ്. അമ്മിണികുട്ടി കണ്ണീരോടെ പറഞ്ഞ ജീവിത കഥ രണ്ടു നാൾക്കകം എഴുതിത്തീർന്നപ്പോൾ ഒരു യുവഎഴുത്തുകാരി പിറന്നു. തീർച്ചയായും പുസ്തകമാക്കണമെന്ന് ജ്യേഷ്ഠ സഹോദരി രൂപ നിർബന്ധിക്കുകയായിരുന്നു. അങ്ങനെ ‘അമ്മിണിക്കുട്ടി’ എന്ന നോവൽ 2013 ൽ പ്രസിദ്ധീകരിച്ചു.
അമ്മിണിക്കുട്ടിയുടെ കഥ ഇങ്ങനെ: മാധവികുട്ടിയമ്മയ്ക്കു 45–ാം വയസിൽ പിറന്ന മകളായിരുന്നു അമ്മിണിക്കുട്ടി. മൂത്തമക്കളെ വിവാഹം കഴിച്ചയച്ച് കടബാധ്യതകൾ കുമിഞ്ഞുകൂടി. ഒടുവിൽ മാധവിക്കുട്ടി അമ്മിണിക്കുട്ടിയുമൊത്ത് നാടുവിട്ട് കർണാടകയിലെത്തി. അവിടെ അമ്മിണികുട്ടിയുടെ വിവാഹം നടന്നെങ്കിലും നാട്ടിൽ അപവാദ പ്രചാരണംമൂലം മടങ്ങേണ്ടിവന്നു. അവർ സമൂഹത്തിൽ ഒറ്റപ്പെട്ടു. ദശാബ്ദങ്ങളോളം മരിച്ചു ജീവിച്ച അമ്മിണിക്കുട്ടി വയോധികയായി. ദുരിതത്തിൽനിന്ന് അമ്മിണികുട്ടിയെ രക്ഷിക്കാൻ ദീപ മുന്നോട്ടുവന്നപ്പോൾ ബന്ധുക്കളെല്ലാം വിലക്കി. എന്നാൽ നാട്ടുകാർ പിന്തുണച്ചു. അങ്ങനെ അവരെ വൃദ്ധസദനത്തിൽ എത്തിക്കുകയായിരുന്നു. സംഭവബഹുലമായ ഈ കഥയാണ് അമ്മിണിക്കുട്ടിയെന്ന പേരിൽതന്നെ ദീപ പ്രസിദ്ധീകരിച്ചത്.
<യ>പുസ്തകങ്ങൾ
അമ്മിണികുട്ടിക്കു പുറമേ, സ്ത്രീ ധാർഷ്ഠ്യത്തിന്റെ കഥ പറയുന്ന ‘ഇന്ദുമതി’, പ്രണയ കഥയായ ‘കൃഷ്ണാ നീ ബേഗനെ ബാരോ’ എന്നീ നോവലുകളും അമ്മ മരിച്ച ദുഃഖത്തിൽ നിന്ന് ജന്മംകൊണ്ട ‘തർപ്പണം’ അടങ്ങുന്ന ‘യക്ഷി’, ‘ജീവിതം’, ‘സംസം’ എന്നീ കവിതാ സമാഹാരങ്ങളും ‘പ്രണയ തീരത്തെ പറവകൾ’ എന്ന കഥാസമാഹാരവുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. ഇവയ്ക്കു കന്നടയിലും ഇംഗ്ലീഷിലും പരിഭാഷകളുണ്ടായി. എംടി വാസുദേവൻ നായരുടെ ഗ്രന്ഥങ്ങൾ കന്നഡയിലേക്കു മൊഴിമാറ്റം നടത്തിയ ഡോ. കമലാക്ഷനാണ് ദീപയുടെ രചനകളും കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയത്. സിഫി ഡോട്കോം എഡിറ്റർ സരിത രവീന്ദ്രനാഥും ശ്രീലതയുമാണ് രചനകൾ ഇംഗ്ളീഷിലേക്കു മാറ്റിയത്.
ഈയിടെ രചന പൂർത്തിയാക്കിയ രണ്ടു പുസ്തകങ്ങൾ ഉടനേ പ്രസിദ്ധീകരിക്കും. ആധുനിക പ്രണയത്തെ അവതരിപ്പിക്കുന്ന ‘ലാസ്റ്റ് ലൗവർ’, മുസ്ലീം സ്ത്രീകളുടെ ദുരിതങ്ങളെ ചിത്രീകരിക്കുന്ന ‘ബീവിത’ എന്നിവ.
<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ09്യമ2.ഷുഴ മഹശഴി=ഹലളേ>
<യ>ഒപ്പം അഭിഭാഷകയും
ബംഗളൂരു സിവിൽ കോടതിയിൽ അഭിഭാഷകയാണു ദീപ. ബംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് സാമൂഹ്യസേവനത്തിൽ എംഎസ്ഡബ്ള്യു ബിരുദവും എച്ച് ആർ ഡി, ഹ്യൂമൻ റൈറ്റ്സ്, വേയ്സ്റ്റ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തക, കലാകാരി, നർത്തകി, ജോതിഷി, പ്രസാധക എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് അവിവാഹിതയായ ഈ പെൺകുട്ടി.
തിരുവിതാംകൂർ ചരിത്രത്തിൽ ഇടം പിടിച്ച എട്ടുവീട്ടിൽപിള്ളമാരുടെ പിൻതലമുറക്കാരിയാണ്. കൊടുങ്ങല്ലൂർ എടവിലങ്ങിൽ കൊട്ടേക്കാട്ട് വീട്ടിൽ റിട്ടയേഡ് സപ്ലൈ ഓഫീസർ എൻ.ടി. ജയരാജിന്റെയും സംസ്കൃതം അധ്യാപികയായിരുന്ന രാജേശ്വരിയുടെയും ഇളയ മകളാണ് ദീപ.
കുഞ്ഞുനാളിലെ അമ്മ നഷ്ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വഴിത്തിരിവാണ്. അമ്മയ്ക്കുശേഷം ദീപയുടെ ഏറ്റവും അടുത്ത സുഹൃത്ത് ചേച്ചി രൂപയാണ്. തന്റെ രചനകളിലെ നാടൻ ഭാഷാ പ്രയോഗങ്ങളും ഡയലോഗുകളും ചേച്ചി രൂപയിൽനിന്നാണു ലഭിക്കുന്നതെന്ന് ദീപ പറയുന്നു.
<യ> –ഫ്രാങ്കോ ലൂയിസ്