ബ്രൂസല്ലോസിസ് അഥവ മാൾട്ടാപ്പനി
ബ്രൂസല്ലോസിസ്  അഥവ മാൾട്ടാപ്പനി
Friday, December 2, 2016 6:22 AM IST
പനികൾക്കും, പനിപ്പേരുകൾക്കും, പനിപ്പേടികൾക്കും, പനിക്കഥകൾക്കും പഞ്ഞമില്ലാത്ത കേരളത്തിൽ പുതിയ വാർത്താതലക്കെട്ടായി ബ്രൂസല്ല രോഗവും സ്‌ഥാനം പിടിച്ചിരിക്കുന്നു. ദീർഘവീക്ഷണത്തോടെയുള്ള മുൻകരുതലുകൾക്കു പകരം താത്കാലിക വിവാദങ്ങളിലാണ് പലപ്പോഴും നമുക്കു താത്പര്യം. ബ്രൂസല്ലോസിസ് എന്ന രോഗത്തെ മനസിലാക്കി അതു തടയാനും അതുവഴി കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള ശാസ്ത്രീയ നടപടികളാണു വേണ്ടത്.

1853–1856 കാലഘട്ടത്തിൽ നടന്ന ക്രിമിയൻ യുദ്ധകാലത്താണ് മാൾട്ടയിൽ ഈ രോഗം കണ്ടെത്തുന്നത്. അതിനാൽ ആദ്യത്തെ പേര് മാൾട്ടാ പനിയെന്നായി. 1887 ൽ ബാക്ടീരിയയാണ് രോഗകാരണമെന്ന് ബ്രൂസ് കണ്ടുപിടിച്ചതോടെ ബ്രൂസല്ല എന്ന പേരും കിട്ടി. 1897 ൽ ബാങ്ങ് എന്ന ശാസ്ത്രജ്‌ഞൻ ബ്രൂസല്ല അബോർട്ടസ് ബാക്ടീരിയയെ വേർതിരിച്ചതോടെ ബാങ്ങ്സ് രോഗം എന്ന പേരും കിട്ടി. മനുഷ്യനിൽ വരുന്ന രോഗത്തിന് മെഡിറ്ററേനിയൻ പനി, അൺഡുലന്റ് ഫീവർ, മാൾട്ടാ പനി എന്നിങ്ങനെ നിരവധി പേരുകൾ. മൃഗങ്ങളിൽ വരുന്നതിന് കൺണ്ടേജിയസ് അബോർഷൻ, ബാംങ്ങ്സ് രോഗം എന്നിങ്ങനെ നാമങ്ങൾ. പൊതുവിൽ ബ്രൂസല്ലോസിസ് എന്ന് ഈ അസുഖത്തെ നമുക്കു വിളിക്കാം.

കർഷകർക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന കന്നുകാലികളിലെ പകർച്ചവ്യാധി എന്ന നിലയിലും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമായതിനാലും പൊതുജനാരോഗ്യ പ്രശ്നമായും ബ്രൂസല്ലോസിസ് രോഗത്തെ കാണണം. കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന മറ്റു നിരവധി മൃഗങ്ങൾ, സമുദ്ര സസ്തനികൾ തുടങ്ങി മനുഷ്യരിൽ വരെ രോഗബാധ കാണപ്പെടുന്നു.

മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ പ്രദേശം, സബ്സഹാറൻ, ആഫ്രിക്ക, ചൈന, ഇന്ത്യ, പെറു, മെക്സിക്കോ എന്നിവിടങ്ങളിൽ ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നു. മധ്യ, തെക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ കാ ണപ്പെടുന്നത്. പശ്ചിമ, ഉത്തര യൂറോപ്പിലെ രാജ്യങ്ങൾ, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ രോഗവിമുക്‌തമാണ്.

ബ്രൂസല്ല കുടുംബത്തിലെ വിവിധ സ്പീഷിസിൽപ്പെട്ട ബാ ക്ടീരിയകളാണ് ഓരോ പ്രത്യേക ജന്തുവിഭാഗത്തിലും രോഗമുണ്ടാക്കുന്നത.് എന്നാലും മിക്കവാറും ബ്രൂസല്ല ബാക്ടീരിയകളും പല ജീവിവർഗങ്ങളിലും രോഗം വരുത്താൻ കഴിവുള്ളവയാണ്. ബ്രൂസല്ല അബോർട്ടസ്, ബ്രൂസല്ല മെലിറ്റൻസിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയിൽ രോഗകാരണമാക്കുന്നത്. ഈ മൂന്നു ജീവികളിലേയും ബ്രൂസല്ല രോഗങ്ങൾ ലോക മൃഗാരോഗ്യസംഘടന (OIE) യുടെ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ രോഗബാധ ഉണ്ടായാൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം.

മൃഗങ്ങളിൽ പ്രത്യുത്പാദന വ്യൂഹത്തേയും മനുഷ്യരിൽ റെട്ടിക്കുലോ എൻഡോത്തീലിയൽ സിസ്റ്റത്തെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗർഭമലസൽ, പ്രത്യുത്പാദന പരാജയം എന്നിവയാണ് ബ്രൂസല്ലയുടെ പ്രത്യേകത. ആദ്യത്തെ ഗർഭമലസലിനുശേഷം കന്നുകാലികളിൽ വീണ്ടും വിജയകരമായ ഗർഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങൾ ബാക്ടീരിയുടെ വാഹ കരും സ്രോതസുമായി വർത്തിക്കുന്നു.

പ്രസവസമയത്തോ, ഗർഭമലസിയ സമയത്തോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗബാധയുള്ള മൃഗത്തിന്റെ ഗർഭപാത്രത്തിലെ ജന്മസ്രവങ്ങളിൽ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും. ശരീരത്തിനു വെളിയിൽ പ്രത്യേകിച്ച് തണുപ്പും ആർദ്രതയുമുള്ള പരിസ്‌ഥിതിയിൽ മാസങ്ങളോളം ഇവ നിലനിൽക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ വദനമാർഗം രോഗം പകരുന്നു. ശരീരത്തിനുള്ളിലും അകിടിലും താമസമുറപ്പിക്കുന്നതിനാൽ പാലിലും കാണപ്പെടും. കൂടാതെ ചർമ്മത്തിലെ മുറിവുകൾ ശ്ലേഷ്മസ്തരങ്ങൾ എന്നിവ വഴിയും രോഗം മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നി, ബൈസൺ തുടങ്ങി നിരവധി വന്യജീവികൾ ഈ രോഗത്തിന്റെ റിസർവോയർ ആയി പ്രവർക്കുന്നതിനാൽ രോഗം തുടച്ചുനീക്കാൻ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണ ചേരൽ വഴിയും കന്നുകാലികളിൽ രോഗം പടരുന്നു. ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ (6–9 മാസം) ആണ് ഗർഭമലസൽ കാണപ്പെടുക. സന്ധിവീക്കം ലസിക്കാഗ്രന്ഥിവീക്കം, മറുപിള്ള വീഴാതിരിക്കൽ, വന്ധ്യത പാലുത്പാദനത്തിലെ കുറവ് എന്നിവയുണ്ടാകാം. 3–24 ആഴ്ച അല്ലെങ്കിൽ മാസങ്ങൾ സമയമെടുത്താണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മൂരികളിൽ വൃക്ഷണങ്ങൾ വലുതാകും. മുട്ടിൽ സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ. കുതിരകളിൽ പുറത്തോ, തലയുടെ പിറകിലോ മുഴകൾ കാണപ്പെടാം. ഗർഭമലസുകയോ ദുർബലരായ മൃതപ്രായരായ കുതിരക്കുട്ടികൾ ജനിക്കുകയോ ചെയ്യാം.




കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുത്പാദന ശേഷിക്കുറവ്, ഗർഭമസൽ, വന്ധ്യത, മറുപിള്ള വീഴാതിരിക്കൽ, പ്രായമെത്താതെയുള്ള ജനനം, ദുർബലരായ കുഞ്ഞുങ്ങൾ തുടങ്ങിയവയൊക്കെ കർഷകനു നഷ്ടം വരുത്തുന്നു. ചികിത്സ പ്രായോഗികമായി ഫലപ്രദമാകില്ല. ഇതിനു നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കണം. ഇതുപലപ്പോഴും നടക്കില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസമുറപ്പിച്ച് ലക്ഷണങ്ങളില്ലാതെ മറ്റുള്ളവയ്ക്ക് രോഗം പടർത്താൻ വിരുതരാണ് ഇവർ.

മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമാണ് ബ്രൂസല്ലോസിസ്. വെറ്ററിനറി ഡോക്ടർമാർ, ക്ഷീരകർഷകർ, അറവുശാലകളിലെ പണിക്കാർ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, ലാബോറട്ടറികളിൽ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ തുടങ്ങി തങ്ങളുടെ ജോലിസംബന്ധമായി മേൽപറഞ്ഞ മൃഗങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. മൃഗങ്ങളുമായും ഗർഭമലസിയ വിസർജ്യങ്ങൾ, മൂത്രം, ശവശരീരം ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും മുൻകരുതൽ വേണം. പാസ്ച്യൂറൈസേഷൻ ചെയ്തോ തിളപ്പിക്കാതെയോ കുടിക്കുന്ന പാൽ, ബട്ടർ, വെണ്ണ, ചീസ് നല്ലതുപോലെ വേവിക്കാത്ത മാംസം, മാംസോത്പന്നങ്ങൾ എന്നിവ വഴിയും രോഗബാധയുണ്ടാകാം. കൂടാതെ ലാബോറട്ടറിയിൽ ബ്രൂസല്ല ബാക്ടീരിയ കൾച്ചർ ഉപയോഗിച്ച് ജോലി ചെയ്യുന്നവരും മുൻകരുതലെടുക്കണം.

ഇടയ്ക്കിടെ കൂടുകകയും കുറയുകയും ചെയ്യുന്ന പനിയാണിത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. ക്ഷീണം, തലവേദന, അമിത വിയർപ്പ്, ശരീരഭാരം കുറയൽ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മലബന്ധം, സന്ധിവേദന, നടുവേദന, തൊണ്ടവേദന, പ്ലീഹയുടെ വലിപ്പം കൂടുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം. പുരുഷൻമാരിൽ വൃഷണക്കേട് ഉണ്ടാകുന്നു. സ്ത്രീകളിലെ ഗൽഭമലസൽ കൃത്യമായി സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല. പുരുഷൻമാരിൽ വന്ധ്യതയും സ്ത്രീകളിൽ ഗർഭധാരണ പ്രശ്നങ്ങളും ഭീഷണിയാകും.

കന്നുകാലികളിൽ ഗർഭമലസൽ അവസാനഘട്ടങ്ങളിൽ കണ്ടാൽ രോഗബാധ സംശയിക്കണം. രക്‌തം, പാൽ എന്നിവയിലൂടെ രോഗം സ്‌ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണവകുപ്പിനുണ്ട്. രോഗം സ്‌ഥിരീകരിക്കാനുള്ള മാർഗരേഖ ലോക മൃഗാരോഗ്യസംഘടന നൽകുന്നു. രക്‌തപരിശോധന പാൽ പരിശോധന എന്നിവ വഴി രോഗബാധിതരെ കണ്ടെത്തുന്ന വിധത്തിലുള്ള ജാഗ്രതയാണ് ഏറെ പ്രധാനം. പുതുതായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മൃഗങ്ങളിൽ പരിശോധന നടത്തണം. സ്‌ഥിരമായ രോഗബാധയുള്ള സ്‌ഥലത്ത് 4,8 മാസം പ്രായത്തിൽ വാക്സിനേഷൻ നടത്താറുണ്ട്. രോഗം ഉറപ്പായാൽ മനുഷ്യത്വപരമായ മാർഗങ്ങൾ ഉപയോഗിച്ച് കൊല്ലുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള പ്രധാന മാർഗം. അനസ്തേഷ്യ കൊടുത്തു മയക്കിയോ മറ്റു നിർദ്ദേശിക്കപ്പെടുന്ന മാർഗങ്ങൾ ഉപയോഗിച്ച് (കാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ)മയക്കിയോ വിദഗ്ധരുടെ മേൽ നോട്ടത്തിൽ വേദനയറിയാതെ കൊന്ന് ആഴത്തിൽ കുഴിച്ചു മൂടുകയോ, ഉയർന്ന മർദ്ദത്തിൽ ചൂടാക്കി വേവി ച്ചു പൊടിക്കുന്ന റെൻഡറിങ്ങ്് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്‌ഥിതി വനം വകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമബോർ ഡിന്റെ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാൻ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കന്നുകാലികളിൽ നിന്നും ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ (പാൽ, മാംസം തുടങ്ങിയവ) പാസ്ചുറൈസേഷൻ ചെയ്തോ തിളപ്പിച്ചോ അല്ലെങ്കിൽ നന്നായി വേവിച്ചതിനുശേഷമോ മാത്രം ഉപയോഗിക്കണം. പ്രസവസമയത്തും കന്നുകാലികളുടെ ഗർഭമലസിയാലും കൈകൊണ്ട് തൊടരുത്. കൈയുറകൾ ധരിക്കണം. രോഗബാധയുടെ സാധ്യത കൂടുതലുള്ള സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർ സംരക്ഷണ വസ്ത്രങ്ങൾ, സാമഗ്രികൾ എന്നിവ ഉപയോഗിക്കണം. ഗർഭാവശിഷ്ടങ്ങൾ, ഗർഭമലസിയതിന്റെ ബാക്കിഭാഗങ്ങൾ, മറുപിള്ള, മറ്റു വിസർജങ്ങൾ എന്നിവ അയഡിൻ, ക്ലോറിൻ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തിൽ കുഴിച്ചിടണം. ഫാമും, ചുറ്റുപാടുകളും കശാപ്പുശാലകളും കൃത്യമായി അണുനശീകരണം നടത്തണം.

ഡോ. സാബിൻ ജോർജ്‌ജ്
അസിസ്റ്റന്റ് പ്രഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ