ത്രസിപ്പിക്കാൻ വീണ്ടും തമന്ന
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
Wednesday, May 3, 2017 4:10 AM IST
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലും സൂപ്പർ താരങ്ങളുടെ നായികയെങ്കിലും തമന്നയെ മലയാളികൾ നെഞ്ചിലേറ്റുന്നത് ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രത്തിലൂടെയാണ്. നായകന്‍റെ നിഴലായി മാത്രം ഒതുങ്ങി നിൽക്കാനാഗ്രഹിക്കാതെ സ്ത്രീത്വത്തിന്‍റെ പുതിയ ശബ്ദമാകാനാണ് ഈ താരസുന്ദരി ആഗ്രഹിക്കുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗം തിയറ്ററിലെത്താനിരിക്കെ ഏറെ ആവേശത്തിലാണ് ഈ നായിക.

ഒരു അഭിനേത്രി ആകുന്നതിൽ ആരാണ് പ്രചോദനം നൽകിയത് ?

എന്‍റെ സ്വന്തമായ തീരുമാനമായിരുന്നു അത്. ഹിന്ദി ചിത്രം ദിൽ തോ പാഗൽ കണ്ടിട്ടാണ് ഒരു സിനിമ താരമാകണമെന്നു ഞാൻ ആഗ്രഹിക്കുന്നത്. അതു മാത്രമല്ല, അങ്ങനെ പല ചിത്രങ്ങൾ എനിക്കു ഇൻസ്പിരേഷനായിട്ടുണ്ട്. തുടർച്ചയായി എട്ടു സിനിമകളോളം തുടർച്ചയായി ഞാൻ ഇരുന്ന് കണ്ടിട്ടുണ്ട്. ഞായറാഴ്ചകൾ സിനിമ കാണാനായി മാത്രം മാറ്റി വെച്ചതായിരുന്നു എന്‍റെ ചെറുപ്പകാലം.

സിനിമ പശ്ചാത്തലമൊന്നുമില്ലാതിരുന്നിട്ടും സിനിമയിലെത്താൻ ആഗ്രഹിക്കുക. വിദൂരമായിരുന്നില്ലെ ലക്ഷ്യം?

അവസരങ്ങൾ കിട്ടി എന്നതാണ് എനിക്കു ജീവിതത്തിൽ കിട്ടിയ ഭാഗ്യം. കാരണം മറ്റൊരു തരത്തിലുമുള്ള ബാക്ക് സപ്പോർട്ടില്ലാതെയാണ് ഞാൻ പരസ്യങ്ങൾ ചെയ്തു കരിയർ തുടങ്ങുന്നത്. അതു ശ്രദ്ധിക്കപ്പെട്ടപ്പോൾ കൂടുതൽ വർക്കുകൾ തേടിവന്നു. മുന്പുചെയ്ത വർക്കിനെ ആശ്രയിച്ചാണ് എനിക്കു പുതിയ അവസരങ്ങളോരോന്നും കിട്ടിത്തുടങ്ങുന്നത്. കാരണം ഞാൻ ചെയ്ത വർക്കുകൾ കണ്ടിട്ടാണ് മറ്റുള്ളവർ എന്നെ ശ്രദ്ധിച്ചു തുടങ്ങുന്നതും എന്‍റെ കരിയർ മുന്നോട്ടു വളർന്നതും. അങ്ങനെയാണ് സൗത്ത് ഇന്ത്യൻ സിനിമയിലേക്ക് എത്തുന്നത്. എങ്കിലും ഓരോ വിജയവും എനിക്കു വേഗത്തിൽ കിട്ടിയതല്ല. കാരണം എന്‍റെ അഞ്ചാമത്തെ സിനിമയാണ് ആദ്യമായി തിയറ്ററിൽ വിജയിക്കുന്നത്. വളരെ ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. മുന്നോട്ടുള്ള പാതയെപ്പറ്റി അന്നു വലിയ ധാരണയില്ലായിരുന്നു. നാളെ എന്തു സംഭവിക്കും എന്നറിയാത്തതുകൊണ്ടുതന്നെ ഒരു പ്ലാനിംഗുമില്ല ജീവിതത്തിൽ.

പല സെലിബ്രിറ്റികളും ചെയ്യുന്നതുപോലെ ജ്യോതിശാസ്ത്ര പ്രകാരമാണോ സിനിമയിൽ വന്ന സമയത്ത് പേരു മാറ്റിയത്?

എന്‍റെ പേര് എപ്പോഴും ഒന്നു തന്നെയാണ്. അതിന്‍റെ അക്ഷരങ്ങൾ മാത്രമാണ് വ്യത്യസപ്പെടുത്തിയത്. അതിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ആ മാറ്റത്തിനു ശേഷം കരിയറിൽ എനിക്കു മെച്ചമാണുണ്ടായതും. അങ്ങനെ അന്ധവിശ്വാസം ഒരുപാടുള്ള വ്യക്തിയല്ല ഞാൻ. പിന്നെ ഒത്തരമൊരു മാറ്റം നമുക്കൊരു പോസിറ്റീവ് എഫക്ട് നൽകുന്നുണ്ടെങ്കിൽ അതിൽ തെറ്റു കാണുന്നില്ല. ഓരോ വ്യക്തിക്കും അവരുടേതായ യുണീക് പാതയുണ്ട്. അവിടെ മറ്റൊരാളുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ചിലപ്പോൾ മറ്റൊരു താരത്തിന്‍റെ യാത്രയും എന്‍റെ യാത്രയും തീർത്തും വ്യത്യസ്തമാകാം.

സൗത്ത് ഇന്ത്യയിൽ ഉയർന്ന പ്രതിഫലം വങ്ങുന്ന താരമാണ്. എങ്കിലും ബോളുവുഡിലേക്ക് ഇനിയുമേറെ ദൂരമെന്നു തോന്നുന്നുണ്ടോ

അതു സത്യമാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമായിരുന്നു ബാഹുബലി. ആ സമയത്തു തേടി വന്ന ഹിന്ദി സിനിമകൾ കഴിഞ്ഞിട്ട് ബാഹുബലി ചെയ്യാമെന്നു കരുതിയാൽ എന്‍റെ കരിയറിൽ അതു നഷ്ടമാകും. ബാഹുബലി പോലൊരു ചിത്രത്തിന് അതിന്േ‍റതായ സമയമെടുക്കും. ആ ചിത്രം ഹിന്ദിയിലും മികച്ച അഭിപ്രായം നേടിയപ്പോൾ എനിക്കു തോന്നി എന്‍റെ തീരുമാനമായിരുന്നു ശരിയെന്ന്. കാരണം ഓരോന്നും ആ സമയത്ത് നടക്കാനുള്ളതാണ്. ഞാനൊരു അഭിനേത്രിയാണ്. മുന്നോട്ടും അങ്ങനെയാണ് പോകേണ്ടത്. ഞാൻ എന്‍റെ പ്രൊഫഷൻ അത്ര ഇഷ്ടപ്പെടുന്നുണ്ട്. എനിക്കറിയാം, അതിന്േ‍റതായ ഒരു സമയം വരുന്പോൾ ഹിന്ദി സിനിമകൾ ഞാൻ ചെയ്യും. നല്ല സിനിമകൾ ചെയ്യുക, എന്‍റെ കഥാപാത്രങ്ങളെ മികച്ചതാക്കുക എന്നതാണ് ഞാൻ ശ്രമിക്കുന്നത്. ഒരു പ്രോജക്ടിൽ സംതൃപ്തിയോടെ വർക്കു ചെയ്യുന്പോൾ അതെനിക്കും ആനന്ദം പകരുന്നു.

കരിയറിൽ ഏറെ ചലഞ്ചിംഗായി തോന്നിയ കഥാപാത്രമേതായിരുന്നു?

ബാഹുബലിയിലെ അവന്തിക എന്നു നിസംശയം പറയാം. ആ ചിത്രത്തിനു മുന്പ് വാൾപ്പയറ്റ് എനിക്ക് അറിയല്ല. ചിത്രത്തിൽ ഞാനൊരു പോരാളിയാണ്. അതിനായി ഫിസിക്കലി ആ കഥാപാത്രമായി മാറാനള്ള തയാറെടുപ്പുകൾ ഞാൻ നടത്തിയിരുന്നു. വൈകാരികമായും ആരോഗ്യപരമായും നമുക്കു ചലഞ്ചിംഗായ കഥാപാത്രങ്ങളെ എനിക്ക് ഇഷ്ടമാണ്. അതുമാത്രമല്ല വളരെ സ്ട്രോങ്ങായ പെണ്‍ കഥാപാത്രങ്ങളെ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. ഭാവിയിലും അത്തരം കഥാപാത്രങ്ങളെ ഞാൻ തെരഞ്ഞെടുക്കാൻ ശ്രമിക്കും.


ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായും കൂടുതൽ പരിശീലനം നേടിയിരുന്നോ?

തീർച്ചയായും. അതിനായി വാൾപ്പയറ്റും കുതിര സവാരിയിലും പരിശീലനം നടത്തി. വാൾപ്പയറ്റ് ഏകദേശം ഒരുമാസത്തോളമുണ്ടായിരുന്നു. കുതിരയെ ഒറ്റയ്ക്കു ഓടിക്കാൻ വേഗത്തിൽ പഠിച്ചെടുത്തു. ഒരു സിനിമയ്ക്കു വേണ്ടി ഇത്രമാത്രം ശാരീരിക തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ഞാൻ വളരെ എക്സൈറ്റഡാണ്.

കൂടെ അഭിനയിച്ചതിൽ കൂടുതൽ ഇൻസ്പെയർ ചെയ്ത നടൻഅല്ലെങ്കിൽ നടിയാര്?

ഷാരുഖ് ഖാനൊപ്പവും രണ്‍വീർ സിംഗിനൊപ്പവും പരസ്യ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ കണ്ടതിൽ ഇവർ രണ്ടുമാണ് ഏറ്റവും വിനയമുള്ള സൂപ്പർസ്റ്റാറുകൾ. അവരോടൊപ്പം സിനിമ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്വഭാവഗുണവും കഠിനാധ്വാനവുമാണ് അവരെ ഉയരങ്ങളിലെത്തിക്കുന്നത്. രണ്‍ബിർ കപൂറും ഇവരെപ്പോലെയാണ്. ഒരു കഥാപാത്രമായി ആഴത്തിൽ മാറുന്നതിലുള്ള അദ്ദേഹത്തിന്‍റെ നൈപുണ്യം മറ്റുള്ളവർ കണ്ടു പഠിക്കണ്ടതാണ്.

ഷാരുഖാനൊപ്പം വർക്കു ചെയ്തപ്പോൾ അഭിനയത്തിൽ എന്തെങ്കിലും ടിപ് നൽകിയിരുന്നോ?

ഷാരുഖ് ഖാൻ വളരെ സിംപിളായ സാധാരണ മനുഷ്യനാണ്. സത്യത്തിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്പോൽ ഞാൻ വളരെ നേർവസായിരുന്നു. എനിക്കു തോന്നുന്നു ഷാരുഖ് ഖാനൊപ്പം ആരഭിനയിച്ചാലും അതേ ഫീലിംഗാസായിരിക്കും ഉണ്ടാകുന്നത്. അത് എത്ര സിനിമ മുന്പ് അദ്ദേഹത്തിനൊപ്പം ചെയ്തവരായാലും. വളരെ ദൈവാനുഗ്രഹമുള്ളയാളാണ്. ഒരു അഭിനേത്രി എന്ന നിലയിൽ നമുക്കും ഏറെ ബഹുമാനം നൽകുന്നു. മറ്റൊരു കൗതുകകരമായ കാര്യം ഞങ്ങൾ രണ്ടു പേരും കൂടുതലായി കോഫി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

ഒരു അഭിനേത്രി എന്ന നിലയിൽ ഏതു തരം കഥാപാത്രമാണ് അഭിനയിക്കാൻ അഗ്രഹിക്കുന്നത്

റൊമ്ന്‍റിക് & ഡ്രമാറ്റിക്കായുള്ള ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ കൂടുതലും ശ്രമിക്കുന്നത്. അപ്പോഴും ആ ചിത്രങ്ങൾ ആരുടേതാണ് എന്നതൊരു ഘടകമാണ്. ബാഹുബലിക്കു ശേഷം എല്ലാത്തരം കഥാപാത്രങ്ങളേയും ഞാൻ സ്വീകരിക്കാൻ ശ്രമിക്കും. കാരണം ഫിസിക്കലായുള്ള മാറ്റത്തിനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.

ഒരു അഭിനേത്രിയല്ലായിരുന്നെങ്കിൽ മറ്റേതു പ്രൊഫഷണലിൽ താങ്കളെത്തിയേനെ?

അങ്ങനെ മറ്റെവിടെ എത്തുമെന്ന് എനിക്കു ചിന്തിക്കാനെ സാധിക്കുന്നില്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസുണ്ട്, അതുകൊണ്ടു തന്നെ എന്തു ജോലിയായാലും എനിക്കു ചെയ്തു സാധിക്കാമെന്നുള്ള വിശ്വാസമുണ്ട്. ആരെങ്കിലും എന്നെ ഒരു കാര്യം ഏൽപ്പിച്ചാൽ അതിനെ പൂർണ ഉത്തരവാദിത്വത്തോടും താല്പര്യത്തോടും ചെയ്യാനാണ് ഞാൻ ശ്രമിക്കാറ്. പുതിയൊരു മേഖലയിലെത്തിയാലും പരിഭ്രമിക്കാതെ മികച്ച രീതിയിൽ ചെയ്യുക എന്നതാണ് എന്‍റെ സ്വഭാവം.

ആരാണ് താങ്കളുടെ ഫേവറേറ്റ് അഭിനേത്രി?

മാധുരി ദീക്ഷിതിന്േ‍റയും ശ്രീദേവിയുടേയും വലിയൊരു ആരാധികയാണ് ഞാൻ. കാലഘട്ടത്തിന്‍റെ നായികമാരാണ് അവർ രണ്ടുപേരും. അതു പ്രേക്ഷകരും തിരിച്ചറിഞ്ഞതാണ്. അവർക്കു പകരക്കാരാകാനും ഇനിയാർക്കും സാധിക്കുകയുമില്ല.

പുതിയ പ്രോജക്ടുകൾ ഏതൊക്കെ?

കുറച്ചു പ്രോജക്ടുകൾ നടക്കുന്നുണ്ട്. ഹിന്ദി ചിത്രം ക്വീനിന്‍റെ തമിഴ് പതിപ്പ് രണ്ടു മാസത്തിനു ശേഷം ചെയ്യും. നല്ലൊരു സബ്ജക്ടാണത്. സൗത്ത് ഇന്ത്യയിലെ പ്രേക്ഷകർക്കും ആ കഥ അറിയാൻ സൗകര്യമാകും. പിന്നെ തെലുങ്കിലും സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ ചെയ്യുന്നുണ്ട്. ഈ വർഷം ഞാൻ ചെയ്യുന്ന സിനിമകളെല്ലാം അത്തരത്തിൽ വളരെ ശക്തമായ സ്ത്രീപക്ഷ സിനിമകളാണ്. ഭാവിയിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.