ഇന്ത്യ മൊബൈൽ കോണ്ഗ്രസ് 2017 (ഐഎംസി 2017) കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷൻ മന്ത്രി മനോജ് സിൻഹ പ്രഖ്യാപിച്ചു. ടെലികോം, ഇന്റർനെറ്റ്, മൊബിലിറ്റി എക്കോസിസ്റ്റം, ഐസിടി, ആപ്പ് ഡെവലപ്പേഴ്സ്, ഇനൊവേറ്റേഴ്സ്, സ്റ്റാർട്ട്-അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സമ്മേളനമാണ് ഐഎംസി 2017.
ഇന്ത്യൻ സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷനും (സിഒഎഐ) കെ ആൻഡ് ഡി കമ്മ്യൂണിക്കേഷനും ചേർന്ന് ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമാണ് ദക്ഷിണേഷ്യയിലെ മൊത്തം എക്കോസിസ്റ്റത്തെ ഒരുമിച്ച് കൊണ്ടുവന്ന് പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരു പ്ലാറ്റ്ഫോം വേണമെന്നത്. 100 കോടിയിലധികം കണക്ഷനുകളുമായി ഇന്ത്യയിലെ ഈ വ്യവസായം നാഴികക്കല്ല് കുറിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 27-29വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന കോണ്ഗ്രസിൽ സർക്കാർ സമിതികൾ, ടെലികോം സേവന ദാതാക്കൾ, ഹാൻഡ്സെറ്റ് നിർമ്മാതാക്കൾ, ഇന്റർനെറ്റ് ഭീമൻമാർ, ഐഎസ്പികൾ, ആഗോള സാങ്കേതിക രംഗത്തെ പ്രമുഖർ, എഐ-വിആർ കന്പനികൾ, മൊബിലിറ്റി രംഗത്തെ പ്രമുഖർ, ആക്കാദമിയ, സ്റ്റാർട്ട്-അപ്പുകൾ, ആപ്പ് പ്രൊവൈഡർമാർ തുടങ്ങിയവർ പങ്കെടുക്കും.
സിഒഎഐയും കെ ആൻഡ് ഡി കമ്മ്യൂണിക്കേഷനും ചേർന്ന് ലോകോത്തര പരിപാടി സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും കേന്ദ്ര സർക്കാരും ടെലികമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റും ചേർന്ന് സമ്മേളനം ബാർസിലോണയിലെ ലോക മൊബൈൽ കോണ്ഗ്രസ് പോലെ വാർഷിക പരിപാടിയാക്കി തുടരാനാണ് ആലോചിക്കുന്നതെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു.
ലോകത്തെ പ്രമുഖ മൊബൈൽ, ഇന്റർനെറ്റ്, സാങ്കേതിക സ്ഥാപനങ്ങളെ മുഴുവൻ ഇന്ത്യ മൊബൈൽ കോണ്ഗ്രസ് ഒരുമിച്ചു കൊണ്ടുവരുമെന്നും ആഗോള കലണ്ടറിൽ ഒഴിവാക്കാനാവാത്ത പരിപാടിയായി കോണ്ഗ്രസ് മാറുമെന്നുമാണ് കരുതുന്നത്.