പ്രീഡിഗ്രിക്ക് കൊമേഴ്സ് പഠിച്ച മഞ്ജു എംജി സർവകലാശാലയിൽ നിന്നു മൂന്നാം റാങ്കോടെയാണ് പാസായത്. തുടർന്ന് ഡിഗ്രി സൈക്കോളജിയും ഒന്നാം റാങ്കോടെ പാസായി. പിന്നീട് എംഎസ്ഡബ്ല്യു രാജഗിരി കോളജിൽ നിന്നും നേടി. മാർക്കറ്റിംഗിൽ എംബിഎ പഠിച്ചത് യുകെയില ലെയിസ്റ്റർ യൂണിവേഴ്സിറ്റിയിൽ. എച്ച്എസ്ബിസി, സിറ്റി ബാങ്ക്, ദോഹ ബാങ്ക്, എംഎസ്എംഇ ബാങ്ക് കോർപറേഷൻസ് എന്നിവിടങ്ങളിലെല്ലാം ബിസിനസ് ഡെവലപ്പറായി ജോലി ചെയ്തിരുന്നു. അതിനുശേഷം നാട്ടിലെത്തിയ എറണാകുളം സ്വദേശി മഞ്ജു മാത്യുവിന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റായിരുന്നു ബർഗർ ജംഗ്ഷൻ.
ബർഗറിലേക്ക്
നാട്ടിലെത്തി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഒരിക്കലും ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തയെ ഉണ്ടായിരുന്നില്ല. ഒരുപാട് ആലോചിച്ചു. അങ്ങനെയാണ് മനസിൽ താൻ ജോലി ചെയ്തു കൊണ്ടിരുന്ന മിഡിൽ ഈസ്റ്റിൽ ഉള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. മഞ്ജു തന്റെ സംരംഭത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറയുന്നു.
ഇടയ്ക്കെപ്പഴോ മറുനാട്ടിലെ ബർഗർ പോയിന്റുകൾ ഓർമ്മയിലേക്ക് കയറിവന്നു. ആലോചിച്ചപ്പോൾ ശരിയാണ് കേരളത്തിൽ പ്രത്യേകിച്ച് എറണാകുളത്ത് നല്ല ബർഗർ പോയിന്റുകളില്ല. എങ്കിൽ പിന്നെ ഇതു തന്നെയാകട്ടെ തന്റെ സംരംഭം എന്നു മഞ്ജു തീരുമാനിച്ചു. മറുനാട്ടിലെ ബർഗർ പോയിന്റുകളെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല ചെയ്തത്. വിദേശത്തെ ബർഗർ പോയിന്റുകൾക്കനു സരിച്ചാണ് ഇവിടെയും ബർഗർ ജംഗ്ഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. 2014 ലാണ് ബർഗർ ജംഗ്ഷന് തുടക്കം കുറിക്കുന്നത്. ആദ്യം ആരംഭിച്ചത് 2014 ൽ ഇടപ്പള്ളിയിലായിരുന്നു. തുടർന്ന് പനന്പിള്ളി നഗർ, കാക്കനാട് എന്നിവിടങ്ങളിലും ആരംഭിച്ചു.
ആരോഗ്യത്തിനു ഹാനികരം എന്നു ചിന്തിക്കുകയേ വേണ്ട
ബർഗർ എന്നു കേൾക്കുന്പോൾ പൊതുവേയുണ്ടാകുന്ന ചിന്തയിതാണ.് ഇത് ഫാസ്റ്റ് ഫുഡാണ്, അധികം കഴിക്കാൻ കൊള്ളില്ല എന്ന്.
എന്നാൽ അങ്ങനെയൊരു ചിന്തയേ വേണ്ടെന്നാണ് മഞ്ജു പറയുന്നത്. ഇത് ഫ്രോസണ് ചെയ്ത മാംസം ഉപയോഗിച്ചു ചെയ്യുന്നതല്ല. തികച്ചും ഫ്രഷായ മാംസവും ബണ്ണും ഉപയോഗിച്ചാണ് ചെയ്യുന്നത്. പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നില്ല. നമ്മൾ വീട്ടിൽ ബീഫ് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്ന അതേ സുരക്ഷിതത്വത്തോടെ ഇവയും ഉപയോഗിക്കാം. ഓർഡർ ലഭിക്കുന്പോഴാണ് ഉത്പന്നം ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ മോശമാണെന്നുള്ള ചിന്ത വേണ്ട. സോസും വീട്ടിലുണ്ടാക്കുന്നതാണ്.
സഹോദരനാണ് സംരംഭത്തിൽ മഞ്ജുവിനോടൊപ്പമുള്ളത്. സഹോദരൻ ജോ മാത്യു പൈലറ്റാണ്. പക്ഷേ, കുക്കിംഗിനെ ഇഷ്ടപ്പെടുന്ന അദ്ദേഹം വിവധ സ്ഥലങ്ങളിൽ നിന്നും ബർഗറുകൾ രുചിച്ചശേഷം ബർഗർ ജംഗഷ്നിൽ പരീക്ഷിക്കാറുണ്ട്. അവ ഇവിടെ എത്തിക്കാറുമുണ്ട്. നിലവിൽ 25 ലധികം വ്യത്യസ്തമായ ബർഗറുകൾ ഇവിടെ ലഭിക്കും.
ഗുണമേൻമയിൽ വിട്ടുവീഴ്ച്ചയില്ല
ബർഗറിനു പുറമേ മിൽക്ക് ഷേക്ക്, മോക്ടെയിലുകൾ, തുടങ്ങിയവും ലഭ്യമാണ്. യൂറോപ്യൻ തീമിലാണ് ഒൗട്ട് ലെറ്റുകൾ എല്ലാം തയ്യാറാക്കിയിരിക്കുന്നത്.
ഇടപ്പള്ളിയിൽ ചെറിയൊരു ഒൗട്ടലെറ്റാണ് ആദ്യം ആരംഭിക്കുന്നത്. അവിടേക്ക് അറിഞ്ഞു കേട്ട് പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേർ എത്താൻ തുടങ്ങി. ഇതോടെ ആത്മവിശ്വാസം ലഭിച്ചു. അങ്ങനെയാണ് മറ്റു രണ്ടിടങ്ങളിലും ഒൗട്ട് ലെറ്റ് ആരംഭിച്ചത്: മഞ്ജു പറഞ്ഞു.
വിപണനത്തിലും ഗുണമേന്മയിലുമാണ് മഞ്ജുവിനു വിശ്വാസം. അവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഗുണമേന്മയിൽ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നു മഞ്ജു പറയുന്നു. വില കുറഞ്ഞ ഉത്പന്നങ്ങളൊന്നും ഉപയോഗിക്കാറില്ല. മലയാളികൾ ഗുണമേന്മയ്ക്ക ്പ്രാധാന്യം നൽകുന്നവരാണ്. ഗുണമുണ്ടെങ്കിൽ അൽപം വില കൂടിയാലും ആളുകൾക്ക് പ്രശ്നമില്ല.അതുകൊണ്ടു തന്നെ ഏറ്റവും ഗുണമേൻമയുള്ള ബർഗറുകളാണ് ഉപഭോക്താക്കൾക്കായി ബർഗർ ജംഗ്ഷനിൽ ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ എല്ലായിടത്തേക്കും ബർഗർ ജംഗ്ഷനെ വ്യാപിപ്പിക്കണമെന്നാണ് മഞ്ജുവിനു താല്പര്യം. 2018 ആകുന്പോഴേക്കും എറണാകുളത്തിനു പുറത്ത് ഒരു ഔട്ട്ലെറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.
nter>
തന്റെ സംരംഭ വഴിയിൽ കുടംബം പിന്തുണയുമായി ഒപ്പം തന്നെയുണ്ടെന്നും മഞ്ജു പറയുന്നു.
പഴയ തലമുറയിൽ പെട്ടവർ പലരും ഇങ്ങനെയൊരു സംരംഭത്തിന്റെ ആവശ്യമുണ്ടോ എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ പിന്തുണച്ചു. സ്വന്തമായി ഒരു ജോലി എന്നതിനപ്പുറം ഒരു സംരംഭം ആരംഭിക്കുന്പോൾ നിരവധി പേർക്ക ്ജോലി നൽകാൻ സാധിക്കും. നിലവിൽ 35 ലധികം പേർക്ക് ജോലി നൽകുന്നുണ്ട്. അതും സംരംഭത്തോടൊപ്പം സംതൃപ്തി നൽകുന്നുണ്ടെന്നും മഞജു അഭിപ്രായപ്പെട്ടു.
ട്രീ ഫോർ ലൈഫ്
സാമൂഹിക സേവനത്തിനും സമയം കണ്ടെത്തുന്നുണ്ട് ഈ സംരംഭക.ഒന്നര വർഷം മുന്പ് ആരംഭിച്ച സാമൂഹിക സേവനത്തിനുള്ള സംഘടനയാണ് ട്രീ ഫോർ ലൈഫ്. അന്പതോളം സ്ത്രീകളാണ് ഇതിന്റെ പ്രവർത്തകർ. പുതിയ തലമുറയ്ക്ക് പ്രകൃതിയെക്കുറിച്ച് ഒരു അറിവുമില്ല. അവരുടെ ലോകം മൊബൈൽ ഫോണിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലുമാണ്. അതുകൊണ്ടു തന്നെ അവരിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് മഞ്ജു പറയുന്നു. ഇവർ സ്കൂളുകളിലും മറ്റും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
കുട്ടികൾ പട്ടിയെയും പൂച്ചയെയുമൊക്കെ ഓമനിച്ചു വളർത്താറുണ്ട്.അതുപോലെ ഓമനിച്ചു വളർത്താൻ ഒരു മരം തെരഞ്ഞെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും മഞ്ജു പറയുന്നു. ഇവർ ഓർഗാനിക് ഫാമിംഗും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംഘടനയിൽ അഭിഭാഷകർ, ആർകിടെക്റ്റുമാർ, ടീച്ചർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ അംഗങ്ങളാണ്.
നമുക്കുവേണ്ടി മാത്രം ജീവിക്കാതെ നമ്മുടെ ജീവിതം കൊണ്ട് നമ്മുടെ നാടിന് എന്തെങ്കിലും തിരികെ നൽകാൻ സാധിക്കണം. നമുക്കും നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ചെറിയൊരു മാറ്റം വരുത്താൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു ണ്ട് - മഞ്ജു പറയുന്നു. ആ വിശ്വാസവും ബോധ്യവും വരും തലമുറയ്ക്കു കൂടി തന്നാലാകും വിധം മഞ്ജുവും കൂട്ടരും പകർന്നു നൽകുകയാണ്.
നാളെയുടെ സംരംഭകരോട്
നാളെയുടെ സംരംഭകരോട് മഞ്ജുവിന് പറയാനുള്ളത് ഇതാണ് ബിസിനസ് ആരംഭിച്ചാൽ കുടംബം, കുട്ടികൾ ഇവയൊക്കെയായി മുന്നോട്ടു പോകാൻ സാധിക്കുമോ എന്നുള്ള ചിന്തയാണ് പല സ്ത്രീകൾക്കും.
അങ്ങനെ ചിന്തിക്കേണ്ട കര്യമില്ല. സ്ത്രീ സംരംഭകർക്ക ഒരുപാട് സ്ഥലങ്ങളിൽ നിന്നും നല്ല രീതിയിൽ പിന്തുണ ലഭിക്കുന്നുണ്ട്. സംരംഭകരാണ് മുന്നോട്ടു വരേണ്ടത്. നമ്മുടെ സമൂഹത്തിലെ പാട്രിയാർക്കൽ മനസ് മാറി വരുന്നതേയുള്ളു. ആണുങ്ങളുടെ മേഖല പെണ്ണുങ്ങളുടെ മേഖല എന്നൊന്നുമില്ല. നമുക്ക് ഇഷ്ടപ്പെട്ട മേഖല ഏതാണെന്നു കണ്ടെത്തിയാൽ ആ മേഖലയിലേക്ക് കയറുക. മടിച്ചു നിൽക്കരുത്. ചെയ്യണം. ആ ഒരു ആത്മവിശ്വാസമു ണ്ടെങ്കിൽ മുന്നോട്ടു പോകാം.
സഹപ്രവർത്തകരെക്കൂടി ശാക്തീകരിക്കുക
ജോലിക്കാരെ കിട്ടാനില്ല, പ്രത്യേകിച്ച് മലയാളികളെ കിട്ടാനില്ല എന്നതൊക്കെ തുടക്കകാലത്ത് പ്രശ്നമായിരുന്നു.എന്നാൽ ഇന്ന് അതൊന്നും ഒരു പ്രശ്നമെയല്ലെന്നാണ് മഞ്ജുവിന്റെ അനുഭവം.
എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്യാൻ സാധിക്കണം. ചിലപ്പോൾ വെയിറ്ററുടെ ജോലി ചെയ്യേണ്ടി വരും. ചിലപ്പോൾ ക്ലീനറുടെ ജോലി ചെയ്യേണ്ടി വരും. പക്ഷേ, അതൊക്കെ സന്തോഷത്തോടെ ചെയ്യാൻ സാധിക്കണം.
എല്ലാ ദിവസവും എല്ലാ ഒൗട്ട് ലെറ്റും സന്ദർശിക്കാൻ സമയം കിട്ടാറില്ല. അതു കൊണ്ടു തന്നെ തന്റെ സ്റ്റാഫിനെ എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രാപ്തരാക്കുന്നു. വീട്ടിലിരുന്ന് മോണിട്ടർ ചെയ്യാം എങ്കിലും ഔട്ട് ലെറ്റിൽ പോകാറുണ്ട്. സ്റ്റാഫിനെ ശാക്തീകരിക്കണം. എങ്കിലേ മുന്നോട്ടു പോകാനും പുരോഗമിക്കാനും സാധിക്കൂ. അവർക്കും ഉത്തരവാദിത്തങ്ങൾ നൽകണം.
കസ്റ്റമർ ഫീഡ് ബാക്കിനു നല്ല പ്രാധാന്യം നൽകുന്നുണ്ട്. സൊമാറ്റോ, ഈറ്റ് കൊച്ചി ഈറ്റ് തുടങ്ങിയ ഭക്ഷണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റും നല്ല റേറ്റിംഗുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാ ൽ കസ്റ്റമേഴ്സിനെ വിളിച്ച് കാര്യങ്ങൾ പരിഹരിക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു.